Monday 5 September 2011

68. എന്താണ് അദ്ധ്യാപകദിനം ?


ഒരു ഒഴിവുദിനത്തിലെ സുപ്രഭാതം .
സാമൂഹ്യം  മാഷ് , പൂമുഖത്തിരുന്ന്  പത്രവായനയിലായിരുന്നു.
തൊട്ടരികത്ത് ഉണ്ടായിരുന്ന  മൊബൈലില്‍  , അധ്യാപകദിനാശംസകള്‍ അടങ്ങിയ
മെസേജുകള്‍ മാഷ് ഇടക്കിടെ വന്നുകൊണ്ടിരുന്നു.
പെട്ടെന്ന് മുറ്റത്ത് ഒരു മുരടനക്കം കേട്ടു.
തലയുയര്‍ത്തി നോക്കിയപ്പോള്‍ അടുത്ത വീട്ടിലെ കുസൃതിക്കുട്ടന്‍ മുറ്റത്തു നിന്നു
ചിരിക്കുന്നു.
“ മാഷേ , അദ്ധ്യാപക ദിനാശംസകള്‍ ” കുസൃതിക്കുട്ടന്‍ മാഷിനെ അഭിവാദ്യം ചെയ്തു.
മാഷ് അത് സസന്തോഷം സ്വീകരിച്ച് പയ്യസിനെ പൂമുഖത്തുതന്നെയുള്ള
കസേരയിലിരുത്തി.
പിന്നെ , മാഷ് കുസൃതിക്കുട്ടനെ നോക്കി .
കുസൃതിക്കുട്ടന് എന്തോ ചോദിക്കാനുണ്ട് എന്ന് മുഖഭാവത്തില്‍ നിന്ന് മാഷിന്
മനസ്സിലായി.
അതിനാല്‍ മാഷ് പറഞ്ഞു
“എന്താണെന്നുവെച്ചാല്‍ ചോദിച്ചോളൂ”
പിന്നെ കുസൃതിക്കുട്ടന്‍ മടിച്ചു നിന്നില്ല.
“മാഷേ , എന്തുകൊണ്ടാണ് സെപ്തംബര്‍ അഞ്ച് അദ്ധ്യാപകദിനമായി ആചരിക്കുന്നത്  ”
മാഷ്  കുസൃതിക്കുട്ടനെ നോക്കി .
അവന്‍ കാര്യമായിതന്നെ വന്നിരിക്കയാണെന്ന് മാഷിനു മനസ്സിലായി.
അതിനാല്‍ മാഷ് പറഞ്ഞു തുടങ്ങി
“1961 മുതലാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനം ആചരിച്ചു വരുന്നത് . അതിപ്രശസ്തനായ
ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡണ്ടുമായ ഡോക്ടര്‍ എസ് .
രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 ആണ് അദ്ധ്യാപക ദിനമായി
തിരഞ്ഞെടുത്തത് ”
“ആരാണ് ഇത് തിരഞ്ഞെടുത്തത് ? ശ്രീ രാധാകൃഷ്ണന്‍ തന്നെയാണോ? ”
“അതിനെപ്പറ്റി ഇങ്ങനെ ഒരു കഥയുണ്ട് . ശരിയാണോ എന്നറിഞ്ഞുകൂടാ . എന്നാലും
പറയുന്നു. ശ്രീ സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്
അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ജന്മദിനം
ആഘോഷിക്കുവാന്‍ തീരുമാനിച്ചു.ഈ വിവരം  അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍
സെപ്തംബര്‍ അഞ്ച് അദ്ദേഹത്തിന്റെ ജന്മദിനമായല്ല മറിച്ച് അദ്ധ്യാപക ദിനമായി
ആചരിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് അദ്ദേഹം പറഞ്ഞുവെത്രെ!
അതിനെതുടര്‍ന്നുള്ള ചര്‍ച്ചകളുടെ ഫലമായി സെപ്തംബര്‍ അഞ്ച് ദേശീയ അദ്ധ്യാപക
ദിനമായി ആചരിച്ചു വരുന്നു”
“ഈ അദ്ധ്യാപകദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് മാഷേ ”
“അദ്ധ്യാപകരുടെ സാമൂഹിക സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ
കഴിവിന്റെ പരമാവധി , വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും
ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഈ
ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം .”
"മറ്റ് രാജ്യങ്ങളിലും സെപ്തംബര്‍ അഞ്ച് തന്നെയാണൊ അദ്ധ്യാപകദിനമായി
അചരിക്കുന്നത് ?"
“ പല രാജ്യങ്ങളിലും വ്യത്യസ്ത ദിനങ്ങളിലാണ് ആഘോഷിക്കുന്നത് ”
“ചില ഉദാഹരണം പറയാമോ ?”
“ഭൂട്ടാനില്‍ അദ്ധ്യാപകദിനം മെയ് 2 ന് ആണ് ആഘോഷിക്കുന്നത് “
“അതെന്താ ?”
“അവിടെ ആധുനിക വിദ്യാഭ്യാസം കൊണ്ടുവന്ന ഭൂട്ടാ‍ന്‍ രാ‍ജാവായ ജിഗ്‌മി
ഡോര്‍ജിയുടെ( Jigme Dorji Wangchuck) ജന്മദിനമാണ് അധ്യാപകദിനത്തിനായി
തിരഞ്ഞെടുത്തത് ”
“പാക്കിസ്ഥാനിലോ ? ”
മാഷിന് അതിലെ കൂരമ്പ് മനസ്സിലായെങ്കിലും അത് കാര്യമാക്കാതെ പറഞ്ഞു.
“ഒക്ടോബര്‍ അഞ്ച് ”
“ചൈനയില്‍ ?
“സെപ്തംബര്‍ 10 ന് ”
“പോളണ്ടിലോ ” കുസൃതിക്കുട്ടന്‍ സത്യന്‍ അന്തിക്കാടിന്റെ സന്ദേശത്തിലെ
ശ്രീനിവാസനെ അനുകരിച്ച് ചോദിച്ചു
“ഒക്ടോബര്‍ 14 ന് ” മാഷ് അത് കാ‍ര്യമാക്കാതെ മറുപടി പറഞ്ഞു.
“ശ്രീലങ്കയിലോ മാഷേ ?”
“ഒക്ടൊബര്‍ 6 ന് “
“അതൊക്കെ പോകട്ടെ , ലോകത്തില്‍ പൊതുവായി അദ്ധ്യാപകദിനം
ആഘോഷിക്കുവാനുള്ള തീരുമാനം ഉണ്ടായിട്ടുണ്ടോ ? ”

