Saturday 29 October 2011

70.സ്കൂള്‍ അസംബ്ലിയിലെ പത്രവാര്‍ത്താപാരായണം എങ്ങനെയുള്ളതാവണം ?



സ്ഥലം : നാട്ടിന്‍പുറത്തെ സ്കൂളിന്റെ ഓഫീസ്
സമയം : സ്കൂള്‍ അസംബ്ലികഴിഞ്ഞുള്ള സമയം.
അന്നേരമാണ് മൂന്നുനാലുപേര്‍ സ്ക്കുള്‍ ഓഫീസിലേക്ക് വന്നത് .
ഒന്നുരണ്ട്  അദ്ധ്യാപകര്‍ , പ്രിന്‍സിപ്പാള്‍ , നോണ്‍ ടീച്ചിംഗ്സ്റ്റാഫ് എന്നിങ്ങനെയുള്ളവരാണ് അന്നേരം ഓഫീസിലുണ്ടായിരുന്നത് .
സ്കൂളില്‍ എത്തിയ രക്ഷിതാക്കളിലൊരാള്‍ പറഞ്ഞു
“ഞങ്ങള്‍ ഒരു പ്രാധാനപ്പെട്ട കാര്യം പറയുവാനാ‍നാണ് വന്നത് ”
പ്രിന്‍സിപ്പാള്‍ അവരെ നോക്കി .
സ്കൂളിനു തൊട്ടടുത്ത വീട്ടിലുള്ളവരാണ് അവര്‍ ; അതും പരിചയക്കാര്‍
പ്രിന്‍സിപ്പാള്‍ ‘ പറഞ്ഞാട്ടെ ‘ എന്ന മട്ടില്‍ തലയാട്ടി .
അതില്‍ തലനരച്ച മനുഷ്യന്‍ പറഞ്ഞു
“ടീച്ചറെ നിങ്ങളുടെ അസംബ്ലി ഉഗ്രന്‍ തന്നെ : പക്ഷെ ....”
പ്രിന്‍സിപ്പാളും കാര്യത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടുപറഞ്ഞു.
“പറയൂ“
“അസംബ്ലിയിലെ പത്രവായനയാണ് പ്രശ്നം . എന്തൊക്കെ വാര്‍ത്തകളാ വായിക്കുന്നേ .ഇതിനാണോ ഞങ്ങള്‍ കുട്ടികളെ സ്കൂളിലേക്ക് വിടുന്നത് . വാര്‍ത്ത വായിക്കുമ്പോള്‍ .. ലൌഡ് സ്പീക്കര്‍ വഴി സ്കൂളിന്റെ നാല് അയല്‍പ്പക്കത്തും പത്രവാര്‍ത്ത എത്തും   ”
“അതിനിപ്പോ എന്താ ഉണ്ടായേ ”
പ്യൂണ്‍ ഉണ്ണിയേട്ടന്റെ ക്ഷമകെട്ടു.
ഇടപെടലിന്റെ അനൌചിത്യം കണ്ടാവാം ചെറുപ്പക്കാരനായ മറ്റൊരു രക്ഷിതാവ് ചൂടായി പറഞ്ഞു
“ഇന്നത്തെ പത്രവാര്‍ത്താ വായിച്ചതുതന്നെ നോക്കാം . ആദ്യവാര്‍ത്ത .. സ്കൂള്‍ അദ്ധ്യാപകനെ  വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് സസ്പെന്‍ഡ് ചെയ്തു. രണ്ടാമത്തെ വാര്‍ത്ത നോക്കാം . പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍  തെറ്റായി മൊഴിനല്‍കിയ ഡോക്ടര്‍ക്കെതിരെ ........ സംഘടന  മെഡിക്കല്‍ ബോര്‍ഡിന് പരാതി . ഇനി അടുത്ത വാര്‍ത്ത , അശ്ലീല വീഡിയോ ചിത്രം എടുത്തതിന് കോളേജ് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. അടുത്ത വാര്‍ത്ത , സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് വാന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു....”
“ഇത്തരത്തില്‍ വാര്‍ത്ത വായിക്കുന്നത് ശരിയാണോ . നാടുമുഴുവന്‍ ഈ വാര്‍ത്ത വായന കേള്‍ക്കാം.” തല നരച്ച ആള്‍ കൂട്ടിച്ചേത്തു.
“ഇതൊക്കെ പത്രത്തില്‍ ഉള്ള വാര്‍ത്തകളാ , അതോണ്ടാ അത് വായിക്കുന്നേ . ” ഉണ്ണിയേട്ടന്‍ വിട്ടുകൊടുക്കുന്ന മട്ടില്ല.
“പത്രത്തില്‍ വന്നു എന്നുവിചാരിച്ച് ആ വാര്‍ത്ത വായിക്കണമെന്നുണ്ടോ മാഷമ്മാരേ . കുട്ടികള്‍ക്ക് ആവശ്യമായ വാര്‍ത്ത , അവര്‍ അറിയേണ്ട വാര്‍ത്ത എന്നിവ വായിച്ചാല്‍പോരെ . ” മാന്യനായ മറ്റൊരു രക്ഷിതാവ് സാവാധാനത്തില്‍ പറഞ്ഞു.
“ സയന്‍സിനെ സംബന്ധിച്ച വാര്‍ത്ത , കുട്ടികളെ ബാധിക്കുന്ന അറിയിപ്പുകള്‍ എന്നിങ്ങനെ എത്രയോ വാര്‍ത്തകള്‍ വായിക്കുവാനുണ്ട് “ തലനരച്ച മനുഷ്യന്‍ പക്വതയോടെ പറഞ്ഞു.
“അതുപോലെ സ്പോര്‍‌ട്ട്സ് വാര്‍ത്തകള്‍ വായിക്കുമ്പോഴുള്ള കയ്യടി അത്ര ശരിയല്ല.”
“എന്താ അതിലും ഉണ്ടോ അശ്ലീലം ” ഉണ്ണിയേട്ടന്‍ പരിഹസിച്ചുകൊണ്ടുചോദിച്ചു.
“ഇത് അശ്ലീലമല്ലാന്നേ . ഇന്ത്യ ജയിച്ചാല്‍ കയ്യടിക്കണം , ഇവിടെ ഇന്ത്യ തോറ്റാലും കയ്യടി , കേരളം തോറ്റാലും കയ്യടി . എങ്ങനെയുണ്ട് ദേശീയബോധം . ഇതൊക്കെ ലൌഡ് സ്പീക്കര്‍ വഴി നാടുമുഴുവന്‍ അറിയുകയും ചെയ്യാം .”
“ഇതിനൊക്കെ നിങ്ങള്‍ക്ക് എന്താ വേണ്ടെ ” ഉണ്ണിയേട്ടന്‍ രൂക്ഷമായി
അപ്പോള്‍ പ്രിന്‍സിപ്പാള്‍ ഇടപെട്ടു.
കാര്യം വ്യക്തമായി പരിശോധിക്കുമെന്നും ഇത്തരത്തിലുള്ള പത്രവാര്‍ത്താ പാരായണം ഒഴിവാക്കുമെന്നും പറഞ്ഞതോടെ കോപത്തോടെ വന്ന രക്ഷിതാക്കള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.
അപ്പോള്‍ ഉണ്ണിയേട്ടന്‍ പറഞ്ഞു.
“ഇവര്‍ക്ക്  സ്കൂളിനെ ഇങ്ങനെ നന്നാക്കാം ; പക്ഷെ ഇത്തരത്തിള്ള പത്രങ്ങളെ ആരുനന്നാക്കും ?”

Sunday 16 October 2011

69.മികവുമാഷും കുട്ട്യോളും പിന്നെ പത്രവും ചാനലും



അന്നേ ദിവസം മികവ് മാഷ് വളരേ സന്തോഷത്തിലായിരുന്നു.
കാരണം , സ്കൂളില്‍ മാഷിന്റെ ക്ലാസില്‍ , ക്ലാസ് പി.ടി.എ കൂടുന്ന ദിവസമാണ് അന്ന് .
ഇത്തരം പി .ടി.എ കള്‍ മാഷിന് ഇഷ്ടമാണ് .
കാരണം , അന്നേദിവസം മാഷിന്റെ  മികവുകള്‍ , മാഷ് രക്ഷിതാക്കളെ വളരെ വ്യക്തമായി അറിയിക്കും .
രക്ഷിതാക്കള്‍ പലരും മികവ് മാഷിനെ പുകഴ്‌ത്തി പറയും .
മികവ് മാഷിന്റെ ഒരേ ഒരു അഡിക്ഷനാണ് ‘ പുകഴ്‌ത്തല്‍ ‘ .
ക്ലാസില്‍ ഉച്ചക്ക് പ്രസന്റ് എടുക്കാന്‍ ചെന്നപ്പോള്‍ മാഷ് വീണ്ടും കുട്ടികളെ ഓര്‍മ്മിപ്പിച്ചു.
‘എല്ലാ രക്ഷാകര്‍ത്താക്കളും എത്തില്ലേ ‘
കുട്ടികളൊക്കെ എത്തുമെന്ന അര്‍ഥത്തില്‍ തലയാട്ടി.
ക്ലാസ് പി.ടി.എ ഉച്ചതിരിഞ്ഞ് 4 മണിക്കായിരുന്നു.
മികവ് മാഷിന് പത്താംക്ലാസിന്റെ ക്ലാസ് ചാര്‍ജ് ആണ് ഉണ്ടായിരുന്നത് .
ഈ ക്ലാസ് പി ടി എ യില്‍ ഓണപ്പരീക്ഷയുടെ പ്രോഗ്രസ് കാര്‍ഡ് ഒപ്പിടലും നടക്കും .
പഠനം നല്ല പുരോഗതിയില്‍ കൊണ്ടുപോകേണ്ടതിനെക്കുറിച്ച് ചര്‍ച്ചയും നടക്കും .
ഇത്തരം ചര്‍ച്ചകളീല്‍ ‘മികവ് മാഷ് ‘ കസറുകയാണ് പതിവ് .
‘ഉപദേശങ്ങളുടെ എവറസ്റ്റുകള്‍ ‘അവിടെ ഉയര്‍ന്നുപൊങ്ങും .
അങ്ങനെ ..............
...............
സമയം നാലുമണിയായി .
മാഷ് ക്ലാസിലെത്തി.
കൂടെ പ്രിന്‍സിപ്പാളും ഉണ്ടായിരുന്നു.
ക്ലാസില്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും ഉണ്ട്.
എല്ലാവരും കൃത്യസമയത്തുതന്നെ എത്തിയിരിക്കുന്നു.
പ്രിന്‍സിപ്പാള്‍ മാഷിനെ അഭിനന്ദന സൂചകമായി നോക്കി.
മികവ് മാഷ് ആ അഭിനന്ദനം സസന്തോഷം സ്വീകരിച്ചു.
എന്നാല്‍ മീറ്റിംഗ് തുടങ്ങാം അല്ലേ .
മികവ് മാഷ് ആരോടെന്നില്ലാതെ അനൌണ്‍സ് ചെയ്തു.
വേദിയില്‍ മാഷും പ്രിന്‍സിപ്പാളും .........
സദസ്യരായി കുട്ടികളും രക്ഷിതാക്കളും ....
ഭൂരിഭാ‍ഗവും വനിതാ രക്ഷിതാക്കള്‍ തന്നെ ...
അതും മികവ് മാഷിന് ഇഷ്ടമാണ് ...
താന്‍ എന്തൊക്കെ പറഞ്ഞാലും ദൈവ വാക്യമായി എടുക്കുന്നവര്‍ ...
അങ്ങനെ മീറ്റിംഗ് തുടങ്ങി .
ഒരു പ്രാര്‍ഥനയോടെ മീറ്റിംഗ് ആരംഭിച്ചു.
മാഷിന്റെ ക്ലാസിലെ ഹസീന , രേഷ്മ , ശിശിര തുടങ്ങിയവര്‍ ആലപിച്ച പ്രാര്‍ത്ഥന മധുരിപ്പിക്കുന്നതായിരുന്നു.
അവരുടെ രക്ഷിതാക്കളുടെ മുഖത്തും അത് ദൃശ്യമായിരുന്നു.
തുടര്‍ന്ന് ക്ലാസ് ലീഡര്‍ അരവിന്ദ് സ്വാഗതം പറഞ്ഞു.
ശേഷം സംസാരിച്ച പ്രിന്‍സിപ്പാള്‍ ആദ്യം പറഞ്ഞത് മികവ് മാഷിന്റെ കഴിവുകളെക്കുറീച്ചായിരുന്നു.
സ്പോഴ്‌സ് , യൂത്ത്‌ഫെസ്റ്റിവല്‍ , എക്സിബിഷന്‍ ....തുടങ്ങിയവയിലൊക്കെ മാഷിന്റെ കഴിവുമൂലം  സ്കൂളിനുണ്ടായ നേട്ടത്തെ പ്രിന്‍സിപ്പാള്‍ പ്രത്യേകം എടുത്തുപറഞ്ഞു. ഇക്കാ‍ര്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രാദേശിക ചാനലിലും പത്രങ്ങളിലും വന്നകാര്യവും പ്രിന്‍സിപ്പാള്‍ ഓര്‍മ്മിപ്പിച്ചു.
അങ്ങനെയുള്ള കഴിവിന്റെ സമകാലിക ഉദാഹരണമാണ് ക്ലാസ് ലീഡറുടെ സ്വാഗത പ്രസംഗവും മറ്റ് വിദ്യാര്‍ഥിനികളുടെ പ്രാര്‍ത്ഥനയുമെന്ന് പ്രിന്‍സിപ്പാ‍ള്‍ പറഞ്ഞു.
അത് പറഞ്ഞപ്പോള്‍ കയ്യടികൊണ്ട് ക്ലാസ് ആകെ മുഖരിതമായി .
മികവ് മാഷിന് ഏറെ സന്തോഷം തോന്നി.
തുടര്‍ന്ന് മികവ് മാഷ് സംസാരിക്കാനാരംഭിച്ചു.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ട ഉപദേശം ആരംഭിച്ചു.
പത്താംക്ലാസ് ആണെന്ന ഓര്‍മ്മ കുട്ടിക്കുമാത്രമല്ല രക്ഷിതാവിനും വേണമെന്നും പബ്ലിക്ക് എക്സാമാണ് മാര്‍ച്ചിലെന്നും അതിന്റെ ഗൌരവം ഒട്ടും കുറച്ച് കാണിക്കരുതെന്നും മാഷ് പറഞ്ഞു.
ടി.വി കാണിക്കരുത് , അഞ്ചുമണിക്ക് എണീപ്പിക്കണം , അനാവശ്യമായി സ്പെഷല്‍ ക്ലാസുകള്‍ മിസ് ചെയ്യരുത് ....
തുടങ്ങിയ ഉപദേശങ്ങളുടെ തോരാമഴ തന്നെ പിന്നീടുണ്ടായി ഉണ്ടായി.
അവസാനം , മാഷ് തന്റെ പ്രസംഗം അവസാനിപ്പിച്ചു.
അതിനും അസ്സല്‍ കയ്യടി കിട്ടി.
മികവ് മാഷിന് സന്തോഷം ബഹുസന്തോഷം ...
തുടന്ന് പ്രോഗ്രസ് കാര്‍ഡ് ചര്‍ച്ച നടന്നു.
പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെക്കുറിച്ചുള്ള പരാതി പറഞ്ഞു.
അങ്ങനെ കാര്യങ്ങള്‍ മുന്നേറീക്കൊണ്ടിരിക്കുമ്പോള്‍ ...
ഹസീനയുടെ രക്ഷിതാവ് എണീറ്റു നിന്നു പറഞ്ഞു.
“ന്റെ മോള്‍ക്ക് ഫിസിക്സിലും ഐ ടി യിലുമാണ് മാര്‍ക്ക് കുറവ് ”
“ന്റെ മോനും അതില്‍ തന്നെയാ..”
ഏറ്റവും അവസാന ബഞ്ചിലിരുന്ന മണ്‍സൂറീന്റെ ഉമ്മ പറഞ്ഞു.
അപ്പോള്‍ പിന്നെ എല്ലാവരും തങ്ങളുടെ കുട്ടിക്ക് ഏത് വിഷയത്തിലാണ് മാര്‍ക്ക് കുറവ് എന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലായി.
തുടര്‍ന്ന് ക്ലാസില്‍ ആകെ ബഹളമായി .

“എന്താ ഇങ്ങനെ , രക്ഷിതാക്കള്‍ കുട്ടികളേക്കാളും മോശമായാലോ ”
എന്നായി പ്രിന്‍സിപ്പാള്‍

“  എല്ലാ കുട്ടികള്‍ക്കും ഫിസിക്സിലും ഐ ടി യിലുമാണ് പൊതുവെ മാര്‍ക്ക് കുറവ് ”
ക്ലാസ് ലീഡര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
പെട്ടെന്ന് അവിടെ ഒരു നിശബ്ദത പരന്നു.
“ ആരാ ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ”
പ്രിന്‍സിപ്പാള്‍ കോപത്തൊടെ ചോദിച്ചു.
എല്ലാവരും മികവ് മാഷിനെ നോക്കി.
മികവ് മാ‍ഷ് ആകെ സ്തബ്ദനായി .
ഇത്തരത്തിലൊരടി മാഷ് പ്രതീക്ഷിച്ചിരുന്നില്ല.
മാഷ് എണീറ്റു നിന്ന് ഒരു കട്ടായം പറഞ്ഞു
“അത് ചോദ്യപേപ്പറിന്റെ പെശകാ . ഇപ്രാവശ്യം അത്തരത്തിലാ ചോദ്യങ്ങള്‍ വന്നത് . ഒക്കെ അപ്ലിക്കേഷന്‍ ലെവലിലാ ”
പിന്നേയും രക്ഷിതാക്കളുടേയും കുട്ടികളുടേയും ഇടയില്‍ ബഹളം ..
പ്രിന്‍സിപ്പാള്‍ മേശപ്പുറത്ത് രണ്ടുപ്രാവശ്യം ഉറക്കെ അടിച്ച് ക്ലാസ് നിശബ്ദമാക്കി
അപ്പോള്‍ സോനുവിന്റെ രക്ഷിതാവ് എണീറ്റു നിന്നു
അവിടെ നിശബ്ദത പരന്നു
“മറ്റ് ക്ലാസിലെ കുട്ടികള്‍ക്കെല്ലാം ഈ വിഷയങ്ങളില്‍  നല്ല മാര്‍ക്ക് ഉണ്ട് ”
ഇത്തരമൊരു പൂട്ട് മികവ് മാഷ് പ്രതീക്ഷിച്ചതായിരുന്നില്ല.
മാഷിന് ഒന്നും പറയാന്‍ പറ്റുന്നില്ല.
ഉടനെ മാഷ് അഭിയുടെ രക്ഷിതാവിനെ നോക്കി പറഞ്ഞു
“ നിങ്ങള്‍ക്കറിയോ , ഈ ക്ലാസിലെ അഭിക്കാണ് സയന്‍സ് ഉപന്യാസ മത്സരത്തില്‍ ഫസ്റ്റ് . അതിന് ഞാന്‍ എന്തുമാത്രം കഷ്ടപ്പെട്ടെന്നോ ? അങ്ങനെ ഫസ്റ്റ് കിട്ടിയപ്പോള്‍ അഭിയുടെ ഫോട്ടോ പത്രത്തില്‍ വരാന്‍ ഓടിയ പെടാപ്പാട് വേറെ.  അതിനൊക്കെ സ്വന്തം പോക്കറ്റീന്ന് കാശെടുത്തിട്ടാ കാര്യങ്ങളൊക്കെ ശരിയായത് .”
ഉടന്‍ അഭിയുടെ അമ്മ എണീറ്റു നിന്നു പറഞ്ഞു.
“ നിങ്ങള്‍ ഇങ്ങനെ മാഷിനെ കുറ്റപ്പെടുത്തുന്നതു ശരിയല്ല.എന്റെ മോന് ഫസ്റ്റ് കിട്ടാന്‍ കാരണം മാഷ് തന്ന്യാ . പരിപാടിക്ക് ഒരാഴ്ച മുന്‍പ് അവന്‍ സ്കൂളില്‍ വന്നാല്‍ മാഷിന്റെ അടുത്ത് തന്ന്യാ .അത്രക്ക് പരിശീലനം കിട്ടിയതുകൊണ്ടാ അവന് ഫസ്റ്റ് കിട്ട്യേ ”
അഭിയുടെ അമ്മയുടെ അഭിപ്രായപ്രകടനം മാഷിന്റെ മനസ്സില്‍ ഒരു കുളിര്‍ മഴയായി പെയ്തു.
പക്ഷെ ,....
ആ കുളിര് അധികനേരം നീണ്ടുനിന്നില്ല.........
വിവേകിന്റെ അമ്മ എണീറ്റുനിന്നു .
“അഭിക്ക് ഫസ്റ്റ് കിട്ടിയതിലൊന്നും ഞങ്ങള്‍ എതിരല്ല . പക്ഷെ , ഇങ്ങേനെ രണ്ടാഴ്ച  ഫസ്റ്റ് കിട്ടാന്‍ വേണ്ടി അഭിയെ സ്കൂളില്‍ പരിശീലിപ്പിക്കുമ്പോള്‍   മാഷ് ക്ലാസില്‍ പോയിരുന്നില്ല . മാഷിന്റെ പിരീഡ് മാഷ് പഠിപ്പിച്ചിരുന്നില്ല. ഇത്തരത്തില്‍ ഒരു കുട്ടിക്കുമാത്രം വേണ്ടോളം ; മറ്റുള്ളോര്‍ക്ക് പട്ടിണി . ആ രീതി ശരിയാവില്ല .  ”
ഉടന്‍ സിമിയുടെ അമ്മ എണീറ്റു നിന്നു പറഞ്ഞു
“മാഷ് ഇങ്ങേനെ ഒരു കുട്ടിക്കു മാത്രം മികവ് ഉണ്ടാക്കേണ്ട . എല്ലാ കുട്ടികളേയും പഠിപ്പിച്ചാല്‍ മതി .”
മാഷ് പൊട്ടിത്തെറിച്ചു
“ നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നത് . ഈ വര്‍ഷത്തെ തന്നെ കാര്യമെടുക്കൂ . പ്ലാസ്റ്റിക്ക് കവറൂകള്‍ക്കെതിരെ  ഈ പഞ്ചായത്തുമുഴുവന്‍ കുട്ടികള്‍ പ്ലക്കാര്‍ഡ് പിടിച്ച് ജാഥ നടത്തിയില്ലേ . എലി പ്പനിക്കെതിരെ ബോധവല്‍ക്കരണ ജാഥ നടത്തിയില്ലേ . പാ‍ന്‍ മസാലക്കെതിരെ രണ്ടുപ്രാവശ്യമാ ജാഥ നടത്തിയത് . ഇതൊക്കെ നടത്തുവാന്‍ ഞാന്‍ എന്തൊക്കെ
കഷ്ടപ്പെട്ടു എന്ന് അറിയാമോ ? അതിന്റെ വാര്‍ത്തകള്‍ പത്രത്തിലും ചാനലിലുമൊക്കെ വന്നില്ലേ . അങ്ങേനെ നമ്മുടെ സ്കൂളിന്റെ പേര് മാലോകര്‍ അറിഞ്ഞില്ലേ  ”
“അതുശരിയാ , ഈ ബോധവല്‍ക്കരണ ജാഥയൊക്കെ നടത്തിയത് ഈ മാഷിന്റെ ഒറ്റ മിടുക്കുകൊണ്ടാ . അതും എലിപ്പനിക്കെതിരെയുള്ള ജാഥ ................ ചാനലില്‍ ഒന്നരമിനിട്ടു നേരമാ കാണിച്ചത് . ....... പത്രത്തില്‍ അതിന്റെ കളര്‍ ഫോട്ടോയും ഉണ്ടായിരുന്നു. ” ക്ലാസിലെ രക്ഷിതാവും പഞ്ചായത്തുമെമ്പറുമായ ലീലാ ദാസ് മാഷിനെ പിന്താങ്ങി പറഞ്ഞു.
മാഷിന് അതുകേട്ടപ്പോള്‍ ആശ്വാസമായി .
ഉടന്‍ ക്ലാസിലെ സ്ഥിരം വില്ലനായ അബൂട്ടിയുടെ ഉമ്മ എണീറ്റുനിന്നു.

