Wednesday 6 October 2010

38. പ്രകൃതീ നീയെത്ര ധന്യ ? (ആരോഗ്യം)

പ്രകൃതികൃഷിയുടെ ആചാര്യനായ ഫുക്കുവോക്ക പല പാഠങ്ങളും നമ്മെ പഠിപ്പിച്ചുവെങ്കിലും നാം അതൊക്കെ പിന്നേയും മറക്കുന്നു. പല സര്‍ക്കാരുകളും അദ്ദേഹത്തെ വിളിച്ചു , ആവശ്യങ്ങള്‍ നടത്തി . പക്ഷെ ,കാര്യത്തോടടുക്കുമ്പോള്‍ അതോക്കെ എല്ലാവരും മറക്കുന്നു.


ബ്രിട്ടണില്‍ പശുക്കള്‍ക്ക് മാഡ് കൌ ഡിസീസ് (Mad Cow Disease ) പിടിപെട്ട കാര്യം നമുക്ക് അറിവുള്ളതാണല്ലോ. അജമാംസം കലര്‍ത്തിയ കന്നുകാലിത്തീറ്റകള്‍ കൊടുത്തതുകൊണ്ടാണത്രെ ഈ മാരകമായ അസുഖം പശുക്കള്‍ക്ക് ഉണ്ടായത് .


എന്നീട്ടുപോലും നാം പ്രകൃതിയുടെ അടിസ്ഥാനപാഠങ്ങള്‍ പഠിയ്ക്കുന്നില്ല.


താല്‍ക്കാലിക ലാഭങ്ങളല്ലേ നമുക്ക് ലക്ഷ്യമുള്ളൂ. ഈ താല്‍ക്കാലിക ലാഭങ്ങള്‍ക്കുവേണ്ടി പ്രകൃതിയുടെ സംന്തുലിതാവസ്ഥ നാം അട്ടിമറിയ്ക്കുന്നു.


സസ്യഭുക്കുകളെ മാംസഭുക്കുകളാക്കുന്ന ബ്രിട്ടണ്‍ രീതി നാം ഇന്ത്യയിലും തുടരുന്നു.

പശുക്കള്‍ക്ക് കാത്സ്യം ഡെഫിഷ്യന്‍സി ഉണ്ടെന്നുപറഞ്ഞ് (Calcium Deficiency ) എല്ലുപൊടിയില്‍നിന്നെടുക്കുന്നവ ( Water Soluble Fractions of Bone )ചേര്‍ത്തുണ്ടാക്കിയ ഔഷധങ്ങള്‍ പലരും ചേര്‍ത്തുകൊടുക്കുന്നുണ്ട് . ഈ ഔഷധങ്ങള്‍ വന്‍ ചെലവുമുണ്ട് . ഇതിന്റെയൊക്കെ അനന്തരഫലങ്ങള്‍ എന്തൊക്കെ ആകുമോ ആവോ ?
.

സസ്യങ്ങളെയും സസ്യഭുക്കുകളെയും നാമിപ്പോള്‍ മതം‌മാറ്റം നടത്തി നോണ്‍-വെജിറ്റേറിയന്‍ ആക്കിക്കൊണ്ടിരിയ്ക്കുകയാണ്.

ചില ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ ,രോഗികള്‍ക്ക് , ആയുര്‍വ്വേദമരുന്നിനോടോപ്പം അലോപ്പതിമരുന്നുകളും നിര്‍ദ്ദേശിയ്ക്കുന്നു. അങ്ങനെ ചിലര്‍ വൈദ്യശാസ്ത്രരംഗത്തെ ശ്രീനാരയണീയരാകുന്നു.

“ ഔഷധമേതായാലും രോഗം മാറിയാല്‍ മതിയല്ലോ “
വൈദ്യശാസ്ത്ര രംഗത്തെ ‘ഉയര്‍ച്ചകള്‍’ മൂലം ഡോക്ടര്‍ക്ക് ഒരാളുടെ രോഗം നിര്‍ണ്ണയിക്കാന്‍ പണച്ചെലവുള്ള ഏറെ ടെസ്റ്റുകള്‍ നടത്തണമെത്രെ.

ഇതുതന്നെയാണ് മണ്ണിന്റെയും സ്ഥിതി. ഏതേതുവളം ചേര്‍ക്കണമെന്നു തിരുമാനിയ്ക്കാനും മണ്ണ് ടെസ്റ്റ് ചെയ്യണമെത്രെ.

മണ്ണിലെ മൂലകങ്ങള്‍ സന്തുലനാവസ്ഥയില്‍ ആണെങ്കില്‍ പുതുമഴയ്ക്കുശേഷം വിവിധതരത്തിലുള്ള സസ്യങ്ങള്‍ മുളയ്ക്കുമെന്ന പഴമയുടെ അറിവിനെ നാം പുഛിച്ചുതള്ളുന്നു.