“ ലോക അദ്ധ്യാപക ദിനം ആചരിക്കുന്നത് ഒക്ടോബര്‍ 6 ന് ആണ്.”
“അത് എന്നുമുതലാണ് ആഘോഷിച്ചു തുടങ്ങിയത്  ? ”
“1994 മുതലാണ്  ”
“ഏകദേശം എത്ര രാജ്യങ്ങള്‍ ഒക്ടോബര്‍ 6 ലോക അദ്ധ്യാപകദിനമായി
ആഘോഷിക്കുന്നുണ്ട്  ”
“ഏകദേശം നൂറോളം രാജ്യങ്ങള്‍ വരുമെന്നാണ് കണക്ക് ”
“ലോക അദ്ധ്യാപക ദിനമായി ഒക്ടോബര്‍ 6 ആയി തിരഞ്ഞെടുത്തതിന് പ്രത്യേക
കാരണമുണ്ടോ”
“ഉണ്ട് . 1966 ഒക്ടോബര്‍ 6 ന്  യുനസ്കോയുടെ ഒരു പ്രത്യേക മീറ്റിംഗ്  ‘അദ്ധ്യാപകരുടെ
സ്റ്റാറ്റസിനെ സംബധിച്ച നിര്‍ദ്ദേശങ്ങള്‍ ’ അംഗീകരിച്ചു. ഇതില്‍ അദ്ധ്യാപകരുടെ
ഉത്തരവാദിത്തത്തേയും അവകാശങ്ങളേയും കുറിച്ച് പറയുന്നുണ്ട് . അതാണ് ആ
ദിനത്തിന്റെ പ്രത്യേകത.”
“മാഷേ ചില സ്കൂളുകളില്‍ ജൂലൈയില്‍ ഒരു ദിവസം അദ്ധ്യാപകദിനമായി
ആചരിക്കുന്നുണ്ടല്ലോ ?”
“അതെ , അത് ഗുരുപൂര്‍ണ്ണിമയാണ് ”
“അത് ഏതാണ് ആ ദിവസം ?”
“അത് ആഷാഢമാസത്തിലെ പൌര്‍ണ്ണമി ദിവസമാണ് . ഈ വര്‍ഷം
ഗുരുപൂര്‍ണ്ണിമയായി വന്നത് ജൂലൈ 15 ന് ആണ്. ”
“അതെന്താ അന്നേ ദിവസം ആഘോഷിക്കുവാന്‍ കാരണം ? ”
“പരമ്പരാഗതമായി ഹിന്ദുക്കളും ബുദ്ധിസ്റ്റുകളും അന്നേദിവസം തങ്ങളുടേ ഗുരുക്കന്മാരെ
പൂജിക്കാനും വന്ദിക്കാനും ഉപയോഗിക്കുന്നു.  ”
“ബുദ്ധിസ്റ്റുകള്‍ എന്തുകൊണ്ടാണ് ഈ ദിനം ഗുരുക്കന്മാരെ വന്ദിക്കുന്ന ദിനമായി
തെരഞ്ഞെടുത്തത് ? ”
“ബോധോദയത്തിനു ശേഷം , ശ്രീ ബുദ്ധന്‍ ബോധഗയയില്‍ നിന്ന് അഞ്ച് ആഴ്ചകള്‍ക്ക്
കഴിഞ്ഞ് സാരനാഥില്‍ എത്തി. ബോധോദയം ലഭിക്കുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ
സഹപ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു. തനിക്കു ലഭിച്ച ബോധോദയം
അവിടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ പഠിപ്പിക്കുക എളുപ്പമായിരിക്കുമെന്ന്
ബുദ്ധനു തോന്നി. അതിനാല്‍ അദ്ദേഹം ആ അഞ്ചുപേരെ കാണുകയും
ബോധോദയ-സത്യം ധരിപ്പിക്കുകയും ചെയ്തു. അവര്‍ ഈ പ്രപഞ്ച സത്യം
മനസ്സിലാകുകയും അവരും ബോധോദയത്തിനുടമകളാവുകയും ചെയ്തു. ഇതാണ് ബുദ്ധന്‍
സ്ഥാപിച്ച ആദ്യത്തെ സംഘം . ഈ അഞ്ചു ബുദ്ധസന്യാസിമാര്‍ക്ക് ബുദ്ധന്‍ ഉപദേശിച്ച
തത്ത്വങ്ങളാണ് പിന്നീട്  ധമ്മകാക്കപ്പാവാട്ടാന സുത്ത  (Dhammacakkappavattana
 Sutta) എന്ന പേരില്‍ അറിയപ്പെട്ടത് . ഇത് നടന്നത് ആഷാഢമാസത്തിലെ
പൌര്‍ണ്ണമി ദിനത്തിലായിരുന്നു.”
“എന്നാല്‍ ഹിന്ദുക്കളോ ?”

