Tuesday, 26 July 2011

65.ഫിസിക്സ് മാഷും ഊര്‍ജ്ജസംരക്ഷണ ക്ലബ്ബും


മാഷ് സ്കൂളില്‍ ഊര്‍ജ്ജസംരക്ഷണ ക്ലബ്ബ് രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരള വിദ്യുച്ഛക്തി ബോര്‍ഡും
വിദ്യാഭ്യാസവകുപ്പും ചേര്‍ന്നു നടത്തുന്ന ‘നാളേക്കിത്തിരി ഊര്‍ജ്ജം ’ എന്ന പദ്ധതിയുടെ ഭാഗമായി
ആയിരുന്നു അത് . 2011 ആഗസ്റ്റ് 1 മുതല്‍ 2012 മെയ് 1 വരെ ആണ് പ്രവര്‍ത്തന കാലം .
മാഷ് , കാലത്തു തന്നെ ക്ലബ്ബ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ഓരോ ക്ലാസിലും കയറിയിറങ്ങി താല്പര്യമുള്ള കുട്ടികളെ സംഘടിപ്പിച്ചു.
അമ്പതുകുട്ടികള്‍ തികഞ്ഞപ്പോള്‍ , മാഷ് സംഘാടനം അവസാ‍നിപ്പിച്ചു.
അവരോടൊക്കെ ഉച്ചക്ക് ഇന്റര്‍വെല്‍ സമയത്ത് ക്ലബ്ബ് അംഗങ്ങളുടെ മീറ്റിംഗ് ഉണ്ടായിരിക്കുമെന്ന്
അറിയിച്ചു.
അങ്ങനെ ഉച്ചസമയത്തെ ഇന്റര്‍വെല്‍ ആഗതമായി .
മാഷ് മീറ്റിംഗ് അറേഞ്ച് ചെയ്ത റൂമില്‍ എത്തി .
പ്രസ്തുത മുറിയെ മള്‍ട്ടിമീഡിയ റൂം എന്നാണ് സ്കൂളില്‍ വിളിക്കാറ്.
കാരണം അതില്‍ കമ്പ്യൂട്ടര്‍ , എല്‍ സി ഡി പ്രൊജെക്ടര്‍ , സ്ക്രീന്‍  എന്നിവ ഉണ്ട്.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള മീറ്റിംഗ് നടക്കുമ്പോള്‍ സ്ലൈഡ് ഷോ കാണിക്കാറുമുണ്ട്.
അത് കുട്ടികള്‍ക്ക് ഇഷ്ടമാണ് താനും .
മാഷ് മീറ്റിംഗ് തുടങ്ങി .
ഇത്തരത്തിലൊരു പരിപാടി തുടങ്ങുന്നതിന്റെ കാരണം കുട്ടികളെ ധരിപ്പിച്ചു .
കുട്ടികള്‍ക്ക് നല്‍കുവാന്‍ പോകുന്ന ഡയറിയെക്കൂറിച്ച് പറഞ്ഞു.
അതില്‍ ഒരോ ദിവസത്തേയും മീറ്റര്‍ റീഡിംഗ് , വാട്ട് ഔവര്‍ മീറ്റര്‍ നോക്കി
എഴുതേണ്ടതെങ്ങനെയെന്നും പറഞ്ഞു.
മാത്രമല്ല , ഓരോ ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കുറക്കുവാനുപയോഗിക്കുന്ന
മാര്‍ഗ്ഗങ്ങള്‍ എഴുതേണ്ട സ്ഥലവും കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു.
വാട്ട് ഔവര്‍ മീറ്റര്‍ ഡിസ്ക് ടൈപ്പും ഇം‌പള്‍സ് ടൈപ്പും ഉണ്ടെന്നു പറഞ്ഞു.
കുട്ടികള്‍ പല സംശയങ്ങളും ചോദിച്ചു ?
നമ്മുടെ നാട്ടില്‍ ഏത് പവര്‍ഹൌസില്‍ നിന്നാണ് വൈദ്യുതി എത്തുന്നത് ?
ഫാന്‍ സാവധാനത്തില്‍ കറങ്ങിയാല്‍ വൈദ്യുതി ലാഭിക്കാമോ ?
ടി വി യുടെ ശബ്ദം കൂട്ടിയാല്‍ കൂടുതല്‍ പവര്‍ ചെലവാകുമോ ?
വോള്‍ട്ടേജ് കുറഞ്ഞാല്‍ കറന്റ് കൂടുമോ ?
ഒരു ബള്‍ബ് പ്രകാശിക്കുവാന്‍ രണ്ട് വയര്‍ വേണം  . അതായത് ന്യൂട്രലും ഫേസും . ബള്‍ബ്
പ്രകാശിക്കുമ്പോള്‍ ന്യൂട്രലില്‍ കറന്റ് ഉണ്ടാകുമോ ?
എന്നിവയായിരുന്നു ചോദ്യങ്ങളില്‍ പ്രമുഖര്‍ .
മാഷ് അവക്കൊക്കെ ഉത്തരം പറഞ്ഞു
അങ്ങനെ അവസാനം ഡയറി പുരിപ്പിക്കേണ്ട ഘട്ടം വ്യക്തമാക്കി .
എല്‍ സി ഡി ഉപയോഗിച്ച് പല ചിത്രങ്ങളും കാണിച്ചു .
വൈദ്യുതിയുടെ ദുരുപയോഗം വിശദീകരിച്ചു.
ഇത്തരത്തില്‍ ദുരുപയോഗം കുറക്കുകയാണെങ്കില്‍ ........
ഒരോ വീട്ടിലും വൈദ്യുതി നിയന്ത്രിച്ച് ഉപയോഗിക്കുകയാണെങ്കില്‍ .....
സി എഫ് എല്‍ ഉപയോഗിക്കുകയാണെങ്കില്‍ ......
അനാവശ്യമായി വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കയാണെങ്കില്‍
നമ്മുടെ സംസ്ഥാനത്ത് എത്രമാത്രം വൈദ്യുതി ലാഭിക്കാമെന്ന് ഓര്‍ത്തുനോക്കൂ
മാഷ് ഇത്രയും പറഞ്ഞ്  നിറുത്തി.
പിന്നേയും മാഷ് വൈദ്യുതി ലാഭിക്കാനുള്ള കാര്യങ്ങള്‍ പറഞ്ഞു.
അപ്പോള്‍ ഏറ്റവും പിന്നിലെ നിരയില്‍  , പെണ്‍ പിള്ളേരുടെ ഭാഗത്ത് ഒരു കുശുകുശുപ്പ് .....
മാഷ് തറപ്പിച്ചു നോക്കി .
“എന്താ കാര്യം” മാഷ് ചോദിച്ചു.
അപ്പോള്‍ പിന്നില്‍ നിന്ന് ഒരു കുട്ടി എണീറ്റു നിന്നു പറഞ്ഞു
“ മാഷേ , ഈ മുറിയില്‍ നമ്മള്‍ എത്ര പേരുണ്ട് ? മാഷടക്കം 51  പേര്‍ അല്ലേ . ഈ മുറിയില്‍ നാല്
ഫാന്‍ കറങ്ങുന്നുണ്ട് , മാത്രമല്ല ആറ് ട്യൂബ് ലൈറ്റുകള്‍ കത്തുന്നുണ്ട് . ഊര്‍ജ്ജസംരക്ഷണ ക്ലബ്ബിന്റെ
മീറ്റിംഗ് തന്നെ ഇങ്ങനെയായാല്‍ ..................“
ക്ലാസിലാകെ കൂട്ടച്ചിരി.
മാഷിന് ഒന്നും പറയാന്‍ പറ്റുന്നില്ല.
“ഇത് ശബ്ദ മലിനീകരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്നതുപോലെയാണ് .” പിന്നില്‍ നിന്ന് ഏതോ ഒരു
വിരുതന്‍ വിളിച്ചു പറഞ്ഞു.
വീണ്ടും കൂട്ടച്ചിരിയുടെ തൃശൂര്‍ പൂരം .
 മാഷിന് മറുപടി പറയാന്‍ പറ്റുന്നില്ല.
ഭാഗ്യത്തിന് ക്ലാസ് കൂടുവാനുള്ള ബൈല്‍ അടിച്ചതിനാല്‍ മാഷിന് മറ്റുപ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
വാല്‍ക്കഷണം :
1.വൈദ്യുത ഫാന്‍ വേഗത്തില്‍ കറങ്ങുമ്പോള്‍ കൂടുതല്‍ വൈദ്യുതി വേണം . എന്നാല്‍ ഇലക് ട്രോണിക്
റഗുലേറ്റര്‍ ഉള്ള ഫാനില്‍ ഇത് അത്ര കാര്യമല്ല.
2.ടി വി ഉച്ചത്തില്‍ വെക്കുമ്പോള്‍ കൂടുതല്‍ വൈദ്യുതി ചെലവാകുമെങ്കിലും അതിന്റെ അളവ് വളരെ
കുറവാണ് .
3. വോള്‍ട്ടേജ് കുറഞ്ഞാല്‍ കറന്റ് കൂടുമെന്ന് സമവാക്യത്തില്‍ പറയാമെങ്കിലും ( P=VI)
സാധാരണയായി വോള്‍ട്ടേജ് കുറയുമ്പൊള്‍ പവര്‍ കുറയുകയാണ് ചെയ്യുന്നത് .
4. ബള്‍ബ് പ്രകാശിക്കുമ്പോള്‍ ഫേസിലും ന്യൂട്രലിലും ഒരേ അളവിലാണ് വൈദ്യുത പ്രവാഹ തീവ്രത (
കറന്റ് )
5.ഇന്ത്യയെ അഞ്ച് പവര്‍ റീജിയണ്‍ ആയി തരം തിരിച്ചിരിക്കുന്നു. ആന്ധ്ര ഉല്‍പ്പെടുന്ന റീജിയണിലാണ്
 കേരളം ഉള്ളത് . ഇതിലെ ജനറേറ്ററുകളെയെല്ലാം പാരലല്‍ ആയി ( സമാന്തരമായി )
ഘടിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു സ്ഥലത്തേക്കുള്ള വൈദ്യുതി ഇന്ന പവര്‍ ഹൌസില്‍
നിന്നാണ് എന്നു പറയുവാന്‍ സാധിക്കുകയില്ല.
6.കറന്റ് ബില്ലിലെ കണക്ട് ലോഡ് എത്രയെന്ന് എല്ലാവരും ശ്രദ്ധിക്കുന്നത് നന്ന്
ആശയസഹായം :
JEEJI FRANCIS - ENERGY MANAGEMENT CELL

