Monday 23 May 2011

64.ഭിക്ഷക്കാരനും വീട്ടമ്മയും ...................( ഹാസ്യം )

ഉച്ച സമയം
ഏകദേശം രണ്ടുമണിയായിക്കാണും .
ഭിക്ഷക്കാരന്‍ നടക്കുകയായിരുന്നു
പുതിയ ഏരിയ ആണ്.
ഒന്നു നന്നായി പരിചയപ്പെടണം .
അതിനു പറ്റിയ സമയം ഇതാണ്.
വഴിയില്‍ ആള്‍ കുറവായിരിക്കും .
വീടുകളില്‍ ചെന്നാലോ ഊണുകഴിഞ്ഞുള്ള ഉറക്കത്തില്‍ .....
അല്ലെങ്കില്‍ ഊണുകഴിഞ്ഞുള്ള ടി വി കാണലില്‍ .....
രണ്ടായാലും ഭിക്ഷക്കാരനെ സംബന്ധിച്ച് ഒന്നു തന്നെ!
അതായത് പൂമുഖത്ത് ആളനക്കം കുറവ് .
അത് പല ‘സാധ്യതകളേയും‘ തുറക്കുന്ന ഒന്നാണ് .
അതുകൊണ്ടുതന്നെയാണ് കിളിപോലും പറക്കാന്‍ മടിക്കുന്ന ഈ ഉച്ച സമയം ഭിക്ഷക്കാരന്‍ തിരഞ്ഞെടുത്തത് .
അങ്ങനെ നോക്കിയപ്പോള്‍ ‘ലക്ഷണമൊത്ത ’ ഒരു വീടു കണ്ടു.
പുതിയതാണ് ; പെയിന്റ് ചെയ്തീട്ട് മുഴുവനാക്കിയിട്ടുണ്ട്.
എങ്കില്‍ ‘വല്ലതും ’ പുറത്തിട്ടിരിക്കാം .
ഭിക്ഷക്കാരന്‍ ഊഹിച്ചു.
വളര്‍ത്തുനായ ഇല്ലെങ്കില്‍ .....
ഒന്നു കൂടി രക്ഷപ്പെട്ടു
പതുക്കെ ഗേറ്റില്‍ മുട്ടി .
ഭാഗ്യം ; അത് പൂട്ടിയിട്ടില്ല.
ഭിക്ഷക്കാരന്‍ മുറ്റത്തേക്കു നടന്നു വന്നു .
മുറ്റത്തെങ്ങും ‘പൊക്കാന്‍ ’ പറ്റിയ ഒന്നും പുറത്തിട്ടിട്ടില്ല.
ചെടിച്ചട്ടികളില്‍ വിവിധ തരത്തിലുള്ള ചെടികള്‍ ഉണ്ട്
കണ്ടാലറിയാം ; എല്ല്ലാം വിലകൂടിയ തരത്തിലുള്ളവയാണെന്ന്.
ചെറിയ പ്ലാസ്റ്റിക്ക് കവറുകളില്‍ മൂന്നു നാല് അഡീനിയവും യൂഫോബിയയുമൊക്കെ ഇരിക്കുന്നുണ്ട്.
അവ ഭിക്ഷക്കാരനെ നോക്കി പുഞ്ചിരിക്കുന്നുമുണ്ട് .
ഭിക്ഷക്കാരന്‍ ഒന്നാലോചിച്ചു
ചെടികള്‍ക്ക് ‘മോഷണ വാല്യൂ‘ ഉണ്ടായിരുന്നെങ്കില്‍ ....
എങ്കില്‍ പ്രയാസമില്ലായിരുന്നു
എത്ര വീടുകളില്‍ നിന്ന് അവ ആരും കാണാതെ എടുക്കാമായിരുന്നു.
പക്ഷെ , അങ്ങനെയൊരു സാധ്യത എന്തേ പല ഭിക്ഷക്കാരും മനസ്സിലാക്കാത്തേ .