“ ഈ ദിവസമാണ് മഹാഭാരതം എഴുതിയ കൃഷ്ണ ദ്വൈപായനവ്യാസന്‍ ,
പരാശരമഹര്‍ഷിയുടേയും മുക്കുവസ്ത്രീയുടെ മകളായ സത്യവതിയുടേയും മകനായി
ജനിച്ചത് . അതിനാല്‍ തന്നെ ഈ ദിവസത്തെ വ്യാസ പൂര്‍ണ്ണിമയായി
ആഘോഷിക്കുന്നു. വേദവ്യാസനാണ് എല്ലാ വേദസൂത്രങ്ങളെ സമാഹരിക്കുകയും
ഉപയോഗത്തിനനുസരിച്ച് അവയെ നാലാക്കി തിരിക്കുകയും ചെയ്തത്
വ്യാസമഹര്‍ഷിയെ ഗുരുക്കന്മാരുടെ ഗുരുവായാണ് കണക്കാക്കുന്നത് . ഗുരു വെന്നു
വെച്ചാല്‍ ജിവിതത്തില്‍ നിന്ന് അന്ധകാരം അകറ്റുന്ന വ്യക്തി എന്നാണ്  അര്‍ഥമാക്കുന്നത്  . ഗുരുദേവോ ഭവ എന്ന വാക്യം ഈ അവസരത്തില്‍ സ്മരണീയമാണ് ”
കുസൃതിക്കുട്ടന്‍ ഗൌരവത്തിലിരുന്നു
മാഷ് തുടര്‍ന്നു
“നേപ്പാളില്‍ ആഷാഢമാസത്തിലെ പൌര്‍ണ്ണമിദിനം തന്നെയാണ്
ബുദ്ധപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് . അവിടെ ഈ ദിവസത്തെ ആഷാഢ ശുക്ല
പൂര്‍ണ്ണിമ എന്നും പറയാറുണ്ട് .അന്നേദിവസം പുഷ്പങ്ങളും പഴങ്ങളുമൊക്കെ
അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ അര്‍പ്പിക്കുന്നു. ”
“അപ്പോള്‍ ഇന്ത്യയില്‍ വളരെ മുന്‍പേ തന്നെ അദ്ധ്യാപക ദിനം
ആഘോഷിച്ചിരുന്നുവെന്ന് പറയാമോ ? ”
“അങ്ങനെ ചോദിച്ചാല്‍ ഉണ്ട് എന്നു പറയാം ” മാഷ് തലയാട്ടിക്കൊണ്ടുപറഞ്ഞു.
“അപ്പോള്‍ പിന്നെ എന്തിനാണ് പുതിയ ഒരു അദ്ധ്യാ‍പക ദിനം എടുത്തത് ,  മാഷേ ?”
“ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ അത് മതേതര ഇന്ത്യയാണ് . അതുകൊണ്ടാണ്
പുതിയ ഒന്ന് കണ്ടെത്തേണ്ടിവന്നത് .”
“മാഷമ്മാര്‍ക്ക് ദിനമുണ്ട് ; പക്ഷെ വിദ്യാര്‍ത്ഥികള്‍ക്കോ ? അവര്‍ക്ക്
ആഘോഷിക്കുവാന്‍ ദിനമുണ്ടോ ?”
കുസൃതിക്കുട്ടന്‍ പരിഭവത്തൊടെ പറഞ്ഞു.
“കുസൃതിക്കുട്ടന്‍ ശിശുദിനത്തെക്കുറിച്ച് മറന്നോ  ” മാഷ് ചോദിച്ചു.
“ഓ ശിശുദിനം........”     കുസൃതിക്കുട്ടന്‍ എന്തോ ആലോചിച്ചവണ്ണം നിറുത്തി
പെട്ടെന്ന് മാഷിന്റെ ഭാര്യ പൂമുഖത്തേക്കുവന്നു .അവര്‍ക്ക് സര്‍ക്കാര്‍ ഓഫീസില്‍
ഗുമസ്ഥപ്പണിയാണ് .
“നിങ്ങള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ടീച്ചേഴ്‌സ് ഡേ യാ . അതായത്
ജോലിക്കും പോകേണ്ട പഠിക്കാനും പോകേണ്ട . പക്ഷെ , എന്റെ കാര്യം
അങ്ങനെയല്ല.”
“എന്തു പറ്റി ?” കുസൃതിക്കുട്ടന്‍ ചോദിച്ചു
“ഞങ്ങള്‍ ഗുമസ്ഥന്മാര്‍ക്ക് എന്ത് ഡേ യാ ഉള്ളത് ആഘോഷിക്കാന്‍ ? പത്തുതൊട്ട്
അഞ്ചുമണിവരെ എഴുത്തു പണി . ഞായറാഴ്ച മാത്രം അവധി. എന്നാല്‍ ഈ