Monday, 23 May 2011

64.ഭിക്ഷക്കാരനും വീട്ടമ്മയും ...................( ഹാസ്യം )

ഉച്ച സമയം
ഏകദേശം രണ്ടുമണിയായിക്കാണും .
ഭിക്ഷക്കാരന്‍ നടക്കുകയായിരുന്നു
പുതിയ ഏരിയ ആണ്.
ഒന്നു നന്നായി പരിചയപ്പെടണം .
അതിനു പറ്റിയ സമയം ഇതാണ്.
വഴിയില്‍ ആള്‍ കുറവായിരിക്കും .
വീടുകളില്‍ ചെന്നാലോ ഊണുകഴിഞ്ഞുള്ള ഉറക്കത്തില്‍ .....
അല്ലെങ്കില്‍ ഊണുകഴിഞ്ഞുള്ള ടി വി കാണലില്‍ .....
രണ്ടായാലും ഭിക്ഷക്കാരനെ സംബന്ധിച്ച് ഒന്നു തന്നെ!
അതായത് പൂമുഖത്ത് ആളനക്കം കുറവ് .
അത് പല ‘സാധ്യതകളേയും‘ തുറക്കുന്ന ഒന്നാണ് .
അതുകൊണ്ടുതന്നെയാണ് കിളിപോലും പറക്കാന്‍ മടിക്കുന്ന ഈ ഉച്ച സമയം ഭിക്ഷക്കാരന്‍ തിരഞ്ഞെടുത്തത് .
അങ്ങനെ നോക്കിയപ്പോള്‍ ‘ലക്ഷണമൊത്ത ’ ഒരു വീടു കണ്ടു.
പുതിയതാണ് ; പെയിന്റ് ചെയ്തീട്ട് മുഴുവനാക്കിയിട്ടുണ്ട്.
എങ്കില്‍ ‘വല്ലതും ’ പുറത്തിട്ടിരിക്കാം .
ഭിക്ഷക്കാരന്‍ ഊഹിച്ചു.
വളര്‍ത്തുനായ ഇല്ലെങ്കില്‍ .....
ഒന്നു കൂടി രക്ഷപ്പെട്ടു
പതുക്കെ ഗേറ്റില്‍ മുട്ടി .
ഭാഗ്യം ; അത് പൂട്ടിയിട്ടില്ല.
ഭിക്ഷക്കാരന്‍ മുറ്റത്തേക്കു നടന്നു വന്നു .
മുറ്റത്തെങ്ങും ‘പൊക്കാന്‍ ’ പറ്റിയ ഒന്നും പുറത്തിട്ടിട്ടില്ല.
ചെടിച്ചട്ടികളില്‍ വിവിധ തരത്തിലുള്ള ചെടികള്‍ ഉണ്ട്
കണ്ടാലറിയാം ; എല്ല്ലാം വിലകൂടിയ തരത്തിലുള്ളവയാണെന്ന്.
ചെറിയ പ്ലാസ്റ്റിക്ക് കവറുകളില്‍ മൂന്നു നാല് അഡീനിയവും യൂഫോബിയയുമൊക്കെ ഇരിക്കുന്നുണ്ട്.
അവ ഭിക്ഷക്കാരനെ നോക്കി പുഞ്ചിരിക്കുന്നുമുണ്ട് .
ഭിക്ഷക്കാരന്‍ ഒന്നാലോചിച്ചു
ചെടികള്‍ക്ക് ‘മോഷണ വാല്യൂ‘ ഉണ്ടായിരുന്നെങ്കില്‍ ....
എങ്കില്‍ പ്രയാസമില്ലായിരുന്നു
എത്ര വീടുകളില്‍ നിന്ന് അവ ആരും കാണാതെ എടുക്കാമായിരുന്നു.
പക്ഷെ , അങ്ങനെയൊരു സാധ്യത എന്തേ പല ഭിക്ഷക്കാരും മനസ്സിലാക്കാത്തേ .
ചെടി നശിച്ചു പോക്കുമെന്ന കാര്യം കൊണ്ടാവാം .
പക്ഷെ , ഇപ്പോഴത്തെ ചെടിക്കൊക്കെ എന്താ വില?
ചെടിക്കു കൊടുക്കുന്ന വളത്തിനോ ?
പട്ടിണി മരണം കൊണ്ട് വാര്‍ത്ത സൃഷ്ടിക്കുന്ന ഈ നാട്ടിലാണ് ചെടിക്ക് ഫാസ്റ്റ് ഫുഡ് നല്‍കുന്നത് .
ഇങ്ങനെയുള്ള വരുടെ വീട്ടില്‍ ചെടിയായി ജനിച്ചാല്‍ മതിയായിരുന്നു
എന്താ സുഖം .
ചില വീട്ടമ്മമാര്‍ ചെടിക്ക് ആട്ടിന്‍ പാല്‍ ഒഴിച്ചു കോടുക്കുമത്രെ !!
ഓരോ ചെടിയുടെ തലയിലെഴുത്ത് ; എന്നല്ലാതെ എന്തു പറയാന്‍ .
ഭിക്ഷക്കാരന്‍ ചുറ്റും നോക്കി .
ആരേയും കാണുന്നില്ല.
തന്റെ സ്ഥിരം ‘കോളിംഗ് ’ ബെല്ലായ ‘അമ്മാ ‘ വിളി നടത്തി.
ഒന്നല്ല ; പലവട്ടം.
എന്നീട്ടും ആരും പുറത്തുവന്നില്ല.
മുറ്റത്തെ കൂട്ടില്‍ കിടക്കുന്ന ‘ ഡാഷ് ’ പോലും മൈന്‍ഡ് ചെയ്തില്ല.
അപമാനം സഹിക്കാം ; പക്ഷെ അവഗണന അത് ഭിക്ഷക്കാരന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
കാലം പോകുന്ന പോക്കേ .
ഭിക്ഷക്കാരന്‍ പിന്നെ അമാന്തിച്ചില്ല .
കോളിംഗ് ബെല്ല്ലമര്‍ത്തി.
ഒരു മിനിട്ടു കഴിഞ്ഞു .
ഏറെ തടിച്ച ഒരു വീട്ടമ്മ വാതില്‍ തുറന്നു പുറത്തേക്കു വന്നു
കഴുത്തില്‍ ‘കട്ടിയുള്ള ’ സ്വര്‍ണ്ണമാല അവര്‍ ധരിച്ചിട്ടൂണ്ട് .
വെറുതെയല്ല സ്വര്‍ണ്ണത്തിന് വില കൂടുന്നത് .
ഇവറ്റകളുടെയൊക്കെ ‘തറവില ’ കൂട്ടാന്‍ ഇങ്ങനെ സ്വര്‍ണ്ണം പണിതിട്ടാന്‍ ഇനിയും സ്വര്‍ണ്ണത്തിന് വില കൂടിയതുതന്നെ
ഒരു പോത്തായാണ് ഈ തടിച്ച സ്ത്രീ ജനിച്ചിരുന്നെങ്കില്‍ നല്ല വില കിട്ടുമായിരുന്നു.
ഭിക്ഷക്കാരന്‍ തമാശക്ക് അങ്ങനെ ചിന്തിച്ചു.
ഹോട്ടലിലെ പോത്തിറച്ചിയുടെ വിലകൂടിയത് ഭിക്ഷക്കാരനെ ഏറെ വിഷമിപ്പിച്ചിരുന്നു
കാര്യം മനസ്സിലാക്കിയ വീട്ടമ്മ പറഞ്ഞു.
“ഇവിടെ ഒന്നും തരാന്‍ ഇല്ല .”
ലക്ഷങ്ങള്‍ മുടക്കി പണിത വീട് .
മുന്നിലെ തോട്ടം തന്നെ സെറ്റ് ചെയ്യാന്‍ ലക്ഷത്തില്‍ കൂടുതല്‍ വന്നീട്ടുണ്ട് .
എന്നീ‍ട്ടാണ് എന്തെങ്കിലും ഭിക്ഷ കൊടുക്കേണ്ട കാര്യത്തില്‍ ഈ മനോഭാവം .
ഭിക്ഷക്കാരനു ദേഷ്യം വന്നു .
ഭിക്ഷക്കാ‍രന്‍ അവരെ തറപ്പിച്ചു നോക്കി .
“എന്തെങ്കിലും ഭിക്ഷ തന്നില്ലെങ്കില്‍ .....................”
ഭിക്ഷക്കാരന്‍ പറഞ്ഞ വാചകം പൂര്‍ത്തിയാക്കിയില്ല.
പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ആ ഭീഷണിയുടെ ഇഫക്ട് കുറഞ്ഞു പോകുമെന്ന കാര്യം ഭിക്ഷക്കാരന് നല്ല വണ്ണം അറിയാമായിരുന്നു.
ഭിക്ഷക്കാരന്‍ തുടര്‍ന്നു “ ഇങ്ങനെ ഭിക്ഷതരാഞ്ഞ വീട്ടില്‍ ഞാന്‍ ചെയ്തത് എന്താന്ന് അറീയോ ?”
വീട്ടമ്മയുടെ മുഖ ഭാവം മാറി.
അവര്‍ ഭിക്ഷക്കാരനെ നോക്കി .
ശല്യം ; എന്തെങ്കിലും കൊടുത്ത് പറഞ്ഞു വിടുകതന്നെ
അതാണ് ബുദ്ധിയെന്ന് വീട്ടമ്മക്കു തോന്നി .
എന്തിനാ വെറുതെ ഒരുരൂപയുടെ കാര്യത്തില്‍ ‘കശപിശ’ ക്കു നില്‍ക്കുന്നേ ...
ഇത് കേട്ട് വീട്ടിലുള്ള അതിഥികള്‍ക്ക് അസ്വസ്തത ഉണ്ടാക്കുന്നതെന്തിനാ?
ഇനി അതുമല്ല ; ഇയാള്‍ തന്നെ എന്തെങ്കിലും ചെയ്താല്‍ ............
അത് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
അവര്‍ അകത്തു പോയി
ഒറ്റ രൂപയുടെ നാണയവുമായി തിരിച്ചു വന്നു.
ഭിക്ഷക്കാരന് കൊടുത്തു.
ഭിക്ഷക്കാരന്‍ തൊഴുത് പിന്‍‌തിരിഞ്ഞു നടന്നു .
അപ്പോള്‍ വീട്ടമ്മയുടെ ‘സീരിയലിലെ ആകാക്ഷ ’ പുറത്തുവന്നു
“ അതേ , നിങ്ങള്‍ ഭിക്ഷകിട്ടാഞ്ഞപ്പോള്‍ അടുത്ത വീട്ടില്‍ എന്താ ചെയ്തേ ?”
ഭിക്ഷക്കാരന്‍ തിരിഞ്ഞു നിന്നു
എന്നിട്ട് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു
“ ഞാന്‍ അവിടെ നിന്നു തിരിഞ്ഞു നടന്നു ; അത്ര തന്നെ”
വീട്ടമ്മ ‘ലാന്‍ഡ് സ്കേപ്പില്‍ ’ ചമ്മിയ മട്ടില്‍ അവിടെ നിന്നു.
ഭിക്ഷക്കാരന്‍ അടുത്ത കസ്റ്റമറുടെ അടുത്തേക്ക് തിരക്കിട്ടു നടന്നു.