“ഇത്തരത്തില്‍ ഈ പിള്ളേരെക്കൊണ്ട് ജാഥ നടത്തൊയിട്ട് എന്താ കാര്യം ? സര്‍ക്കാര്‍ ഇങ്ങനെ ജാഥ നടത്തണമെന്ന് പറഞ്ഞീട്ടുണ്ടോ ? അതും കൊടും വെയിലത്ത് രണ്ടര മണിക്കൂറാ കുട്ട്യോളു നടന്നത് . അതോണ്ട് ഒരു നേട്ടം ണ്ടായി . ഉച്ചവരെയുള്ള  പഠിപ്പ് പോയി. ”
“കുട്ടികളെ ഇത്തരത്തില്‍ ജാഥാ ഉപകരണങ്ങള്‍ ആക്കരുതെന്ന് ഓര്‍ഡര്‍ ഉണ്ടല്ലോ ”
“ജാഥ നടത്തിയില്ലെങ്കില്‍ പത്രത്തില്‍ ചിലരുടെയൊക്കെ പേരും പടവും വരുമോ ?”

“ഇങ്ങനെ ചെയ്താല്‍ നെഗറ്റീവ് വോട്ടാ കിട്ടുക  ട്ടോ മെമ്പറെ ”
ആരോ രക്ഷിതാവായ പഞ്ചായത്തുമെമ്പറെ കളീയാക്കി പറഞ്ഞു.
“ യൂത്ത് ഫെസ്റ്റിവെലിന് സമ്മാനം കിട്ടിയാല്‍ ജാഥ , സ്പോഴ്സിനു സമ്മാനം കിട്ടിയാല്‍ ജാഥ , എക്സിബിഷനു സമ്മാനം കിട്ടിയാല്‍ ജാഥ ... എന്തിനായാലും ജാഥ തന്നെ . സംഗതി അരദിവസം പഠിപ്പ് ഇല്ല .കുട്ടികളെ നാം ജാഥാ തൊഴിലാളീ ആക്കാനാണൊ സ്കൂളിലേക്ക് വിടുന്നത് ?  ” അതുവരെ മിണ്ടാതിരുന്ന ബഷീറിന്റെ വാപ്പ പ്രതികരിച്ചൂ,
“പല മത്സരങ്ങളും സര്‍ക്കാര്‍ നടത്തുന്നതല്ല ; പ്രൈവറ്റ് പാര്‍ട്ടീ‍സ് നടത്തുന്ന മത്സരങ്ങളും ഉണ്ട് . അതില്‍ ജയിച്ചാല്‍ കപ്പും കിട്ടും സര്‍ട്ടിഫിക്കറ്റും കിട്ടും . രണ്ടിനും ഒരു വിലയുമില്ല .  ” സുബാഷിന്റെ അമ്മ പറഞ്ഞു
അബൂട്ടിയുടെ ഉമ്മ വിട്ടുകൊടുക്കില്ല എന്ന മട്ടില്‍ എണീറ്റുനിന്നു.
“ പ്രിന്‍സിപ്പോളെ നിങ്ങള്‍ ടീച്ചേഴ്സിന് എത്രയാ ശമ്പളം ? മാസം ഇരുപതിനായിരമെങ്കിലും  വരില്ലേ . അതായത് വര്‍ക്കിംഗ് ഡേസ് ഇരുപതാണെങ്കില്‍ ഒരു ദിവസം ഒരു മാഷിന് എത്രയാ കാശ് ? ആയിരം രൂപ . അപ്പോള്‍ പകുതി ദിവസത്തിന് 500 രൂപ . ഈ സ്കൂളില്‍ 30 ടീച്ചേഴ്സ് ഉണ്ട് . അപ്പോള്‍ 30 ഗുണം 500 സമം 15,000 രൂപയാ ഈ ബോധവല്‍ക്കരണ ജാഥ
നടത്തിയാല്‍ സര്‍ക്കാരിന് നഷ്ടം . അതിനാല്‍ പ്രിന്‍സിപ്പാളേ ഇനി ഈ പരിപാടി വേണ്ട . ”
“ഇതുപോലെ തന്നെ മാഷ് സ്പോഴ്സ് , യൂത്ത് ഫെസ്റ്റിവല്‍ ,എക്സിബിഷന്‍ , ഇന്‍സര്‍വ്വീസ് കോഴ്സ് എന്നൊക്കെ പറഞ്ഞ് പലപ്പോഴും ക്ലാസില്‍ വരാറില്ല . എട്ടാം ക്ലാസ് മുതല്‍ ഞങ്ങള്‍ക്ക് ഇങ്ങനെത്തന്ന്യാ”
ക്ലാസിലെ സ്ഥിരം വില്ലനായ അബൂട്ടി എണീറ്റു നിന്നു പറഞ്ഞു.
“അപ്പോള്‍  മാഷിന്റെ പോര്‍ഷന്‍ കഴിയാറില്ല അല്ലേ . കുട്ടികള്‍ക്ക് എട്ടുമുതല്‍ അടിത്തറയില്ലെങ്കില്‍ എങ്ങന്യാ അവര്‍ പത്തില്‍ പാസ്സാവാ‍ ”
ട്യൂഷന്‍ ടീച്ചറായ  മനീഷിന്റെ അമ്മ ചോദിച്ചു.
“ദേ അനാവശ്യം പറയരുത് അബൂട്ടിയേ . കാര്യം ഞാന്‍ നിന്നെ പലവട്ടം അടിച്ചിട്ടുണ്ട് . അത് കുറ്റം ചെയ്തോണ്ടാ . ആ പക നീ ഇങ്ങനെ പോക്കെരുത് “
മാഷ് ചുടായി പറഞ്ഞു.
ക്ലാസില്‍ നിശ്ശബ്ദത പറഞ്ഞു
“മാഷ് പോര്‍ഷന്‍ തീര്‍ക്കാറില്ല എന്ന് പറയരുത് . ക്രിസ്തുമസ് വെക്കേഷനും പിന്നെ പല ഞായറാഴ്ചകളിലും മാഷ് സ്കൂളില്‍ വന്ന് പഠിപ്പിക്കാറുണ്ട് ”
പ്രിന്‍സിപ്പാള്‍ മാഷിനെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു.
“ഒരാഴ്ച പട്ടിണിക്കിട്ട് പിന്നെ ഒരു ദിവസം ഒരു  കുന്നു ചോറൂകൊണ്ടുവന്നുവെച്ചാല്‍ എങ്ങന്യാ . അതുപോലെയാ ഇത് . രണ്ട് ആഴ്ച വരാതിരുന്ന് പിന്നെ ഒരു ഞായറാഴ്ച സ്പെഷല്‍ ക്ലാസ് . അങ്ങനെ രണ്ട് അധ്യായം തീര്‍ക്കുന്നു . ആ രീതി ശരിയല്ല  ”
മനീഷിന്റെ അമ്മ പറഞ്ഞു.
“കുട്ടികള്‍ക്ക് പഠിക്കാനുള്ള കാര്യം പഠിപ്പിക്കാണ്ട് ഓരോ മത്സരം ഉണ്ട് എന്നു പറഞ്ഞ് കുട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോയി ഒന്നാം സ്ഥാനം വാങ്ങിച്ചൂകൊടുത്തീട്ടോന്നും കാര്യം ഇല്ല മാഷേ . ക്ലാസില്‍ പഠിപ്പിക്കണം . അല്ലാതെ മത്സരത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടാനല്ല ഞങ്ങള്‍ സ്കൂളില്‍ വിടുന്നത് . ”
അബൂട്ടിയുടെ ഉമ്മ പറഞ്ഞു.
“മികവ് എല്ലാവര്‍ക്കും വേണം മാഷേ ” മനീഷിന്റെ അമ്മ വിളീച്ചു പറഞ്ഞു.
..............
.....................................
................
മീറ്റിംഗിന്റെ ക്രോഡീകരണത്തില്‍ പ്രിന്‍സിപ്പാള്‍ ഇത്തരത്തില്‍ പറഞ്ഞു.
“ ഇനി മുതല്‍ ക്ലാസ് സമയം നഷ്ടപ്പെടുത്തിയുള്ള ബോധവല്‍ക്കരണ - ആഹ്ലാദ  ജാഥ ഇല്ല . ഒരു കുട്ടിക്കു മാത്രം സര്‍ട്ടിഫിക്കറ്റ് നേടാന്‍ മൊത്തം കുട്ടികളുടെ ക്ലാസ് കളഞ്ഞുള്ള പരിപാടി ഇല്ല. ഒറ്റയടിക്ക് , ഒന്നിച്ച് ഒന്നൊ രണ്ടോ അദ്ധ്യായം എടുത്തു  തിര്‍ക്കുന്ന രീതി ഇല്ല . പ്രൈവറ്റ് പാര്‍ട്ടികളുടെ മത്സരത്തില്‍ പങ്കെടുക്കല്‍ ഇല്ല . മികവ് കൃത്രിമ മാര്‍ഗ്ഗങ്ങളില്‍ക്കൂടി നേടിയെടുക്കുന്ന തരികിട പരിപാടി ഇല്ല. എന്തിനും ഏതിനും   പത്രത്തിലും ചാനലിലും ഫോട്ടോ
വരണമെന്ന ആ അത്യാഗ്രഹം ഉപേക്ഷിക്കും ;   പോരെ  ”
പ്രിന്‍സിപ്പാള്‍ ഉറക്കെ പ്രഖ്യാപിച്ചു.
കയ്യടി ഉഷാറായി നടന്നു .
അന്നേരം മികവ് മാഷ് മികവ് നഷ്ടപ്പെട്ട് സാദാ മാഷായി ഇരിക്കുകയായിരുന്നു.

വായിക്കുക : മലയാളം മീഡിയത്തില്‍ നിന്നുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ ഒരു അപേക്ഷ 

Monday 5 September 2011

68. എന്താണ് അദ്ധ്യാപകദിനം ?


ഒരു ഒഴിവുദിനത്തിലെ സുപ്രഭാതം .
സാമൂഹ്യം  മാഷ് , പൂമുഖത്തിരുന്ന്  പത്രവായനയിലായിരുന്നു.
തൊട്ടരികത്ത് ഉണ്ടായിരുന്ന  മൊബൈലില്‍  , അധ്യാപകദിനാശംസകള്‍ അടങ്ങിയ
മെസേജുകള്‍ മാഷ് ഇടക്കിടെ വന്നുകൊണ്ടിരുന്നു.
പെട്ടെന്ന് മുറ്റത്ത് ഒരു മുരടനക്കം കേട്ടു.
തലയുയര്‍ത്തി നോക്കിയപ്പോള്‍ അടുത്ത വീട്ടിലെ കുസൃതിക്കുട്ടന്‍ മുറ്റത്തു നിന്നു
ചിരിക്കുന്നു.
“ മാഷേ , അദ്ധ്യാപക ദിനാശംസകള്‍ ” കുസൃതിക്കുട്ടന്‍ മാഷിനെ അഭിവാദ്യം ചെയ്തു.
മാഷ് അത് സസന്തോഷം സ്വീകരിച്ച് പയ്യസിനെ പൂമുഖത്തുതന്നെയുള്ള
കസേരയിലിരുത്തി.
പിന്നെ , മാഷ് കുസൃതിക്കുട്ടനെ നോക്കി .
കുസൃതിക്കുട്ടന് എന്തോ ചോദിക്കാനുണ്ട് എന്ന് മുഖഭാവത്തില്‍ നിന്ന് മാഷിന്
മനസ്സിലായി.
അതിനാല്‍ മാഷ് പറഞ്ഞു
“എന്താണെന്നുവെച്ചാല്‍ ചോദിച്ചോളൂ”
പിന്നെ കുസൃതിക്കുട്ടന്‍ മടിച്ചു നിന്നില്ല.
“മാഷേ , എന്തുകൊണ്ടാണ് സെപ്തംബര്‍ അഞ്ച് അദ്ധ്യാപകദിനമായി ആചരിക്കുന്നത്  ”
മാഷ്  കുസൃതിക്കുട്ടനെ നോക്കി .
അവന്‍ കാര്യമായിതന്നെ വന്നിരിക്കയാണെന്ന് മാഷിനു മനസ്സിലായി.
അതിനാല്‍ മാഷ് പറഞ്ഞു തുടങ്ങി
“1961 മുതലാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനം ആചരിച്ചു വരുന്നത് . അതിപ്രശസ്തനായ
ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡണ്ടുമായ ഡോക്ടര്‍ എസ് .
രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 ആണ് അദ്ധ്യാപക ദിനമായി
തിരഞ്ഞെടുത്തത് ”
“ആരാണ് ഇത് തിരഞ്ഞെടുത്തത് ? ശ്രീ രാധാകൃഷ്ണന്‍ തന്നെയാണോ? ”
“അതിനെപ്പറ്റി ഇങ്ങനെ ഒരു കഥയുണ്ട് . ശരിയാണോ എന്നറിഞ്ഞുകൂടാ . എന്നാലും
പറയുന്നു. ശ്രീ സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്
അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ജന്മദിനം
ആഘോഷിക്കുവാന്‍ തീരുമാനിച്ചു.ഈ വിവരം  അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍
സെപ്തംബര്‍ അഞ്ച് അദ്ദേഹത്തിന്റെ ജന്മദിനമായല്ല മറിച്ച് അദ്ധ്യാപക ദിനമായി
ആചരിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് അദ്ദേഹം പറഞ്ഞുവെത്രെ!
അതിനെതുടര്‍ന്നുള്ള ചര്‍ച്ചകളുടെ ഫലമായി സെപ്തംബര്‍ അഞ്ച് ദേശീയ അദ്ധ്യാപക
ദിനമായി ആചരിച്ചു വരുന്നു”
“ഈ അദ്ധ്യാപകദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് മാഷേ ”
“അദ്ധ്യാപകരുടെ സാമൂഹിക സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ
കഴിവിന്റെ പരമാവധി , വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും
ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഈ
ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം .”
"മറ്റ് രാജ്യങ്ങളിലും സെപ്തംബര്‍ അഞ്ച് തന്നെയാണൊ അദ്ധ്യാപകദിനമായി
അചരിക്കുന്നത് ?"
“ പല രാജ്യങ്ങളിലും വ്യത്യസ്ത ദിനങ്ങളിലാണ് ആഘോഷിക്കുന്നത് ”
“ചില ഉദാഹരണം പറയാമോ ?”
“ഭൂട്ടാനില്‍ അദ്ധ്യാപകദിനം മെയ് 2 ന് ആണ് ആഘോഷിക്കുന്നത് “
“അതെന്താ ?”
“അവിടെ ആധുനിക വിദ്യാഭ്യാസം കൊണ്ടുവന്ന ഭൂട്ടാ‍ന്‍ രാ‍ജാവായ ജിഗ്‌മി
ഡോര്‍ജിയുടെ( Jigme Dorji Wangchuck) ജന്മദിനമാണ് അധ്യാപകദിനത്തിനായി
തിരഞ്ഞെടുത്തത് ”
“പാക്കിസ്ഥാനിലോ ? ”
മാഷിന് അതിലെ കൂരമ്പ് മനസ്സിലായെങ്കിലും അത് കാര്യമാക്കാതെ പറഞ്ഞു.
“ഒക്ടോബര്‍ അഞ്ച് ”
“ചൈനയില്‍ ?
“സെപ്തംബര്‍ 10 ന് ”
“പോളണ്ടിലോ ” കുസൃതിക്കുട്ടന്‍ സത്യന്‍ അന്തിക്കാടിന്റെ സന്ദേശത്തിലെ
ശ്രീനിവാസനെ അനുകരിച്ച് ചോദിച്ചു
“ഒക്ടോബര്‍ 14 ന് ” മാഷ് അത് കാ‍ര്യമാക്കാതെ മറുപടി പറഞ്ഞു.
“ശ്രീലങ്കയിലോ മാഷേ ?”
“ഒക്ടൊബര്‍ 6 ന് “
“അതൊക്കെ പോകട്ടെ , ലോകത്തില്‍ പൊതുവായി അദ്ധ്യാപകദിനം
ആഘോഷിക്കുവാനുള്ള തീരുമാനം ഉണ്ടായിട്ടുണ്ടോ ? ”

“ ലോക അദ്ധ്യാപക ദിനം ആചരിക്കുന്നത് ഒക്ടോബര്‍ 6 ന് ആണ്.”
“അത് എന്നുമുതലാണ് ആഘോഷിച്ചു തുടങ്ങിയത്  ? ”
“1994 മുതലാണ്  ”
“ഏകദേശം എത്ര രാജ്യങ്ങള്‍ ഒക്ടോബര്‍ 6 ലോക അദ്ധ്യാപകദിനമായി
ആഘോഷിക്കുന്നുണ്ട്  ”
“ഏകദേശം നൂറോളം രാജ്യങ്ങള്‍ വരുമെന്നാണ് കണക്ക് ”
“ലോക അദ്ധ്യാപക ദിനമായി ഒക്ടോബര്‍ 6 ആയി തിരഞ്ഞെടുത്തതിന് പ്രത്യേക
കാരണമുണ്ടോ”
“ഉണ്ട് . 1966 ഒക്ടോബര്‍ 6 ന്  യുനസ്കോയുടെ ഒരു പ്രത്യേക മീറ്റിംഗ്  ‘അദ്ധ്യാപകരുടെ
സ്റ്റാറ്റസിനെ സംബധിച്ച നിര്‍ദ്ദേശങ്ങള്‍ ’ അംഗീകരിച്ചു. ഇതില്‍ അദ്ധ്യാപകരുടെ
ഉത്തരവാദിത്തത്തേയും അവകാശങ്ങളേയും കുറിച്ച് പറയുന്നുണ്ട് . അതാണ് ആ
ദിനത്തിന്റെ പ്രത്യേകത.”
“മാഷേ ചില സ്കൂളുകളില്‍ ജൂലൈയില്‍ ഒരു ദിവസം അദ്ധ്യാപകദിനമായി
ആചരിക്കുന്നുണ്ടല്ലോ ?”
“അതെ , അത് ഗുരുപൂര്‍ണ്ണിമയാണ് ”
“അത് ഏതാണ് ആ ദിവസം ?”
“അത് ആഷാഢമാസത്തിലെ പൌര്‍ണ്ണമി ദിവസമാണ് . ഈ വര്‍ഷം
ഗുരുപൂര്‍ണ്ണിമയായി വന്നത് ജൂലൈ 15 ന് ആണ്. ”
“അതെന്താ അന്നേ ദിവസം ആഘോഷിക്കുവാന്‍ കാരണം ? ”
“പരമ്പരാഗതമായി ഹിന്ദുക്കളും ബുദ്ധിസ്റ്റുകളും അന്നേദിവസം തങ്ങളുടേ ഗുരുക്കന്മാരെ
പൂജിക്കാനും വന്ദിക്കാനും ഉപയോഗിക്കുന്നു.  ”
“ബുദ്ധിസ്റ്റുകള്‍ എന്തുകൊണ്ടാണ് ഈ ദിനം ഗുരുക്കന്മാരെ വന്ദിക്കുന്ന ദിനമായി
തെരഞ്ഞെടുത്തത് ? ”
“ബോധോദയത്തിനു ശേഷം , ശ്രീ ബുദ്ധന്‍ ബോധഗയയില്‍ നിന്ന് അഞ്ച് ആഴ്ചകള്‍ക്ക്
കഴിഞ്ഞ് സാരനാഥില്‍ എത്തി. ബോധോദയം ലഭിക്കുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ
സഹപ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു. തനിക്കു ലഭിച്ച ബോധോദയം
അവിടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ പഠിപ്പിക്കുക എളുപ്പമായിരിക്കുമെന്ന്
ബുദ്ധനു തോന്നി. അതിനാല്‍ അദ്ദേഹം ആ അഞ്ചുപേരെ കാണുകയും
ബോധോദയ-സത്യം ധരിപ്പിക്കുകയും ചെയ്തു. അവര്‍ ഈ പ്രപഞ്ച സത്യം
മനസ്സിലാകുകയും അവരും ബോധോദയത്തിനുടമകളാവുകയും ചെയ്തു. ഇതാണ് ബുദ്ധന്‍
സ്ഥാപിച്ച ആദ്യത്തെ സംഘം . ഈ അഞ്ചു ബുദ്ധസന്യാസിമാര്‍ക്ക് ബുദ്ധന്‍ ഉപദേശിച്ച
തത്ത്വങ്ങളാണ് പിന്നീട്  ധമ്മകാക്കപ്പാവാട്ടാന സുത്ത  (Dhammacakkappavattana
 Sutta) എന്ന പേരില്‍ അറിയപ്പെട്ടത് . ഇത് നടന്നത് ആഷാഢമാസത്തിലെ
പൌര്‍ണ്ണമി ദിനത്തിലായിരുന്നു.”
“എന്നാല്‍ ഹിന്ദുക്കളോ ?”