മാഷന്മാര്‍ക്കോ ? എല്ലാ ശനിയാഴ്ചയും മുടക്ക് . ഓണം അവധി , ക്രിസ്തുമസ് അവധി,
പെരുന്നാ ള്‍ അവധി , സമ്മര്‍ വെക്കേഷന് രണ്ടുമാസം അവധി .... മഴ കൂട്ടിപ്പിടിച്ചാല്‍ അവധി .... ഇങ്ങനെ പോകുന്നു  അവധി പരമ്പര ....”
“സറണ്ടര്‍ ലീവ് ഞങ്ങള്‍ക്ക് ഇല്ലേ “ മാഷ് പരിഹസിച്ചു കൊണ്ടു പറഞ്ഞു
“ഗുമസ്തന്മാര്‍ക്ക് ആഘോഷിക്കാന്‍ ഡേ ഇല്ലേ മാഷേ ”
മാഷ് തലയാട്ടി .
അത് ഉണ്ടെന്നോ , ഇല്ലെന്നോ എടുക്കാം എന്ന അര്‍ഥത്തില്‍........
ഉടന്‍ കുസൃതി ക്കുട്ടന്‍ പറഞ്ഞു .
“അതിനെന്താ ഇത്ര വിഷമിക്കാന്‍ മാഡം  . പോയി ഒരു ടീച്ചറുടെ ജോലിക്ക് അപേക്ഷ
കൊടുക്ക് . ടെസ്റ്റ് എഴുത് . ജോലി നേട് .അല്ലാതെ അദ്ധ്യാപക സുഖത്തെക്കുറിച്ച്
അസൂയപ്പെടുകയല്ല വേണ്ടത് .”
പിന്നെ അവിടെ മാഷിന്റെ ഭാര്യ ചര്‍ച്ചക്കായി നിന്നില്ല.
അടുത്ത ദിവസം വിദ്യാര്‍ത്ഥി ദിവസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് മാഷ് പറഞ്ഞു.
കുസൃതിക്കുട്ടന്‍ പോകാം നേരം പറഞ്ഞു
“മാഷിന്റെ ഭാര്യ പറഞ്ഞത് നേരാ . ”
ഒന്നു നിറുത്തി ഒരു കുസൃതിച്ചിരിയോടെ അവന്‍ തുടര്‍ന്നു.
“മാഷേ , എനിക്കും ഒരു മാഷാകണം ! ”
“ഉന്നത വിദ്യാഭ്യാസ രംഗത്തു നോക്കിക്കോ ” മാഷ് ചിരിച്ചു കൊണ്ട്  മറുപടി പറഞ്ഞു.
അവന്‍ സമ്മതമാണെന്ന മട്ടില്‍ തലയാട്ടി നടന്നു പോയി
വാല്‍ക്കഷണം :
1.നിങ്ങളെ ഒന്നാം ക്ലാസില്‍ പഠിപ്പിച്ച ടീച്ചര്‍ ആരാണ് ?
2.നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടീച്ചര്‍ ആരൊക്കെ ?
3. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടീച്ചര്‍ പഠിപ്പിച്ചിരുന്ന വിഷയം ഏതാണ് ?
4.നിങ്ങളുടേ അദ്ധ്യാപകര്‍ പറഞ്ഞു തന്ന ഏതെങ്കിലും ഒരു കാര്യം  ഓര്‍മ്മയില്‍ വരുന്നുണ്ടോ ?
5.അത് നിങ്ങള്‍ നിങ്ങളുടേ  കുടുംബാംഗങ്ങള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടോ ?
6.നിങ്ങളുടെ ഏതെങ്കിലും അദ്ധ്യാപകരുമായി ഇപ്പോഴും ബന്ധമുണ്ടോ ?
7.നിങ്ങള്‍ പഠിച്ച ഏതെങ്കിലും ഒരു വിദ്യാലയമായി ഇപ്പോഴും ബന്ധമുണ്ടോ ?
8.ഒന്നാംക്ലാസിലെ നിങ്ങളുടേ ക്ലാസ് ലീഡര്‍ ആരായിരുന്നു?
9.പ്രൈമറി ക്ലാസുകളിലെ ഏതെങ്കിലുമൊരു പദ്യത്തിലെ നാലുവരി ചോല്ലാമോ ?
10.ആദ്യമായി ക്ലാസ് ഫോട്ടോ എടുത്തത് ഏത് ക്ലാസില്‍ വെച്ചാണ് ?
11.അത് നിങ്ങളുടേ കൈവശം ഇപ്പോഴും ഉണ്ടോ ?
12. ഇനിയും ഇങ്ങനെയുള്ള എത്രയോ ചോദ്യങ്ങള്‍ ? അവ നിങ്ങള്‍ക്ക് നിങ്ങളുടേതായി ഉണ്ടാക്കാവുന്നതേയുള്ളൂ  . ഒരു അഞ്ചുമിനിട്ട് അതിനുവേണ്ടി നീക്കിവെച്ചുകൂടെ ?