Sunday, 22 May 2011

63.മാഷ് ബസ്സിലെ ലേഡീസ് സീറ്റിലിരുന്നാല്‍ .................

നട്ടുച്ചസമയം.
മാഷ് ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു.
അധിക സമയം ബസ് കാത്തുനില്‍ക്കേണ്ടിവന്നില്ല ; അതാ വരുന്നു മാഷിനു പോകേണ്ട ബസ്സ് .
മാഷ് ബസ്സില്‍ കയറി .
വലിയ തിരക്കില്ല.
എങ്കിലും ഇരിക്കാന്‍ സീറ്റില്ല.
പക്ഷേ............
ബസ്സില്‍ , മുന്നിലായി സീറ്റൊഴിവുണ്ട് ....
മാഷ് കണ്ടക്ടറെ നോക്കി ..
അദ്ദേഹത്തിന് ഭാവഭേദമില്ല.
മാഷ് രണ്ടു മിനിട്ടുനേരം നിന്നു .
മുന്നിലെ ലേഡീസ് സീറ്റില്‍ ആളുവരുന്നതു കാണുന്നില്ല.
എന്നാല്‍ അതില്‍ ഇരിക്ക തന്നെ - മാഷ് തീരുമാനിച്ചു.
അങ്ങനെ മുന്നിലെ ഒഴിഞ്ഞുകിടക്കുന്ന ലേഡീസീറ്റുകളില്‍ ഏറ്റവും പിന്നിലത്തെ സീറ്റില്‍ മാഷിരുന്നു.
പിന്നെ മാഷ് പുറത്തേക്കു നോക്കി കാഴ്ചകള്‍ കണ്ടിരുന്നു.
അത് മാഷിന്റെ ഒരു സ്വഭാവമാണ് .
ബസ്സില്‍ കയറി സീറ്റ് കിട്ടിയാല്‍ വഴിയോരക്കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുക ; ഈ കാഴ്ചകളില്‍ മാഷ് പലപ്പോഴും

മാഷിനെത്തന്നെ മറക്കാറുണ്ട് .
അങ്ങനെ പത്തിരുപതു മിനിട്ടായിക്കാണും .
അപ്പോഴാണ് പിന്നില്‍ നിന്ന് ഒരു പരുഷ ശബ്ദം .
“പെണ്ണുങ്ങളുടെ സീറ്റില്‍ നിന്ന് എണീറ്റ് അവര്‍ക്ക് സീറ്റ് കൊടുക്ക് ”
മാഷ് ഞെട്ടി തിരിഞ്ഞു നോക്കി .
കണ്ടക്ടറുടെ കല്പനയാണ് .
അദ്ദേഹം രൂക്ഷമായി മാഷിനെ നോക്കുന്നുമുണ്ട് .
മറ്റു യാത്രക്കാരാകട്ടെ ‘ഇവന്‍ ആള്‍ പെശകാണല്ലോ ’ എന്ന മട്ടില്‍ കാര്യങ്ങള്‍ വീക്ഷിക്കുന്നുണ്ട് .
“ചിലര്‍ ബസ്സില്‍ കയറിയാല്‍ സ്ത്രീകളുടെ സീറ്റിലേ ഇരിക്കൂ ” - ബാക്ക് സീറ്റിലിരുന്ന ഒരു ചെറുപ്പക്കാരന്റെ കമന്റ് .
“പെണ്ണൂങ്ങളുടെ സീറ്റില്‍ ഇരിക്കാന്‍ പാടില്ല എന്നത് ആര്‍ക്കാ ഇപ്പോ അറിയാത്തേ ; ഇത് കരുതിക്കൂട്ടി തന്ന്യാ”
സൈഡ് സീറ്റിലെ വൃദ്ധന്‍ ഉറക്കെ പറഞ്ഞു.
“വെറുതെ ബലം പിടിക്കണ്ട ; കഴിഞ്ഞ ദിവസം ഒരാള്‍ക്ക് പോലീസിന്റെ കയ്യില്‍ നിന്ന് ഇക്കാര്യത്തിന് ഫൈന്‍ കിട്ടിയതാ

” കണ്ടക്ടര്‍ പറഞ്ഞു.
ഇപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാണെന്നു മാഷിനു മനസ്സിലായി .
ചിലരുടെ ഭാവത്തില്‍ ടി വി യിലെ ‘തരികിട’ ലൈവ് ഷോ കാണുന്നതുപോലെയാണ്.
മാഷ് ചുറ്റും നോക്കി .
ശരിയാണല്ലോ ; എല്ലാ ലേഡീസ് സീറ്റും ഫുള്‍ ആയിരിക്കുന്നു.
രണ്ടു സ്ത്രീകള്‍ നില്‍ക്കുന്നുമുണ്ട്.
അതും രണ്ടു ചെറുപ്പക്കാരികള്‍ ; മോഡേണ്‍ ആയി വസ്ത്രം ധരിച്ചവര്‍ ; സുന്ദരികള്‍ .
കണ്ടക്ടറുടേയും പയ്യന്‍സിന്റേയും ധാര്‍മ്മികരോഷത്തിന്റെ പൊരുള്‍ മാഷിനു പിടികിട്ടി.
വര്‍ദ്ധിച്ച ചമ്മലോടെ മാഷ് സീറ്റില്‍ നിന്ന് എണീറ്റു .

സീറ്റിന്റെ തൊട്ടു പിറകിലായി നിന്നു.
“ഒന്നുകൂടി പിന്നിലേക്കു വരാം ട്ടോ ; പിന്നില്‍ ധാരാളം സ്ഥലം ണ്ട് ”
പയ്യന്‍സ് വീണ്ടും വാ‍ചാലനായി .
പയ്യന്‍സിന്റെ കമന്റ് കേട്ട് ബസ്സിലുള്ളവര്‍ ഉറക്കെ ചിരിച്ചു .
ഡ്രൈവര്‍ പോലും അത് അംഗീകരിക്കുന്ന മട്ടില്‍ ഹോണ്‍ രണ്ടു പ്രാവശ്യം മുഴക്കിയത് ബസ്സില്‍ വീണ്ടും കൂട്ടച്ചിരിക്ക്