ചെടി നശിച്ചു പോക്കുമെന്ന കാര്യം കൊണ്ടാവാം .
പക്ഷെ , ഇപ്പോഴത്തെ ചെടിക്കൊക്കെ എന്താ വില?
ചെടിക്കു കൊടുക്കുന്ന വളത്തിനോ ?
പട്ടിണി മരണം കൊണ്ട് വാര്‍ത്ത സൃഷ്ടിക്കുന്ന ഈ നാട്ടിലാണ് ചെടിക്ക് ഫാസ്റ്റ് ഫുഡ് നല്‍കുന്നത് .
ഇങ്ങനെയുള്ള വരുടെ വീട്ടില്‍ ചെടിയായി ജനിച്ചാല്‍ മതിയായിരുന്നു
എന്താ സുഖം .
ചില വീട്ടമ്മമാര്‍ ചെടിക്ക് ആട്ടിന്‍ പാല്‍ ഒഴിച്ചു കോടുക്കുമത്രെ !!
ഓരോ ചെടിയുടെ തലയിലെഴുത്ത് ; എന്നല്ലാതെ എന്തു പറയാന്‍ .
ഭിക്ഷക്കാരന്‍ ചുറ്റും നോക്കി .
ആരേയും കാണുന്നില്ല.
തന്റെ സ്ഥിരം ‘കോളിംഗ് ’ ബെല്ലായ ‘അമ്മാ ‘ വിളി നടത്തി.
ഒന്നല്ല ; പലവട്ടം.
എന്നീട്ടും ആരും പുറത്തുവന്നില്ല.
മുറ്റത്തെ കൂട്ടില്‍ കിടക്കുന്ന ‘ ഡാഷ് ’ പോലും മൈന്‍ഡ് ചെയ്തില്ല.
അപമാനം സഹിക്കാം ; പക്ഷെ അവഗണന അത് ഭിക്ഷക്കാരന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
കാലം പോകുന്ന പോക്കേ .
ഭിക്ഷക്കാരന്‍ പിന്നെ അമാന്തിച്ചില്ല .
കോളിംഗ് ബെല്ല്ലമര്‍ത്തി.
ഒരു മിനിട്ടു കഴിഞ്ഞു .
ഏറെ തടിച്ച ഒരു വീട്ടമ്മ വാതില്‍ തുറന്നു പുറത്തേക്കു വന്നു
കഴുത്തില്‍ ‘കട്ടിയുള്ള ’ സ്വര്‍ണ്ണമാല അവര്‍ ധരിച്ചിട്ടൂണ്ട് .
വെറുതെയല്ല സ്വര്‍ണ്ണത്തിന് വില കൂടുന്നത് .
ഇവറ്റകളുടെയൊക്കെ ‘തറവില ’ കൂട്ടാന്‍ ഇങ്ങനെ സ്വര്‍ണ്ണം പണിതിട്ടാന്‍ ഇനിയും സ്വര്‍ണ്ണത്തിന് വില കൂടിയതുതന്നെ
ഒരു പോത്തായാണ് ഈ തടിച്ച സ്ത്രീ ജനിച്ചിരുന്നെങ്കില്‍ നല്ല വില കിട്ടുമായിരുന്നു.
ഭിക്ഷക്കാരന്‍ തമാശക്ക് അങ്ങനെ ചിന്തിച്ചു.
ഹോട്ടലിലെ പോത്തിറച്ചിയുടെ വിലകൂടിയത് ഭിക്ഷക്കാരനെ ഏറെ വിഷമിപ്പിച്ചിരുന്നു
കാര്യം മനസ്സിലാക്കിയ വീട്ടമ്മ പറഞ്ഞു.
“ഇവിടെ ഒന്നും തരാന്‍ ഇല്ല .”
ലക്ഷങ്ങള്‍ മുടക്കി പണിത വീട് .
മുന്നിലെ തോട്ടം തന്നെ സെറ്റ് ചെയ്യാന്‍ ലക്ഷത്തില്‍ കൂടുതല്‍ വന്നീട്ടുണ്ട് .