Saturday 3 September 2011

67.എന്താണ് WikiLeaks ?



സാമൂഹ്യം മാഷ് ക്ലാസിലെത്തി .
 പത്താം ക്ലാസിലെ ഒന്നാമത്തെ പിരീഡാണ് .
ആദ്യം പ്രസന്റ് എടുത്തു.
 തുടര്‍ന്ന് പാഠഭാഗത്തിലേക്കു പ്രവേശിക്കും മുമ്പത്തെ സീറോ അവര്‍ .
 മാഷിന്റെ സീറോ അവര്‍ ക്ലാസിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടമാണ് .
 കാരണം പ്രസ്തുത ദിവസത്തെ സംബന്ധിച്ച കാര്യങ്ങളായിരിക്കും ചര്‍ച്ചക്ക് വരിക.
ചിലപ്പോള്‍ , പത്രവാര്‍ത്തകളോ , അല്ലെങ്കില്‍ സംശയങ്ങളൊ ഒക്കെ ഈ സീറോ അവറില്‍ വന്നെന്നിരിക്കും . അഞ്ചുമിനിട്ടാണ് ഇതിനുവേണ്ടി നീക്കിവെച്ചിരിക്കുന്നത് .
അതിനാല്‍ അന്നും പതിവുപോലെ മാഷ് ക്ലാസില്‍ ചോദിച്ചു
“ ഇന്നത്തെ സീറോ അവറില്‍ എന്തെങ്കിലും കാ‍ര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനുണ്ടോ ”
ആരും ഒന്നും മിണ്ടിയില്ല
“ഇല്ലെങ്കില്‍ നമുക്ക് പാഠഭാഗത്തിലേക്ക് കടക്കാം ” മാഷ് പറഞ്ഞു.
അപ്പോള്‍ രണ്ടാമത്തെ ബഞ്ചിലിരുന്ന ഹസീന എണീറ്റു നിന്നു ചോദിച്ചു
“മാഷേ ഒരു സംശയം ഉണ്ട് ? ”
പറഞ്ഞാട്ടേ എന്ന മട്ടില്‍ മാഷ് തലയാട്ടി .
ഹസീന ഉശിരോടെ പറഞ്ഞു
“എന്താ മാഷേ വിക്കീലീക്ക്സ് ? ”
മാഷിന് പെട്ടെന്ന് ഉത്തരം പറയാന്‍ പറ്റിയില്ല
ക്ലാസില്‍ മൌനം
വിക്കീലീക്ക്സില്‍ വന്ന വാര്‍ത്തകളെക്കുറിച്ച്  മാഷും പത്രത്തില്‍ വായിച്ചിരുന്നു
പക്ഷെ , വാര്‍ത്ത നല്‍കിയ ആവേശത്തില്‍ ഇത്തരമൊരു ‘സാധനം ’ എന്താണെന്ന് മാഷ് അന്വേഷിച്ചിരുന്നില്ല.
പക്ഷെ , ക്ലാസിലെ കുട്ടി ചോദിച്ചപ്പോഴാണ് സംഗതി എന്താണെന്ന് അന്വേഷിക്കണമെന്ന് മാഷിനും തോന്നിയത്
പെട്ടെന്ന് മൌനം ഭഞ്‌ജിച്ചുകൊണ്ട് മുന്‍ബെഞ്ചിലിരുന്ന സോനു എണീറ്റു നിന്നു ചോദിച്ചു
“ മാഷേ , ഇതിന് വിക്കിപ്പീഡിയയുമായി വല്ല ബന്ധവുമുണ്ടോ ? . പേരു കേട്ടാല്‍ അങ്ങനെ ഒരു ബന്ധം തോന്നും ?”
അപ്പോള്‍ മാഷിനും തോന്നി അങ്ങനെയുള്ള ഒരു സംശയം .
ഒടുവില്‍ മാഷ് പറഞ്ഞു
“ഞാനൊന്ന് ഇന്റര്‍നെറ്റില്‍ തപ്പട്ടെ . അടുത്ത ദിവസം കാര്യങ്ങള്‍ ഭംഗിയായി പറഞ്ഞുതരാം . നിങ്ങളും ഇതിനെ സംബന്ധിച്ച് വിവരശേഖരണം നടത്തൂ. അടുത്ത ദിവസം അതും അവതരിപ്പിക്കാം  ”
തുടര്‍ന്ന് ‘സീറോ അവര്‍ ’ അവസാനിപ്പിച്ച്   മാഷ്  പാഠഭാഗത്തിലേക്ക് പ്രവേശിച്ചു
വാല്‍ക്കഷണം :1
1.എന്താണ് വിക്കിലീക്ക്സ് ?
ഇത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്.പ്രധാനപ്പെട്ട
വാര്‍ത്തകളും വിവരങ്ങളും  പൊതുജനങ്ങള്‍ക്ക്  എത്തിക്കുക എന്നതാണ് ഇതിന്റെ
ലക്ഷ്യം . പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയോടൊപ്പം യഥാര്‍ത്ഥ രേഖകളും വിക്കിലീക്ക്സ്
പ്രസിദ്ധികരിക്കുന്നു. തന്മൂലംവഴി വായനക്കാരെ സത്യസന്ധമായ വാര്‍ത്തയാണെന്ന്
ബോധ്യപ്പെടുത്തുന്നു. ഈ സംരംഭത്തിന്റെ പ്രവര്‍ത്തകര്‍ ലോകമെമ്പാടുമുണ്ട്.