ഇടവരുത്തി.
മാഷ് പ്രതികരിക്കാന്‍ നിന്നില്ല.
സംഗതി പെശകാണെന്ന് മാഷിനു ബോധ്യമായി .
മാഷ് വേഗം തന്നെ പിന്നിലേക്കുനീങ്ങി .
പയ്യന്‍സിനെ നോക്കി .
പയ്യന്‍സ് വിജയിച്ചമട്ടില്‍ മാഷിനെ നോക്കി .
ബസ്സിലെ യാത്രക്കാരൊക്കെ ഇടക്കിടെ ഒളികണ്ണോടെ മാഷിനെ നോക്കുന്നുണ്ട് .
മാഷ് ബസ്സിലെ എല്ലാവരേയും വീക്ഷിച്ചു.
ഭാഗ്യം ; പരിചയക്കാ‍ര്‍ ആരും തന്നെയില്ല ; ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെ കഥകളാ ഇതിന്റെ പേരില്‍ പരക്കുക.
മാഷ് ആശ്വാസത്തോടെ ശ്വാസം വിട്ടു.
മാഷ് വീണ്ടും മുന്നിലേക്കു നോക്കി .
സീറ്റ് ഇപ്പോഴും കാലിയാണ്.
ആ തരുണീമണികള്‍ ഇപ്പോഴും സീറ്റില്‍ ഇരുന്നീ‍ട്ടില്ല
പയ്യന്‍സും അക്കാര്യം ശ്രദ്ധിക്കുന്നത് മാഷ് കണ്ടു.
സുന്ദരിമാരെ സഹായിക്കാനുള്ള അവസരം പയ്യന്‍സ് വീണ്ടും പാഴാക്കിയില്ല
“സീറ്റിലിരിക്ക് ചേച്ചി മാരെ ”
പയ്യന്‍സ് ഉറക്കെ വിളിച്ചു പറഞ്ഞു
കണ്ടക്ടര്‍ സാറും അതിനെ അനുകൂലിച്ച് അവരുടെ അടുത്ത് ചെന്ന് ഇരിക്കാന്‍ പറഞ്ഞു.
പക്ഷെ...............................
.......................................
ആ സുന്ദരികള്‍ ഇരുന്നില്ല.
അപ്പോള്‍ ലേഡീസ് സീറ്റില്‍ ഇരുന്ന വയസ്സായ ഒരു സ്ത്രീ പ്രതികരിച്ചു.
“ ആ പാവം മനുഷ്യനെ അവിടെ നിന്നെണീപ്പിച്ചു ; ഇനി നിങ്ങള്‍ക്കെന്താ ആ സീറ്റില്‍ ഇരുന്നാല്‍ ....”
“ഈ പ്രശ്നമൊക്കെ ഉണ്ടാക്കിയത് നിങ്ങള്‍ക്കു വേണ്ടിയല്ലേ “ വൃദ്ധന്റെ കമന്റ് .
ബസ്സിലെ രാഷ്ടീയ അന്തരീക്ഷത്തിന്റെ മാറ്റം പയ്യന്‍സിനും പിടികിട്ടിയെന്നു തോന്നുന്നു .
അവന്‍ വിളിച്ചു പറഞ്ഞു
“ചിലരെ സഹായിക്കാന്‍ പോയാ ഇതാ തരം ”
കണ്ടക്ടര്‍ സാറും സുന്ദരികളെ രൂക്ഷമായി നോക്കി .
ഇതൊക്കെ കേട്ടുകൊണ്ടിരുന്ന ഡ്രൈവര്‍ പ്രതികരണമെന്നോണം രണ്ടുവട്ടം ഹോണ്‍ മുഴക്കി .
“നിങ്ങളെന്തെങ്കിലും വാ തുറന്ന് മിണ്ടുന്നുണ്ടോ ” വയസ്സായ സ്ത്രീ കോപത്തോടെ സുന്ദരിമാരെ നോക്കി പറഞ്ഞു .
ഗത്യന്തരമില്ലാതെ സുന്ദരിമാരിലൊരുവള്‍ പിന്നിലേക്കുനോക്കി .
ആദ്യം മാഷിനെ നോക്കി പുഞ്ചിരിച്ചു .
എന്നീട്ടു പറഞ്ഞു .
“അത് . എന്റെ മാഷാ ; ഏഴാം ക്ലാസില്‍ എന്നെ പഠിപ്പിച്ച മാഷ് . എന്നെ മാത്രമല്ല എന്റെ അനിയത്തിയായ ഇവളേയും

പഠിപ്പിച്ചിട്ടുണ്ട് ”
ബസ്സില്‍ പെട്ടെന്ന് ചന്ദ്രന്റെ പൂനിലാവു നിറഞ്ഞു.
ബസ്സിലെ അന്തരീക്ഷം മാറിയതായി മാഷ് മനസ്സിലാക്കി.
തന്റെ ശിഷ്യയുടെ പെരുമാറ്റത്തില്‍ നിന്ന് തന്നെക്കുറിച്ച് ബസ്സിലുള്ളവര്‍ മനസ്സിലാക്കിയിരിക്കുന്നു എന്ന കാര്യം മാഷ്

അറിഞ്ഞു.
അപമാനത്തിന്റെ കുഴിയിലേക്ക് വീണേക്കാവുന്ന താന്‍ ഇപ്പോള്‍ അഭിമാനത്തിന്റെ ശൃംഗത്തിലാണ് നില്‍ക്കുന്നത് എന്ന

കാര്യം മാഷിന് മനസ്സിലായി .
സുന്ദരിമാര്‍ ഇരുവരും മാഷിനെ നോക്കി വീണ്ടും പുഞ്ചിരിച്ചു.
മാഷിന് അവരെ ഓര്‍മ്മവന്നു .
വര്‍ഷങ്ങള്‍ വരുത്തിയ മാ‍റ്റം കാരണം ആദ്യം മാഷിന് മനസ്സിലായില്ല എന്ന കാര്യം മാഷ് ഉറക്കെ പറഞ്ഞു.
ഇതൊക്കെ കേട്ട് വണ്ടിയോടിച്ചിരുന്ന ഡ്രൈവര്‍ ഹോണ്‍ നീട്ടിയടിച്ചു തന്റെ പ്രതികരണം വ്യക്തമാക്കി.
“ മാഷ് ആ സീറ്റിലിരുന്നോ “ വയസ്സായ സ്ത്രീ ഉറക്കെ പറഞ്ഞു.
“ചെല്ല് മാഷേ ” വൃദ്ധനും നിര്‍ബന്ധിച്ചു.
കണ്ടക്ടറും മൌനാനുവാദം നല്‍കുന്ന മട്ടില്‍ തലയാട്ടി.
“എനിക്ക് അടുത്ത സ്റ്റോ‍പ്പില്‍ ഇറങ്ങണം “ മാഷ് പറഞ്ഞു.
“അപ്പോള്‍ ബസ്സിലെ സീറ്റിലെ വനിതാസംവരണം മാഷമ്മാര്‍ക്ക് ബാധകമല്ലേ ”
പയ്യന്‍സ് സംശയം പ്രകടിപ്പിച്ചു.
“നിന്റെ അച്ഛന്‍ നിന്നെ വഴക്കു പറഞ്ഞാല്‍ നീ പോയി മാനനഷ്ടത്തിന് കോടതിയില്‍ കേസ് കൊടുക്കുമോ ” വൃദ്ധന്‍

ആവേശത്തോടെ ചോദിച്ചു .
പയ്യന്‍സ് അതിന് പ്രതികരിച്ചില്ല.
യാത്രക്കാര്‍ അപ്പോഴും ചിരിച്ചു.
കണ്ടക്ടര്‍ ബസ് നിറുത്തുവാനുള്ള ബെല്ലടിച്ചു.
മാഷ് ബസ്സില്‍ നിന്നിറങ്ങി .
കണ്ടക്ടര്‍ ഒരു ട്രീപ്പിള്‍ ബെല്ലടിച്ച് മാഷിനോട് യാത്ര പറഞ്ഞു.
ഡ്രൈവര്‍ രണ്ടുപ്രാവശ്യം ഹോണ്‍ നീട്ടി മുഴക്കി മാഷിനോട് യാത്ര പറഞ്ഞു.
മാഷ് സ്റ്റോപ്പില്‍ നിന്ന് ബസ്സിലെ യാത്രക്കാരെ നോക്കി .
ബസ്സിലെ യാത്രക്കാര്‍ പിന്‍‌തിരിഞ്ഞ് മാഷിനെനോക്കുന്നുണ്ടായിരുന്നു.

Sunday, 24 April 2011

62. . വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടവകാശം വേണമെന്നോ ?

ഒന്നാമത്തെ പിരീഡ് ......
മാഷ് ക്ലാസിലെത്തി ........
ഹാജര്‍ വിളിച്ചു...........
രജിസ്റ്റര്‍ അടച്ചുവെച്ചു.

സാമൂഹ്യം മാഷാണ് ..
അതുകൊണ്ടുതന്നെ പാഠമെടുത്തു തുടങ്ങുന്നതിനുമുമ്പേ അപ്പപ്പോഴത്തെ സാമൂഹിക പ്രസക്തിയുള്ള പലതും ക്ലാസില്‍ പറയാറുണ്ട്.
അത് കുട്ടികള്‍ക്കും ഇഷ്ടമാണുതാനും .
 പാഠപുസ്തകവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളാണ്  മാഷിന്റെ ഈ അഞ്ചുമിനിട്ടുനേരത്തെ സീറോ അവറിലെ പ്രതിപാദ്യവിഷയം ആകാറുള്ളത് .
ക്ലാസിലെ ഏത് മോശമായ കുട്ടിക്കുപോലും  മാഷിന്റെ ഈ `‘സീറോ അവര്‍‘ വല്യിയ ഇഷ്ടമാണ് .
അങ്ങനെ അന്നേദിവസത്തെ സീറോ അവര്‍ വിഷയം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആയിരുന്നു.
ഈ ടോപ്പിക്ക് പാഠഭാഗവുമായിരുന്നു.
മാഷ് പ്രഭാഷണം തുടങ്ങി.
ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പിന്റെ ചരിത്രം .....
പണക്കാര്‍ക്കുമാത്രം വോട്ടവകാശമുള്ള അവസ്ഥ....
നികുതിയടക്കുന്നവര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്ന രാജ്യങ്ങള്‍ ...
വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ടവകാശമുണ്ടായിരുന്ന അവസ്ഥ..
സ്ത്രീകള്‍ക്ക് വോട്ടവകാശമില്ലായ്മ......
ഇന്ത്യന്‍ ജനാധിപത്യം......
ഇന്ത്യന്‍ ഭരണഘടന ....
അതിന്റെ കരുത്തുകൊണ്ട് നാം ഇത്രനാളും ജനാധിപത്യമാര്‍ഗ്ഗത്തില്‍ക്കൂടി മുന്നേറുന്ന അവസ്ഥ...
പാര്‍ളിമെന്റ് , നിയമസഭ  എന്നിവയിലെ പൊളിറ്റിക്സും  പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പോളിറ്റിക്സും തമ്മിലുള്ള വ്യത്യാസം ..
എന്നിവയൊക്കെ ചുരുക്കി ലളിതമായി മാഷ് പറഞ്ഞ് അവസാനിപ്പിച്ചു.
തുടര്‍ന്ന് പാഠപുസ്തകത്തിലേക്ക് നീങ്ങാന്‍ ആരംഭിക്കുമ്പോള്‍....
ആമ്പിള്ളേരുടെ ബെഞ്ചില്‍ നിന്ന് കുശുകുശുപ്പ് ..
“ എന്താ , അവിടെ ...” മാഷ് ഗൌരവത്തില്‍ ചോദിച്ചു
“ അതേ  , ഇവന്‍ പറയാ....”
“ എന്തുണ്ടെങ്കിലും എണീറ്റു നിന്ന് പറയ് “ മാഷ് ഗൌരവത്തിലായി.
പിന്നെ ഒരനക്കവുമില്ല.
പക്ഷെ , തൊട്ട് എതിര്‍വശത്തിരിക്കുന്ന പെണ്‍പിള്ളേരുടെ മുഖത്തെ പുഞ്ചിരിയില്‍ നിന്ന്  എന്തോ ഉണ്ടായിട്ടുണ്ട് എന്ന് മാഷ് ഊഹിച്ചു.
ചിലപ്പോള്‍ തന്റെ ഗൌരവം കണ്ടീട്ടയിരിക്കാം ഈ നിശ്ശബ്ദത .
“ എന്തായാലും പറയ് “ മാഷ് ശാന്തനായി.
മാഷിന്റെ മുഖഭാവം കുഴപ്പമില്ല എന്ന് കണ്ടീട്ടാവണം ...
ബാക്ക് ബഞ്ചിലെ ഭരത് എണീറ്റു നിന്നുപറഞ്ഞു.
“ മാഷേ കുട്ട്യോള്‍ക്ക് എന്താ വോട്ടവകാശം ഇല്ലാത്തേ ?”
ക്ലാസ് പെട്ടെന്ന് പൊട്ടിച്ചിരിച്ചു.
മാഷും ചിരിച്ചുപോയി.
“ വോട്ടവകാശത്തിന് നിശ്ചിത പ്രായം വേണമെന്നറിയില്ലേ “ മാഷ് ചോദിച്ചു
“അത് ഇനിയും കുറക്കുമോ എന്നാണ് അറിയേണ്ടത് “ ഇപ്പോള്‍ മഹേഷ് ആണ് ചോദിച്ചത് .