എന്നീ‍ട്ടാണ് എന്തെങ്കിലും ഭിക്ഷ കൊടുക്കേണ്ട കാര്യത്തില്‍ ഈ മനോഭാവം .
ഭിക്ഷക്കാരനു ദേഷ്യം വന്നു .
ഭിക്ഷക്കാ‍രന്‍ അവരെ തറപ്പിച്ചു നോക്കി .
“എന്തെങ്കിലും ഭിക്ഷ തന്നില്ലെങ്കില്‍ .....................”
ഭിക്ഷക്കാരന്‍ പറഞ്ഞ വാചകം പൂര്‍ത്തിയാക്കിയില്ല.
പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ആ ഭീഷണിയുടെ ഇഫക്ട് കുറഞ്ഞു പോകുമെന്ന കാര്യം ഭിക്ഷക്കാരന് നല്ല വണ്ണം അറിയാമായിരുന്നു.
ഭിക്ഷക്കാരന്‍ തുടര്‍ന്നു “ ഇങ്ങനെ ഭിക്ഷതരാഞ്ഞ വീട്ടില്‍ ഞാന്‍ ചെയ്തത് എന്താന്ന് അറീയോ ?”
വീട്ടമ്മയുടെ മുഖ ഭാവം മാറി.
അവര്‍ ഭിക്ഷക്കാരനെ നോക്കി .
ശല്യം ; എന്തെങ്കിലും കൊടുത്ത് പറഞ്ഞു വിടുകതന്നെ
അതാണ് ബുദ്ധിയെന്ന് വീട്ടമ്മക്കു തോന്നി .
എന്തിനാ വെറുതെ ഒരുരൂപയുടെ കാര്യത്തില്‍ ‘കശപിശ’ ക്കു നില്‍ക്കുന്നേ ...
ഇത് കേട്ട് വീട്ടിലുള്ള അതിഥികള്‍ക്ക് അസ്വസ്തത ഉണ്ടാക്കുന്നതെന്തിനാ?
ഇനി അതുമല്ല ; ഇയാള്‍ തന്നെ എന്തെങ്കിലും ചെയ്താല്‍ ............
അത് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
അവര്‍ അകത്തു പോയി
ഒറ്റ രൂപയുടെ നാണയവുമായി തിരിച്ചു വന്നു.
ഭിക്ഷക്കാരന് കൊടുത്തു.
ഭിക്ഷക്കാരന്‍ തൊഴുത് പിന്‍‌തിരിഞ്ഞു നടന്നു .
അപ്പോള്‍ വീട്ടമ്മയുടെ ‘സീരിയലിലെ ആകാക്ഷ ’ പുറത്തുവന്നു
“ അതേ , നിങ്ങള്‍ ഭിക്ഷകിട്ടാഞ്ഞപ്പോള്‍ അടുത്ത വീട്ടില്‍ എന്താ ചെയ്തേ ?”
ഭിക്ഷക്കാരന്‍ തിരിഞ്ഞു നിന്നു
എന്നിട്ട് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു
“ ഞാന്‍ അവിടെ നിന്നു തിരിഞ്ഞു നടന്നു ; അത്ര തന്നെ”
വീട്ടമ്മ ‘ലാന്‍ഡ് സ്കേപ്പില്‍ ’ ചമ്മിയ മട്ടില്‍ അവിടെ നിന്നു.
ഭിക്ഷക്കാരന്‍ അടുത്ത കസ്റ്റമറുടെ അടുത്തേക്ക് തിരക്കിട്ടു നടന്നു.