“ ഈ ദിവസമാണ് മഹാഭാരതം എഴുതിയ കൃഷ്ണ ദ്വൈപായനവ്യാസന്‍ ,
പരാശരമഹര്‍ഷിയുടേയും മുക്കുവസ്ത്രീയുടെ മകളായ സത്യവതിയുടേയും മകനായി
ജനിച്ചത് . അതിനാല്‍ തന്നെ ഈ ദിവസത്തെ വ്യാസ പൂര്‍ണ്ണിമയായി
ആഘോഷിക്കുന്നു. വേദവ്യാസനാണ് എല്ലാ വേദസൂത്രങ്ങളെ സമാഹരിക്കുകയും
ഉപയോഗത്തിനനുസരിച്ച് അവയെ നാലാക്കി തിരിക്കുകയും ചെയ്തത്
വ്യാസമഹര്‍ഷിയെ ഗുരുക്കന്മാരുടെ ഗുരുവായാണ് കണക്കാക്കുന്നത് . ഗുരു വെന്നു
വെച്ചാല്‍ ജിവിതത്തില്‍ നിന്ന് അന്ധകാരം അകറ്റുന്ന വ്യക്തി എന്നാണ്  അര്‍ഥമാക്കുന്നത്  . ഗുരുദേവോ ഭവ എന്ന വാക്യം ഈ അവസരത്തില്‍ സ്മരണീയമാണ് ”
കുസൃതിക്കുട്ടന്‍ ഗൌരവത്തിലിരുന്നു
മാഷ് തുടര്‍ന്നു
“നേപ്പാളില്‍ ആഷാഢമാസത്തിലെ പൌര്‍ണ്ണമിദിനം തന്നെയാണ്
ബുദ്ധപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് . അവിടെ ഈ ദിവസത്തെ ആഷാഢ ശുക്ല
പൂര്‍ണ്ണിമ എന്നും പറയാറുണ്ട് .അന്നേദിവസം പുഷ്പങ്ങളും പഴങ്ങളുമൊക്കെ
അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ അര്‍പ്പിക്കുന്നു. ”
“അപ്പോള്‍ ഇന്ത്യയില്‍ വളരെ മുന്‍പേ തന്നെ അദ്ധ്യാപക ദിനം
ആഘോഷിച്ചിരുന്നുവെന്ന് പറയാമോ ? ”
“അങ്ങനെ ചോദിച്ചാല്‍ ഉണ്ട് എന്നു പറയാം ” മാഷ് തലയാട്ടിക്കൊണ്ടുപറഞ്ഞു.
“അപ്പോള്‍ പിന്നെ എന്തിനാണ് പുതിയ ഒരു അദ്ധ്യാ‍പക ദിനം എടുത്തത് ,  മാഷേ ?”
“ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ അത് മതേതര ഇന്ത്യയാണ് . അതുകൊണ്ടാണ്
പുതിയ ഒന്ന് കണ്ടെത്തേണ്ടിവന്നത് .”
“മാഷമ്മാര്‍ക്ക് ദിനമുണ്ട് ; പക്ഷെ വിദ്യാര്‍ത്ഥികള്‍ക്കോ ? അവര്‍ക്ക്
ആഘോഷിക്കുവാന്‍ ദിനമുണ്ടോ ?”
കുസൃതിക്കുട്ടന്‍ പരിഭവത്തൊടെ പറഞ്ഞു.
“കുസൃതിക്കുട്ടന്‍ ശിശുദിനത്തെക്കുറിച്ച് മറന്നോ  ” മാഷ് ചോദിച്ചു.
“ഓ ശിശുദിനം........”     കുസൃതിക്കുട്ടന്‍ എന്തോ ആലോചിച്ചവണ്ണം നിറുത്തി
പെട്ടെന്ന് മാഷിന്റെ ഭാര്യ പൂമുഖത്തേക്കുവന്നു .അവര്‍ക്ക് സര്‍ക്കാര്‍ ഓഫീസില്‍
ഗുമസ്ഥപ്പണിയാണ് .
“നിങ്ങള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ടീച്ചേഴ്‌സ് ഡേ യാ . അതായത്
ജോലിക്കും പോകേണ്ട പഠിക്കാനും പോകേണ്ട . പക്ഷെ , എന്റെ കാര്യം
അങ്ങനെയല്ല.”
“എന്തു പറ്റി ?” കുസൃതിക്കുട്ടന്‍ ചോദിച്ചു
“ഞങ്ങള്‍ ഗുമസ്ഥന്മാര്‍ക്ക് എന്ത് ഡേ യാ ഉള്ളത് ആഘോഷിക്കാന്‍ ? പത്തുതൊട്ട്
അഞ്ചുമണിവരെ എഴുത്തു പണി . ഞായറാഴ്ച മാത്രം അവധി. എന്നാല്‍ ഈ
മാഷന്മാര്‍ക്കോ ? എല്ലാ ശനിയാഴ്ചയും മുടക്ക് . ഓണം അവധി , ക്രിസ്തുമസ് അവധി,
പെരുന്നാ ള്‍ അവധി , സമ്മര്‍ വെക്കേഷന് രണ്ടുമാസം അവധി .... മഴ കൂട്ടിപ്പിടിച്ചാല്‍ അവധി .... ഇങ്ങനെ പോകുന്നു  അവധി പരമ്പര ....”
“സറണ്ടര്‍ ലീവ് ഞങ്ങള്‍ക്ക് ഇല്ലേ “ മാഷ് പരിഹസിച്ചു കൊണ്ടു പറഞ്ഞു
“ഗുമസ്തന്മാര്‍ക്ക് ആഘോഷിക്കാന്‍ ഡേ ഇല്ലേ മാഷേ ”
മാഷ് തലയാട്ടി .
അത് ഉണ്ടെന്നോ , ഇല്ലെന്നോ എടുക്കാം എന്ന അര്‍ഥത്തില്‍........
ഉടന്‍ കുസൃതി ക്കുട്ടന്‍ പറഞ്ഞു .
“അതിനെന്താ ഇത്ര വിഷമിക്കാന്‍ മാഡം  . പോയി ഒരു ടീച്ചറുടെ ജോലിക്ക് അപേക്ഷ
കൊടുക്ക് . ടെസ്റ്റ് എഴുത് . ജോലി നേട് .അല്ലാതെ അദ്ധ്യാപക സുഖത്തെക്കുറിച്ച്
അസൂയപ്പെടുകയല്ല വേണ്ടത് .”
പിന്നെ അവിടെ മാഷിന്റെ ഭാര്യ ചര്‍ച്ചക്കായി നിന്നില്ല.
അടുത്ത ദിവസം വിദ്യാര്‍ത്ഥി ദിവസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് മാഷ് പറഞ്ഞു.
കുസൃതിക്കുട്ടന്‍ പോകാം നേരം പറഞ്ഞു
“മാഷിന്റെ ഭാര്യ പറഞ്ഞത് നേരാ . ”
ഒന്നു നിറുത്തി ഒരു കുസൃതിച്ചിരിയോടെ അവന്‍ തുടര്‍ന്നു.
“മാഷേ , എനിക്കും ഒരു മാഷാകണം ! ”
“ഉന്നത വിദ്യാഭ്യാസ രംഗത്തു നോക്കിക്കോ ” മാഷ് ചിരിച്ചു കൊണ്ട്  മറുപടി പറഞ്ഞു.
അവന്‍ സമ്മതമാണെന്ന മട്ടില്‍ തലയാട്ടി നടന്നു പോയി
വാല്‍ക്കഷണം :
1.നിങ്ങളെ ഒന്നാം ക്ലാസില്‍ പഠിപ്പിച്ച ടീച്ചര്‍ ആരാണ് ?
2.നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടീച്ചര്‍ ആരൊക്കെ ?
3. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടീച്ചര്‍ പഠിപ്പിച്ചിരുന്ന വിഷയം ഏതാണ് ?
4.നിങ്ങളുടേ അദ്ധ്യാപകര്‍ പറഞ്ഞു തന്ന ഏതെങ്കിലും ഒരു കാര്യം  ഓര്‍മ്മയില്‍ വരുന്നുണ്ടോ ?
5.അത് നിങ്ങള്‍ നിങ്ങളുടേ  കുടുംബാംഗങ്ങള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടോ ?
6.നിങ്ങളുടെ ഏതെങ്കിലും അദ്ധ്യാപകരുമായി ഇപ്പോഴും ബന്ധമുണ്ടോ ?
7.നിങ്ങള്‍ പഠിച്ച ഏതെങ്കിലും ഒരു വിദ്യാലയമായി ഇപ്പോഴും ബന്ധമുണ്ടോ ?
8.ഒന്നാംക്ലാസിലെ നിങ്ങളുടേ ക്ലാസ് ലീഡര്‍ ആരായിരുന്നു?
9.പ്രൈമറി ക്ലാസുകളിലെ ഏതെങ്കിലുമൊരു പദ്യത്തിലെ നാലുവരി ചോല്ലാമോ ?
10.ആദ്യമായി ക്ലാസ് ഫോട്ടോ എടുത്തത് ഏത് ക്ലാസില്‍ വെച്ചാണ് ?
11.അത് നിങ്ങളുടേ കൈവശം ഇപ്പോഴും ഉണ്ടോ ?
12. ഇനിയും ഇങ്ങനെയുള്ള എത്രയോ ചോദ്യങ്ങള്‍ ? അവ നിങ്ങള്‍ക്ക് നിങ്ങളുടേതായി ഉണ്ടാക്കാവുന്നതേയുള്ളൂ  . ഒരു അഞ്ചുമിനിട്ട് അതിനുവേണ്ടി നീക്കിവെച്ചുകൂടെ ?

Saturday 3 September 2011

67.എന്താണ് WikiLeaks ?



സാമൂഹ്യം മാഷ് ക്ലാസിലെത്തി .
 പത്താം ക്ലാസിലെ ഒന്നാമത്തെ പിരീഡാണ് .
ആദ്യം പ്രസന്റ് എടുത്തു.
 തുടര്‍ന്ന് പാഠഭാഗത്തിലേക്കു പ്രവേശിക്കും മുമ്പത്തെ സീറോ അവര്‍ .
 മാഷിന്റെ സീറോ അവര്‍ ക്ലാസിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടമാണ് .
 കാരണം പ്രസ്തുത ദിവസത്തെ സംബന്ധിച്ച കാര്യങ്ങളായിരിക്കും ചര്‍ച്ചക്ക് വരിക.
ചിലപ്പോള്‍ , പത്രവാര്‍ത്തകളോ , അല്ലെങ്കില്‍ സംശയങ്ങളൊ ഒക്കെ ഈ സീറോ അവറില്‍ വന്നെന്നിരിക്കും . അഞ്ചുമിനിട്ടാണ് ഇതിനുവേണ്ടി നീക്കിവെച്ചിരിക്കുന്നത് .
അതിനാല്‍ അന്നും പതിവുപോലെ മാഷ് ക്ലാസില്‍ ചോദിച്ചു
“ ഇന്നത്തെ സീറോ അവറില്‍ എന്തെങ്കിലും കാ‍ര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനുണ്ടോ ”
ആരും ഒന്നും മിണ്ടിയില്ല
“ഇല്ലെങ്കില്‍ നമുക്ക് പാഠഭാഗത്തിലേക്ക് കടക്കാം ” മാഷ് പറഞ്ഞു.
അപ്പോള്‍ രണ്ടാമത്തെ ബഞ്ചിലിരുന്ന ഹസീന എണീറ്റു നിന്നു ചോദിച്ചു
“മാഷേ ഒരു സംശയം ഉണ്ട് ? ”
പറഞ്ഞാട്ടേ എന്ന മട്ടില്‍ മാഷ് തലയാട്ടി .
ഹസീന ഉശിരോടെ പറഞ്ഞു
“എന്താ മാഷേ വിക്കീലീക്ക്സ് ? ”
മാഷിന് പെട്ടെന്ന് ഉത്തരം പറയാന്‍ പറ്റിയില്ല
ക്ലാസില്‍ മൌനം
വിക്കീലീക്ക്സില്‍ വന്ന വാര്‍ത്തകളെക്കുറിച്ച്  മാഷും പത്രത്തില്‍ വായിച്ചിരുന്നു
പക്ഷെ , വാര്‍ത്ത നല്‍കിയ ആവേശത്തില്‍ ഇത്തരമൊരു ‘സാധനം ’ എന്താണെന്ന് മാഷ് അന്വേഷിച്ചിരുന്നില്ല.
പക്ഷെ , ക്ലാസിലെ കുട്ടി ചോദിച്ചപ്പോഴാണ് സംഗതി എന്താണെന്ന് അന്വേഷിക്കണമെന്ന് മാഷിനും തോന്നിയത്
പെട്ടെന്ന് മൌനം ഭഞ്‌ജിച്ചുകൊണ്ട് മുന്‍ബെഞ്ചിലിരുന്ന സോനു എണീറ്റു നിന്നു ചോദിച്ചു
“ മാഷേ , ഇതിന് വിക്കിപ്പീഡിയയുമായി വല്ല ബന്ധവുമുണ്ടോ ? . പേരു കേട്ടാല്‍ അങ്ങനെ ഒരു ബന്ധം തോന്നും ?”
അപ്പോള്‍ മാഷിനും തോന്നി അങ്ങനെയുള്ള ഒരു സംശയം .
ഒടുവില്‍ മാഷ് പറഞ്ഞു
“ഞാനൊന്ന് ഇന്റര്‍നെറ്റില്‍ തപ്പട്ടെ . അടുത്ത ദിവസം കാര്യങ്ങള്‍ ഭംഗിയായി പറഞ്ഞുതരാം . നിങ്ങളും ഇതിനെ സംബന്ധിച്ച് വിവരശേഖരണം നടത്തൂ. അടുത്ത ദിവസം അതും അവതരിപ്പിക്കാം  ”
തുടര്‍ന്ന് ‘സീറോ അവര്‍ ’ അവസാനിപ്പിച്ച്   മാഷ്  പാഠഭാഗത്തിലേക്ക് പ്രവേശിച്ചു
വാല്‍ക്കഷണം :1
1.എന്താണ് വിക്കിലീക്ക്സ് ?
ഇത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്.പ്രധാനപ്പെട്ട
വാര്‍ത്തകളും വിവരങ്ങളും  പൊതുജനങ്ങള്‍ക്ക്  എത്തിക്കുക എന്നതാണ് ഇതിന്റെ
ലക്ഷ്യം . പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയോടൊപ്പം യഥാര്‍ത്ഥ രേഖകളും വിക്കിലീക്ക്സ്
പ്രസിദ്ധികരിക്കുന്നു. തന്മൂലംവഴി വായനക്കാരെ സത്യസന്ധമായ വാര്‍ത്തയാണെന്ന്
ബോധ്യപ്പെടുത്തുന്നു. ഈ സംരംഭത്തിന്റെ പ്രവര്‍ത്തകര്‍ ലോകമെമ്പാടുമുണ്ട്.


2.വിക്കിലീക്ക്സിന്റെ പ്രവര്‍ത്തനം എങ്ങനെ ?
പൊതുജനങ്ങളുടെ മുന്നിലേക്ക് സത്യം വെളിച്ചത്തുകൊണ്ടുവരിക എന്നതാണ്
പരമമായ ലക്ഷ്യം . അതുകൊണ്ടുതന്നെ പേര്‍ വെളിപ്പെടുത്തുവാന്‍ ആഗ്രഹമില്ലാത്ത
സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു.  ഇത്തരത്തില്‍
വിവരങ്ങള്‍ തരുന്ന സ്രോതസ്സുകളെക്കുറിച്ച് രഹസമാക്കിവെക്കുകയും ചെയ്യുന്നു.
വാര്‍ത്തകളുടെ അവതരണരീതി വിക്കിപ്പീഡിയയോട് സമാനമാണ്. എന്നുവെച്ച്
വിക്കിപ്പീഡിയയുമായി ഇതിന് ബന്ധമൊന്നുമില്ല. ഈ സംരംഭത്തെ സംരക്ഷിക്കാനായി
അടിസ്ഥാനതത്ത്വങ്ങളുമായി യോജിച്ച് പോകുന്ന കുറേ വക്കീലന്മാരും ഉണ്ട്.


3.ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക വഴി എന്താണ് നേട്ടം ?
വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക വഴി കാര്യങ്ങള്‍ സുതാര്യമാവുകയാണ് ചെയ്യുന്നത് .
അതായത് അഴിമതി ഇല്ലാതാവുന്നു. ഇത് നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്
സഹായിക്കുന്നു. സര്‍ക്കാരിലും സംഘടനകളിലും സ്ഥാപനങ്ങളിലും
ജനാധിപത്യപ്രക്രിയക്ക് ശക്തിയേറുന്നു. ഒരു രാജ്യത്തെ സത്യസന്ധമാക്കി
നിര്‍ത്തുന്നതില്‍ ആ രാജ്യത്തിലെ ജനങ്ങള്‍ക്കുമാത്രമല്ല പ്രസ്തുത രാജ്യത്തെ
നിരീക്ഷിക്കുന്ന മറ്റുരാജ്യങ്ങളിലെ  ജനങ്ങള്‍ക്കും പങ്കുണ്ടെന്ന് ഈ പ്രസ്ഥാനം
വിശ്വസിക്കുന്നു.

4.ഇത്തരത്തില്‍ ലഭിക്കുന്ന അജ്ഞാത സ്രോതസ്സില്‍ നിന്നുള്ള വിവരങ്ങളെല്ലാം
സത്യകാണമെന്നുണ്ടോ ? അല്ലെങ്കില്‍ രേഖകള്‍ കെട്ടിച്ചമച്ചതായിക്കൂടെ?
 ലഭിക്കുന്ന വിവരങ്ങള്‍ അപ്പാടെ പ്രസിദ്ധികരിക്കുകയല്ല ഇവിടെ ചെയ്യുന്നത് .
ശരിയായ അന്വേഷണത്തിലൂടെ , ഒട്ടനവധിപേരില്‍ നിന്ന് ദത്തശേഖരണം നടത്തി
വിവരങ്ങള്‍ ആധികാരികവും സമഗ്രവുമാണെന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണ്
പ്രസിദ്ധീകരിക്കുന്നത് . ഇതിനു വേണ്ടിയാണ് വാര്‍ത്ത ശരിയാണെന്ന്
ബോധ്യപ്പെടുത്തുന്ന യഥാര്‍ത്ഥരേഖകള്‍ പ്രസിദ്ധീകരിക്കുന്നത് .

5. ആരാണ് ഇതിന്റെ നടത്തിപ്പുകാര്‍ ?
  . വാര്‍ത്തകള്‍ സുതാര്യവും സത്യസന്ധവുമാണെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം
ആളുകളാണ് ഇതിന്റെ പിന്നിലുള്ളത് . അതായത് പത്രപ്രവര്‍ത്തകള്‍ മാത്രമല്ല മറ്റ് പല
മേഖലകളില്‍ പെടുന്ന വ്യക്തികള്‍ ഉണ്ടെന്ന് അര്‍ത്ഥം . ഒരു രാജ്യത്തില്‍ നിന്നുള്ള
പ്രവര്‍ത്തകരല്ല ലോകമെമ്പാടുനിന്നുള്ള പ്രവര്‍ത്തകരുണ്ടെന്ന് അര്‍ത്ഥം.

6. വിക്കിലീക്ക്സിന് എന്തെങ്കിലും അവാ‍ര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടോ ?
 താഴെ പറയുന്ന വയാണ് വിക്കിലീക്ക്സിനു ലഭിച്ചിട്ടുള്ള അവാര്‍ഡുകള്‍
*  2008 Economist Index on Censorship Freedom of Expression award
 *  2009 Amnesty International human rights reporting award (New Media)

അനുബന്ധം :
1.വിക്കിലീക്ക്‌സ് വെബ്‌സൈറ്റും ജൂലിയന്‍ അസാന്‍ജും ഹോളിവുഡിലേക്ക്
2.വിക്കിലീക്ക്‌സിന് ബദല്‍ വരുന്നു- 'ഓപ്പണ്‍ലീക്ക്‌സ്'


66.മാഷും സമ്പൂര്‍ണ്ണയും വാഹന നമ്പറും




മാഷിന് പത്താം ക്ലാസിലെ ക്ലാസ് ചാര്‍ജ്ജുണ്ട്.
അതുകൊണ്ടുതന്നെ നടപ്പ് വാരം മാഷ് വളരേ തിരിക്കിലായിരുന്നു.
എ ലിസ്റ്റ് തയ്യാറാക്കേണ്ട പണിയുടെ വിവരശേഖരണം  ഏകദേശം

മുഴുവനായിക്കഴിഞ്ഞപ്പോഴാണ് സമ്പൂര്‍ണ്ണയുടെ വിവരശേഖരണം വന്നത് .
ഒരു തരത്തില്‍ പറഞ്ഞാല്‍ പണി കൂടിയെങ്കിലും സമ്പൂര്‍ണ്ണയുടെ കാര്യത്തില്‍

ഇതുകൊണ്ട്  എളുപ്പമായെന്ന് മാഷിനു തോന്നി.
മാഷ് കുട്ടികളോട് സമ്പൂര്‍ണ്ണയെക്കുറിച്ച് പറഞ്ഞു .
സമ്പൂര്‍ണ്ണ പ്രാബല്യത്തിലായാല്‍ നിങ്ങള്‍ക്ക് ഒരു നമ്പര്‍ ലഭിക്കുമെന്നും അതില്‍
നിങ്ങളുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നും പറഞ്ഞു.
തന്മൂലം ഭാവിയില്‍ പാസ്‌പോര്‍ട്ട് , ഡ്രൈവിംഗ് ലൈസന്‍സ് , വോട്ടര്‍ ഐ ഡി , പാന്‍
നമ്പര്‍ എന്നിവക്കൊക്കെ അപേക്ഷിക്കുമ്പോള്‍ അത് സുഗമമാവുമെന്നും മാഷ് പറഞ്ഞു.
തുടര്‍ന്ന് മാഷ് യൂണിക് ഐ ഡി നമ്പറിനെക്കുറിച്ചും ആധാറിനെക്കുറിച്ചും പറഞ്ഞു.
അമ്മയുടെ പേര് , പിതാവിന്റെ / രക്ഷിതാവിന്റെ പേര് , വിലാസം , ഫോണ്‍ നമ്പര്‍,
പഞ്ചായത്ത് ,ബ്ലോക്ക് -ജില്ലാ തലങ്ങള്‍ , ജനനതിയ്യതി , ജനനസ്ഥലം ,
തിരിച്ചറിയുവാനുള്ള രണ്ട് അടയാളങ്ങള്‍ , മുന്‍പ് പഠിച്ച സ്ക്കൂള്‍ , ബ്ലഡ് ഗ്രൂപ്പ് , വാര്‍ഷിക
വരുമാനം , ടി സി നമ്പര്‍ ...........എന്നിങ്ങനെ ഒട്ടേറെ വിവരങ്ങള്‍ അതിനു വേണ്ടി
ശേഖരിക്കുവാനുണ്ടായിരുന്നു.
കുട്ടികള്‍ മുഴുവനായോ ഭാഗീകമായോ ഡേറ്റ കൊണ്ടുവന്നിരുന്നു.