“ പണ്ട് പെണ്ണുങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കുമൊക്കെ ചില രാജ്യങ്ങളില്‍ വോട്ടവകാം ഇല്ലായിരുന്നല്ലോ .അത് മാറി പ്രായപൂര്‍ത്തി വോട്ടവകാം വന്നില്ലേ . അതുപോലെ എന്നാ ഇനി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വോട്ടവകാശം ലഭിക്കുക ?” ചോദിച്ചത് വാര്‍ഡുമെമ്പറുടെ മകളായ ഹസീനയാണ്.
സംഗതിപുലിവാലായല്ലോ - മാഷ് ആലോചിച്ചു.
ഇനി ഇപ്പോ എന്താ ചെയ്യാ....
“ പ്രായപൂര്‍ത്തിയാകുന്നതോടെ നമുക്ക് കാര്യങ്ങളൊക്കെ തീരുമാനിക്കാനുള്ള പക്വത വരുന്നു. അതുകൊണ്ടാണ് പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നേ “ മാഷ് വിശദീകരിച്ചു.
“ എന്റെ വടക്കേലെ ബഷീറിക്ക മന്ദബുദ്ധിയാ . എന്നീട്ട് ഇക്കക്കും പ്രായപൂര്‍ത്തിവോട്ടവകാശത്തിന്റെ പേരില്‍ വോട്ടുണ്ട് “ ഇടക്കുകയറി മുന്‍‌ബെഞ്ചിലിരിക്കുന്ന  കമറുദ്ദീന്‍ വെടിപൊട്ടിച്ചു.
“അതന്നെ , അതുശരിയാണൊ മാഷേ “ ഹസീന വീണ്ടും ചോദിച്ചു.
സ്കൂളിലെ ഉണ്ണിയാര്‍ച്ച എന്ന് പേരിന്നര്‍ഹയായവളാണ് . അതിനാല്‍ തന്നെ അവളോട് മല്ലടിക്കുമ്പോള്‍ സൂക്ഷിക്കണം.
കഴിഞ്ഞ മാസം പുതിയതായി വന്ന ടീച്ചര്‍ ഹസീനയെ ചൂരലെടുത്ത് തല്ലുവാനൊരുങ്ങി .
കുട്ടികളെ തല്ലുവാന്‍ പാടില്ല എന്നൊരു സര്‍ക്കാര്‍ ഓര്‍ഡര്‍ ഉണ്ടെന്നും അതിന്റെ ഫോട്ടോസ്റ്റാറ്റ് തന്റെ ഉമ്മയുടെ കയ്യിലുണ്ടെന്നും പറഞ്ഞ് ജൂനിയറായ ആ ടീച്ചറെ ക്ലാസിലിട്ട് വെള്ളം കുടിപ്പിച്ചവളാണ് ഹസീന .
ആ ഹസീനയാണ് നിലവിലുള്ള ഭരണഘടനയെ ക്ലാസില്‍ വെച്ച് വെല്ലുവിളിച്ചുകൊണ്ട് ചോദിക്കുന്നത് .
മാഷെങ്ങാനും ശരിയാണെന്നു പറഞ്ഞാല്‍ ....
അത് ......... മാഷ് ഇങ്ങനെ പറഞ്ഞു എന്ന് നാട്ടിലറിയിക്കാനും മടിക്കാ‍ത്തവളാണ്.
മാഷിനും അവളെ ഉള്ളാലെ പേടിയാണ് ; എങ്കിലും പുറത്തുകാണിക്കാറില്ല.
ഒരു വിധത്തില്‍ അവളെ മണിയടിച്ച് ക്ലാസ് കൈകാര്യം ചെയ്യുകയാണ് പതിവ് .

“ മാഷെ , അതുപോലെ വിദേശ ഇന്ത്യക്കാര്‍ക്കും വോട്ടുവേണം” കമറുദ്ദീന്‍ വീണ്ടും എണീറ്റുനിന്നു പറഞ്ഞു.
“ അവന്റെ ഉപ്പയും എളേപ്പമാരും ഗള്‍ഫിലാ . അതാ അവന്‍ ഇങ്ങനെ പറയുന്നേ  . അല്ലാതെ വിദേശ ഇന്ത്യക്കാരോട് സ്നേഹമുണ്ടായിട്ടൊന്നുമല്ലേ മാഷേ “ ഹസീന ഉച്ചത്തില്‍ വിളിച്ചൂ പറഞ്ഞു.
ഇത്തിരിപോന്ന കമറുദ്ദീന്‍ വലിയ ആ‍ളാവുന്നത് ഹസീനക്ക് പിടിക്കുന്നില്ല.
“ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഒരു വോട്ട് എന്നക്രമത്തിലായാലും മതി “ വിശ്വം പാറഞ്ഞു.
“ അത് നാളികേരത്തിന്റെ കാര്യത്തില്‍ മതി , വോട്ടില്‍ വേണ്ട “ ഹസീന വിശ്വത്തിന്റെ കളിയാ‍ക്കിപ്പറഞ്ഞു .
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ നാളികേരമൊക്കെ വാങ്ങി കൊപ്രയാക്കി വില്‍ക്കുന്നത് വിശ്വത്തിന്റെ അച്ഛനാണ് . അയാളുടെ നാലുക്ക് ഒന്ന് എന്ന പ്രയോഗം നാട്ടില്‍ പാട്ടാണ്  . അതിനോടുള്ള ദേഷ്യമാണ് അവിടേ പ്രകടമായത് .
“അന്ധന്മാര്‍ക്കും വയസ്സായവര്‍ക്കും വോട്ട് ണ്ട്  . എന്നീട്ടെന്താ ഞങ്ങക്ക് വോട്ടില്ലാത്തെ “ ഭരത് ആവേശത്തില്‍ വെച്ചുകാച്ചുകയാണ്.
ഇപ്പോള്‍ ക്ലാസില്‍ ഭരതായി ശ്രദ്ധാകേന്ദ്രം !
ഹസീന ഭരതിനെ എതിര്‍ത്തില്ല.
കാരണം  ഹസീനക്ക് ഭരതിനെ നേരിട്ടെതിര്‍ക്കാനുള്ള ധൈര്യം പോരാ. വായിച്ചുള്ള അറീവ് ഭരതിന് കൂടുതലാണ് . അതുതന്നെ കാര്യം .
“തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കും സംവരണം വേണം “ കമറുദ്ദീന്‍ വിട്ടുതരുന്ന മട്ടില്ല.
“ അതില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക സംവരണം വേണം” എങ്ങാനും അത് യാഥാര്‍ത്ഥ്യമായാല്‍ തനിക്ക് സീറ്റ് ഉറപ്പാക്കിക്കുകയാണ് ഹസീന .ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥിനികള്‍ക്ക് സംവരണമുള്ള ഡിവിഷനുകളുമുണ്ടായിരുന്നു.
എന്തായാലും പോരേണ്ടതൊക്കെ പോരട്ടെ എന്നായി മാഷ് .
അപ്പോള്‍ നിങ്ങളുടെ അഭിപ്രായത്തില്‍ എത്രാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ മുതലാണ് വോട്ടുവേണ്ടത് “എന്നായി  മാഷ്
“ പത്താം ക്ലാസ് “ ഉത്തരം കൂട്ടത്തോടെയായിരുന്നു.
കാരണം ഇവര്‍ പത്തിലാണല്ലോ പഠിക്കുന്നത് .
അതിന്റെ യുക്തി മാഷിന് പിടികിട്ടി.
“ അപ്പോള്‍ ഒന്നുതൊട്ട് ഒമ്പതുവരെയുള്ളവര്‍ക്കുവേണ്ടെ വോട്ടവകാശം”
മാഷ് ചോദിച്ചു.
അവിടെ ഒരു നിശ്ശബ്ദത പടര്‍ന്നു.
ഹസീന എതിര്‍ക്കുന്നില്ല.
“ നഴ്‌സറി കുറ്റികള്‍ക്കും വേണ്ടെ വോട്ടവകാശം . അവര്‍ക്ക് തെരഞ്ഞെടുപ്പ് എന്താണെന്നു കൂടി അറിയില്ല”
മാഷ് ഒന്നുകൂടി ചോദിച്ചു .
ഇപ്പോ മാഷിന്റെ യുക്തി പിള്ളേര്‍ക്ക് കുറേശ്ശെ പിടികിട്ടി .
:“ അപ്പോള്‍ എന്താ ചെയ്യാ , ഭരതേ “
“ ശരിയാ , മാഷേ , ഒരടിസ്ഥാനം വേണം “ ഭരത് മറുപടി പറഞ്ഞു.
“അതിന് ഏറ്റവും നല്ല അടിസ്ഥാനം പ്രായപരിധിതന്നെയാണ് “ മാഷ് നയം വ്യക്തമാ‍ക്കി.
“ ഇനി ഇതിനെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ അതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ നമ്മുടെ സ്കൂള്‍ ലൈബ്രറിയില്‍ നിന്നോ അല്ലെങ്കില്‍ അറിവുള്ളവരില്‍ നിന്നോ ചോദിച്ചറീഞ്ഞ് നാളത്തെ സീറോ അവറില്‍ നമുക്ക് അവതരിപ്പിക്കാം .
മാഷ് ഒന്ന് ഇരുത്തി മൂളി
“ നാളത്തെ സീറോ അവര്‍ വിഷയം ‘വിദ്യാര്‍ഥികളുടെ വോട്ടവകാശം‘  “ ഹസീന ഉറക്കെ പ്രഖ്യാപിച്ചു.
തുടര്‍ന്ന് മാഷ് സമയം കളയാതെ പാഠഭാഗത്തേക്കു നീങ്ങി
ഒന്നാമത്തെ പിരീഡുകഴിഞ്ഞ് സ്റ്റാഫ് റൂമിലേക്കു നീങ്ങുമ്പോള്‍ ‘വിദ്യാര്‍ത്ഥിവോട്ടവകാശ‘ ചര്‍ച്ചക്ക് ആധാരമായ വിഷയങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കണമെന്ന് മാഷ് ഉറപ്പിച്ചൂ കഴിഞ്ഞിരുന്നു.

