Saturday 3 September 2011

66.മാഷും സമ്പൂര്‍ണ്ണയും വാഹന നമ്പറും




മാഷിന് പത്താം ക്ലാസിലെ ക്ലാസ് ചാര്‍ജ്ജുണ്ട്.
അതുകൊണ്ടുതന്നെ നടപ്പ് വാരം മാഷ് വളരേ തിരിക്കിലായിരുന്നു.
എ ലിസ്റ്റ് തയ്യാറാക്കേണ്ട പണിയുടെ വിവരശേഖരണം  ഏകദേശം

മുഴുവനായിക്കഴിഞ്ഞപ്പോഴാണ് സമ്പൂര്‍ണ്ണയുടെ വിവരശേഖരണം വന്നത് .
ഒരു തരത്തില്‍ പറഞ്ഞാല്‍ പണി കൂടിയെങ്കിലും സമ്പൂര്‍ണ്ണയുടെ കാര്യത്തില്‍

ഇതുകൊണ്ട്  എളുപ്പമായെന്ന് മാഷിനു തോന്നി.
മാഷ് കുട്ടികളോട് സമ്പൂര്‍ണ്ണയെക്കുറിച്ച് പറഞ്ഞു .
സമ്പൂര്‍ണ്ണ പ്രാബല്യത്തിലായാല്‍ നിങ്ങള്‍ക്ക് ഒരു നമ്പര്‍ ലഭിക്കുമെന്നും അതില്‍
നിങ്ങളുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നും പറഞ്ഞു.
തന്മൂലം ഭാവിയില്‍ പാസ്‌പോര്‍ട്ട് , ഡ്രൈവിംഗ് ലൈസന്‍സ് , വോട്ടര്‍ ഐ ഡി , പാന്‍
നമ്പര്‍ എന്നിവക്കൊക്കെ അപേക്ഷിക്കുമ്പോള്‍ അത് സുഗമമാവുമെന്നും മാഷ് പറഞ്ഞു.
തുടര്‍ന്ന് മാഷ് യൂണിക് ഐ ഡി നമ്പറിനെക്കുറിച്ചും ആധാറിനെക്കുറിച്ചും പറഞ്ഞു.
അമ്മയുടെ പേര് , പിതാവിന്റെ / രക്ഷിതാവിന്റെ പേര് , വിലാസം , ഫോണ്‍ നമ്പര്‍,
പഞ്ചായത്ത് ,ബ്ലോക്ക് -ജില്ലാ തലങ്ങള്‍ , ജനനതിയ്യതി , ജനനസ്ഥലം ,
തിരിച്ചറിയുവാനുള്ള രണ്ട് അടയാളങ്ങള്‍ , മുന്‍പ് പഠിച്ച സ്ക്കൂള്‍ , ബ്ലഡ് ഗ്രൂപ്പ് , വാര്‍ഷിക
വരുമാനം , ടി സി നമ്പര്‍ ...........എന്നിങ്ങനെ ഒട്ടേറെ വിവരങ്ങള്‍ അതിനു വേണ്ടി
ശേഖരിക്കുവാനുണ്ടായിരുന്നു.
കുട്ടികള്‍ മുഴുവനായോ ഭാഗീകമായോ ഡേറ്റ കൊണ്ടുവന്നിരുന്നു.


അങ്ങനെ ഒരു ദിവസം .............
സമ്പൂര്‍ണ്ണക്കായി വിവരശേഖരണം നടത്തുന്ന സമയത്ത്............
മുന്‍ ബെഞ്ചിലെ മണ്‍സൂര്‍ എണീറ്റുനിന്നു.
ഈ തിരക്കുപിടിച്ച സമയത്ത് എന്തിനാണാവോ ഈ കുട്ടി എണീറ്റുനിന്നത് എന്ന മട്ടില്‍