അങ്ങനെ ഒരു ദിവസം .............
സമ്പൂര്‍ണ്ണക്കായി വിവരശേഖരണം നടത്തുന്ന സമയത്ത്............
മുന്‍ ബെഞ്ചിലെ മണ്‍സൂര്‍ എണീറ്റുനിന്നു.
ഈ തിരക്കുപിടിച്ച സമയത്ത് എന്തിനാണാവോ ഈ കുട്ടി എണീറ്റുനിന്നത് എന്ന മട്ടില്‍

മാഷ് മണ്‍സൂറിനെ നോക്കി.
മാഷ് പറഞ്ഞു
“ഇപ്പോള്‍ അതും മിതും ചോദിച്ച് നീ എന്റെ സമയം കളയണ്ട . ഇത് സമ്പൂര്‍ണ്ണക്കായുള്ള
സമയമാണ് ”
“അതിനെക്കുറിച്ചുള്ള കാര്യത്തിനാ ഞാന്‍ എണീറ്റേ ” മണ്‍സൂര്‍ മറുപടി പറഞ്ഞു.
“എന്നാ പറയ് ” മാഷ് അസ്വസ്തതയോടെ പറഞ്ഞു.
“സമ്പൂര്‍ണ്ണ നടപ്പിലായാല്‍ ഓരോ കുട്ടിക്കും ഓരോ നമ്പറാ‍ണല്ലോ മാഷേ ?”
“അതെ , അതിനിപ്പോ എന്താ ” മാഷ് നീരസം ഉള്ളിലൊതുക്കി കടുപ്പിച്ച് പറഞ്ഞു.
“ഒന്നും ഉണ്ടായിട്ടല്ല , വീട്ടീന്ന് ചോദിക്കാന്‍ പറഞ്ഞ കാര്യമാ . സമ്പൂര്‍ണ്ണയില്‍ എനിക്ക്
നല്ല നമ്പര്‍ കിട്ടുവാന്‍ എത്ര കാശാ വേണ്ടത് ?”
മാഷ് മനസ്സിലാവാത്ത പോലെ ഇരുന്നു .
അത് കണ്ടാവണം ക്ലാസും അങ്ങനെത്തന്നെ ഇരുന്നത് .
അത് മനസ്സിലാക്കിയാവണം മണ്‍സൂര്‍ വിശദീകരണത്തിനു മുതിര്‍ന്നു.
“വാഹനത്തിന് നല്ല നമ്പര്‍ കിട്ടുവാനൊക്കെ പണം മുടക്കാറില്ലേ , അതുമല്ലെങ്കില്‍
വേണ്ട മൊബൈലില്‍ നമ്പര്‍ നല്ലത് കിട്ടുവാന്‍ നാം ഇന്‍ഫ്ലുവന്‍സ് ചെലുത്താറില്ലേ .
അതുപോലെ ഇതിനും.............” മണ്‍സൂര്‍ മുഴുവനാക്കിയില്ല.
ഇല്ല , അതിനു സാധിച്ചില്ല
കാരണം ക്ലാസില്‍ പൊട്ടിച്ചിരിമുഴങ്ങി.
മാഷും അറിയാതെ ചിരിച്ചുപോയി
ഈ പൊട്ടിച്ചിരി തന്നെ കളിയാക്കുന്നതായാണ് മണ്‍സൂറിനു തോന്നിയത്
അവന്‍ വീണ്ടും എണീറ്റു  നിന്നു പറഞ്ഞു
“ ഇതിപ്പോ അത്ര ചിരിക്കാനൊന്നുമുള്ള കാര്യല്ല . എന്റെ ചേട്ടന്റെ എസ് എസ് എല്‍ സി
പരീക്ഷയുടെ നമ്പറില്‍ ഒരു അക്കം മൂന്നു തവണ ആവര്‍ത്തിച്ചു വന്നിരുന്നു. അത് ഭാഗ്യ
നമ്പറാ . എന്തായാലും ഇക്കക്ക് എല്ലാത്തിലും എ പ്ലസ് ഉണ്ട് .”
ക്ലാസ് നിശ്ശബ്ദമായി .
അപ്പോഴേക്കും പിരീഡ് അവസാനിപ്പിക്കുന്നതിനുള്ള ബെല്‍ അടിച്ചതിനാല്‍ മാഷ് ക്ലാസ്
മുറിയില്‍ നിന്നുപോയി.
...............
.................
...............
ഉച്ച ഭക്ഷണ സമയത്തെ ഇന്റര്‍വെല്‍ .........
മാഷ് മണ്‍സൂറും ഇഷ്ടനമ്പറും സമ്പൂര്‍ണ്ണയുടേയും കഥ സ്റ്റാഫ് റൂമില്‍ പറഞ്ഞു.
അപ്പോഴാ‍ണ് അവിടെ അത്തരമൊരു സാധ്യതയെക്കുറിച്ച് ചര്‍ച്ച നടന്നത് .
“എങ്കിലും മണ്‍സൂര്‍ പറഞ്ഞ സാധ്യതയെ അപ്പടി തള്ളിക്കളയാന്‍ പറ്റില്ല. ” മലയാളം
മാഷ് പറഞ്ഞു.
“അതെ , സമ്പൂര്‍ണ്ണയില്‍ എസ് എസ് എല്‍ സി പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍ പോലെ

സീരിയല്‍ ക്രമത്തിലായിരിക്കും ഓരോ നമ്പര്‍ വരിക.” സാമൂഹ്യം മാഷ് പറഞ്ഞു.
“പക്ഷെ , യൂണിക് ഐ ഡി നമ്പര്‍ വന്നാല്‍ എന്തായിരിക്കും അവസ്ഥ ?
അതിനെവിടെയാ സീരിയല്‍ ക്രമം ? വരുന്ന മുറക്കാവില്ലെ നമ്പര്‍ കൊടുക്കുക ?”
ഡ്രോയിംഗ് മാഷ് ചോദിച്ചു.
“അതു ശരിയാണല്ലോ . അതുവരെ മിണ്ടാതിരുന്ന കണക്കുമാഷ് പ്രതികരിച്ചു.”

“എന്റെ വീട്ടിലെ ഫോണ്‍ നമ്പറില്‍ മൂന്ന് എന്ന അക്കം മൂന്നു പ്രാവശ്യം വരുന്നുണ്ട്  ”
ഇംഗ്ലീഷ് മാഷ് പറഞ്ഞു.
“അതെങ്ങനെ കിട്ടി ” ഡ്രോയിംഗ് മാഷ് ചോദിച്ചു
ഇംഗ്ലീഷ് മാഷ് അതിനു മറുപടിയായി ഒരു പച്ചച്ചിരി ചിരിച്ചൂ
അവിടെ ഒരു നിശ്ശബ്ദത പരന്നു.
മൌനം ഭഞ്‌ജിച്ചുകൊണ്ട് കണക്കുമാഷ് പറഞ്ഞു
“  അപ്പോള്‍ ആധാറിന് ഫാന്‍സി നമ്പര്‍ കിട്ടാന്‍ എന്താ ചെയ്യാ ? ”
വീണ്ടും മൌനം ....
“മാഷ് ഒരു കാര്യം ചെയ്യ് , മണ്‍സൂറിനോട് ചോദിക്ക് . അപ്പോ ഉത്തരം കിട്ടും ”
സാമൂഹ്യം മാഷ് പറഞ്ഞു.
പെട്ടെന്ന് ക്ലാസ് കൂടുവാനുള്ള ബെല്‍ അടിച്ചതിനാല്‍ ‘ഫാന്‍സി നമ്പര്‍ ’ ചര്‍ച്ച്
അവിടെവെച്ച് അവസാനിപ്പിക്കേണ്ടിവന്നു

Tuesday 26 July 2011

65.ഫിസിക്സ് മാഷും ഊര്‍ജ്ജസംരക്ഷണ ക്ലബ്ബും


മാഷ് സ്കൂളില്‍ ഊര്‍ജ്ജസംരക്ഷണ ക്ലബ്ബ് രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരള വിദ്യുച്ഛക്തി ബോര്‍ഡും
വിദ്യാഭ്യാസവകുപ്പും ചേര്‍ന്നു നടത്തുന്ന ‘നാളേക്കിത്തിരി ഊര്‍ജ്ജം ’ എന്ന പദ്ധതിയുടെ ഭാഗമായി
ആയിരുന്നു അത് . 2011 ആഗസ്റ്റ് 1 മുതല്‍ 2012 മെയ് 1 വരെ ആണ് പ്രവര്‍ത്തന കാലം .
മാഷ് , കാലത്തു തന്നെ ക്ലബ്ബ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ഓരോ ക്ലാസിലും കയറിയിറങ്ങി താല്പര്യമുള്ള കുട്ടികളെ സംഘടിപ്പിച്ചു.
അമ്പതുകുട്ടികള്‍ തികഞ്ഞപ്പോള്‍ , മാഷ് സംഘാടനം അവസാ‍നിപ്പിച്ചു.
അവരോടൊക്കെ ഉച്ചക്ക് ഇന്റര്‍വെല്‍ സമയത്ത് ക്ലബ്ബ് അംഗങ്ങളുടെ മീറ്റിംഗ് ഉണ്ടായിരിക്കുമെന്ന്
അറിയിച്ചു.
അങ്ങനെ ഉച്ചസമയത്തെ ഇന്റര്‍വെല്‍ ആഗതമായി .
മാഷ് മീറ്റിംഗ് അറേഞ്ച് ചെയ്ത റൂമില്‍ എത്തി .
പ്രസ്തുത മുറിയെ മള്‍ട്ടിമീഡിയ റൂം എന്നാണ് സ്കൂളില്‍ വിളിക്കാറ്.
കാരണം അതില്‍ കമ്പ്യൂട്ടര്‍ , എല്‍ സി ഡി പ്രൊജെക്ടര്‍ , സ്ക്രീന്‍  എന്നിവ ഉണ്ട്.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള മീറ്റിംഗ് നടക്കുമ്പോള്‍ സ്ലൈഡ് ഷോ കാണിക്കാറുമുണ്ട്.
അത് കുട്ടികള്‍ക്ക് ഇഷ്ടമാണ് താനും .
മാഷ് മീറ്റിംഗ് തുടങ്ങി .
ഇത്തരത്തിലൊരു പരിപാടി തുടങ്ങുന്നതിന്റെ കാരണം കുട്ടികളെ ധരിപ്പിച്ചു .
കുട്ടികള്‍ക്ക് നല്‍കുവാന്‍ പോകുന്ന ഡയറിയെക്കൂറിച്ച് പറഞ്ഞു.
അതില്‍ ഒരോ ദിവസത്തേയും മീറ്റര്‍ റീഡിംഗ് , വാട്ട് ഔവര്‍ മീറ്റര്‍ നോക്കി
എഴുതേണ്ടതെങ്ങനെയെന്നും പറഞ്ഞു.
മാത്രമല്ല , ഓരോ ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കുറക്കുവാനുപയോഗിക്കുന്ന
മാര്‍ഗ്ഗങ്ങള്‍ എഴുതേണ്ട സ്ഥലവും കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു.
വാട്ട് ഔവര്‍ മീറ്റര്‍ ഡിസ്ക് ടൈപ്പും ഇം‌പള്‍സ് ടൈപ്പും ഉണ്ടെന്നു പറഞ്ഞു.
കുട്ടികള്‍ പല സംശയങ്ങളും ചോദിച്ചു ?
നമ്മുടെ നാട്ടില്‍ ഏത് പവര്‍ഹൌസില്‍ നിന്നാണ് വൈദ്യുതി എത്തുന്നത് ?
ഫാന്‍ സാവധാനത്തില്‍ കറങ്ങിയാല്‍ വൈദ്യുതി ലാഭിക്കാമോ ?
ടി വി യുടെ ശബ്ദം കൂട്ടിയാല്‍ കൂടുതല്‍ പവര്‍ ചെലവാകുമോ ?
വോള്‍ട്ടേജ് കുറഞ്ഞാല്‍ കറന്റ് കൂടുമോ ?
ഒരു ബള്‍ബ് പ്രകാശിക്കുവാന്‍ രണ്ട് വയര്‍ വേണം  . അതായത് ന്യൂട്രലും ഫേസും . ബള്‍ബ്
പ്രകാശിക്കുമ്പോള്‍ ന്യൂട്രലില്‍ കറന്റ് ഉണ്ടാകുമോ ?
എന്നിവയായിരുന്നു ചോദ്യങ്ങളില്‍ പ്രമുഖര്‍ .
മാഷ് അവക്കൊക്കെ ഉത്തരം പറഞ്ഞു
അങ്ങനെ അവസാനം ഡയറി പുരിപ്പിക്കേണ്ട ഘട്ടം വ്യക്തമാക്കി .
എല്‍ സി ഡി ഉപയോഗിച്ച് പല ചിത്രങ്ങളും കാണിച്ചു .
വൈദ്യുതിയുടെ ദുരുപയോഗം വിശദീകരിച്ചു.
ഇത്തരത്തില്‍ ദുരുപയോഗം കുറക്കുകയാണെങ്കില്‍ ........
ഒരോ വീട്ടിലും വൈദ്യുതി നിയന്ത്രിച്ച് ഉപയോഗിക്കുകയാണെങ്കില്‍ .....
സി എഫ് എല്‍ ഉപയോഗിക്കുകയാണെങ്കില്‍ ......
അനാവശ്യമായി വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കയാണെങ്കില്‍
നമ്മുടെ സംസ്ഥാനത്ത് എത്രമാത്രം വൈദ്യുതി ലാഭിക്കാമെന്ന് ഓര്‍ത്തുനോക്കൂ
മാഷ് ഇത്രയും പറഞ്ഞ്  നിറുത്തി.
പിന്നേയും മാഷ് വൈദ്യുതി ലാഭിക്കാനുള്ള കാര്യങ്ങള്‍ പറഞ്ഞു.
അപ്പോള്‍ ഏറ്റവും പിന്നിലെ നിരയില്‍  , പെണ്‍ പിള്ളേരുടെ ഭാഗത്ത് ഒരു കുശുകുശുപ്പ് .....
മാഷ് തറപ്പിച്ചു നോക്കി .
“എന്താ കാര്യം” മാഷ് ചോദിച്ചു.
അപ്പോള്‍ പിന്നില്‍ നിന്ന് ഒരു കുട്ടി എണീറ്റു നിന്നു പറഞ്ഞു
“ മാഷേ , ഈ മുറിയില്‍ നമ്മള്‍ എത്ര പേരുണ്ട് ? മാഷടക്കം 51  പേര്‍ അല്ലേ . ഈ മുറിയില്‍ നാല്
ഫാന്‍ കറങ്ങുന്നുണ്ട് , മാത്രമല്ല ആറ് ട്യൂബ് ലൈറ്റുകള്‍ കത്തുന്നുണ്ട് . ഊര്‍ജ്ജസംരക്ഷണ ക്ലബ്ബിന്റെ
മീറ്റിംഗ് തന്നെ ഇങ്ങനെയായാല്‍ ..................“
ക്ലാസിലാകെ കൂട്ടച്ചിരി.
മാഷിന് ഒന്നും പറയാന്‍ പറ്റുന്നില്ല.
“ഇത് ശബ്ദ മലിനീകരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്നതുപോലെയാണ് .” പിന്നില്‍ നിന്ന് ഏതോ ഒരു
വിരുതന്‍ വിളിച്ചു പറഞ്ഞു.
വീണ്ടും കൂട്ടച്ചിരിയുടെ തൃശൂര്‍ പൂരം .
 മാഷിന് മറുപടി പറയാന്‍ പറ്റുന്നില്ല.
ഭാഗ്യത്തിന് ക്ലാസ് കൂടുവാനുള്ള ബൈല്‍ അടിച്ചതിനാല്‍ മാഷിന് മറ്റുപ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
വാല്‍ക്കഷണം :
1.വൈദ്യുത ഫാന്‍ വേഗത്തില്‍ കറങ്ങുമ്പോള്‍ കൂടുതല്‍ വൈദ്യുതി വേണം . എന്നാല്‍ ഇലക് ട്രോണിക്
റഗുലേറ്റര്‍ ഉള്ള ഫാനില്‍ ഇത് അത്ര കാര്യമല്ല.
2.ടി വി ഉച്ചത്തില്‍ വെക്കുമ്പോള്‍ കൂടുതല്‍ വൈദ്യുതി ചെലവാകുമെങ്കിലും അതിന്റെ അളവ് വളരെ
കുറവാണ് .
3. വോള്‍ട്ടേജ് കുറഞ്ഞാല്‍ കറന്റ് കൂടുമെന്ന് സമവാക്യത്തില്‍ പറയാമെങ്കിലും ( P=VI)
സാധാരണയായി വോള്‍ട്ടേജ് കുറയുമ്പൊള്‍ പവര്‍ കുറയുകയാണ് ചെയ്യുന്നത് .
4. ബള്‍ബ് പ്രകാശിക്കുമ്പോള്‍ ഫേസിലും ന്യൂട്രലിലും ഒരേ അളവിലാണ് വൈദ്യുത പ്രവാഹ തീവ്രത (
കറന്റ് )
5.ഇന്ത്യയെ അഞ്ച് പവര്‍ റീജിയണ്‍ ആയി തരം തിരിച്ചിരിക്കുന്നു. ആന്ധ്ര ഉല്‍പ്പെടുന്ന റീജിയണിലാണ്
 കേരളം ഉള്ളത് . ഇതിലെ ജനറേറ്ററുകളെയെല്ലാം പാരലല്‍ ആയി ( സമാന്തരമായി )
ഘടിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു സ്ഥലത്തേക്കുള്ള വൈദ്യുതി ഇന്ന പവര്‍ ഹൌസില്‍
നിന്നാണ് എന്നു പറയുവാന്‍ സാധിക്കുകയില്ല.
6.കറന്റ് ബില്ലിലെ കണക്ട് ലോഡ് എത്രയെന്ന് എല്ലാവരും ശ്രദ്ധിക്കുന്നത് നന്ന്
ആശയസഹായം :
JEEJI FRANCIS - ENERGY MANAGEMENT CELL

Monday 23 May 2011

64.ഭിക്ഷക്കാരനും വീട്ടമ്മയും ...................( ഹാസ്യം )

ഉച്ച സമയം
ഏകദേശം രണ്ടുമണിയായിക്കാണും .
ഭിക്ഷക്കാരന്‍ നടക്കുകയായിരുന്നു
പുതിയ ഏരിയ ആണ്.
ഒന്നു നന്നായി പരിചയപ്പെടണം .
അതിനു പറ്റിയ സമയം ഇതാണ്.
വഴിയില്‍ ആള്‍ കുറവായിരിക്കും .
വീടുകളില്‍ ചെന്നാലോ ഊണുകഴിഞ്ഞുള്ള ഉറക്കത്തില്‍ .....
അല്ലെങ്കില്‍ ഊണുകഴിഞ്ഞുള്ള ടി വി കാണലില്‍ .....
രണ്ടായാലും ഭിക്ഷക്കാരനെ സംബന്ധിച്ച് ഒന്നു തന്നെ!
അതായത് പൂമുഖത്ത് ആളനക്കം കുറവ് .
അത് പല ‘സാധ്യതകളേയും‘ തുറക്കുന്ന ഒന്നാണ് .
അതുകൊണ്ടുതന്നെയാണ് കിളിപോലും പറക്കാന്‍ മടിക്കുന്ന ഈ ഉച്ച സമയം ഭിക്ഷക്കാരന്‍ തിരഞ്ഞെടുത്തത് .
അങ്ങനെ നോക്കിയപ്പോള്‍ ‘ലക്ഷണമൊത്ത ’ ഒരു വീടു കണ്ടു.
പുതിയതാണ് ; പെയിന്റ് ചെയ്തീട്ട് മുഴുവനാക്കിയിട്ടുണ്ട്.
എങ്കില്‍ ‘വല്ലതും ’ പുറത്തിട്ടിരിക്കാം .
ഭിക്ഷക്കാരന്‍ ഊഹിച്ചു.
വളര്‍ത്തുനായ ഇല്ലെങ്കില്‍ .....
ഒന്നു കൂടി രക്ഷപ്പെട്ടു
പതുക്കെ ഗേറ്റില്‍ മുട്ടി .
ഭാഗ്യം ; അത് പൂട്ടിയിട്ടില്ല.
ഭിക്ഷക്കാരന്‍ മുറ്റത്തേക്കു നടന്നു വന്നു .
മുറ്റത്തെങ്ങും ‘പൊക്കാന്‍ ’ പറ്റിയ ഒന്നും പുറത്തിട്ടിട്ടില്ല.
ചെടിച്ചട്ടികളില്‍ വിവിധ തരത്തിലുള്ള ചെടികള്‍ ഉണ്ട്
കണ്ടാലറിയാം ; എല്ല്ലാം വിലകൂടിയ തരത്തിലുള്ളവയാണെന്ന്.
ചെറിയ പ്ലാസ്റ്റിക്ക് കവറുകളില്‍ മൂന്നു നാല് അഡീനിയവും യൂഫോബിയയുമൊക്കെ ഇരിക്കുന്നുണ്ട്.
അവ ഭിക്ഷക്കാരനെ നോക്കി പുഞ്ചിരിക്കുന്നുമുണ്ട് .
ഭിക്ഷക്കാരന്‍ ഒന്നാലോചിച്ചു
ചെടികള്‍ക്ക് ‘മോഷണ വാല്യൂ‘ ഉണ്ടായിരുന്നെങ്കില്‍ ....
എങ്കില്‍ പ്രയാസമില്ലായിരുന്നു
എത്ര വീടുകളില്‍ നിന്ന് അവ ആരും കാണാതെ എടുക്കാമായിരുന്നു.
പക്ഷെ , അങ്ങനെയൊരു സാധ്യത എന്തേ പല ഭിക്ഷക്കാരും മനസ്സിലാക്കാത്തേ .
ചെടി നശിച്ചു പോക്കുമെന്ന കാര്യം കൊണ്ടാവാം .
പക്ഷെ , ഇപ്പോഴത്തെ ചെടിക്കൊക്കെ എന്താ വില?
ചെടിക്കു കൊടുക്കുന്ന വളത്തിനോ ?
പട്ടിണി മരണം കൊണ്ട് വാര്‍ത്ത സൃഷ്ടിക്കുന്ന ഈ നാട്ടിലാണ് ചെടിക്ക് ഫാസ്റ്റ് ഫുഡ് നല്‍കുന്നത് .
ഇങ്ങനെയുള്ള വരുടെ വീട്ടില്‍ ചെടിയായി ജനിച്ചാല്‍ മതിയായിരുന്നു
എന്താ സുഖം .
ചില വീട്ടമ്മമാര്‍ ചെടിക്ക് ആട്ടിന്‍ പാല്‍ ഒഴിച്ചു കോടുക്കുമത്രെ !!
ഓരോ ചെടിയുടെ തലയിലെഴുത്ത് ; എന്നല്ലാതെ എന്തു പറയാന്‍ .
ഭിക്ഷക്കാരന്‍ ചുറ്റും നോക്കി .
ആരേയും കാണുന്നില്ല.
തന്റെ സ്ഥിരം ‘കോളിംഗ് ’ ബെല്ലായ ‘അമ്മാ ‘ വിളി നടത്തി.
ഒന്നല്ല ; പലവട്ടം.
എന്നീട്ടും ആരും പുറത്തുവന്നില്ല.
മുറ്റത്തെ കൂട്ടില്‍ കിടക്കുന്ന ‘ ഡാഷ് ’ പോലും മൈന്‍ഡ് ചെയ്തില്ല.
അപമാനം സഹിക്കാം ; പക്ഷെ അവഗണന അത് ഭിക്ഷക്കാരന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
കാലം പോകുന്ന പോക്കേ .
ഭിക്ഷക്കാരന്‍ പിന്നെ അമാന്തിച്ചില്ല .
കോളിംഗ് ബെല്ല്ലമര്‍ത്തി.
ഒരു മിനിട്ടു കഴിഞ്ഞു .
ഏറെ തടിച്ച ഒരു വീട്ടമ്മ വാതില്‍ തുറന്നു പുറത്തേക്കു വന്നു
കഴുത്തില്‍ ‘കട്ടിയുള്ള ’ സ്വര്‍ണ്ണമാല അവര്‍ ധരിച്ചിട്ടൂണ്ട് .
വെറുതെയല്ല സ്വര്‍ണ്ണത്തിന് വില കൂടുന്നത് .
ഇവറ്റകളുടെയൊക്കെ ‘തറവില ’ കൂട്ടാന്‍ ഇങ്ങനെ സ്വര്‍ണ്ണം പണിതിട്ടാന്‍ ഇനിയും സ്വര്‍ണ്ണത്തിന് വില കൂടിയതുതന്നെ
ഒരു പോത്തായാണ് ഈ തടിച്ച സ്ത്രീ ജനിച്ചിരുന്നെങ്കില്‍ നല്ല വില കിട്ടുമായിരുന്നു.
ഭിക്ഷക്കാരന്‍ തമാശക്ക് അങ്ങനെ ചിന്തിച്ചു.
ഹോട്ടലിലെ പോത്തിറച്ചിയുടെ വിലകൂടിയത് ഭിക്ഷക്കാരനെ ഏറെ വിഷമിപ്പിച്ചിരുന്നു
കാര്യം മനസ്സിലാക്കിയ വീട്ടമ്മ പറഞ്ഞു.
“ഇവിടെ ഒന്നും തരാന്‍ ഇല്ല .”
ലക്ഷങ്ങള്‍ മുടക്കി പണിത വീട് .
മുന്നിലെ തോട്ടം തന്നെ സെറ്റ് ചെയ്യാന്‍ ലക്ഷത്തില്‍ കൂടുതല്‍ വന്നീട്ടുണ്ട് .
എന്നീ‍ട്ടാണ് എന്തെങ്കിലും ഭിക്ഷ കൊടുക്കേണ്ട കാര്യത്തില്‍ ഈ മനോഭാവം .
ഭിക്ഷക്കാരനു ദേഷ്യം വന്നു .
ഭിക്ഷക്കാ‍രന്‍ അവരെ തറപ്പിച്ചു നോക്കി .
“എന്തെങ്കിലും ഭിക്ഷ തന്നില്ലെങ്കില്‍ .....................”
ഭിക്ഷക്കാരന്‍ പറഞ്ഞ വാചകം പൂര്‍ത്തിയാക്കിയില്ല.
പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ആ ഭീഷണിയുടെ ഇഫക്ട് കുറഞ്ഞു പോകുമെന്ന കാര്യം ഭിക്ഷക്കാരന് നല്ല വണ്ണം അറിയാമായിരുന്നു.
ഭിക്ഷക്കാരന്‍ തുടര്‍ന്നു “ ഇങ്ങനെ ഭിക്ഷതരാഞ്ഞ വീട്ടില്‍ ഞാന്‍ ചെയ്തത് എന്താന്ന് അറീയോ ?”
വീട്ടമ്മയുടെ മുഖ ഭാവം മാറി.
അവര്‍ ഭിക്ഷക്കാരനെ നോക്കി .
ശല്യം ; എന്തെങ്കിലും കൊടുത്ത് പറഞ്ഞു വിടുകതന്നെ
അതാണ് ബുദ്ധിയെന്ന് വീട്ടമ്മക്കു തോന്നി .
എന്തിനാ വെറുതെ ഒരുരൂപയുടെ കാര്യത്തില്‍ ‘കശപിശ’ ക്കു നില്‍ക്കുന്നേ ...
ഇത് കേട്ട് വീട്ടിലുള്ള അതിഥികള്‍ക്ക് അസ്വസ്തത ഉണ്ടാക്കുന്നതെന്തിനാ?
ഇനി അതുമല്ല ; ഇയാള്‍ തന്നെ എന്തെങ്കിലും ചെയ്താല്‍ ............
അത് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
അവര്‍ അകത്തു പോയി
ഒറ്റ രൂപയുടെ നാണയവുമായി തിരിച്ചു വന്നു.
ഭിക്ഷക്കാരന് കൊടുത്തു.
ഭിക്ഷക്കാരന്‍ തൊഴുത് പിന്‍‌തിരിഞ്ഞു നടന്നു .
അപ്പോള്‍ വീട്ടമ്മയുടെ ‘സീരിയലിലെ ആകാക്ഷ ’ പുറത്തുവന്നു
“ അതേ , നിങ്ങള്‍ ഭിക്ഷകിട്ടാഞ്ഞപ്പോള്‍ അടുത്ത വീട്ടില്‍ എന്താ ചെയ്തേ ?”
ഭിക്ഷക്കാരന്‍ തിരിഞ്ഞു നിന്നു
എന്നിട്ട് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു
“ ഞാന്‍ അവിടെ നിന്നു തിരിഞ്ഞു നടന്നു ; അത്ര തന്നെ”
വീട്ടമ്മ ‘ലാന്‍ഡ് സ്കേപ്പില്‍ ’ ചമ്മിയ മട്ടില്‍ അവിടെ നിന്നു.
ഭിക്ഷക്കാരന്‍ അടുത്ത കസ്റ്റമറുടെ അടുത്തേക്ക് തിരക്കിട്ടു നടന്നു.