2.വിക്കിലീക്ക്സിന്റെ പ്രവര്‍ത്തനം എങ്ങനെ ?
പൊതുജനങ്ങളുടെ മുന്നിലേക്ക് സത്യം വെളിച്ചത്തുകൊണ്ടുവരിക എന്നതാണ്
പരമമായ ലക്ഷ്യം . അതുകൊണ്ടുതന്നെ പേര്‍ വെളിപ്പെടുത്തുവാന്‍ ആഗ്രഹമില്ലാത്ത
സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു.  ഇത്തരത്തില്‍
വിവരങ്ങള്‍ തരുന്ന സ്രോതസ്സുകളെക്കുറിച്ച് രഹസമാക്കിവെക്കുകയും ചെയ്യുന്നു.
വാര്‍ത്തകളുടെ അവതരണരീതി വിക്കിപ്പീഡിയയോട് സമാനമാണ്. എന്നുവെച്ച്
വിക്കിപ്പീഡിയയുമായി ഇതിന് ബന്ധമൊന്നുമില്ല. ഈ സംരംഭത്തെ സംരക്ഷിക്കാനായി
അടിസ്ഥാനതത്ത്വങ്ങളുമായി യോജിച്ച് പോകുന്ന കുറേ വക്കീലന്മാരും ഉണ്ട്.


3.ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക വഴി എന്താണ് നേട്ടം ?
വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക വഴി കാര്യങ്ങള്‍ സുതാര്യമാവുകയാണ് ചെയ്യുന്നത് .
അതായത് അഴിമതി ഇല്ലാതാവുന്നു. ഇത് നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്
സഹായിക്കുന്നു. സര്‍ക്കാരിലും സംഘടനകളിലും സ്ഥാപനങ്ങളിലും
ജനാധിപത്യപ്രക്രിയക്ക് ശക്തിയേറുന്നു. ഒരു രാജ്യത്തെ സത്യസന്ധമാക്കി
നിര്‍ത്തുന്നതില്‍ ആ രാജ്യത്തിലെ ജനങ്ങള്‍ക്കുമാത്രമല്ല പ്രസ്തുത രാജ്യത്തെ
നിരീക്ഷിക്കുന്ന മറ്റുരാജ്യങ്ങളിലെ  ജനങ്ങള്‍ക്കും പങ്കുണ്ടെന്ന് ഈ പ്രസ്ഥാനം
വിശ്വസിക്കുന്നു.

4.ഇത്തരത്തില്‍ ലഭിക്കുന്ന അജ്ഞാത സ്രോതസ്സില്‍ നിന്നുള്ള വിവരങ്ങളെല്ലാം
സത്യകാണമെന്നുണ്ടോ ? അല്ലെങ്കില്‍ രേഖകള്‍ കെട്ടിച്ചമച്ചതായിക്കൂടെ?
 ലഭിക്കുന്ന വിവരങ്ങള്‍ അപ്പാടെ പ്രസിദ്ധികരിക്കുകയല്ല ഇവിടെ ചെയ്യുന്നത് .
ശരിയായ അന്വേഷണത്തിലൂടെ , ഒട്ടനവധിപേരില്‍ നിന്ന് ദത്തശേഖരണം നടത്തി
വിവരങ്ങള്‍ ആധികാരികവും സമഗ്രവുമാണെന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണ്
പ്രസിദ്ധീകരിക്കുന്നത് . ഇതിനു വേണ്ടിയാണ് വാര്‍ത്ത ശരിയാണെന്ന്
ബോധ്യപ്പെടുത്തുന്ന യഥാര്‍ത്ഥരേഖകള്‍ പ്രസിദ്ധീകരിക്കുന്നത് .

5. ആരാണ് ഇതിന്റെ നടത്തിപ്പുകാര്‍ ?
  . വാര്‍ത്തകള്‍ സുതാര്യവും സത്യസന്ധവുമാണെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം
ആളുകളാണ് ഇതിന്റെ പിന്നിലുള്ളത് . അതായത് പത്രപ്രവര്‍ത്തകള്‍ മാത്രമല്ല മറ്റ് പല
മേഖലകളില്‍ പെടുന്ന വ്യക്തികള്‍ ഉണ്ടെന്ന് അര്‍ത്ഥം . ഒരു രാജ്യത്തില്‍ നിന്നുള്ള
പ്രവര്‍ത്തകരല്ല ലോകമെമ്പാടുനിന്നുള്ള പ്രവര്‍ത്തകരുണ്ടെന്ന് അര്‍ത്ഥം.

6. വിക്കിലീക്ക്സിന് എന്തെങ്കിലും അവാ‍ര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടോ ?
 താഴെ പറയുന്ന വയാണ് വിക്കിലീക്ക്സിനു ലഭിച്ചിട്ടുള്ള അവാര്‍ഡുകള്‍
*  2008 Economist Index on Censorship Freedom of Expression award
 *  2009 Amnesty International human rights reporting award (New Media)

അനുബന്ധം :
1.വിക്കിലീക്ക്‌സ് വെബ്‌സൈറ്റും ജൂലിയന്‍ അസാന്‍ജും ഹോളിവുഡിലേക്ക്
2.വിക്കിലീക്ക്‌സിന് ബദല്‍ വരുന്നു- 'ഓപ്പണ്‍ലീക്ക്‌സ്'