Tuesday, 19 April 2011

61. .സാമൂഹ്യം മാഷും ചില ഫുള്‍ഫോമുകളും

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
മലയാളം മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് .
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
മാഷ് പത്രവായന തുടരുന്നതിനു മുമ്പേ കുസൃതിക്കുട്ടന്‍ വീണ്ടും മുരടനക്കി .
മാഷിനു കാര്യം മനസ്സിലായി .
എന്തെങ്കിലും കാര്യമായ ചോദ്യങ്ങളുമായാണ് ഇപ്പോള്‍ കുസൃതിക്കുട്ടന്‍ വന്നിരിക്കുന്നത് .
അതിനാല്‍ മാഷ് മുഖവുര കൂടാതെ പറഞ്ഞു
“ചോദ്യം വേഗം പറഞ്ഞാട്ടെ”
പിന്നെ കുസൃതിക്കുട്ടന്‍ മടിച്ചൂ നിന്നില്ല
“ മാഷേ , വി . എസ് ന്റെ ഫുള്‍ ഫോം എന്താ ?”
“വി .എസോ , അതെന്താ അത് “
“അതെ മാഷേ , വി .എസ് . അച്ചുതാനന്ദന്‍ ; നമ്മുടെ മുഖ്യമന്ത്രി ?”
“ഓഹോ , അതാണോ കാര്യം ?” മാഷ് ചിന്തയിലാണ്ടു.
പക്ഷെ ഉത്തരം പുറത്തേക്കു വന്നില്ല.
“ എന്നാല്‍ പോട്ടെ മാഷേ “ കുസൃതിക്കുട്ടന്‍ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു.
“എ.കെ. ആന്റണിയിലെ എ.കെ യുടെ ഫുള്‍ ഫോം പറയുവാന്‍ പറ്റുമോ ?”
മാഷിന്റെ മുഖം മ്ലാനമായി
“എന്നാല്‍ പോട്ടെ മാഷെ , ഇതാ ഒരു ലളിതമായ ചോദ്യം . കെ . കരുണാകരനിലെ കെ യുടെ പൂര്‍ണ്ണ രൂപം
പറയുവാന്‍ പറ്റുമോ ?”
മാഷിന് അതിനും ഉത്തരം പറയുവാന്‍ നിവൃത്തിയുണ്ടായില്ല.
“എന്നാല്‍ ആ ചോദ്യവും പോകട്ടെ മാഷേ . എം.കെ . ഗാന്ധിയിലെ ‘എം.കെ ‘ യുടെ ഫുള്‍ ഫോം പറയുവാന്‍
പറ്റുമോ ?”
“നീ യെന്താ , കാലത്തേ വന്ന് ആളെ കളിയാക്കുകയാണോ ?” മാഷ് ചൂടായി.
“ക്ഷമിക്ക് മാഷേ . ഒന്നും കിട്ടാതെ പോകുന്നത് മാഷിന് ദോഷമല്ലേ എന്ന് വിചാരിച്ചാ .”
കുസൃതിക്കുട്ടന്‍ മാഷിനെ ആശ്വസിപ്പിച്ചു.
അതിനാല്‍ മാഷ് കുസൃതിക്കുട്ടന് തൃപ്തികരമായ വിശദീകരണം നല്‍കുവാന്‍ മുതിര്‍ന്നു.
“മോനെ കുസൃതിക്കുട്ടാ ; ഞാന്‍ പഠിപ്പിക്കണത് ഏഴാം ക്ലാസിലെ സാമൂഹ്യമാ .ആ സാമൂഹ്യം പാ‍ഠപുസ്തകത്തില്‍
നീ ഈ പറേണ ചോദ്യം ഒന്നും ഇല്ല. പിന്നെ എങ്ങന്യാ എനിക്ക് നീ ചോദിക്കണ ചോദ്യത്തിന് ഉത്തരം
പറയുവാന്‍ പറ്റാ”
“എങ്കിലും ഒരു സാമൂഹ്യം മാഷിന് ആനുകാലിക സംഭവങ്ങളെക്കുറിച്ച് അറിവ് വേണ്ടെ “
ഈ ചോദ്യം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി .
ചോദ്യകര്‍ത്താവായ മാഷിന്റെ ഭാര്യ , ബാങ്ക് ജീവനക്കായി , പിന്നില്‍ നിന്ന് പരിഹാസച്ചിരി ചിരിക്കുന്നു.
അവര്‍ തുടര്‍ന്നു.
“അതേയ് വെറുതെ ഇരുന്ന് പത്രം വായിച്ചോണ്ടൊന്നും ഈ കാര്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ പറ്റില്ല. അതിന്
അതിന്റേതായ പുസ്തകങ്ങള്‍ എടുത്ത് വായിക്കണം . എന്നാലേ ശരിയാവൂ”
മാഷ് ഒന്നും മിണ്ടിയില്ല; കുസൃതിക്കുട്ടന്‍ വേഗം സ്ഥലം കാലിയാക്കി; തുടര്‍ന്നുണ്ടാകാവുന്ന ക്രമസമാധാന
ലംഘനങ്ങളെക്കുറിച്ച് ഓര്‍ത്തുകൊണ്ട് !!

വാല്‍ക്കഷണം:

1.വി.എസ് .അച്ചുതാനന്ദന്‍ - വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍;
2.എ.കെ ആന്റണി : അറയ്ക്കപറമ്പില്‍ കുരിയന്‍ ആന്റണി
3.ഇ.കെ.നായനാര്‍: ഏറമ്പാല കൃഷ്ണ൯ നായനാ൪
4.ഒ.എന്‍.വി കുറുപ്പ് : ഒറ്റപ്ലാക്കല്‍ നമ്പിയാടിക്കല്‍ വേലു കുറുപ്പ്
6. ഐ.വി .ശശി : Irruppam Veedu Sasidaran
7.K. J. Yesudas : കാട്ടശ്ശേരി ജോസഫ് യേശുദാസ്
9 . വി.കെ.എന്‍ : Vadakkke Koottala Narayanankutty Nair
10.എം .ടി .വാസുദേവന്‍ നായര്‍ :  മഠത്തില്‍ തെക്കെപാട്ട് വാസുദേവന്‍ നായര്‍

Monday, 18 April 2011

60. ..മലയാളം മാഷും ഒരു അക്ഷരമാറ്റവും ( ഹാസ്യം )