Sunday 22 May 2011

63.മാഷ് ബസ്സിലെ ലേഡീസ് സീറ്റിലിരുന്നാല്‍ .................

നട്ടുച്ചസമയം.
മാഷ് ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു.
അധിക സമയം ബസ് കാത്തുനില്‍ക്കേണ്ടിവന്നില്ല ; അതാ വരുന്നു മാഷിനു പോകേണ്ട ബസ്സ് .
മാഷ് ബസ്സില്‍ കയറി .
വലിയ തിരക്കില്ല.
എങ്കിലും ഇരിക്കാന്‍ സീറ്റില്ല.
പക്ഷേ............
ബസ്സില്‍ , മുന്നിലായി സീറ്റൊഴിവുണ്ട് ....
മാഷ് കണ്ടക്ടറെ നോക്കി ..
അദ്ദേഹത്തിന് ഭാവഭേദമില്ല.
മാഷ് രണ്ടു മിനിട്ടുനേരം നിന്നു .
മുന്നിലെ ലേഡീസ് സീറ്റില്‍ ആളുവരുന്നതു കാണുന്നില്ല.
എന്നാല്‍ അതില്‍ ഇരിക്ക തന്നെ - മാഷ് തീരുമാനിച്ചു.
അങ്ങനെ മുന്നിലെ ഒഴിഞ്ഞുകിടക്കുന്ന ലേഡീസീറ്റുകളില്‍ ഏറ്റവും പിന്നിലത്തെ സീറ്റില്‍ മാഷിരുന്നു.
പിന്നെ മാഷ് പുറത്തേക്കു നോക്കി കാഴ്ചകള്‍ കണ്ടിരുന്നു.
അത് മാഷിന്റെ ഒരു സ്വഭാവമാണ് .
ബസ്സില്‍ കയറി സീറ്റ് കിട്ടിയാല്‍ വഴിയോരക്കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുക ; ഈ കാഴ്ചകളില്‍ മാഷ് പലപ്പോഴും

മാഷിനെത്തന്നെ മറക്കാറുണ്ട് .
അങ്ങനെ പത്തിരുപതു മിനിട്ടായിക്കാണും .
അപ്പോഴാണ് പിന്നില്‍ നിന്ന് ഒരു പരുഷ ശബ്ദം .
“പെണ്ണുങ്ങളുടെ സീറ്റില്‍ നിന്ന് എണീറ്റ് അവര്‍ക്ക് സീറ്റ് കൊടുക്ക് ”
മാഷ് ഞെട്ടി തിരിഞ്ഞു നോക്കി .
കണ്ടക്ടറുടെ കല്പനയാണ് .
അദ്ദേഹം രൂക്ഷമായി മാഷിനെ നോക്കുന്നുമുണ്ട് .
മറ്റു യാത്രക്കാരാകട്ടെ ‘ഇവന്‍ ആള്‍ പെശകാണല്ലോ ’ എന്ന മട്ടില്‍ കാര്യങ്ങള്‍ വീക്ഷിക്കുന്നുണ്ട് .
“ചിലര്‍ ബസ്സില്‍ കയറിയാല്‍ സ്ത്രീകളുടെ സീറ്റിലേ ഇരിക്കൂ ” - ബാക്ക് സീറ്റിലിരുന്ന ഒരു ചെറുപ്പക്കാരന്റെ കമന്റ് .
“പെണ്ണൂങ്ങളുടെ സീറ്റില്‍ ഇരിക്കാന്‍ പാടില്ല എന്നത് ആര്‍ക്കാ ഇപ്പോ അറിയാത്തേ ; ഇത് കരുതിക്കൂട്ടി തന്ന്യാ”
സൈഡ് സീറ്റിലെ വൃദ്ധന്‍ ഉറക്കെ പറഞ്ഞു.
“വെറുതെ ബലം പിടിക്കണ്ട ; കഴിഞ്ഞ ദിവസം ഒരാള്‍ക്ക് പോലീസിന്റെ കയ്യില്‍ നിന്ന് ഇക്കാര്യത്തിന് ഫൈന്‍ കിട്ടിയതാ

” കണ്ടക്ടര്‍ പറഞ്ഞു.
ഇപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാണെന്നു മാഷിനു മനസ്സിലായി .
ചിലരുടെ ഭാവത്തില്‍ ടി വി യിലെ ‘തരികിട’ ലൈവ് ഷോ കാണുന്നതുപോലെയാണ്.
മാഷ് ചുറ്റും നോക്കി .
ശരിയാണല്ലോ ; എല്ലാ ലേഡീസ് സീറ്റും ഫുള്‍ ആയിരിക്കുന്നു.
രണ്ടു സ്ത്രീകള്‍ നില്‍ക്കുന്നുമുണ്ട്.
അതും രണ്ടു ചെറുപ്പക്കാരികള്‍ ; മോഡേണ്‍ ആയി വസ്ത്രം ധരിച്ചവര്‍ ; സുന്ദരികള്‍ .
കണ്ടക്ടറുടേയും പയ്യന്‍സിന്റേയും ധാര്‍മ്മികരോഷത്തിന്റെ പൊരുള്‍ മാഷിനു പിടികിട്ടി.
വര്‍ദ്ധിച്ച ചമ്മലോടെ മാഷ് സീറ്റില്‍ നിന്ന് എണീറ്റു .

സീറ്റിന്റെ തൊട്ടു പിറകിലായി നിന്നു.
“ഒന്നുകൂടി പിന്നിലേക്കു വരാം ട്ടോ ; പിന്നില്‍ ധാരാളം സ്ഥലം ണ്ട് ”
പയ്യന്‍സ് വീണ്ടും വാ‍ചാലനായി .
പയ്യന്‍സിന്റെ കമന്റ് കേട്ട് ബസ്സിലുള്ളവര്‍ ഉറക്കെ ചിരിച്ചു .
ഡ്രൈവര്‍ പോലും അത് അംഗീകരിക്കുന്ന മട്ടില്‍ ഹോണ്‍ രണ്ടു പ്രാവശ്യം മുഴക്കിയത് ബസ്സില്‍ വീണ്ടും കൂട്ടച്ചിരിക്ക്

ഇടവരുത്തി.
മാഷ് പ്രതികരിക്കാന്‍ നിന്നില്ല.
സംഗതി പെശകാണെന്ന് മാഷിനു ബോധ്യമായി .
മാഷ് വേഗം തന്നെ പിന്നിലേക്കുനീങ്ങി .
പയ്യന്‍സിനെ നോക്കി .
പയ്യന്‍സ് വിജയിച്ചമട്ടില്‍ മാഷിനെ നോക്കി .
ബസ്സിലെ യാത്രക്കാരൊക്കെ ഇടക്കിടെ ഒളികണ്ണോടെ മാഷിനെ നോക്കുന്നുണ്ട് .
മാഷ് ബസ്സിലെ എല്ലാവരേയും വീക്ഷിച്ചു.
ഭാഗ്യം ; പരിചയക്കാ‍ര്‍ ആരും തന്നെയില്ല ; ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെ കഥകളാ ഇതിന്റെ പേരില്‍ പരക്കുക.
മാഷ് ആശ്വാസത്തോടെ ശ്വാസം വിട്ടു.
മാഷ് വീണ്ടും മുന്നിലേക്കു നോക്കി .
സീറ്റ് ഇപ്പോഴും കാലിയാണ്.
ആ തരുണീമണികള്‍ ഇപ്പോഴും സീറ്റില്‍ ഇരുന്നീ‍ട്ടില്ല
പയ്യന്‍സും അക്കാര്യം ശ്രദ്ധിക്കുന്നത് മാഷ് കണ്ടു.
സുന്ദരിമാരെ സഹായിക്കാനുള്ള അവസരം പയ്യന്‍സ് വീണ്ടും പാഴാക്കിയില്ല
“സീറ്റിലിരിക്ക് ചേച്ചി മാരെ ”
പയ്യന്‍സ് ഉറക്കെ വിളിച്ചു പറഞ്ഞു
കണ്ടക്ടര്‍ സാറും അതിനെ അനുകൂലിച്ച് അവരുടെ അടുത്ത് ചെന്ന് ഇരിക്കാന്‍ പറഞ്ഞു.
പക്ഷെ...............................
.......................................
ആ സുന്ദരികള്‍ ഇരുന്നില്ല.
അപ്പോള്‍ ലേഡീസ് സീറ്റില്‍ ഇരുന്ന വയസ്സായ ഒരു സ്ത്രീ പ്രതികരിച്ചു.
“ ആ പാവം മനുഷ്യനെ അവിടെ നിന്നെണീപ്പിച്ചു ; ഇനി നിങ്ങള്‍ക്കെന്താ ആ സീറ്റില്‍ ഇരുന്നാല്‍ ....”
“ഈ പ്രശ്നമൊക്കെ ഉണ്ടാക്കിയത് നിങ്ങള്‍ക്കു വേണ്ടിയല്ലേ “ വൃദ്ധന്റെ കമന്റ് .
ബസ്സിലെ രാഷ്ടീയ അന്തരീക്ഷത്തിന്റെ മാറ്റം പയ്യന്‍സിനും പിടികിട്ടിയെന്നു തോന്നുന്നു .
അവന്‍ വിളിച്ചു പറഞ്ഞു
“ചിലരെ സഹായിക്കാന്‍ പോയാ ഇതാ തരം ”
കണ്ടക്ടര്‍ സാറും സുന്ദരികളെ രൂക്ഷമായി നോക്കി .
ഇതൊക്കെ കേട്ടുകൊണ്ടിരുന്ന ഡ്രൈവര്‍ പ്രതികരണമെന്നോണം രണ്ടുവട്ടം ഹോണ്‍ മുഴക്കി .
“നിങ്ങളെന്തെങ്കിലും വാ തുറന്ന് മിണ്ടുന്നുണ്ടോ ” വയസ്സായ സ്ത്രീ കോപത്തോടെ സുന്ദരിമാരെ നോക്കി പറഞ്ഞു .
ഗത്യന്തരമില്ലാതെ സുന്ദരിമാരിലൊരുവള്‍ പിന്നിലേക്കുനോക്കി .
ആദ്യം മാഷിനെ നോക്കി പുഞ്ചിരിച്ചു .
എന്നീട്ടു പറഞ്ഞു .
“അത് . എന്റെ മാഷാ ; ഏഴാം ക്ലാസില്‍ എന്നെ പഠിപ്പിച്ച മാഷ് . എന്നെ മാത്രമല്ല എന്റെ അനിയത്തിയായ ഇവളേയും

പഠിപ്പിച്ചിട്ടുണ്ട് ”
ബസ്സില്‍ പെട്ടെന്ന് ചന്ദ്രന്റെ പൂനിലാവു നിറഞ്ഞു.
ബസ്സിലെ അന്തരീക്ഷം മാറിയതായി മാഷ് മനസ്സിലാക്കി.
തന്റെ ശിഷ്യയുടെ പെരുമാറ്റത്തില്‍ നിന്ന് തന്നെക്കുറിച്ച് ബസ്സിലുള്ളവര്‍ മനസ്സിലാക്കിയിരിക്കുന്നു എന്ന കാര്യം മാഷ്

അറിഞ്ഞു.
അപമാനത്തിന്റെ കുഴിയിലേക്ക് വീണേക്കാവുന്ന താന്‍ ഇപ്പോള്‍ അഭിമാനത്തിന്റെ ശൃംഗത്തിലാണ് നില്‍ക്കുന്നത് എന്ന

കാര്യം മാഷിന് മനസ്സിലായി .
സുന്ദരിമാര്‍ ഇരുവരും മാഷിനെ നോക്കി വീണ്ടും പുഞ്ചിരിച്ചു.
മാഷിന് അവരെ ഓര്‍മ്മവന്നു .
വര്‍ഷങ്ങള്‍ വരുത്തിയ മാ‍റ്റം കാരണം ആദ്യം മാഷിന് മനസ്സിലായില്ല എന്ന കാര്യം മാഷ് ഉറക്കെ പറഞ്ഞു.
ഇതൊക്കെ കേട്ട് വണ്ടിയോടിച്ചിരുന്ന ഡ്രൈവര്‍ ഹോണ്‍ നീട്ടിയടിച്ചു തന്റെ പ്രതികരണം വ്യക്തമാക്കി.
“ മാഷ് ആ സീറ്റിലിരുന്നോ “ വയസ്സായ സ്ത്രീ ഉറക്കെ പറഞ്ഞു.
“ചെല്ല് മാഷേ ” വൃദ്ധനും നിര്‍ബന്ധിച്ചു.
കണ്ടക്ടറും മൌനാനുവാദം നല്‍കുന്ന മട്ടില്‍ തലയാട്ടി.
“എനിക്ക് അടുത്ത സ്റ്റോ‍പ്പില്‍ ഇറങ്ങണം “ മാഷ് പറഞ്ഞു.
“അപ്പോള്‍ ബസ്സിലെ സീറ്റിലെ വനിതാസംവരണം മാഷമ്മാര്‍ക്ക് ബാധകമല്ലേ ”
പയ്യന്‍സ് സംശയം പ്രകടിപ്പിച്ചു.
“നിന്റെ അച്ഛന്‍ നിന്നെ വഴക്കു പറഞ്ഞാല്‍ നീ പോയി മാനനഷ്ടത്തിന് കോടതിയില്‍ കേസ് കൊടുക്കുമോ ” വൃദ്ധന്‍

ആവേശത്തോടെ ചോദിച്ചു .
പയ്യന്‍സ് അതിന് പ്രതികരിച്ചില്ല.
യാത്രക്കാര്‍ അപ്പോഴും ചിരിച്ചു.
കണ്ടക്ടര്‍ ബസ് നിറുത്തുവാനുള്ള ബെല്ലടിച്ചു.
മാഷ് ബസ്സില്‍ നിന്നിറങ്ങി .
കണ്ടക്ടര്‍ ഒരു ട്രീപ്പിള്‍ ബെല്ലടിച്ച് മാഷിനോട് യാത്ര പറഞ്ഞു.
ഡ്രൈവര്‍ രണ്ടുപ്രാവശ്യം ഹോണ്‍ നീട്ടി മുഴക്കി മാഷിനോട് യാത്ര പറഞ്ഞു.
മാഷ് സ്റ്റോപ്പില്‍ നിന്ന് ബസ്സിലെ യാത്രക്കാരെ നോക്കി .
ബസ്സിലെ യാത്രക്കാര്‍ പിന്‍‌തിരിഞ്ഞ് മാഷിനെനോക്കുന്നുണ്ടായിരുന്നു.

Sunday 24 April 2011

62. . വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടവകാശം വേണമെന്നോ ?

ഒന്നാമത്തെ പിരീഡ് ......
മാഷ് ക്ലാസിലെത്തി ........
ഹാജര്‍ വിളിച്ചു...........
രജിസ്റ്റര്‍ അടച്ചുവെച്ചു.

സാമൂഹ്യം മാഷാണ് ..
അതുകൊണ്ടുതന്നെ പാഠമെടുത്തു തുടങ്ങുന്നതിനുമുമ്പേ അപ്പപ്പോഴത്തെ സാമൂഹിക പ്രസക്തിയുള്ള പലതും ക്ലാസില്‍ പറയാറുണ്ട്.
അത് കുട്ടികള്‍ക്കും ഇഷ്ടമാണുതാനും .
 പാഠപുസ്തകവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളാണ്  മാഷിന്റെ ഈ അഞ്ചുമിനിട്ടുനേരത്തെ സീറോ അവറിലെ പ്രതിപാദ്യവിഷയം ആകാറുള്ളത് .
ക്ലാസിലെ ഏത് മോശമായ കുട്ടിക്കുപോലും  മാഷിന്റെ ഈ `‘സീറോ അവര്‍‘ വല്യിയ ഇഷ്ടമാണ് .
അങ്ങനെ അന്നേദിവസത്തെ സീറോ അവര്‍ വിഷയം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആയിരുന്നു.
ഈ ടോപ്പിക്ക് പാഠഭാഗവുമായിരുന്നു.
മാഷ് പ്രഭാഷണം തുടങ്ങി.
ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പിന്റെ ചരിത്രം .....
പണക്കാര്‍ക്കുമാത്രം വോട്ടവകാശമുള്ള അവസ്ഥ....
നികുതിയടക്കുന്നവര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്ന രാജ്യങ്ങള്‍ ...
വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ടവകാശമുണ്ടായിരുന്ന അവസ്ഥ..
സ്ത്രീകള്‍ക്ക് വോട്ടവകാശമില്ലായ്മ......
ഇന്ത്യന്‍ ജനാധിപത്യം......
ഇന്ത്യന്‍ ഭരണഘടന ....
അതിന്റെ കരുത്തുകൊണ്ട് നാം ഇത്രനാളും ജനാധിപത്യമാര്‍ഗ്ഗത്തില്‍ക്കൂടി മുന്നേറുന്ന അവസ്ഥ...
പാര്‍ളിമെന്റ് , നിയമസഭ  എന്നിവയിലെ പൊളിറ്റിക്സും  പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പോളിറ്റിക്സും തമ്മിലുള്ള വ്യത്യാസം ..
എന്നിവയൊക്കെ ചുരുക്കി ലളിതമായി മാഷ് പറഞ്ഞ് അവസാനിപ്പിച്ചു.
തുടര്‍ന്ന് പാഠപുസ്തകത്തിലേക്ക് നീങ്ങാന്‍ ആരംഭിക്കുമ്പോള്‍....
ആമ്പിള്ളേരുടെ ബെഞ്ചില്‍ നിന്ന് കുശുകുശുപ്പ് ..
“ എന്താ , അവിടെ ...” മാഷ് ഗൌരവത്തില്‍ ചോദിച്ചു
“ അതേ  , ഇവന്‍ പറയാ....”
“ എന്തുണ്ടെങ്കിലും എണീറ്റു നിന്ന് പറയ് “ മാഷ് ഗൌരവത്തിലായി.
പിന്നെ ഒരനക്കവുമില്ല.
പക്ഷെ , തൊട്ട് എതിര്‍വശത്തിരിക്കുന്ന പെണ്‍പിള്ളേരുടെ മുഖത്തെ പുഞ്ചിരിയില്‍ നിന്ന്  എന്തോ ഉണ്ടായിട്ടുണ്ട് എന്ന് മാഷ് ഊഹിച്ചു.
ചിലപ്പോള്‍ തന്റെ ഗൌരവം കണ്ടീട്ടയിരിക്കാം ഈ നിശ്ശബ്ദത .
“ എന്തായാലും പറയ് “ മാഷ് ശാന്തനായി.
മാഷിന്റെ മുഖഭാവം കുഴപ്പമില്ല എന്ന് കണ്ടീട്ടാവണം ...
ബാക്ക് ബഞ്ചിലെ ഭരത് എണീറ്റു നിന്നുപറഞ്ഞു.
“ മാഷേ കുട്ട്യോള്‍ക്ക് എന്താ വോട്ടവകാശം ഇല്ലാത്തേ ?”
ക്ലാസ് പെട്ടെന്ന് പൊട്ടിച്ചിരിച്ചു.
മാഷും ചിരിച്ചുപോയി.
“ വോട്ടവകാശത്തിന് നിശ്ചിത പ്രായം വേണമെന്നറിയില്ലേ “ മാഷ് ചോദിച്ചു
“അത് ഇനിയും കുറക്കുമോ എന്നാണ് അറിയേണ്ടത് “ ഇപ്പോള്‍ മഹേഷ് ആണ് ചോദിച്ചത് .