66.മാഷും സമ്പൂര്‍ണ്ണയും വാഹന നമ്പറും




മാഷിന് പത്താം ക്ലാസിലെ ക്ലാസ് ചാര്‍ജ്ജുണ്ട്.
അതുകൊണ്ടുതന്നെ നടപ്പ് വാരം മാഷ് വളരേ തിരിക്കിലായിരുന്നു.
എ ലിസ്റ്റ് തയ്യാറാക്കേണ്ട പണിയുടെ വിവരശേഖരണം  ഏകദേശം

മുഴുവനായിക്കഴിഞ്ഞപ്പോഴാണ് സമ്പൂര്‍ണ്ണയുടെ വിവരശേഖരണം വന്നത് .
ഒരു തരത്തില്‍ പറഞ്ഞാല്‍ പണി കൂടിയെങ്കിലും സമ്പൂര്‍ണ്ണയുടെ കാര്യത്തില്‍

ഇതുകൊണ്ട്  എളുപ്പമായെന്ന് മാഷിനു തോന്നി.
മാഷ് കുട്ടികളോട് സമ്പൂര്‍ണ്ണയെക്കുറിച്ച് പറഞ്ഞു .
സമ്പൂര്‍ണ്ണ പ്രാബല്യത്തിലായാല്‍ നിങ്ങള്‍ക്ക് ഒരു നമ്പര്‍ ലഭിക്കുമെന്നും അതില്‍
നിങ്ങളുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നും പറഞ്ഞു.
തന്മൂലം ഭാവിയില്‍ പാസ്‌പോര്‍ട്ട് , ഡ്രൈവിംഗ് ലൈസന്‍സ് , വോട്ടര്‍ ഐ ഡി , പാന്‍
നമ്പര്‍ എന്നിവക്കൊക്കെ അപേക്ഷിക്കുമ്പോള്‍ അത് സുഗമമാവുമെന്നും മാഷ് പറഞ്ഞു.
തുടര്‍ന്ന് മാഷ് യൂണിക് ഐ ഡി നമ്പറിനെക്കുറിച്ചും ആധാറിനെക്കുറിച്ചും പറഞ്ഞു.
അമ്മയുടെ പേര് , പിതാവിന്റെ / രക്ഷിതാവിന്റെ പേര് , വിലാസം , ഫോണ്‍ നമ്പര്‍,
പഞ്ചായത്ത് ,ബ്ലോക്ക് -ജില്ലാ തലങ്ങള്‍ , ജനനതിയ്യതി , ജനനസ്ഥലം ,
തിരിച്ചറിയുവാനുള്ള രണ്ട് അടയാളങ്ങള്‍ , മുന്‍പ് പഠിച്ച സ്ക്കൂള്‍ , ബ്ലഡ് ഗ്രൂപ്പ് , വാര്‍ഷിക
വരുമാനം , ടി സി നമ്പര്‍ ...........എന്നിങ്ങനെ ഒട്ടേറെ വിവരങ്ങള്‍ അതിനു വേണ്ടി
ശേഖരിക്കുവാനുണ്ടായിരുന്നു.
കുട്ടികള്‍ മുഴുവനായോ ഭാഗീകമായോ ഡേറ്റ കൊണ്ടുവന്നിരുന്നു.


അങ്ങനെ ഒരു ദിവസം .............
സമ്പൂര്‍ണ്ണക്കായി വിവരശേഖരണം നടത്തുന്ന സമയത്ത്............
മുന്‍ ബെഞ്ചിലെ മണ്‍സൂര്‍ എണീറ്റുനിന്നു.
ഈ തിരക്കുപിടിച്ച സമയത്ത് എന്തിനാണാവോ ഈ കുട്ടി എണീറ്റുനിന്നത് എന്ന മട്ടില്‍