Sunday 22 May 2011

63.മാഷ് ബസ്സിലെ ലേഡീസ് സീറ്റിലിരുന്നാല്‍ .................

നട്ടുച്ചസമയം.
മാഷ് ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു.
അധിക സമയം ബസ് കാത്തുനില്‍ക്കേണ്ടിവന്നില്ല ; അതാ വരുന്നു മാഷിനു പോകേണ്ട ബസ്സ് .
മാഷ് ബസ്സില്‍ കയറി .
വലിയ തിരക്കില്ല.
എങ്കിലും ഇരിക്കാന്‍ സീറ്റില്ല.
പക്ഷേ............
ബസ്സില്‍ , മുന്നിലായി സീറ്റൊഴിവുണ്ട് ....
മാഷ് കണ്ടക്ടറെ നോക്കി ..
അദ്ദേഹത്തിന് ഭാവഭേദമില്ല.
മാഷ് രണ്ടു മിനിട്ടുനേരം നിന്നു .
മുന്നിലെ ലേഡീസ് സീറ്റില്‍ ആളുവരുന്നതു കാണുന്നില്ല.
എന്നാല്‍ അതില്‍ ഇരിക്ക തന്നെ - മാഷ് തീരുമാനിച്ചു.
അങ്ങനെ മുന്നിലെ ഒഴിഞ്ഞുകിടക്കുന്ന ലേഡീസീറ്റുകളില്‍ ഏറ്റവും പിന്നിലത്തെ സീറ്റില്‍ മാഷിരുന്നു.
പിന്നെ മാഷ് പുറത്തേക്കു നോക്കി കാഴ്ചകള്‍ കണ്ടിരുന്നു.
അത് മാഷിന്റെ ഒരു സ്വഭാവമാണ് .
ബസ്സില്‍ കയറി സീറ്റ് കിട്ടിയാല്‍ വഴിയോരക്കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുക ; ഈ കാഴ്ചകളില്‍ മാഷ് പലപ്പോഴും

മാഷിനെത്തന്നെ മറക്കാറുണ്ട് .
അങ്ങനെ പത്തിരുപതു മിനിട്ടായിക്കാണും .
അപ്പോഴാണ് പിന്നില്‍ നിന്ന് ഒരു പരുഷ ശബ്ദം .
“പെണ്ണുങ്ങളുടെ സീറ്റില്‍ നിന്ന് എണീറ്റ് അവര്‍ക്ക് സീറ്റ് കൊടുക്ക് ”
മാഷ് ഞെട്ടി തിരിഞ്ഞു നോക്കി .
കണ്ടക്ടറുടെ കല്പനയാണ് .
അദ്ദേഹം രൂക്ഷമായി മാഷിനെ നോക്കുന്നുമുണ്ട് .
മറ്റു യാത്രക്കാരാകട്ടെ ‘ഇവന്‍ ആള്‍ പെശകാണല്ലോ ’ എന്ന മട്ടില്‍ കാര്യങ്ങള്‍ വീക്ഷിക്കുന്നുണ്ട് .
“ചിലര്‍ ബസ്സില്‍ കയറിയാല്‍ സ്ത്രീകളുടെ സീറ്റിലേ ഇരിക്കൂ ” - ബാക്ക് സീറ്റിലിരുന്ന ഒരു ചെറുപ്പക്കാരന്റെ കമന്റ് .
“പെണ്ണൂങ്ങളുടെ സീറ്റില്‍ ഇരിക്കാന്‍ പാടില്ല എന്നത് ആര്‍ക്കാ ഇപ്പോ അറിയാത്തേ ; ഇത് കരുതിക്കൂട്ടി തന്ന്യാ”
സൈഡ് സീറ്റിലെ വൃദ്ധന്‍ ഉറക്കെ പറഞ്ഞു.
“വെറുതെ ബലം പിടിക്കണ്ട ; കഴിഞ്ഞ ദിവസം ഒരാള്‍ക്ക് പോലീസിന്റെ കയ്യില്‍ നിന്ന് ഇക്കാര്യത്തിന് ഫൈന്‍ കിട്ടിയതാ