“ പണ്ട് പെണ്ണുങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കുമൊക്കെ ചില രാജ്യങ്ങളില്‍ വോട്ടവകാം ഇല്ലായിരുന്നല്ലോ .അത് മാറി പ്രായപൂര്‍ത്തി വോട്ടവകാം വന്നില്ലേ . അതുപോലെ എന്നാ ഇനി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വോട്ടവകാശം ലഭിക്കുക ?” ചോദിച്ചത് വാര്‍ഡുമെമ്പറുടെ മകളായ ഹസീനയാണ്.
സംഗതിപുലിവാലായല്ലോ - മാഷ് ആലോചിച്ചു.
ഇനി ഇപ്പോ എന്താ ചെയ്യാ....
“ പ്രായപൂര്‍ത്തിയാകുന്നതോടെ നമുക്ക് കാര്യങ്ങളൊക്കെ തീരുമാനിക്കാനുള്ള പക്വത വരുന്നു. അതുകൊണ്ടാണ് പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നേ “ മാഷ് വിശദീകരിച്ചു.
“ എന്റെ വടക്കേലെ ബഷീറിക്ക മന്ദബുദ്ധിയാ . എന്നീട്ട് ഇക്കക്കും പ്രായപൂര്‍ത്തിവോട്ടവകാശത്തിന്റെ പേരില്‍ വോട്ടുണ്ട് “ ഇടക്കുകയറി മുന്‍‌ബെഞ്ചിലിരിക്കുന്ന  കമറുദ്ദീന്‍ വെടിപൊട്ടിച്ചു.
“അതന്നെ , അതുശരിയാണൊ മാഷേ “ ഹസീന വീണ്ടും ചോദിച്ചു.
സ്കൂളിലെ ഉണ്ണിയാര്‍ച്ച എന്ന് പേരിന്നര്‍ഹയായവളാണ് . അതിനാല്‍ തന്നെ അവളോട് മല്ലടിക്കുമ്പോള്‍ സൂക്ഷിക്കണം.
കഴിഞ്ഞ മാസം പുതിയതായി വന്ന ടീച്ചര്‍ ഹസീനയെ ചൂരലെടുത്ത് തല്ലുവാനൊരുങ്ങി .
കുട്ടികളെ തല്ലുവാന്‍ പാടില്ല എന്നൊരു സര്‍ക്കാര്‍ ഓര്‍ഡര്‍ ഉണ്ടെന്നും അതിന്റെ ഫോട്ടോസ്റ്റാറ്റ് തന്റെ ഉമ്മയുടെ കയ്യിലുണ്ടെന്നും പറഞ്ഞ് ജൂനിയറായ ആ ടീച്ചറെ ക്ലാസിലിട്ട് വെള്ളം കുടിപ്പിച്ചവളാണ് ഹസീന .
ആ ഹസീനയാണ് നിലവിലുള്ള ഭരണഘടനയെ ക്ലാസില്‍ വെച്ച് വെല്ലുവിളിച്ചുകൊണ്ട് ചോദിക്കുന്നത് .
മാഷെങ്ങാനും ശരിയാണെന്നു പറഞ്ഞാല്‍ ....
അത് ......... മാഷ് ഇങ്ങനെ പറഞ്ഞു എന്ന് നാട്ടിലറിയിക്കാനും മടിക്കാ‍ത്തവളാണ്.
മാഷിനും അവളെ ഉള്ളാലെ പേടിയാണ് ; എങ്കിലും പുറത്തുകാണിക്കാറില്ല.
ഒരു വിധത്തില്‍ അവളെ മണിയടിച്ച് ക്ലാസ് കൈകാര്യം ചെയ്യുകയാണ് പതിവ് .

“ മാഷെ , അതുപോലെ വിദേശ ഇന്ത്യക്കാര്‍ക്കും വോട്ടുവേണം” കമറുദ്ദീന്‍ വീണ്ടും എണീറ്റുനിന്നു പറഞ്ഞു.
“ അവന്റെ ഉപ്പയും എളേപ്പമാരും ഗള്‍ഫിലാ . അതാ അവന്‍ ഇങ്ങനെ പറയുന്നേ  . അല്ലാതെ വിദേശ ഇന്ത്യക്കാരോട് സ്നേഹമുണ്ടായിട്ടൊന്നുമല്ലേ മാഷേ “ ഹസീന ഉച്ചത്തില്‍ വിളിച്ചൂ പറഞ്ഞു.
ഇത്തിരിപോന്ന കമറുദ്ദീന്‍ വലിയ ആ‍ളാവുന്നത് ഹസീനക്ക് പിടിക്കുന്നില്ല.
“ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഒരു വോട്ട് എന്നക്രമത്തിലായാലും മതി “ വിശ്വം പാറഞ്ഞു.
“ അത് നാളികേരത്തിന്റെ കാര്യത്തില്‍ മതി , വോട്ടില്‍ വേണ്ട “ ഹസീന വിശ്വത്തിന്റെ കളിയാ‍ക്കിപ്പറഞ്ഞു .
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ നാളികേരമൊക്കെ വാങ്ങി കൊപ്രയാക്കി വില്‍ക്കുന്നത് വിശ്വത്തിന്റെ അച്ഛനാണ് . അയാളുടെ നാലുക്ക് ഒന്ന് എന്ന പ്രയോഗം നാട്ടില്‍ പാട്ടാണ്  . അതിനോടുള്ള ദേഷ്യമാണ് അവിടേ പ്രകടമായത് .
“അന്ധന്മാര്‍ക്കും വയസ്സായവര്‍ക്കും വോട്ട് ണ്ട്  . എന്നീട്ടെന്താ ഞങ്ങക്ക് വോട്ടില്ലാത്തെ “ ഭരത് ആവേശത്തില്‍ വെച്ചുകാച്ചുകയാണ്.
ഇപ്പോള്‍ ക്ലാസില്‍ ഭരതായി ശ്രദ്ധാകേന്ദ്രം !
ഹസീന ഭരതിനെ എതിര്‍ത്തില്ല.
കാരണം  ഹസീനക്ക് ഭരതിനെ നേരിട്ടെതിര്‍ക്കാനുള്ള ധൈര്യം പോരാ. വായിച്ചുള്ള അറീവ് ഭരതിന് കൂടുതലാണ് . അതുതന്നെ കാര്യം .
“തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കും സംവരണം വേണം “ കമറുദ്ദീന്‍ വിട്ടുതരുന്ന മട്ടില്ല.
“ അതില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക സംവരണം വേണം” എങ്ങാനും അത് യാഥാര്‍ത്ഥ്യമായാല്‍ തനിക്ക് സീറ്റ് ഉറപ്പാക്കിക്കുകയാണ് ഹസീന .ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥിനികള്‍ക്ക് സംവരണമുള്ള ഡിവിഷനുകളുമുണ്ടായിരുന്നു.
എന്തായാലും പോരേണ്ടതൊക്കെ പോരട്ടെ എന്നായി മാഷ് .
അപ്പോള്‍ നിങ്ങളുടെ അഭിപ്രായത്തില്‍ എത്രാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ മുതലാണ് വോട്ടുവേണ്ടത് “എന്നായി  മാഷ്
“ പത്താം ക്ലാസ് “ ഉത്തരം കൂട്ടത്തോടെയായിരുന്നു.
കാരണം ഇവര്‍ പത്തിലാണല്ലോ പഠിക്കുന്നത് .
അതിന്റെ യുക്തി മാഷിന് പിടികിട്ടി.
“ അപ്പോള്‍ ഒന്നുതൊട്ട് ഒമ്പതുവരെയുള്ളവര്‍ക്കുവേണ്ടെ വോട്ടവകാശം”
മാഷ് ചോദിച്ചു.
അവിടെ ഒരു നിശ്ശബ്ദത പടര്‍ന്നു.
ഹസീന എതിര്‍ക്കുന്നില്ല.
“ നഴ്‌സറി കുറ്റികള്‍ക്കും വേണ്ടെ വോട്ടവകാശം . അവര്‍ക്ക് തെരഞ്ഞെടുപ്പ് എന്താണെന്നു കൂടി അറിയില്ല”
മാഷ് ഒന്നുകൂടി ചോദിച്ചു .
ഇപ്പോ മാഷിന്റെ യുക്തി പിള്ളേര്‍ക്ക് കുറേശ്ശെ പിടികിട്ടി .
:“ അപ്പോള്‍ എന്താ ചെയ്യാ , ഭരതേ “
“ ശരിയാ , മാഷേ , ഒരടിസ്ഥാനം വേണം “ ഭരത് മറുപടി പറഞ്ഞു.
“അതിന് ഏറ്റവും നല്ല അടിസ്ഥാനം പ്രായപരിധിതന്നെയാണ് “ മാഷ് നയം വ്യക്തമാ‍ക്കി.
“ ഇനി ഇതിനെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ അതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ നമ്മുടെ സ്കൂള്‍ ലൈബ്രറിയില്‍ നിന്നോ അല്ലെങ്കില്‍ അറിവുള്ളവരില്‍ നിന്നോ ചോദിച്ചറീഞ്ഞ് നാളത്തെ സീറോ അവറില്‍ നമുക്ക് അവതരിപ്പിക്കാം .
മാഷ് ഒന്ന് ഇരുത്തി മൂളി
“ നാളത്തെ സീറോ അവര്‍ വിഷയം ‘വിദ്യാര്‍ഥികളുടെ വോട്ടവകാശം‘  “ ഹസീന ഉറക്കെ പ്രഖ്യാപിച്ചു.
തുടര്‍ന്ന് മാഷ് സമയം കളയാതെ പാഠഭാഗത്തേക്കു നീങ്ങി
ഒന്നാമത്തെ പിരീഡുകഴിഞ്ഞ് സ്റ്റാഫ് റൂമിലേക്കു നീങ്ങുമ്പോള്‍ ‘വിദ്യാര്‍ത്ഥിവോട്ടവകാശ‘ ചര്‍ച്ചക്ക് ആധാരമായ വിഷയങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കണമെന്ന് മാഷ് ഉറപ്പിച്ചൂ കഴിഞ്ഞിരുന്നു.

Tuesday 19 April 2011

61. .സാമൂഹ്യം മാഷും ചില ഫുള്‍ഫോമുകളും

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
മലയാളം മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് .
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
മാഷ് പത്രവായന തുടരുന്നതിനു മുമ്പേ കുസൃതിക്കുട്ടന്‍ വീണ്ടും മുരടനക്കി .
മാഷിനു കാര്യം മനസ്സിലായി .
എന്തെങ്കിലും കാര്യമായ ചോദ്യങ്ങളുമായാണ് ഇപ്പോള്‍ കുസൃതിക്കുട്ടന്‍ വന്നിരിക്കുന്നത് .
അതിനാല്‍ മാഷ് മുഖവുര കൂടാതെ പറഞ്ഞു
“ചോദ്യം വേഗം പറഞ്ഞാട്ടെ”
പിന്നെ കുസൃതിക്കുട്ടന്‍ മടിച്ചൂ നിന്നില്ല
“ മാഷേ , വി . എസ് ന്റെ ഫുള്‍ ഫോം എന്താ ?”
“വി .എസോ , അതെന്താ അത് “
“അതെ മാഷേ , വി .എസ് . അച്ചുതാനന്ദന്‍ ; നമ്മുടെ മുഖ്യമന്ത്രി ?”
“ഓഹോ , അതാണോ കാര്യം ?” മാഷ് ചിന്തയിലാണ്ടു.
പക്ഷെ ഉത്തരം പുറത്തേക്കു വന്നില്ല.
“ എന്നാല്‍ പോട്ടെ മാഷേ “ കുസൃതിക്കുട്ടന്‍ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു.
“എ.കെ. ആന്റണിയിലെ എ.കെ യുടെ ഫുള്‍ ഫോം പറയുവാന്‍ പറ്റുമോ ?”
മാഷിന്റെ മുഖം മ്ലാനമായി
“എന്നാല്‍ പോട്ടെ മാഷെ , ഇതാ ഒരു ലളിതമായ ചോദ്യം . കെ . കരുണാകരനിലെ കെ യുടെ പൂര്‍ണ്ണ രൂപം
പറയുവാന്‍ പറ്റുമോ ?”
മാഷിന് അതിനും ഉത്തരം പറയുവാന്‍ നിവൃത്തിയുണ്ടായില്ല.
“എന്നാല്‍ ആ ചോദ്യവും പോകട്ടെ മാഷേ . എം.കെ . ഗാന്ധിയിലെ ‘എം.കെ ‘ യുടെ ഫുള്‍ ഫോം പറയുവാന്‍
പറ്റുമോ ?”
“നീ യെന്താ , കാലത്തേ വന്ന് ആളെ കളിയാക്കുകയാണോ ?” മാഷ് ചൂടായി.
“ക്ഷമിക്ക് മാഷേ . ഒന്നും കിട്ടാതെ പോകുന്നത് മാഷിന് ദോഷമല്ലേ എന്ന് വിചാരിച്ചാ .”
കുസൃതിക്കുട്ടന്‍ മാഷിനെ ആശ്വസിപ്പിച്ചു.
അതിനാല്‍ മാഷ് കുസൃതിക്കുട്ടന് തൃപ്തികരമായ വിശദീകരണം നല്‍കുവാന്‍ മുതിര്‍ന്നു.
“മോനെ കുസൃതിക്കുട്ടാ ; ഞാന്‍ പഠിപ്പിക്കണത് ഏഴാം ക്ലാസിലെ സാമൂഹ്യമാ .ആ സാമൂഹ്യം പാ‍ഠപുസ്തകത്തില്‍
നീ ഈ പറേണ ചോദ്യം ഒന്നും ഇല്ല. പിന്നെ എങ്ങന്യാ എനിക്ക് നീ ചോദിക്കണ ചോദ്യത്തിന് ഉത്തരം
പറയുവാന്‍ പറ്റാ”
“എങ്കിലും ഒരു സാമൂഹ്യം മാഷിന് ആനുകാലിക സംഭവങ്ങളെക്കുറിച്ച് അറിവ് വേണ്ടെ “
ഈ ചോദ്യം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി .
ചോദ്യകര്‍ത്താവായ മാഷിന്റെ ഭാര്യ , ബാങ്ക് ജീവനക്കായി , പിന്നില്‍ നിന്ന് പരിഹാസച്ചിരി ചിരിക്കുന്നു.
അവര്‍ തുടര്‍ന്നു.
“അതേയ് വെറുതെ ഇരുന്ന് പത്രം വായിച്ചോണ്ടൊന്നും ഈ കാര്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ പറ്റില്ല. അതിന്
അതിന്റേതായ പുസ്തകങ്ങള്‍ എടുത്ത് വായിക്കണം . എന്നാലേ ശരിയാവൂ”
മാഷ് ഒന്നും മിണ്ടിയില്ല; കുസൃതിക്കുട്ടന്‍ വേഗം സ്ഥലം കാലിയാക്കി; തുടര്‍ന്നുണ്ടാകാവുന്ന ക്രമസമാധാന
ലംഘനങ്ങളെക്കുറിച്ച് ഓര്‍ത്തുകൊണ്ട് !!

വാല്‍ക്കഷണം:

1.വി.എസ് .അച്ചുതാനന്ദന്‍ - വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍;
2.എ.കെ ആന്റണി : അറയ്ക്കപറമ്പില്‍ കുരിയന്‍ ആന്റണി
3.ഇ.കെ.നായനാര്‍: ഏറമ്പാല കൃഷ്ണ൯ നായനാ൪
4.ഒ.എന്‍.വി കുറുപ്പ് : ഒറ്റപ്ലാക്കല്‍ നമ്പിയാടിക്കല്‍ വേലു കുറുപ്പ്
6. ഐ.വി .ശശി : Irruppam Veedu Sasidaran
7.K. J. Yesudas : കാട്ടശ്ശേരി ജോസഫ് യേശുദാസ്
9 . വി.കെ.എന്‍ : Vadakkke Koottala Narayanankutty Nair
10.എം .ടി .വാസുദേവന്‍ നായര്‍ :  മഠത്തില്‍ തെക്കെപാട്ട് വാസുദേവന്‍ നായര്‍

Monday 18 April 2011

60. ..മലയാളം മാഷും ഒരു അക്ഷരമാറ്റവും ( ഹാസ്യം )

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
മലയാളം മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് .
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
മാഷ് പത്രവായന തുടരുന്നതിനു മുമ്പേ കുസൃതിക്കുട്ടന്‍ വീണ്ടും മുരടനക്കി .
മാഷിനു കാര്യം മനസ്സിലായി .
എന്തെങ്കിലും കാര്യമായ ചോദ്യങ്ങളുമായാണ് ഇപ്പോള്‍ കുസൃതിക്കുട്ടന്‍ വന്നിരിക്കുന്നത് .
അതിനാല്‍ മാഷ് മുഖവുര കൂടാതെ പറഞ്ഞു
“ചോദ്യം വേഗം പറഞ്ഞാട്ടെ”
പിന്നെ കുസൃതിക്കുട്ടന്‍ മടിച്ചൂ നിന്നില്ല; അവന്‍ ഒരു കടലാസുകഷണം എടുത്തു കാണിച്ചു.
എന്നീട്ട് മാഷോട് ചോദിച്ചു “ഇതില്‍ ഏതാ ശരി ?”
മാഷ് കടലാസ് കഷണത്തിലേക്കു നോക്കി .
അതില്‍ 1.അദ്ധ്യാപകന്‍ , 2. അധ്യാപകന്‍ എന്നും എഴുതിയിട്ടുണ്ട് .
ഇതാണോ കാര്യം എന്ന മട്ടില്‍ മാഷ് പുഞ്ചിരിച്ചു.
അതിനുശേഷം പറഞ്ഞു” ഇത് രണ്ടും ശരിയാണ്”
“അതായത് “കുസൃതിക്കുട്ടന്‍ നിഗമനത്തിലെത്തുവാനുള്ള തയ്യാറെടുപ്പു തുടങ്ങി.
“ദ്ധ എന്ന അക്ഷരത്തിനു പകരം ' ധ' എന്ന അക്ഷരം ഉപയോഗിച്ചാല്‍ പ്രശ്നമില്ല എന്ന് അല്ലേ ”
മാഷ് സംശയത്തിലാണെങ്കിലും അതെ എന്ന അര്‍ത്ഥത്തില്‍ ശാസ്ത്രീയ സംഗീതത്തെ വെല്ലുന്ന തരത്തില്‍ ഒന്നു മൂളി.
ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ വേറെ ഒരു കടലാസ് എടുത്തു കാണിച്ചു
അതില്‍ ‘ബുദ്ധന്‍ ’ എന്നെഴുതിയിട്ടുണ്ടായിരുന്നു.
ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ ചോദിച്ചു “ബുദ്ധന്‍ എന്ന വാക്കില്‍‘ദ്ധ‘ ക്കു പകരം ‘ധ’ ഉപയോഗിക്കുവാന്‍ പറ്റുമോ ?
”മാഷ് വല്ലാതായി .
കുസൃതിക്കുട്ടന്‍ വിട്ടില്ല “ ബുധന്‍ എന്ന വാക്കില്‍ ‘ധ’ ക്കു പകരം ‍‘ദ്ധ‘ ഉപയോഗിക്കുവാന്‍ പറ്റുമോ ?
“അതിപ്പോ ....................” മാഷിന് ഉത്തരം പൂര്‍ണ്ണമാക്കുവാന്‍ സാധിച്ചില്ല.
ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ വേറെ ഒരു കടലാസ് എടുത്തു കാണിച്ചു
അതില്‍ 1. സാവധാനം , 2. ആയുധം , 3. യുദ്ധം , 4.ബുദ്ധിമുട്ട് , 5. ബുദ്ധി , 6. ശ്രദ്ധ 7.മാധുരി ..... തുടങ്ങിയ ഒട്ടേറെ ‘ധ ’ യും ‘ദ്ധ’ യും ഉള്ള വാക്കുകള്‍ എഴുതിയിട്ടുണ്ടായിരുന്നു.
“ഈ കടലാസില്‍ എഴുതിയ വാക്കുകളിലും ‘ധ’ യും ‘ദ്ധ‘ യും അന്യോന്യം മാറ്റുവാന്‍ കഴിയുമോ ? ”
മാഷിന് താന്‍ വെട്ടില്‍ വീണിരിക്കുകയാണെന്ന് മനസ്സിലായി .
എങ്കിലും മാഷ് ഒരു വിശദീകരണത്തിനു മുതിര്‍ന്നു.
“ അതായത് , ഞാനൊക്കെ പഠിക്കുന്ന അവസരത്തില്‍ അദ്ധ്യാപകന്‍ അന്ന വാക്കിന് ‘ദ്ധ’ എന്ന അക്ഷരം
തന്നെയാണ് ഉപയോഗിക്കേണ്ടിയിരുന്നത് . പിന്നീട് ലിപി പരിഷകരണം വന്നപ്പോള്‍ ചില ഭേധഗതികള്‍ വരുത്തി.
അതിന്റെ ഫലമായുണ്ടായതാണ് ഈ പ്രശ്നം . പ്രിന്റിംഗ് എളുപ്പമാക്കുന്നതിനു വേണ്ടിയായിരുന്നു ഈ ലിപി പരിഷ്കരണം
നടത്തിയത് “
മാഷ് , താന്‍ മൂന്നില്‍ പഠിക്കുമ്പോള്‍ മലയാളം കേട്ടെഴുത്തെടുത്ത് അദ്ധ്യപകനിലെ ‘ദ്ധ’ എന്ന അക്ഷരത്തിനു പകരം
‘ധ’ എന്ന്‍ തെറ്റിച്ചെഴുതി മലയാളം മാഷില്‍ നിന്ന് അടിവാങ്ങിയ സഹപാഠികളെ ഓര്‍ത്തു.
“അപ്പോള്‍ എന്തുകൊണ്ട് മറ്റു വാക്കുകളിലും ഈ രീതി നടപ്പില്‍ വരുത്തിയില്ല ?“കുസൃതിക്കുട്ടന്‍ വാശിയോടെ ചോദിച്ചു.
മാഷിന് ഉത്തരം പറയാനായില്ല .
അപ്പോള്‍ മാഷിന്റെ പിന്നില്‍ നിന്ന് ഒരു മുരടനക്കം കേട്ടു; ഇരുവരും തിരിഞ്ഞു നോക്കിയപ്പോള്‍ മാഷിന്റെ ഭാര്യ നില്‍ക്കുന്നു
കോപം കൊണ്ട് കത്തിജ്വലിച്ച മട്ടിലാണ് നില്പ് ! പട്ടണത്തിലെ ഒരു ബാങ്കിലാണ് അവര്‍ക്ക് ജോലി.
ഉം , എന്താ എന്ന മട്ടില്‍ കുസൃതിക്കുട്ടന്‍ അവരെ വിഷ് ചെയ്തു.
അവര്‍ അത് കാര്യമാക്കാതെ പറഞ്ഞു.
“ എന്റെ കുസൃതിക്കുട്ടാ , നീ പറഞ്ഞതു ശരി തന്ന്യാ‍ . പിന്നെ , എന്താ ഇങ്ങനെ സംഭവിച്ചത എന്നു വെച്ചാല്‍
മാഷന്മാരോട് എന്തും ആവാലോ ? അത് തന്നെ കാര്യം .അക്ഷരം മാറ്റുകയോ , ഗ്രേഡ് കുറക്കുകയോ , സെറ്റ് പരീക്ഷയെ
പ്പോലെ യോഗ്യതാ പരീക്ഷ വെക്കുകയോ ഒക്കെ ആവാം . ആരുണ്ട് ചോദിക്കുവാന്‍ .”
മാഷിന്റെ ഭാര്യ ഒന്നു നിറുത്തി ഇരുവരേയും നോക്കി .
അതിനുശേഷം തുടര്‍ന്നു
“ഡോക്ടര്‍ , എഞ്ചിനീയര്‍ , ഗുമസ്ഥന്‍ ..... ഇതിലെയൊക്കെ ഏതെങ്കിലും ഒരു അക്ഷരത്തെ തൊട്ടുനോക്ക് . അല്ലെങ്കില്‍
വേണ്ട ഡ്രൈവര്‍ , കണ്ടക്ടര്‍ , ചുമട്ടുതൊഴിലാളി ഇതിലെ ഏതെങ്കിലും ഒരു അക്ഷരത്തെ മാറ്റിനോക്ക് .അപ്പോ വിവരം
അറിയും “
ഇനി അവിടെ നിന്നാല്‍ പ്രശ്നമാണെന്ന് കുസൃതിക്കുട്ടന് മനസ്സിലായി . അതിനാല്‍ കുസൃതിക്കുട്ടന്‍ വേഗം അവിടെ നിന്ന്
എണീറ്റു പോയി.