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
മലയാളം മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് .
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
മാഷ് പത്രവായന തുടരുന്നതിനു മുമ്പേ കുസൃതിക്കുട്ടന്‍ വീണ്ടും മുരടനക്കി .
മാഷിനു കാര്യം മനസ്സിലായി .
എന്തെങ്കിലും കാര്യമായ ചോദ്യങ്ങളുമായാണ് ഇപ്പോള്‍ കുസൃതിക്കുട്ടന്‍ വന്നിരിക്കുന്നത് .
അതിനാല്‍ മാഷ് മുഖവുര കൂടാതെ പറഞ്ഞു
“ചോദ്യം വേഗം പറഞ്ഞാട്ടെ”
പിന്നെ കുസൃതിക്കുട്ടന്‍ മടിച്ചൂ നിന്നില്ല; അവന്‍ ഒരു കടലാസുകഷണം എടുത്തു കാണിച്ചു.
എന്നീട്ട് മാഷോട് ചോദിച്ചു “ഇതില്‍ ഏതാ ശരി ?”
മാഷ് കടലാസ് കഷണത്തിലേക്കു നോക്കി .
അതില്‍ 1.അദ്ധ്യാപകന്‍ , 2. അധ്യാപകന്‍ എന്നും എഴുതിയിട്ടുണ്ട് .
ഇതാണോ കാര്യം എന്ന മട്ടില്‍ മാഷ് പുഞ്ചിരിച്ചു.
അതിനുശേഷം പറഞ്ഞു” ഇത് രണ്ടും ശരിയാണ്”
“അതായത് “കുസൃതിക്കുട്ടന്‍ നിഗമനത്തിലെത്തുവാനുള്ള തയ്യാറെടുപ്പു തുടങ്ങി.
“ദ്ധ എന്ന അക്ഷരത്തിനു പകരം ' ധ' എന്ന അക്ഷരം ഉപയോഗിച്ചാല്‍ പ്രശ്നമില്ല എന്ന് അല്ലേ ”
മാഷ് സംശയത്തിലാണെങ്കിലും അതെ എന്ന അര്‍ത്ഥത്തില്‍ ശാസ്ത്രീയ സംഗീതത്തെ വെല്ലുന്ന തരത്തില്‍ ഒന്നു മൂളി.
ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ വേറെ ഒരു കടലാസ് എടുത്തു കാണിച്ചു
അതില്‍ ‘ബുദ്ധന്‍ ’ എന്നെഴുതിയിട്ടുണ്ടായിരുന്നു.
ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ ചോദിച്ചു “ബുദ്ധന്‍ എന്ന വാക്കില്‍‘ദ്ധ‘ ക്കു പകരം ‘ധ’ ഉപയോഗിക്കുവാന്‍ പറ്റുമോ ?
”മാഷ് വല്ലാതായി .
കുസൃതിക്കുട്ടന്‍ വിട്ടില്ല “ ബുധന്‍ എന്ന വാക്കില്‍ ‘ധ’ ക്കു പകരം ‍‘ദ്ധ‘ ഉപയോഗിക്കുവാന്‍ പറ്റുമോ ?
“അതിപ്പോ ....................” മാഷിന് ഉത്തരം പൂര്‍ണ്ണമാക്കുവാന്‍ സാധിച്ചില്ല.
ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ വേറെ ഒരു കടലാസ് എടുത്തു കാണിച്ചു
അതില്‍ 1. സാവധാനം , 2. ആയുധം , 3. യുദ്ധം , 4.ബുദ്ധിമുട്ട് , 5. ബുദ്ധി , 6. ശ്രദ്ധ 7.മാധുരി ..... തുടങ്ങിയ ഒട്ടേറെ ‘ധ ’ യും ‘ദ്ധ’ യും ഉള്ള വാക്കുകള്‍ എഴുതിയിട്ടുണ്ടായിരുന്നു.
“ഈ കടലാസില്‍ എഴുതിയ വാക്കുകളിലും ‘ധ’ യും ‘ദ്ധ‘ യും അന്യോന്യം മാറ്റുവാന്‍ കഴിയുമോ ? ”
മാഷിന് താന്‍ വെട്ടില്‍ വീണിരിക്കുകയാണെന്ന് മനസ്സിലായി .
എങ്കിലും മാഷ് ഒരു വിശദീകരണത്തിനു മുതിര്‍ന്നു.
“ അതായത് , ഞാനൊക്കെ പഠിക്കുന്ന അവസരത്തില്‍ അദ്ധ്യാപകന്‍ അന്ന വാക്കിന് ‘ദ്ധ’ എന്ന അക്ഷരം
തന്നെയാണ് ഉപയോഗിക്കേണ്ടിയിരുന്നത് . പിന്നീട് ലിപി പരിഷകരണം വന്നപ്പോള്‍ ചില ഭേധഗതികള്‍ വരുത്തി.
അതിന്റെ ഫലമായുണ്ടായതാണ് ഈ പ്രശ്നം . പ്രിന്റിംഗ് എളുപ്പമാക്കുന്നതിനു വേണ്ടിയായിരുന്നു ഈ ലിപി പരിഷ്കരണം
നടത്തിയത് “
മാഷ് , താന്‍ മൂന്നില്‍ പഠിക്കുമ്പോള്‍ മലയാളം കേട്ടെഴുത്തെടുത്ത് അദ്ധ്യപകനിലെ ‘ദ്ധ’ എന്ന അക്ഷരത്തിനു പകരം
‘ധ’ എന്ന്‍ തെറ്റിച്ചെഴുതി മലയാളം മാഷില്‍ നിന്ന് അടിവാങ്ങിയ സഹപാഠികളെ ഓര്‍ത്തു.
“അപ്പോള്‍ എന്തുകൊണ്ട് മറ്റു വാക്കുകളിലും ഈ രീതി നടപ്പില്‍ വരുത്തിയില്ല ?“കുസൃതിക്കുട്ടന്‍ വാശിയോടെ ചോദിച്ചു.
മാഷിന് ഉത്തരം പറയാനായില്ല .
അപ്പോള്‍ മാഷിന്റെ പിന്നില്‍ നിന്ന് ഒരു മുരടനക്കം കേട്ടു; ഇരുവരും തിരിഞ്ഞു നോക്കിയപ്പോള്‍ മാഷിന്റെ ഭാര്യ നില്‍ക്കുന്നു
കോപം കൊണ്ട് കത്തിജ്വലിച്ച മട്ടിലാണ് നില്പ് ! പട്ടണത്തിലെ ഒരു ബാങ്കിലാണ് അവര്‍ക്ക് ജോലി.
ഉം , എന്താ എന്ന മട്ടില്‍ കുസൃതിക്കുട്ടന്‍ അവരെ വിഷ് ചെയ്തു.
അവര്‍ അത് കാര്യമാക്കാതെ പറഞ്ഞു.
“ എന്റെ കുസൃതിക്കുട്ടാ , നീ പറഞ്ഞതു ശരി തന്ന്യാ‍ . പിന്നെ , എന്താ ഇങ്ങനെ സംഭവിച്ചത എന്നു വെച്ചാല്‍
മാഷന്മാരോട് എന്തും ആവാലോ ? അത് തന്നെ കാര്യം .അക്ഷരം മാറ്റുകയോ , ഗ്രേഡ് കുറക്കുകയോ , സെറ്റ് പരീക്ഷയെ
പ്പോലെ യോഗ്യതാ പരീക്ഷ വെക്കുകയോ ഒക്കെ ആവാം . ആരുണ്ട് ചോദിക്കുവാന്‍ .”
മാഷിന്റെ ഭാര്യ ഒന്നു നിറുത്തി ഇരുവരേയും നോക്കി .
അതിനുശേഷം തുടര്‍ന്നു
“ഡോക്ടര്‍ , എഞ്ചിനീയര്‍ , ഗുമസ്ഥന്‍ ..... ഇതിലെയൊക്കെ ഏതെങ്കിലും ഒരു അക്ഷരത്തെ തൊട്ടുനോക്ക് . അല്ലെങ്കില്‍
വേണ്ട ഡ്രൈവര്‍ , കണ്ടക്ടര്‍ , ചുമട്ടുതൊഴിലാളി ഇതിലെ ഏതെങ്കിലും ഒരു അക്ഷരത്തെ മാറ്റിനോക്ക് .അപ്പോ വിവരം
അറിയും “
ഇനി അവിടെ നിന്നാല്‍ പ്രശ്നമാണെന്ന് കുസൃതിക്കുട്ടന് മനസ്സിലായി . അതിനാല്‍ കുസൃതിക്കുട്ടന്‍ വേഗം അവിടെ നിന്ന്
എണീറ്റു പോയി.

Saturday, 16 April 2011

59.അമൂല്‍ പുത്രന്റെ കഥ


ഒരു ഒഴിവു ദിനത്തിലെ സുപ്രഭാതം .
മലയാളം മാഷ് പൂമുഖത്തിരുന്ന് പത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ്
പഠിക്കുന്നത് . കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത
ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
കുസൃതിക്കുട്ടന്‍ മാഷ് വായിച്ചിരുന്ന പത്രത്തിലേക്കു നോക്കി.
മാഷ് , പത്രത്തില്‍ നിന്നും തലയുയര്‍ത്തി കുസൃതിക്കുട്ടനെ നോക്കി.
“ഉം , എന്താ . പുതിയ വല്ല ചോദ്യവുമുണ്ടോ ?”
അല്പം പരുങ്ങലോടെ കുസൃതി ഉണ്ട് എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
“എന്നാല്‍ പറഞ്ഞാട്ടേ “ മാഷ് പരിഹാസച്ചുവയില്‍ പറഞ്ഞു.
“കുസൃതിക്കുട്ടന്‍ ഗൌരവത്തില്‍ പറഞ്ഞു”എന്താ ഈ അമൂല്‍ പുത്രന്‍ എന്നു പറഞ്ഞാല്‍ “
സംഗതി മാഷിനു മനസ്സിലായി .
അമൂല്‍ പുത്രന്മാര്‍ എന്ന പ്രയോഗം കഴിഞ ദിവസങ്ങളീല്‍ പത്രത്തില്‍ ഏറെ കത്തിനിന്നിരുന്നു.
പക്ഷെ , മാഷിന് എന്താണ് കുസൃതിക്കുട്ടനോട് പറയേണ്ടതെന്ന് പിടുത്തം കിട്ടിയില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ് മാഷ് അമൂല്‍ എന്ന പാല്‍‌പൊടിയെക്കുറീച്ച് കേട്ടിരുന്നു.
വര്‍ഗ്ഗീസ് കുര്യന്‍ എന്ന ബഹുമാന്യ വ്യക്തി പടുത്തുയര്‍ത്തിയ ആ പ്രസ്ഥാനത്തെക്കുറിച്ച് നല്ലതേ
എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നുള്ളു.
അമൂല്‍ പാല്‍പ്പൊടി , വിപണി കീഴടക്കിയ നാളുകള്‍ അന്നുണ്ടായിരുന്നു.
പാല്‍പ്പൊടിയുടെ ഇറക്കുമതി കുറക്കുവാന്‍ കഴിഞ്ഞ നാളുകളായിരുന്നു അത് .
ഇക്കാര്യങ്ങളൊക്കെ മാഷ് കുസൃതിക്കുട്ടന് പറഞ്ഞു കൊടുത്തു.
കൂടെ വര്‍ഗ്ഗിസ് കുര്യന്റെ ആത്മകഥാ പുസ്തകത്തെക്കുറീച്ചും പറഞ്ഞു.
അന്ന് ഏറെ തൃപ്തിയോടെയായിരുന്നു കുസൃതിക്കുട്ടന്‍ അവിടെ നിന്ന് പോയത് .
വാല്‍ക്കഷണം :
വര്‍ഗ്ഗീസ് കുര്യന്റെ ആത്മ കഥ
പുസ്തകത്തിന്റെ പേര് : എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു.
വിതരണം : ഡി.സി ബുക്സ്
പുസ്തകം തയ്യാറാക്കിയ വ്യക്തിയെക്കുറിച്ച് :
ഗൌരി സാല്‍‌വി , മുംബെയില്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു.ഓണ്‍ലുക്കര്‍ ,
സണ്‍‌ഡേ മാഗസീന്‍ , വുമണ്‍ ഫീച്ചര്‍ സര്‍വ്വീസ് എന്നിവക്കുവേണ്ടി പ്രവര്‍ത്തിച്ചീട്ടുണ്ട്. ഇന്ത്യയിലെ
സഹകരണ സംഘങ്ങളെക്കുറീച്ച് എഡിറ്റ് ചെയ്തീട്ടുണ്ട് .
വിവര്‍ത്തകയെക്കൂറീച്ച്:
വാഴൂര്‍ എസ് .ആര്‍ .വി.ആര്‍ .എന്‍.എസ്.എസ്. കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപിക. നിഷാദം ,
രമേശ്വരം കടല്‍ എന്നീകവിതാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തി.അനിതാ നായരുടെ ബെറ്റര്‍മാന്‍
ഉള്‍പ്പെടെ ഏതാനും കൃതികളുടെ വിവര്‍ത്തനവും എഡിറ്റ് ചെയ്തീട്ടുണ്ട് .