” കണ്ടക്ടര്‍ പറഞ്ഞു.
ഇപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാണെന്നു മാഷിനു മനസ്സിലായി .
ചിലരുടെ ഭാവത്തില്‍ ടി വി യിലെ ‘തരികിട’ ലൈവ് ഷോ കാണുന്നതുപോലെയാണ്.
മാഷ് ചുറ്റും നോക്കി .
ശരിയാണല്ലോ ; എല്ലാ ലേഡീസ് സീറ്റും ഫുള്‍ ആയിരിക്കുന്നു.
രണ്ടു സ്ത്രീകള്‍ നില്‍ക്കുന്നുമുണ്ട്.
അതും രണ്ടു ചെറുപ്പക്കാരികള്‍ ; മോഡേണ്‍ ആയി വസ്ത്രം ധരിച്ചവര്‍ ; സുന്ദരികള്‍ .
കണ്ടക്ടറുടേയും പയ്യന്‍സിന്റേയും ധാര്‍മ്മികരോഷത്തിന്റെ പൊരുള്‍ മാഷിനു പിടികിട്ടി.
വര്‍ദ്ധിച്ച ചമ്മലോടെ മാഷ് സീറ്റില്‍ നിന്ന് എണീറ്റു .

സീറ്റിന്റെ തൊട്ടു പിറകിലായി നിന്നു.
“ഒന്നുകൂടി പിന്നിലേക്കു വരാം ട്ടോ ; പിന്നില്‍ ധാരാളം സ്ഥലം ണ്ട് ”
പയ്യന്‍സ് വീണ്ടും വാ‍ചാലനായി .
പയ്യന്‍സിന്റെ കമന്റ് കേട്ട് ബസ്സിലുള്ളവര്‍ ഉറക്കെ ചിരിച്ചു .
ഡ്രൈവര്‍ പോലും അത് അംഗീകരിക്കുന്ന മട്ടില്‍ ഹോണ്‍ രണ്ടു പ്രാവശ്യം മുഴക്കിയത് ബസ്സില്‍ വീണ്ടും കൂട്ടച്ചിരിക്ക്