Saturday 16 April 2011

59.അമൂല്‍ പുത്രന്റെ കഥ


ഒരു ഒഴിവു ദിനത്തിലെ സുപ്രഭാതം .
മലയാളം മാഷ് പൂമുഖത്തിരുന്ന് പത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ്
പഠിക്കുന്നത് . കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത
ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
കുസൃതിക്കുട്ടന്‍ മാഷ് വായിച്ചിരുന്ന പത്രത്തിലേക്കു നോക്കി.
മാഷ് , പത്രത്തില്‍ നിന്നും തലയുയര്‍ത്തി കുസൃതിക്കുട്ടനെ നോക്കി.
“ഉം , എന്താ . പുതിയ വല്ല ചോദ്യവുമുണ്ടോ ?”
അല്പം പരുങ്ങലോടെ കുസൃതി ഉണ്ട് എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
“എന്നാല്‍ പറഞ്ഞാട്ടേ “ മാഷ് പരിഹാസച്ചുവയില്‍ പറഞ്ഞു.
“കുസൃതിക്കുട്ടന്‍ ഗൌരവത്തില്‍ പറഞ്ഞു”എന്താ ഈ അമൂല്‍ പുത്രന്‍ എന്നു പറഞ്ഞാല്‍ “
സംഗതി മാഷിനു മനസ്സിലായി .
അമൂല്‍ പുത്രന്മാര്‍ എന്ന പ്രയോഗം കഴിഞ ദിവസങ്ങളീല്‍ പത്രത്തില്‍ ഏറെ കത്തിനിന്നിരുന്നു.
പക്ഷെ , മാഷിന് എന്താണ് കുസൃതിക്കുട്ടനോട് പറയേണ്ടതെന്ന് പിടുത്തം കിട്ടിയില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ് മാഷ് അമൂല്‍ എന്ന പാല്‍‌പൊടിയെക്കുറീച്ച് കേട്ടിരുന്നു.
വര്‍ഗ്ഗീസ് കുര്യന്‍ എന്ന ബഹുമാന്യ വ്യക്തി പടുത്തുയര്‍ത്തിയ ആ പ്രസ്ഥാനത്തെക്കുറിച്ച് നല്ലതേ
എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നുള്ളു.
അമൂല്‍ പാല്‍പ്പൊടി , വിപണി കീഴടക്കിയ നാളുകള്‍ അന്നുണ്ടായിരുന്നു.
പാല്‍പ്പൊടിയുടെ ഇറക്കുമതി കുറക്കുവാന്‍ കഴിഞ്ഞ നാളുകളായിരുന്നു അത് .
ഇക്കാര്യങ്ങളൊക്കെ മാഷ് കുസൃതിക്കുട്ടന് പറഞ്ഞു കൊടുത്തു.
കൂടെ വര്‍ഗ്ഗിസ് കുര്യന്റെ ആത്മകഥാ പുസ്തകത്തെക്കുറീച്ചും പറഞ്ഞു.
അന്ന് ഏറെ തൃപ്തിയോടെയായിരുന്നു കുസൃതിക്കുട്ടന്‍ അവിടെ നിന്ന് പോയത് .
വാല്‍ക്കഷണം :
വര്‍ഗ്ഗീസ് കുര്യന്റെ ആത്മ കഥ
പുസ്തകത്തിന്റെ പേര് : എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു.
വിതരണം : ഡി.സി ബുക്സ്
പുസ്തകം തയ്യാറാക്കിയ വ്യക്തിയെക്കുറിച്ച് :
ഗൌരി സാല്‍‌വി , മുംബെയില്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു.ഓണ്‍ലുക്കര്‍ ,
സണ്‍‌ഡേ മാഗസീന്‍ , വുമണ്‍ ഫീച്ചര്‍ സര്‍വ്വീസ് എന്നിവക്കുവേണ്ടി പ്രവര്‍ത്തിച്ചീട്ടുണ്ട്. ഇന്ത്യയിലെ
സഹകരണ സംഘങ്ങളെക്കുറീച്ച് എഡിറ്റ് ചെയ്തീട്ടുണ്ട് .
വിവര്‍ത്തകയെക്കൂറീച്ച്:
വാഴൂര്‍ എസ് .ആര്‍ .വി.ആര്‍ .എന്‍.എസ്.എസ്. കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപിക. നിഷാദം ,
രമേശ്വരം കടല്‍ എന്നീകവിതാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തി.അനിതാ നായരുടെ ബെറ്റര്‍മാന്‍
ഉള്‍പ്പെടെ ഏതാനും കൃതികളുടെ വിവര്‍ത്തനവും എഡിറ്റ് ചെയ്തീട്ടുണ്ട് .

വര്‍ഗ്ഗീസ് കുര്യനെക്കുറീച്ച് :
1921 നവംബര്‍ 26 ന് കോഴിക്കോട് ജനിച്ചു. മദ്രാസ് ലയോള കോളേജില്‍ നിന്ന് ഭൌതികശാസ്ത്രത്തില്‍ബിരുദം .അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം.ഗുജറാത്തിലെ ആനന്ദ്
എന്ന ഗ്രാമത്തില്‍ ഡയറി മേഖലയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു.പിന്നീട് കെയ്‌റ ജില്ലയിലെ
ക്ഷീരകര്‍ഷകരുടെ സഹകരണസംഘത്തിന് ( ഇപ്പോള്‍ അമൂല്‍ ) ദിശാബോധവും പ്രചോദനവും
നല്‍കി. ദേശീയ ഡയറി വികസനബോഡിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഓപ്പറേഷന്‍ ഫ്ലഡിന്
നേതൃത്വം നല്‍കി. പത്മ വിഭൂഷണ്‍ , വേള്‍ഡ് ഫുഡ് പ്രൈസ് , മെഗ്‌സസെ അവാര്‍ഡ് തുടങ്ങിയ
പുരസ്കാരങ്ങള്‍ ലഭിച്ചീട്ടുണ്ട് . ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് , അമൂല്‍ കുര്യന്‍ എന്നൊക്കെപേരുകളില്‍ അറിയപ്പെടുന്നു.
പുസ്തകത്തെക്കുറിച്ച് :
1.ത്രിഭുവന്‍ ദാസുമായുള്ള കൂടിക്കാഴ്ച കെയ്‌റ പാലുല്പാദക സഹകരണ സംഘത്തിലേക്കുള്ള എന്റെ
ആദ്യത്തെ കാല്‍‌വെപ്പായിരുന്നു
2.മിക്കപ്പോഴും വിദഗ്‌ദ്ധര്‍ നല്‍കുന്ന സാങ്കേതിക ഉപദേശം വികസിത രാജ്യങ്ങളുടെ സാമ്പത്തിക
താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോന്നവയായിരിക്കും . വികസ്വര രാജ്യങ്ങളുടെ ജനങ്ങളുടെ
ആവശ്യങ്ങളോ അവിടത്തെ യാഥാര്‍ത്ഥ്യങ്ങളോ മനസ്സിലാക്കിക്കൊണ്ടുള്ളവ ആയിരിക്കുകയില്ല.
3.പിന്‍‌ബലമുണ്ടെങ്കില്‍ യഥാസമയം നടത്തുന്ന വെല്ലുവിളിക്ക് തീര്‍ച്ചയായും പ്രയോജനമുണ്ടാകും.
4. ഏതൊരു സഹകരണ സംരംഭവും വ്യാപാര സംരംഭം കൂടിയായിരിക്കണമെന്ന് എനിക്ക്
അറിയാമായിരുന്നു.
5.ഏതൊരു വിഷമഘട്ടത്തേയും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചാല്‍ അവിടെ ഒരു അവസരം
കണ്ടെത്താനാകും . അങ്ങനെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ നിന്നും അവസരങ്ങള്‍ കണ്ടെത്തുന്ന എന്റെ രീതി പലപ്പോഴും എന്റെ സഹപ്രവര്‍ത്തകര്‍ക്ക് അലോസരം സൃഷ്ടിച്ചിട്ടുണ്ട് . ഞാന്‍ ഇത്തരം
പ്രതിസന്ധികളെ ഒഴിവാക്കുന്നതിനു പകരം അവ ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നു എന്നത് അവര്‍ക്ക്
തൃപ്തികരമായി തോന്നിയില്ല എന്നു മാത്രമല്ല പ്രതിസന്ധി എത്രമാത്രം രൂക്ഷമാണൊ അത്രമാത്രം
താല്പര്യത്തോടെയാണ് ഞാന്‍ അത് ഉപയോഗിക്കാന്‍ വെമ്പല്‍ കാട്ടിയത് . എനിക്കാവശ്യമുള്ളത്
അതില്‍ നിന്നും നേടിയെടുക്കും വരെ ഞാന്‍ അതുമായി മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു.
6.ഏതെങ്കിലുമൊരു പദ്ധതി നടപ്പിലാക്കുന്നതിന് ഏറ്റവും അനുയോജ്യനായ വ്യക്തിയെ
കണ്ടെത്തിക്കഴിഞ്ഞാല്‍ അയോളോട് നിങ്ങള്‍ക്ക് ആവശ്യമുള്ളതെന്തെന്ന്
പറഞ്ഞുകൊടുത്തതിനുശേഷം അയാളെ പൂ‍ര്‍ണ്ണമായി വിശ്വസിക്കുകയും നിങ്ങളുടെ ഇടപെടലുകള്‍
ഇല്ലാതെ സ്വതന്ത്രമായി ജോലി ചെയ്യുവാന്‍ അയാളെ അനുവദിക്കുകയുമാണ് വേണ്ടത് എന്നാണ്
ഞാന്‍ വിശ്വസിക്കുന്നത് .അങ്ങനെ ചെയ്യുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ തീര്‍ച്ചയായും ആ പദ്ധതി
വിജയകരമായിരിക്കും .
അമൂലിന് ആ പേരുകിട്ടിയ കഥ
ഫിലിപ്സ് ടീ & കോഫീ എന്ന കമ്പനി ഉടമയായ കെ.എം. ഫിലിപ്പ് - അദ്ദേഹം എന്റെ ഭാര്യയുടെ ബ്രദര്‍

ഇന്‍ ലോ - കെയ്‌റ സഹകരണ സംഘത്തിന്റെ ഉത്‌പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന്റെ

വിശദാംശങ്ങളെക്കുറിച്ച് എന്നോട് സംസാരിച്ചത് അക്കാലത്തായിരുന്നു. തെക്കന്‍ ബോംബെയിലുള്ള

അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചുനടന്ന നിരവധി ചര്‍ച്ചകള്‍ക്കുശേഷം വ്യാപാരരംഗത്തെ വിവിധ

ഘടകങ്ങളെക്കുറീച്ച് ബ്രാന്‍ഡ് നെയിം ഉണ്ടാക്കല്‍, വിതരണം ,പരസ്യ ഏജന്‍സിയെ കണ്ടെത്തല്‍

തുടങ്ങിയ കാര്യങ്ങളെക്കൂറീച്ച് ഞാന്‍ ഗൌരവമായി ആലോച്ചിച്ചൂ തുടങ്ങി . തിരിച്ച് ആനന്ദില്‍

എത്തിയതിനുശേഷം എന്റെ സഹപ്രവര്‍ത്തകരുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും

അനുയോജ്യമായ ഒരു ബ്രാന്‍ഡ് നെയിം കണ്ടെത്തുന്നതിനെക്കുറീച്ച് ഞങ്ങള്‍ ആലോചിക്കുകയും ചെയ്തു

. പല പേരുകളും ചര്‍ച്ചയില്‍ പൊന്തിവന്നു. അപ്പോളാണ് ഞങ്ങളുടെ ലബോറട്ടറിയിലെ ഒരു കെമിസ്റ്റ്

ചോദ്യം ഉയര്‍ത്തിയത് . എന്തുകൊണ്ട് അമൂല്‍ എന്ന പേര്‍ തിരഞ്ഞെടുത്തുകൂടാ ? ഞങ്ങള്‍

അന്വേഷിച്ചുകൊണ്ടിരിക്കുന്ന പേര്‍ അതുതന്നെയാണെന്ന് എല്ലാവര്‍ക്കും തോന്നി. ഞങ്ങളുടെ

സഹകരണ യത്നത്തിന്റെ മാര്‍ഗ്ഗദര്‍ശകമായി ഞങ്ങള്‍ കരുതിയിരുന്നതെന്തോ അതിനെ

സൂചിപ്പിക്കുന്നതായിരുന്നു ആ പേര്‍ . വിലനിര്‍ണ്ണയിക്കാനാവാത്തത് എന്ന അര്‍ത്ഥമുള്ള അമൂല്യം

എന്ന സംസ്കൃത പദത്തില്‍ നിന്നു മാണ് ഈ പേരിന്റെ ഉത്ഭവം . സ്വദേശി ഉല്പന്നങ്ങളെക്കുറിച്ചുള്ള

അഭിമാനത്തിന്റെ പ്രതീകമാണത് . ഹ്രസ്വവും ആകര്‍ഷകവുമായ ആ പദം ആന്ദന്ദ് മില്‍ക്ക് യൂണിയന്‍

ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരുമാണ് . എല്ലാവരും ഏക സ്വരത്തില്‍ അത്

അംഗീകരിച്ചു.അങ്ങനെ അമുല്‍ എന്ന പേര് സ്ഥിതീകരിക്കപ്പെട്ടു.
1957 ല്‍ കെയ്‌റ സഹകരണ സംഘം അമൂല്‍ എന്ന ബ്രാന്‍ഡ് നെയിം രജിസ്റ്റര്‍ ചെയ്തു.
ഇന്ത്യയിലെ ഓരോ വീട്ടിലും പിന്നീടത് സുപരിചിതമായ പേരായി തീര്‍ന്നു.

Saturday 9 April 2011

58.സാമൂഹ്യം മാഷും അണ്ണാ ഹസാരയും

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
സാമൂഹ്യം മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് .
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
കുസൃതിക്കുട്ടന്‍ മാഷ് വായിക്കുന്ന പത്രത്തിലേക്കു നോക്കി.
മാഷ് അണ്ണാ ഹസാരയെ സംബന്ധിച്ച വാര്‍ത്തയാണ് വായിക്കുന്നതെന്നു മനസ്സിലാക്കി.
“മാഷേ “
“എന്താ ?” മാഷ് പത്രത്തില്‍ നിന്ന് തലയുയര്‍ത്തി നോക്കി
“ഈ അണ്ണാ ഹാസാരേ ആരാ ?”
“ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ; അതിപ്പോ.....” മാഷ്, എവിടെ നിന്നു തുടങ്ങണമെന്നറിയാതെ നിന്നു.
“ ഇദ്ദേഹം കമ്മ്യൂണിസ്റ്റാണോ ?”
“എന്താ അങ്ങനെ ചോദിച്ചേ ?”
“കോണ്‍‌ഗ്രസ്സുകാര്‍ ഭരിക്കുമ്പോള്‍ സമരം ചെയ്തതുകൊണ്ട് ചോദിച്ചതാ ?‍”
മാഷിന് അതിന് തൃപ്തികരമായി ഉത്തരം പറയുവാന്‍ പറ്റിയില്ല.
“പക്ഷെ , ബി.ജെ.പി അല്ലെന്നുറപ്പ് “ കുസൃതിക്കുട്ടന്‍ സ്വയം പറഞ്ഞു.
“മാഷേ , ഇദ്ദേഹം ഏത് പാ‍ര്‍ട്ടിക്കാരനാ ? ഇദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ ?”
അതിപ്പോ എന്ന നിലയില്‍ മാഷ് തുടര്‍ന്നു.
കുസൃതിക്കുട്ടന് കാര്യം പിടി കിട്ടി .
അവന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു .
“അത് പ്രശ്നമില്ല മാഷേ ; മാഷ് പിന്നീട് പറഞ്ഞു തന്നാ മതി .”
കുസൃതിക്കുട്ടന്‍ ആശ്വസിപ്പിച്ചു.
അങ്ങനെ മാഷും ആശ്വസിച്ചു.
മാഷ് ഉടനടി പത്രപാരായണം നിറുത്തി .
ഇന്റര്‍നെറ്റ് എടുത്ത് സെര്‍ച്ച് തുടങ്ങി

വാല്‍ക്കഷണം : ( അണ്ണാ ഹസാരയെക്കുറീച്ച് )
അണ്ണാ ഹസാരേ
മുഴുവന്‍ പേര്‍ : Kisan Bapat Baburao Hazare
ജനനതിയ്യതി :15 January 1940 (age 71)
Bhingar, Maharashtra, India
രക്ഷിതാക്കള്‍ :Laxmibai Hazare (Mother)
Baburao Hazare (Father)
വ്യക്തിയെക്കുറിച്ച് :
ഇന്ത്യയിലെ ഒരു സാമുഹിക പ്രവര്‍ത്തകനും സന്നദ്ധപ്രവര്‍ത്തകനുമാണ്‌ അണ്ണാ ഹസാരെ എന്നറിയപ്പെടുന്ന

കിഷൻ ബാപ്പത് ബാബുറാവു ഹസാരെ (ജനനം:ജനുവരി 15, 1940). മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍
ജില്ലയിലെ "റൈൽഗാൻ സിദ്ധി" എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ
ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992 ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിനെ പത്മഭൂഷന്‍ നല്‍കിആദരിച്ചു. നേരത്തെ 1990 ല്‍ പത്മശ്രീ അവാര്‍ഡും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. മാഗ്സസ്സെ അവാർഡ്
ജേതാവായ ഹസാരെ തനി ഗാന്ധിയൻ കൂടിയാണ്.മിഡിൽ സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ഹസാരക്ക്,
ദിണ്ടിഗര്‍ ഗാന്ധിഗ്രാം കല്പിത സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ട്.
ബാല്യകാലം :
നാലാക്ലാസുവരെമാത്രമേ അണ്ണ മാതാപിതാക്കളോടോപ്പം ചെലവഴിച്ചിരുന്നുള്ളൂ. ജീവിതത്തിലെ ദാരിദ്രം മൂലം
പിതാവിന്റെ സഹോദരിയാണ് തുടര്‍ന്ന് അണ്ണയെ നോക്കിയത് .ഈ സഹോദരിക്കാകട്ടെ മക്കളില്ലായിരുന്നു.

അവര്‍ അണ്ണയെ മുംബൈയിലേക്ക് കൊണ്ടുപോയി. അങ്ങനെ അണ്ണ
ഏഴാംക്ലാസുവരെ മുംബൈയില്‍ പഠിച്ചു. ഏഴാക്ലാസിനു ശേഷം അണ്ണ ജോലി ചെയ്യുവാന്‍ തുടങ്ങി . കാരണം

വീട്ടിലെ അവസ്ഥ അത്രക്കും ദയനീയമായിരുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അണ്ണയുടെ പിതാവ് ഏറെ
കഷ്ടപ്പെടുന്നുണ്ടാ‍യിരുന്നു.പൂക്കള്‍ വില്‍ക്കുന്ന ജോലിയായിരുന്നു അണ്ണ ഏറ്റെടുത്തത് . ഈ ജോലിയില്‍
പരിശീലനം നേടിയപ്പോള്‍ സ്വന്തമായി ഒരു പൂക്കടതുടങ്ങുകയും അതില്‍ സഹായിയായി തന്റെ രണ്ട്

സഹോദരന്മാരെ ചേര്‍ക്കുകയും ചെയ്തു. ഇതിനുശേഷം അണ്ണ ചില മോശമായ കൂട്ടുകെട്ടുകളില്‍ പെട്ടുപോയി.