വര്‍ഗ്ഗീസ് കുര്യനെക്കുറീച്ച് :
1921 നവംബര്‍ 26 ന് കോഴിക്കോട് ജനിച്ചു. മദ്രാസ് ലയോള കോളേജില്‍ നിന്ന് ഭൌതികശാസ്ത്രത്തില്‍ബിരുദം .അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം.ഗുജറാത്തിലെ ആനന്ദ്
എന്ന ഗ്രാമത്തില്‍ ഡയറി മേഖലയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു.പിന്നീട് കെയ്‌റ ജില്ലയിലെ
ക്ഷീരകര്‍ഷകരുടെ സഹകരണസംഘത്തിന് ( ഇപ്പോള്‍ അമൂല്‍ ) ദിശാബോധവും പ്രചോദനവും
നല്‍കി. ദേശീയ ഡയറി വികസനബോഡിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഓപ്പറേഷന്‍ ഫ്ലഡിന്
നേതൃത്വം നല്‍കി. പത്മ വിഭൂഷണ്‍ , വേള്‍ഡ് ഫുഡ് പ്രൈസ് , മെഗ്‌സസെ അവാര്‍ഡ് തുടങ്ങിയ
പുരസ്കാരങ്ങള്‍ ലഭിച്ചീട്ടുണ്ട് . ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് , അമൂല്‍ കുര്യന്‍ എന്നൊക്കെപേരുകളില്‍ അറിയപ്പെടുന്നു.
പുസ്തകത്തെക്കുറിച്ച് :
1.ത്രിഭുവന്‍ ദാസുമായുള്ള കൂടിക്കാഴ്ച കെയ്‌റ പാലുല്പാദക സഹകരണ സംഘത്തിലേക്കുള്ള എന്റെ
ആദ്യത്തെ കാല്‍‌വെപ്പായിരുന്നു
2.മിക്കപ്പോഴും വിദഗ്‌ദ്ധര്‍ നല്‍കുന്ന സാങ്കേതിക ഉപദേശം വികസിത രാജ്യങ്ങളുടെ സാമ്പത്തിക
താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോന്നവയായിരിക്കും . വികസ്വര രാജ്യങ്ങളുടെ ജനങ്ങളുടെ
ആവശ്യങ്ങളോ അവിടത്തെ യാഥാര്‍ത്ഥ്യങ്ങളോ മനസ്സിലാക്കിക്കൊണ്ടുള്ളവ ആയിരിക്കുകയില്ല.
3.പിന്‍‌ബലമുണ്ടെങ്കില്‍ യഥാസമയം നടത്തുന്ന വെല്ലുവിളിക്ക് തീര്‍ച്ചയായും പ്രയോജനമുണ്ടാകും.
4. ഏതൊരു സഹകരണ സംരംഭവും വ്യാപാര സംരംഭം കൂടിയായിരിക്കണമെന്ന് എനിക്ക്
അറിയാമായിരുന്നു.
5.ഏതൊരു വിഷമഘട്ടത്തേയും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചാല്‍ അവിടെ ഒരു അവസരം
കണ്ടെത്താനാകും . അങ്ങനെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ നിന്നും അവസരങ്ങള്‍ കണ്ടെത്തുന്ന എന്റെ രീതി പലപ്പോഴും എന്റെ സഹപ്രവര്‍ത്തകര്‍ക്ക് അലോസരം സൃഷ്ടിച്ചിട്ടുണ്ട് . ഞാന്‍ ഇത്തരം
പ്രതിസന്ധികളെ ഒഴിവാക്കുന്നതിനു പകരം അവ ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നു എന്നത് അവര്‍ക്ക്
തൃപ്തികരമായി തോന്നിയില്ല എന്നു മാത്രമല്ല പ്രതിസന്ധി എത്രമാത്രം രൂക്ഷമാണൊ അത്രമാത്രം
താല്പര്യത്തോടെയാണ് ഞാന്‍ അത് ഉപയോഗിക്കാന്‍ വെമ്പല്‍ കാട്ടിയത് . എനിക്കാവശ്യമുള്ളത്
അതില്‍ നിന്നും നേടിയെടുക്കും വരെ ഞാന്‍ അതുമായി മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു.
6.ഏതെങ്കിലുമൊരു പദ്ധതി നടപ്പിലാക്കുന്നതിന് ഏറ്റവും അനുയോജ്യനായ വ്യക്തിയെ
കണ്ടെത്തിക്കഴിഞ്ഞാല്‍ അയോളോട് നിങ്ങള്‍ക്ക് ആവശ്യമുള്ളതെന്തെന്ന്
പറഞ്ഞുകൊടുത്തതിനുശേഷം അയാളെ പൂ‍ര്‍ണ്ണമായി വിശ്വസിക്കുകയും നിങ്ങളുടെ ഇടപെടലുകള്‍
ഇല്ലാതെ സ്വതന്ത്രമായി ജോലി ചെയ്യുവാന്‍ അയാളെ അനുവദിക്കുകയുമാണ് വേണ്ടത് എന്നാണ്
ഞാന്‍ വിശ്വസിക്കുന്നത് .അങ്ങനെ ചെയ്യുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ തീര്‍ച്ചയായും ആ പദ്ധതി
വിജയകരമായിരിക്കും .
അമൂലിന് ആ പേരുകിട്ടിയ കഥ
ഫിലിപ്സ് ടീ & കോഫീ എന്ന കമ്പനി ഉടമയായ കെ.എം. ഫിലിപ്പ് - അദ്ദേഹം എന്റെ ഭാര്യയുടെ ബ്രദര്‍

ഇന്‍ ലോ - കെയ്‌റ സഹകരണ സംഘത്തിന്റെ ഉത്‌പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന്റെ

വിശദാംശങ്ങളെക്കുറിച്ച് എന്നോട് സംസാരിച്ചത് അക്കാലത്തായിരുന്നു. തെക്കന്‍ ബോംബെയിലുള്ള

അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചുനടന്ന നിരവധി ചര്‍ച്ചകള്‍ക്കുശേഷം വ്യാപാരരംഗത്തെ വിവിധ

ഘടകങ്ങളെക്കുറീച്ച് ബ്രാന്‍ഡ് നെയിം ഉണ്ടാക്കല്‍, വിതരണം ,പരസ്യ ഏജന്‍സിയെ കണ്ടെത്തല്‍

തുടങ്ങിയ കാര്യങ്ങളെക്കൂറീച്ച് ഞാന്‍ ഗൌരവമായി ആലോച്ചിച്ചൂ തുടങ്ങി . തിരിച്ച് ആനന്ദില്‍

എത്തിയതിനുശേഷം എന്റെ സഹപ്രവര്‍ത്തകരുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും

അനുയോജ്യമായ ഒരു ബ്രാന്‍ഡ് നെയിം കണ്ടെത്തുന്നതിനെക്കുറീച്ച് ഞങ്ങള്‍ ആലോചിക്കുകയും ചെയ്തു

. പല പേരുകളും ചര്‍ച്ചയില്‍ പൊന്തിവന്നു. അപ്പോളാണ് ഞങ്ങളുടെ ലബോറട്ടറിയിലെ ഒരു കെമിസ്റ്റ്

ചോദ്യം ഉയര്‍ത്തിയത് . എന്തുകൊണ്ട് അമൂല്‍ എന്ന പേര്‍ തിരഞ്ഞെടുത്തുകൂടാ ? ഞങ്ങള്‍

അന്വേഷിച്ചുകൊണ്ടിരിക്കുന്ന പേര്‍ അതുതന്നെയാണെന്ന് എല്ലാവര്‍ക്കും തോന്നി. ഞങ്ങളുടെ

സഹകരണ യത്നത്തിന്റെ മാര്‍ഗ്ഗദര്‍ശകമായി ഞങ്ങള്‍ കരുതിയിരുന്നതെന്തോ അതിനെ

സൂചിപ്പിക്കുന്നതായിരുന്നു ആ പേര്‍ . വിലനിര്‍ണ്ണയിക്കാനാവാത്തത് എന്ന അര്‍ത്ഥമുള്ള അമൂല്യം

എന്ന സംസ്കൃത പദത്തില്‍ നിന്നു മാണ് ഈ പേരിന്റെ ഉത്ഭവം . സ്വദേശി ഉല്പന്നങ്ങളെക്കുറിച്ചുള്ള

അഭിമാനത്തിന്റെ പ്രതീകമാണത് . ഹ്രസ്വവും ആകര്‍ഷകവുമായ ആ പദം ആന്ദന്ദ് മില്‍ക്ക് യൂണിയന്‍

ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരുമാണ് . എല്ലാവരും ഏക സ്വരത്തില്‍ അത്

അംഗീകരിച്ചു.അങ്ങനെ അമുല്‍ എന്ന പേര് സ്ഥിതീകരിക്കപ്പെട്ടു.
1957 ല്‍ കെയ്‌റ സഹകരണ സംഘം അമൂല്‍ എന്ന ബ്രാന്‍ഡ് നെയിം രജിസ്റ്റര്‍ ചെയ്തു.
ഇന്ത്യയിലെ ഓരോ വീട്ടിലും പിന്നീടത് സുപരിചിതമായ പേരായി തീര്‍ന്നു.