മാഷ് മണ്‍സൂറിനെ നോക്കി.
മാഷ് പറഞ്ഞു
“ഇപ്പോള്‍ അതും മിതും ചോദിച്ച് നീ എന്റെ സമയം കളയണ്ട . ഇത് സമ്പൂര്‍ണ്ണക്കായുള്ള
സമയമാണ് ”
“അതിനെക്കുറിച്ചുള്ള കാര്യത്തിനാ ഞാന്‍ എണീറ്റേ ” മണ്‍സൂര്‍ മറുപടി പറഞ്ഞു.
“എന്നാ പറയ് ” മാഷ് അസ്വസ്തതയോടെ പറഞ്ഞു.
“സമ്പൂര്‍ണ്ണ നടപ്പിലായാല്‍ ഓരോ കുട്ടിക്കും ഓരോ നമ്പറാ‍ണല്ലോ മാഷേ ?”
“അതെ , അതിനിപ്പോ എന്താ ” മാഷ് നീരസം ഉള്ളിലൊതുക്കി കടുപ്പിച്ച് പറഞ്ഞു.
“ഒന്നും ഉണ്ടായിട്ടല്ല , വീട്ടീന്ന് ചോദിക്കാന്‍ പറഞ്ഞ കാര്യമാ . സമ്പൂര്‍ണ്ണയില്‍ എനിക്ക്
നല്ല നമ്പര്‍ കിട്ടുവാന്‍ എത്ര കാശാ വേണ്ടത് ?”
മാഷ് മനസ്സിലാവാത്ത പോലെ ഇരുന്നു .
അത് കണ്ടാവണം ക്ലാസും അങ്ങനെത്തന്നെ ഇരുന്നത് .
അത് മനസ്സിലാക്കിയാവണം മണ്‍സൂര്‍ വിശദീകരണത്തിനു മുതിര്‍ന്നു.
“വാഹനത്തിന് നല്ല നമ്പര്‍ കിട്ടുവാനൊക്കെ പണം മുടക്കാറില്ലേ , അതുമല്ലെങ്കില്‍
വേണ്ട മൊബൈലില്‍ നമ്പര്‍ നല്ലത് കിട്ടുവാന്‍ നാം ഇന്‍ഫ്ലുവന്‍സ് ചെലുത്താറില്ലേ .
അതുപോലെ ഇതിനും.............” മണ്‍സൂര്‍ മുഴുവനാക്കിയില്ല.
ഇല്ല , അതിനു സാധിച്ചില്ല
കാരണം ക്ലാസില്‍ പൊട്ടിച്ചിരിമുഴങ്ങി.
മാഷും അറിയാതെ ചിരിച്ചുപോയി
ഈ പൊട്ടിച്ചിരി തന്നെ കളിയാക്കുന്നതായാണ് മണ്‍സൂറിനു തോന്നിയത്
അവന്‍ വീണ്ടും എണീറ്റു  നിന്നു പറഞ്ഞു
“ ഇതിപ്പോ അത്ര ചിരിക്കാനൊന്നുമുള്ള കാര്യല്ല . എന്റെ ചേട്ടന്റെ എസ് എസ് എല്‍ സി
പരീക്ഷയുടെ നമ്പറില്‍ ഒരു അക്കം മൂന്നു തവണ ആവര്‍ത്തിച്ചു വന്നിരുന്നു. അത് ഭാഗ്യ
നമ്പറാ . എന്തായാലും ഇക്കക്ക് എല്ലാത്തിലും എ പ്ലസ് ഉണ്ട് .”
ക്ലാസ് നിശ്ശബ്ദമായി .
അപ്പോഴേക്കും പിരീഡ് അവസാനിപ്പിക്കുന്നതിനുള്ള ബെല്‍ അടിച്ചതിനാല്‍ മാഷ് ക്ലാസ്
മുറിയില്‍ നിന്നുപോയി.
...............
.................
...............
ഉച്ച ഭക്ഷണ സമയത്തെ ഇന്റര്‍വെല്‍ .........
മാഷ് മണ്‍സൂറും ഇഷ്ടനമ്പറും സമ്പൂര്‍ണ്ണയുടേയും കഥ സ്റ്റാഫ് റൂമില്‍ പറഞ്ഞു.
അപ്പോഴാ‍ണ് അവിടെ അത്തരമൊരു സാധ്യതയെക്കുറിച്ച് ചര്‍ച്ച നടന്നത് .
“എങ്കിലും മണ്‍സൂര്‍ പറഞ്ഞ സാധ്യതയെ അപ്പടി തള്ളിക്കളയാന്‍ പറ്റില്ല. ” മലയാളം
മാഷ് പറഞ്ഞു.
“അതെ , സമ്പൂര്‍ണ്ണയില്‍ എസ് എസ് എല്‍ സി പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍ പോലെ

സീരിയല്‍ ക്രമത്തിലായിരിക്കും ഓരോ നമ്പര്‍ വരിക.” സാമൂഹ്യം മാഷ് പറഞ്ഞു.
“പക്ഷെ , യൂണിക് ഐ ഡി നമ്പര്‍ വന്നാല്‍ എന്തായിരിക്കും അവസ്ഥ ?
അതിനെവിടെയാ സീരിയല്‍ ക്രമം ? വരുന്ന മുറക്കാവില്ലെ നമ്പര്‍ കൊടുക്കുക ?”
ഡ്രോയിംഗ് മാഷ് ചോദിച്ചു.
“അതു ശരിയാണല്ലോ . അതുവരെ മിണ്ടാതിരുന്ന കണക്കുമാഷ് പ്രതികരിച്ചു.”

“എന്റെ വീട്ടിലെ ഫോണ്‍ നമ്പറില്‍ മൂന്ന് എന്ന അക്കം മൂന്നു പ്രാവശ്യം വരുന്നുണ്ട്  ”
ഇംഗ്ലീഷ് മാഷ് പറഞ്ഞു.
“അതെങ്ങനെ കിട്ടി ” ഡ്രോയിംഗ് മാഷ് ചോദിച്ചു
ഇംഗ്ലീഷ് മാഷ് അതിനു മറുപടിയായി ഒരു പച്ചച്ചിരി ചിരിച്ചൂ
അവിടെ ഒരു നിശ്ശബ്ദത പരന്നു.
മൌനം ഭഞ്‌ജിച്ചുകൊണ്ട് കണക്കുമാഷ് പറഞ്ഞു
“  അപ്പോള്‍ ആധാറിന് ഫാന്‍സി നമ്പര്‍ കിട്ടാന്‍ എന്താ ചെയ്യാ ? ”
വീണ്ടും മൌനം ....
“മാഷ് ഒരു കാര്യം ചെയ്യ് , മണ്‍സൂറിനോട് ചോദിക്ക് . അപ്പോ ഉത്തരം കിട്ടും ”
സാമൂഹ്യം മാഷ് പറഞ്ഞു.
പെട്ടെന്ന് ക്ലാസ് കൂടുവാനുള്ള ബെല്‍ അടിച്ചതിനാല്‍ ‘ഫാന്‍സി നമ്പര്‍ ’ ചര്‍ച്ച്
അവിടെവെച്ച് അവസാനിപ്പിക്കേണ്ടിവന്നു

No comments:

Post a Comment