എങ്കിലും താമസിയാതെ അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ (1960) ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. ഒഴിവു
സമയത്ത് മഹാത്മാ ഗാന്ധിയുടേയും സ്വാമി വിവേകാനന്ദന്റേയും പുസ്തകങ്ങള്‍ വായിച്ചു.
1975 അദ്ദേഹം സ്വന്തം ഗ്രാമമായ Ralegan Siddhi ല്‍ സാമൂഹ്യസേവനപ്രവര്‍ത്തനത്തിന് തുടക്കം
കുറിച്ചൂ.അദ്ദേഹം ഗ്രാമത്തിലെ ചെറുപ്പക്കാര്‍ക്ക് Tarun Mandal എന്ന സംഘടന രൂപീകരിച്ചു. ഗ്രാമത്തിലെജലവിതരണ സമ്പ്രദായത്തെ കാര്യക്ഷമമാക്കുവാന്‍ അദ്ദേഹം പ്രയത്നിച്ചു.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ മദ്യനിരോധന പ്രശ്നത്തിലേക്കായി. സമ്പൂര്‍ണ്ണ മദ്യനിരോധനം ഗ്രാമത്തില്‍
ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഗ്രാമത്തില്‍ ഉടനീളം സന്തോഷവും സമാധാനവും നിലനില്‍ക്കൂ എന്നദ്ദേഹം
മനസ്സിലാക്കി.അങ്ങനെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ കൂടിയ ഒരു യോഗത്തില്‍ മദ്യഷാപ്പുകള്‍ അടച്ചിടുവാനുംഗ്രാമത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുവാനും തീരുമാനമുണ്ടായി. ഇത്തരത്തിലുള്ള ഒരു തിരുമാനം
ഒരു ക്ഷേത്രത്തിനു മുമ്പില്‍ വെച്ചായതിനാല്‍ അതിന് ഒരുതരത്തിലുള്ള ദൈവികമായ പരിവേഷം ലഭിച്ചു.

അങ്ങനെ ഗ്രാമത്തിലെ പല മദ്യശാലകളും അടച്ചു ; അതിന്റെ ഉടമസ്ഥന്മാര്‍ക്ക് , മിക്കവാറും കേസുകളില്‍ ,നിയമപരമല്ലാത്തതിനാല്‍ പരാതിപ്പെടാനും ആയില്ല.
ഈ രീതി ഗ്രാമത്തിലെ ആളുകളുടെ മദ്യപാനശീലത്തെ കുറച്ചുവെങ്കിലും ചിലര്‍ അടുത്ത ഗ്രാമങ്ങളില്‍ പോയി

മദ്യപിച്ചു.ഇവര്‍ക്ക് മൂന്ന് മൂന്നറിയിപ്പുകൊടുക്കാമെന്നും അതിനുശേഷം അവരെ ശിക്ഷിക്കാമെന്നും ഗ്രാമീണര്‍തീരുമാനിച്ചു. പക്ഷെ ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ക്കുശേഷവും 12 പേര്‍ ഗ്രാമത്തില്‍ മദ്യപിച്ചു നടക്കുന്നതായി
കണ്ടു.ഇവരുടെ മേല്‍ ഗ്രാമത്തിലെ ചെറുപ്പക്കാരുടെ സംഘം ശിക്ഷ നടപ്പിലാക്കുകയും ചെയ്തു.
ഇതിനെക്കുറീച്ച് അണ്ണാ ഹസാരയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു.
“ മരുന്ന് കയ്പ്പേറിയതാണെങ്കിലും കുട്ടിയുടെ രോഗം മാറുവാനായി അമ്മ ആ മരുന്ന് കുട്ടിക്ക് കൊടുക്കില്ലേ .അത് കുട്ടിക്ക് ഇഷ്ടമില്ലെങ്കില്‍പ്പോലും ?”
ഒരു ഗ്രാമത്തിലെ 25 % സ്ത്രീകള്‍ മദ്യനിരോധനം ആഗ്രഹിക്കുന്നുവെങ്കില്‍ ആ ഗ്രാ‍മത്തില്‍ മദ്യനിരോധനം
നടപ്പിലാക്കുവാനുള്ള നിയമനിര്‍മ്മാണം നടത്തണമെന്ന് ഹസാരെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇതിനൊക്കെ ഫലമുണ്ടായി
സര്‍ക്കാര്‍ ആവഴിക്ക് നീങ്ങിത്തുടങ്ങി.
25% സ്ത്രീകള്‍ ഒപ്പിട്ട ഒരു നിവേദനം എക്സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിക്കയാണെങ്കില്‍ ; രഹസ്യബാലറ്റിലൂടെ
വോട്ടെടുപ്പു നടത്താമെന്നു വന്നു. പ്രസ്തുത വോട്ടെടുപ്പില്‍ 50 % വോട്ടര്‍മാര്‍ മദ്യനിരോധനത്തിന്
അനുകൂലമാണെങ്കില്‍ മദ്യനിരോധനം പ്രസ്തുത ഗ്രാമത്തില്‍ നടപ്പിലാക്കാം. ഈ രീതി മുനിസിപ്പല്‍ മേഖലയില്‍
വാര്‍ഡ് തലത്തിലും നടപ്പിലാ‍ക്കാവുന്നതാണെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.
ഗ്രാമസഭയുടെ അനുവാദമില്ലാതെ മദ്യം വില്‍ക്കുന്നതിനുള്ള പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുകയില്ല എന്നഒരു തീരുമാനവും സര്‍ക്കാര്‍ കൈകൊണ്ടു.
മദ്യഷാപ്പുകള്‍ക്കു നേരെയുള്ള സമരത്തിന്റെ ഭാഗമായി പലപ്പോഴും സ്ത്രീകളുടെ മേല്‍ കേസുകള്‍
ചാര്‍ജുചെയ്യപ്പെടാറുണ്ട് . ഇക്കാര്യം അണ്ണ ഹസാരെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
അങ്ങേനെ August 2009 ല്‍ ഇത്തരത്തില്‍ സ്ത്രീകളുടെമേല്‍ ചാര്‍ജുചെയ്യപ്പെട്ട കേസുകള്‍ പിന്‍‌വലിക്കാന്‍സര്‍ക്കാര്‍ തീരുമാനിച്ചു.
അണ്ണാ ഹസാരെ മദ്യനിരോധനം മാത്രമല്ല ഗ്രാമത്തില്‍ നടപ്പിലാക്കിയത് ; സിര്‍ഗരറ്റിന്റേയും ബീഡിയുടേയുംപുകയിലയുടേയും വിപണനവും വില്പനയും ശ്രമങ്ങളും തുടങ്ങി.
ഇത് നടപ്പിലാക്കുന്നതിനുവേണ്ടി ചെറുപ്പക്കാര്‍ 22 വര്‍ഷം മുന്‍പ് ഗ്രാമത്തില്‍ ഒരു പ്രത്യേക ഹോളി ആഘോഷംനടത്തി . ദുഷ്ട ശക്തികളെ ചാമ്പലാക്കുന്നതിനുള്ള പ്രതീകമായാണ് ഹോളി ആഘോഷിച്ചത് . യുവാക്കള്‍സിഗരറ്റ് , ബീഡി , പുകയില എന്നിവ ഗ്രാമത്തിലെ കടകളില്‍ നിന്ന് കൊണ്ടുവന്ന് ഹോളി അഗ്നിയില്‍ചുട്ടുകരിച്ചു. അന്നേ ദിവസം മുതലിങ്ങോട്ട് Ralegan Siddhi എന്ന ഗ്രാമത്തില്‍ സിഗരറ്റ് , ബീഡി , പുകയിലഎന്നിവ ഇല്ലാതായി . ഇന്നിവിടെ ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടപോലും ഈ ഗ്രാമത്തില്‍ ഇല്ല.
കൃഷിയും ജലസേചനവും
കൃഷി പുരോഗമുക്കണമെങ്കില്‍ അനുയോജ്യമായ ജലസേചന സൌകര്യങ്ങള്‍ ഗ്രാമത്തില്‍

ഉണ്ടായിരിക്കണമെന്ന് ഹസാരെ മനസ്സിലാക്കി.
ഗ്രാമത്തിന്റെ ഭൂമിശാസ്ത്രപരമായ രീതി മനസ്സിലാക്കി ഹസാരെ ഭൂമിക്കടിയിലെ ജലനിരപ്പ് ഉയര്‍ത്തേണ്ടതിന്റെ

ആവശ്യകത മനസ്സിലാക്കി . അതിനുവേണ്ടി വെള്ളം കെട്ടിനിറുത്തേണ്ടതുണ്ടെന്ന സംഗതി ബോധ്യം വന്നു.
ഗ്രാമത്തില്‍ ചെറിയ ഡാമുകള്‍ , കനാലുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് പ്രതിഫലമില്ലാതെ

പണിചെയ്യുവാനായി ഗ്രാമീണരെ പ്രേരിപ്പിച്ചു.
അങ്ങനെ ഇത്തരത്തിലുള്ള ഒരു അണക്കെട്ട് സര്‍ക്കരിന്റെ ചെറിയ ഫണ്ടിന്റെ സഹായത്തോടെയും

ഗ്രാമീണരുടെ സേവനത്തിലൂടെയും നിര്‍മ്മിച്ചു.
അടുത്തതായി മണ്ണൊലിപ്പിലേക്കായി ഹസാരയുടേ ശ്രദ്ധ .
അതിനുവേണ്ടി മലഞ്ചെരുവുകളില്‍ 3 ലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചൂ.
ഇത്തരത്തിലുള്ള പ്രവര്‍ത്തികളിലൂടെ ഗ്രാമത്തിലെ കൃഷി അഭിവൃദ്ധി പ്രാപിച്ചു.
സര്‍ക്കാര്‍ ഹാസാ‍രെയുടെ ഈ രീതി മറ്റ് ഗ്രാമങ്ങളില്‍ വ്യാപിപ്പിക്കുവാനുള്ള ശ്രമമാരംഭിച്ചു.
ക്ഷീര വികസനശ്രമങ്ങളില്‍ , കുട്ടികളുടെ വിദ്യാഭ്യാ‍സത്തില്‍ , അയിത്തം ഇല്ലാതാ‍ക്കുന്നതില്‍ ,സമൂഹവിവാഹം

നടത്തുന്നതില്‍ , ഗ്രാമ സഭകള്‍ രൂപീകരിക്കുന്നതില്‍ എന്നീ മെഖലകളില്‍ ഹസാരെയുടെ ശ്രദ്ധ പതിയുകയും

ഈ മേഖലകളില്‍ ഗ്രാമം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു.
വിവരാവകാശ നിയമത്തെ ശക്തിപ്പെടുത്തിന്നതില്‍ ഹസാരെയുടെ പങ്ക് അവിസ്മരണീയമാണ് .
മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പലരുടേയും രാഷ്രീയ

ഭാവി അപകടത്തിലാക്കിയിരുന്നു.
ഈ ഇലക്ഷന്‍ കാലത്ത് 2011 ഏപ്രിലില്‍ നടത്തിയ ലോക് പാല്‍ ബില്‍ മൂവ് മെന്റ് അഖിലെന്ത്യാതലത്തില്‍

മാധ്യ,മ ശ്രദ്ധ പിടിച്ചൂ പറ്റിയിരുന്നു.

Thursday 7 April 2011

57. .എന്താ മാഷേ ഈ ടൂ ജി ?

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
ഐ.ടി മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് .
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
മാഷെ” കുസൃതിക്കുട്ടന്‍ പറഞ്ഞു “ എനിക്ക് ഒരു സംശയമുണ്ട് . മാഷ് അതിന്റെ ഉത്തരം പറഞ്ഞു തരണം “
“ ആവാലോ “ മാഷ് പരിഹാസത്തോടെ പറഞ്ഞു .
അവന്‍ ആ പരിഹാസത്തെ കണക്കിലെടുക്കാതെ പറഞ്ഞു.
“ മാഷേ . എന്താണ് വണ്‍ ജി ?”
“ വണ്‍ ജി യോ “, മാഷ് അത്ഭുതപ്പെട്ടു.
“എന്താ മാഷേ കേട്ടിട്ടില്ലേ . ഞാന്‍ വിചാരിച്ചു സ്കൂളില്‍ ഐ.ടി പഠിപ്പിക്കണ മാഷായോണ്ട് അറിയും ന്ന് “
“ഞാന്‍ ലിനക്സാ സ്കൂളില്‍ പഠിപ്പിക്കണത്”
മാഷ് ഒരു തടയിട്ടു.
“എന്നാല്‍ മാഷേ ഒരു ക്ലൂ തരാം ”കുസൃതിക്കുട്ടന്‍ “എന്താണ് ടു ജി ?”
“ഓഹോ ഇതാണോ കാര്യം ? ” മാഷിന് സമാധാനമായി .
“അതിപ്പോ .................” മാഷ് ഉത്തരം പറയാന്‍ മുന്നിട്ടെങ്കിലും എങ്ങനെയാണ് തുടങ്ങേണ്ടതെന്നറിയാതെ
വിഷമിച്ചു.
സ്റ്റാഫ് റൂമില്‍ ടൂ ജി പ്രശ്നത്തെക്കുറിച്ച് ( പത്രവാര്‍ത്തകളില്‍ ഈ പ്രശ്നം നിറഞ്ഞു നിന്നപ്പോള്‍ ) ഘോരം ഘോരം
പ്രസംഗിച്ചതാണ് . എന്നിട്ടിപ്പോള്‍ ഈ കിളിന്തു പയ്യന്റെ മുന്നില്‍ .......
ഒരു ശാസ്ത്രീയ വിശകലനമാണ് പയ്യന്‍ ആവശ്യപ്പെടുന്നതെന്ന് മാഷിന് മനസ്സിലായി .
“പോട്ടെ , മാഷെ . എന്താ ത്രീ ജി മൊബൈലിന്റെ പ്രത്യേകത ?”
അതാണോ ഇത്ര വലിയ കാര്യം എന്ന മട്ടില്‍ മാഷ് നോക്കി .
എന്നീട്ടു പറഞ്ഞു “അതില്‍ വീഡിയോ നമുക്ക് അയക്കുവാന്‍ പറ്റും “
മാഷ് വിജയിയായ മട്ടില്‍ പറഞ്ഞു .
ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ പറഞ്ഞു.“ഇക്കാര്യമെങ്കിലും മാഷിന് അറിയാമോ എന്നറിയാന്‍ ചോദിച്ചതാ . മാഷ്
പറഞ്ഞ കാര്യം എല്ലാവര്‍ക്കും അറിയണതാ .”
പിന്നെ , കുസൃതിക്കുട്ടന്‍ അവിടെ നിന്നില്ല.
മാഷ് , വല്ലാതായി .
മാഷ് ആ സമയത്ത് കയ്യിലിരുന്ന പത്രത്തിലേക്കു നോക്കി .
അതില്‍ നോക്കിയയുടെ ത്രീ ജി മൊബൈലിന്റെ പരസ്യം മാഷിനെ നോക്കി കളിയാക്കുന്നതായി മാഷിതോന്നി
.
വാല്‍ക്കഷണം :
1. സ്പെക്‍ട്രം
ഒരു പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുന്ന ഒരു നിശ്ചിത ആവൃത്തിയുള്ള ഒരു കൂട്ടത്തെ അഥവാ

റേഞ്ചിനെ സ്പെക് ട്രം എന്നു പറയുന്നു. നമുക്ക് കാണുവാന്‍ സാധിക്കുന്നത് ഒരു സ്പെക് ട്രം ആണ് ;

അതുപോലെത്തന്നെയാണ് കേള്‍ക്കുവാന്‍ കഴിയുന്നതും . ടെലികമ്മ്യൂണിക്കേഷന് ഉപയോഗിക്കുന്നത് റേഡിയോ

സ്പെക് ട്രം .
2.ഇലക് ട്രോ മാഗ്‌നറ്റിക് റേഡിയേഷന്‍ :
-273 കെല്‍‌വിനു മുകളില്‍ താപനിലയുള്ള വസ്തുക്കളെല്ലാം വികിരണങ്ങള്‍ പുറപ്പെടുവിക്കുന്നു. ഏറ്റവും കുറഞ്ഞ

ആവൃത്തിയുള്ള തരംഗങ്ങള്‍ മുതല്‍ ഏറ്റവും കൂടിയ അവൃത്തിയുള്ള തരംഗങ്ങള്‍ വരെ യുള്ളവയെ പറയുന്ന

പേരാണ് ഇലക് ട്രോ മാഗ്‌നറ്റിക് റേഡിയേഷന്‍ . ഇവയില്‍ 20ഹെട്ട്സ് മുതല്‍ 20,000 ഹെര്‍ട്ട്സ് വരെയുള്ള

തരംഗങ്ങളെ നമുക്ക് കേള്‍ക്കുവാന്‍ സാധിക്കും . ഈ തരംഗങ്ങളെ ഓഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ എന്നു

പറയുന്നു. 20 ഹെട്ട്‌സിനേക്കാള്‍ കുറഞ്ഞ തരംഗങ്ങളെ ഇന്‍ഫ്രാ സോണിക് തരംഗങ്ങള്‍ എന്നും 20,000

ഹെട്ട്സിനേക്കാള്‍ കൂടുതല്‍ ആവൃത്തിയുള്ള തരംഗങ്ങളെ അള്‍ട്രോസോണിക് തരംഗങ്ങള്‍ എന്നും പറയുന്നു.

നമുക്ക് കാണുവാന്‍ പറ്റുന്ന തരംഗങ്ങള്‍ സ്ഥിതിചെയ്യുന്നത് ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ക്കും അള്‍ട്രാവയലറ്റ്

തരംഗങ്ങള്‍ക്കും ഇടയിലാണ് സ്ഥിതിചെയ്യുന്നത് .
3.റേഡിയോ ഫ്രീക്വന്‍സി തരംഗം
ഇത് എ.എം , എഫ് .എം എന്നീ റേഡിയോക്കും മറ്റും ഉപയോഗിക്കുന്നു.
4.ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ :
ഇന്ത്യയില്‍ ഒരു സേവനദാതാവിന് ആവശ്യമുള്ള സ്പെക് ട്രം നല്‍കുന്നത് ഈ ഏജന്‍സിയാണ്.
5.വണ്‍ ജി മൊബൈല്‍ സര്‍വ്വീസ്
ഇത് ഒന്നാം തലമുറയായി പരിഗണിക്കപ്പെടുന്നു. ശബ്ദവിനിമയമാണ് മുഖ്യമായത് . ഇതില്‍ അനലോഗ് സിഗ്‌നത്സ് ആണ് യൂസ് ചെയ്തിരുന്നത് .
6. ടു ജി മൊബൈല്‍ സര്‍വ്വീസ്
ഇത് രണ്ടാം തലമുറയായി പരിഗണിക്കപ്പെടുന്നു. ഇതില്‍ ശബ്ദവിനിമയവും ചുരുങ്ങിയ തോതില്‍ ഡാറ്റാ

വിനിമയവും ( എസ് . എം . എസ് ) സാധ്യമാണ് .ഇതില്‍ ഡിജിറ്റല്‍ ആണ്
7.ത്രീ ജി മൊബൈല്‍ സര്‍വ്വീസ്
ശബ്ദവിനിമയം ,, സേറ്റാ സര്‍വ്വീസ് , ടെലിവിഷന്‍ അഥവാ വീഡിയോ എന്നിങ്ങനെ മൂന്ന് സേവനങ്ങള്‍

നല്‍കുന്നു.


Monday 4 April 2011

56. . മാഷേ ഈ വാക്കിന്റെ സ്പെല്ലീംഗ് എന്താ

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
ഇംഗ്ലീഷ് മാഷ് പൂമുഖത്തിരുന്ന് ഇന്ത്യന്‍ എക്സ്പ്രസ് വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍  നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് . കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
മാഷെ” കുസൃതിക്കുട്ടന്‍ പറഞ്ഞു “ എനിക്ക് രണ്ട് വാക്കിന്റെ സ്പെല്ലിംഗ് പറഞ്ഞു തരണം “
“ ആവാലോ “ മാഷ് പരിഹാസത്തോടെ പറഞ്ഞു .
അവന്‍ ആ പരിഹാസത്തെ കണക്കിലെടുക്കാതെ പറഞ്ഞു.
“  നയന്‍‌ത്  ,   വാക്വം“
മാഷ്  ഉടനെ പറഞ്ഞു “ Nineth , Vaccum "
“അങ്ങനെ അല്ലെങ്കിലോ ” എന്നായി കുസൃതിക്കുട്ടന്‍
മാഷിന് ഒരു പിടുത്തവും കിട്ടിയില്ല
കുസൃതിക്കുട്ടന്‍ തുടര്‍ന്നു “ സ്പെല്ലിംഗ് തെറ്റാണെങ്കില്‍ തെറ്റായ വാക്കിന് ഓരോ ഫൈഫ് സ്റ്റാര്‍ ബെറ്റ് “മാഷ് സമ്മതിച്ചു.
മാഷ് സ്വീകരണ മുറിയിലെ ഷെല്‍ഫില്‍ നിന്ന് ഡിക്ഷണറി എടുത്തു.
പേജുകള്‍ മറിച്ചു .
Ninth , Vacuum എന്നീ വാക്കുകള്‍ മാഷെ നോക്കി കളിയാക്കി
പിന്നെ വര്‍ദ്ധിച്ച ക്ഷീണത്തോടെ കുസൃതിക്കുട്ടനെ നോക്കി .
മാ‍ഷ് പറഞ്ഞ സ്പെല്ലിംഗ് തെറ്റായതിനാല്‍ ഉടന്‍‌തന്നെ മാഷ് ഇരുപതു രൂപയെടുത്ത് കുസൃതിക്കുട്ടന് കൊടുത്തു
“ഫൈവ് സ്റ്റാര്‍ വാങ്ങ് , കുസൃതിക്കൂട്ടാ”
കുസൃതിക്കൂട്ടന്‍ അപ്രത്യക്ഷനായി .
അപ്പോള്‍ മാഷിന്റെ ഭാര്യ രംഗ പ്രവേശം ചെയ്തു .
സുരേഷ് ഗോപി കണക്കെ രണ്ട് ഡയലോഗ് കാച്ചി .
“വല്ല്യ ഇംഗ്ലീഷ് മാഷാണത്രെ . എന്നീട്ട്  വാക്കിന്റെ  സ്പെല്ലിംഗ് പോലും അറിയില്ല ; എന്നീട്ടാ ഇംഗ്ലീഷ് പത്രം വായിക്കുന്നത് . ആരെ ബോധിപ്പിക്കാനാവോ ഇത് ”
മാഷ് ഒന്നും മിണ്ടിയില്ല ; കാരണം മാഷിന്റെ അവസ്ഥ അങ്ങനെയായിരുന്നു.
വാല്‍ക്കഷണം :
താഴെ പറയുന്ന തെറ്റോ ശരിയോ എന്ന് കണ്ടെത്താമോ ?
1.copywrite
2.dearrest
3.fourty
4.may be
5.meterologist
6.milimeter
7.Mother Theresa
8.neice
9.ninteenth
10.zeebra
11.wan't
12. unexpensive
ഉത്തരങ്ങള്‍ ശരിയാണോ എന്നറിയുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യൂ