മാഷ് മണ്‍സൂറിനെ നോക്കി.
മാഷ് പറഞ്ഞു
“ഇപ്പോള്‍ അതും മിതും ചോദിച്ച് നീ എന്റെ സമയം കളയണ്ട . ഇത് സമ്പൂര്‍ണ്ണക്കായുള്ള
സമയമാണ് ”
“അതിനെക്കുറിച്ചുള്ള കാര്യത്തിനാ ഞാന്‍ എണീറ്റേ ” മണ്‍സൂര്‍ മറുപടി പറഞ്ഞു.
“എന്നാ പറയ് ” മാഷ് അസ്വസ്തതയോടെ പറഞ്ഞു.
“സമ്പൂര്‍ണ്ണ നടപ്പിലായാല്‍ ഓരോ കുട്ടിക്കും ഓരോ നമ്പറാ‍ണല്ലോ മാഷേ ?”
“അതെ , അതിനിപ്പോ എന്താ ” മാഷ് നീരസം ഉള്ളിലൊതുക്കി കടുപ്പിച്ച് പറഞ്ഞു.
“ഒന്നും ഉണ്ടായിട്ടല്ല , വീട്ടീന്ന് ചോദിക്കാന്‍ പറഞ്ഞ കാര്യമാ . സമ്പൂര്‍ണ്ണയില്‍ എനിക്ക്
നല്ല നമ്പര്‍ കിട്ടുവാന്‍ എത്ര കാശാ വേണ്ടത് ?”
മാഷ് മനസ്സിലാവാത്ത പോലെ ഇരുന്നു .
അത് കണ്ടാവണം ക്ലാസും അങ്ങനെത്തന്നെ ഇരുന്നത് .
അത് മനസ്സിലാക്കിയാവണം മണ്‍സൂര്‍ വിശദീകരണത്തിനു മുതിര്‍ന്നു.
“വാഹനത്തിന് നല്ല നമ്പര്‍ കിട്ടുവാനൊക്കെ പണം മുടക്കാറില്ലേ , അതുമല്ലെങ്കില്‍
വേണ്ട മൊബൈലില്‍ നമ്പര്‍ നല്ലത് കിട്ടുവാന്‍ നാം ഇന്‍ഫ്ലുവന്‍സ് ചെലുത്താറില്ലേ .
അതുപോലെ ഇതിനും.............” മണ്‍സൂര്‍ മുഴുവനാക്കിയില്ല.
ഇല്ല , അതിനു സാധിച്ചില്ല
കാരണം ക്ലാസില്‍ പൊട്ടിച്ചിരിമുഴങ്ങി.
മാഷും അറിയാതെ ചിരിച്ചുപോയി
ഈ പൊട്ടിച്ചിരി തന്നെ കളിയാക്കുന്നതായാണ് മണ്‍സൂറിനു തോന്നിയത്
അവന്‍ വീണ്ടും എണീറ്റു  നിന്നു പറഞ്ഞു
“ ഇതിപ്പോ അത്ര ചിരിക്കാനൊന്നുമുള്ള കാര്യല്ല . എന്റെ ചേട്ടന്റെ എസ് എസ് എല്‍ സി
പരീക്ഷയുടെ നമ്പറില്‍ ഒരു അക്കം മൂന്നു തവണ ആവര്‍ത്തിച്ചു വന്നിരുന്നു. അത് ഭാഗ്യ
നമ്പറാ . എന്തായാലും ഇക്കക്ക് എല്ലാത്തിലും എ പ്ലസ് ഉണ്ട് .”
ക്ലാസ് നിശ്ശബ്ദമായി .
അപ്പോഴേക്കും പിരീഡ് അവസാനിപ്പിക്കുന്നതിനുള്ള ബെല്‍ അടിച്ചതിനാല്‍ മാഷ് ക്ലാസ്
മുറിയില്‍ നിന്നുപോയി.
...............
.................
...............
ഉച്ച ഭക്ഷണ സമയത്തെ ഇന്റര്‍വെല്‍ .........
മാഷ് മണ്‍സൂറും ഇഷ്ടനമ്പറും സമ്പൂര്‍ണ്ണയുടേയും കഥ സ്റ്റാഫ് റൂമില്‍ പറഞ്ഞു.
അപ്പോഴാ‍ണ് അവിടെ അത്തരമൊരു സാധ്യതയെക്കുറിച്ച് ചര്‍ച്ച നടന്നത് .
“എങ്കിലും മണ്‍സൂര്‍ പറഞ്ഞ സാധ്യതയെ അപ്പടി തള്ളിക്കളയാന്‍ പറ്റില്ല. ” മലയാളം
മാഷ് പറഞ്ഞു.
“അതെ , സമ്പൂര്‍ണ്ണയില്‍ എസ് എസ് എല്‍ സി പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍ പോലെ

സീരിയല്‍ ക്രമത്തിലായിരിക്കും ഓരോ നമ്പര്‍ വരിക.” സാമൂഹ്യം മാഷ് പറഞ്ഞു.
“പക്ഷെ , യൂണിക് ഐ ഡി നമ്പര്‍ വന്നാല്‍ എന്തായിരിക്കും അവസ്ഥ ?
അതിനെവിടെയാ സീരിയല്‍ ക്രമം ? വരുന്ന മുറക്കാവില്ലെ നമ്പര്‍ കൊടുക്കുക ?”
ഡ്രോയിംഗ് മാഷ് ചോദിച്ചു.
“അതു ശരിയാണല്ലോ . അതുവരെ മിണ്ടാതിരുന്ന കണക്കുമാഷ് പ്രതികരിച്ചു.”

“എന്റെ വീട്ടിലെ ഫോണ്‍ നമ്പറില്‍ മൂന്ന് എന്ന അക്കം മൂന്നു പ്രാവശ്യം വരുന്നുണ്ട്  ”
ഇംഗ്ലീഷ് മാഷ് പറഞ്ഞു.
“അതെങ്ങനെ കിട്ടി ” ഡ്രോയിംഗ് മാഷ് ചോദിച്ചു
ഇംഗ്ലീഷ് മാഷ് അതിനു മറുപടിയായി ഒരു പച്ചച്ചിരി ചിരിച്ചൂ
അവിടെ ഒരു നിശ്ശബ്ദത പരന്നു.
മൌനം ഭഞ്‌ജിച്ചുകൊണ്ട് കണക്കുമാഷ് പറഞ്ഞു
“  അപ്പോള്‍ ആധാറിന് ഫാന്‍സി നമ്പര്‍ കിട്ടാന്‍ എന്താ ചെയ്യാ ? ”
വീണ്ടും മൌനം ....
“മാഷ് ഒരു കാര്യം ചെയ്യ് , മണ്‍സൂറിനോട് ചോദിക്ക് . അപ്പോ ഉത്തരം കിട്ടും ”
സാമൂഹ്യം മാഷ് പറഞ്ഞു.
പെട്ടെന്ന് ക്ലാസ് കൂടുവാനുള്ള ബെല്‍ അടിച്ചതിനാല്‍ ‘ഫാന്‍സി നമ്പര്‍ ’ ചര്‍ച്ച്
അവിടെവെച്ച് അവസാനിപ്പിക്കേണ്ടിവന്നു