അമിത രാസവളപ്രയോഗമൂലവും കുലവിരിയുമ്പോഴുള്ള യൂറിയ മിശ്രിതത്തിന്റെ കുത്തിവെയ്ക്കല്‍മൂലവും സ്വാഭാവികരുചി നഷ്ടപ്പെട്ട ഇരട്ടി വണ്ണത്തിലുള്ള നേന്ത്രപ്പഴം കാണുമ്പോള്‍ നമ്മുടെ കച്ചവടക്കണ്ണ് സന്തോഷിയ്ക്കുന്നു.

കാത്സ്യം കാര്‍ബൈഡുചേര്‍ത്തും ഗന്ധകം പുകച്ചും ഉണ്ടാക്കിയ ‘മാദക ‘ നിറമുള്ള മാങ്ങയെ കാണുമ്പോള്‍ നമുക്ക് വാങ്ങാതെ നിവൃത്തിയില്ലെന്ന് വരുന്നു.


ഈച്ച പോലും വന്നിരിയ്ക്കാന്‍ ഭയക്കുന്ന തരത്തിലുള്ള വിഷാംശംതളിച്ച മുന്തിരിക്കുലകളെക്കണ്ട് നാം വൃത്തിയുള്ള ‘മുന്തിരി’ എന്നുപറയുന്നു.

“ഇതില് നെറച്ചും എല്ലാണ് . ഇറച്ചിയോ കടിച്ചീട്ടും മുറിയുന്നില്ല.” - എന്ന പരാതി ഇറച്ചിക്കോഴിപ്രിയനായ ഓമനപ്പുത്രന്‍ നാടന്‍കോഴിയിറച്ചി ഭക്ഷിയ്ക്കുന്ന വേളയില്‍ പറയുമ്പോള്‍ നമുക്ക് നോസ്റ്റാള്‍ജിയ അനുഭവപ്പെടുന്നു.

പാലിന്റെ ഗുണമേന്മ, നഖത്തിന്മേല്‍ തുള്ളിയൊഴിച്ച് തിട്ടപ്പെടുത്തുന്ന പഴമയുടെ അറിവ് എന്നേ പ്രാകൃതമെന്ന് പറഞ്ഞ് നാം തള്ളിക്കളഞ്ഞു.

നിലനില്പിനായി, പഞ്ചസാര ചേര്‍ത്ത് അളവുജാറിലെ ലാക്ടോമീറ്ററിന്റെ ഉയര്‍ച്ച-താഴ്ച്‌കളെ നിയന്ത്രിയ്ക്കാന്‍ ക്ഷീരകര്‍ഷകന്‍ പഠിയ്ക്കുന്നു.പിടിയ്ക്കപ്പെട്ടപ്പോള്‍ ,തന്റെ പശുവിന് ഡയബറ്റിക്സാണെന്നുപറഞ്ഞ് തടിതപ്പുന്ന ക്ഷീരകര്‍ഷകന്‍ വെറ്റിനറി ഗവേഷകര്‍ക്ക് ഒരു പുതിയ ഗവേഷണപാത സൃഷ്ടിയ്ക്കുന്നു.

കോളസ്ട്രോളിന്റെ പിതാവെന്നുപറഞ്ഞ് തെങ്ങിനെ കുറ്റവാളിയാക്കുമ്പോള്‍ ‘കേരളമെന്ന പേരിലെ ചരിത്രോല്പത്തി ‘ വിതുമ്പിക്കരയുന്നു.

മുറ്റത്ത് അടുക്കളത്തോട്ടമുണ്ടാക്കാന്‍ മടികാണിയ്ക്കുന്ന അമ്മമാര്‍ ടി.വി. യിലെ അടുക്കളത്തോട്ടപരമ്പരകണ്ട് പുളകം കോള്ളുന്നു.

വായില്‍‌വെയ്ക്കാന്‍ കോള്ളാവുന്ന വല്ലതും ഉണ്ടാക്കാന്‍ കഴിയാത്ത് ‘ഫെമിനിസ്റ്റു വീട്ടമ്മമാര്‍’ ഉണ്ടെങ്കില്‍ അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്കുള്ള പാത ദേശീയപാതയാക്കാമെന്നുമാത്രമല്ല, ഹോട്ടലുകള്‍ക്കും ഫാസ്റ്റ് ഫുഡ് ശാലകള്‍ക്കും പെറ്റുപെരുകാന്‍ അവസരം കോടുക്കുന്നു.

ഹോട്ടലിലെ ഫുഡിന്റെ രുചിയെക്കുറിച്ച് മക്കള്‍ പറ്യുമ്പോള്‍ ചൈനീസ് ഉപ്പ് എന്ന അജനാമോട്ടോ ശബ്ദമുണ്ടാക്കാതെ ചിരിയ്ക്കുന്നു

ഇപ്പോള്‍ ഇത്രമാത്രം ഇത് ഇനിയും തുടരും.......!!

No comments:

Post a Comment