ഇടവരുത്തി.
മാഷ് പ്രതികരിക്കാന്‍ നിന്നില്ല.
സംഗതി പെശകാണെന്ന് മാഷിനു ബോധ്യമായി .
മാഷ് വേഗം തന്നെ പിന്നിലേക്കുനീങ്ങി .
പയ്യന്‍സിനെ നോക്കി .
പയ്യന്‍സ് വിജയിച്ചമട്ടില്‍ മാഷിനെ നോക്കി .
ബസ്സിലെ യാത്രക്കാരൊക്കെ ഇടക്കിടെ ഒളികണ്ണോടെ മാഷിനെ നോക്കുന്നുണ്ട് .
മാഷ് ബസ്സിലെ എല്ലാവരേയും വീക്ഷിച്ചു.
ഭാഗ്യം ; പരിചയക്കാ‍ര്‍ ആരും തന്നെയില്ല ; ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെ കഥകളാ ഇതിന്റെ പേരില്‍ പരക്കുക.
മാഷ് ആശ്വാസത്തോടെ ശ്വാസം വിട്ടു.
മാഷ് വീണ്ടും മുന്നിലേക്കു നോക്കി .
സീറ്റ് ഇപ്പോഴും കാലിയാണ്.
ആ തരുണീമണികള്‍ ഇപ്പോഴും സീറ്റില്‍ ഇരുന്നീ‍ട്ടില്ല
പയ്യന്‍സും അക്കാര്യം ശ്രദ്ധിക്കുന്നത് മാഷ് കണ്ടു.
സുന്ദരിമാരെ സഹായിക്കാനുള്ള അവസരം പയ്യന്‍സ് വീണ്ടും പാഴാക്കിയില്ല
“സീറ്റിലിരിക്ക് ചേച്ചി മാരെ ”
പയ്യന്‍സ് ഉറക്കെ വിളിച്ചു പറഞ്ഞു
കണ്ടക്ടര്‍ സാറും അതിനെ അനുകൂലിച്ച് അവരുടെ അടുത്ത് ചെന്ന് ഇരിക്കാന്‍ പറഞ്ഞു.
പക്ഷെ...............................
.......................................
ആ സുന്ദരികള്‍ ഇരുന്നില്ല.
അപ്പോള്‍ ലേഡീസ് സീറ്റില്‍ ഇരുന്ന വയസ്സായ ഒരു സ്ത്രീ പ്രതികരിച്ചു.
“ ആ പാവം മനുഷ്യനെ അവിടെ നിന്നെണീപ്പിച്ചു ; ഇനി നിങ്ങള്‍ക്കെന്താ ആ സീറ്റില്‍ ഇരുന്നാല്‍ ....”
“ഈ പ്രശ്നമൊക്കെ ഉണ്ടാക്കിയത് നിങ്ങള്‍ക്കു വേണ്ടിയല്ലേ “ വൃദ്ധന്റെ കമന്റ് .
ബസ്സിലെ രാഷ്ടീയ അന്തരീക്ഷത്തിന്റെ മാറ്റം പയ്യന്‍സിനും പിടികിട്ടിയെന്നു തോന്നുന്നു .
അവന്‍ വിളിച്ചു പറഞ്ഞു
“ചിലരെ സഹായിക്കാന്‍ പോയാ ഇതാ തരം ”
കണ്ടക്ടര്‍ സാറും സുന്ദരികളെ രൂക്ഷമായി നോക്കി .
ഇതൊക്കെ കേട്ടുകൊണ്ടിരുന്ന ഡ്രൈവര്‍ പ്രതികരണമെന്നോണം രണ്ടുവട്ടം ഹോണ്‍ മുഴക്കി .
“നിങ്ങളെന്തെങ്കിലും വാ തുറന്ന് മിണ്ടുന്നുണ്ടോ ” വയസ്സായ സ്ത്രീ കോപത്തോടെ സുന്ദരിമാരെ നോക്കി പറഞ്ഞു .
ഗത്യന്തരമില്ലാതെ സുന്ദരിമാരിലൊരുവള്‍ പിന്നിലേക്കുനോക്കി .
ആദ്യം മാഷിനെ നോക്കി പുഞ്ചിരിച്ചു .
എന്നീട്ടു പറഞ്ഞു .
“അത് . എന്റെ മാഷാ ; ഏഴാം ക്ലാസില്‍ എന്നെ പഠിപ്പിച്ച മാഷ് . എന്നെ മാത്രമല്ല എന്റെ അനിയത്തിയായ ഇവളേയും

പഠിപ്പിച്ചിട്ടുണ്ട് ”
ബസ്സില്‍ പെട്ടെന്ന് ചന്ദ്രന്റെ പൂനിലാവു നിറഞ്ഞു.
ബസ്സിലെ അന്തരീക്ഷം മാറിയതായി മാഷ് മനസ്സിലാക്കി.
തന്റെ ശിഷ്യയുടെ പെരുമാറ്റത്തില്‍ നിന്ന് തന്നെക്കുറിച്ച് ബസ്സിലുള്ളവര്‍ മനസ്സിലാക്കിയിരിക്കുന്നു എന്ന കാര്യം മാഷ്

അറിഞ്ഞു.
അപമാനത്തിന്റെ കുഴിയിലേക്ക് വീണേക്കാവുന്ന താന്‍ ഇപ്പോള്‍ അഭിമാനത്തിന്റെ ശൃംഗത്തിലാണ് നില്‍ക്കുന്നത് എന്ന

കാര്യം മാഷിന് മനസ്സിലായി .
സുന്ദരിമാര്‍ ഇരുവരും മാഷിനെ നോക്കി വീണ്ടും പുഞ്ചിരിച്ചു.
മാഷിന് അവരെ ഓര്‍മ്മവന്നു .
വര്‍ഷങ്ങള്‍ വരുത്തിയ മാ‍റ്റം കാരണം ആദ്യം മാഷിന് മനസ്സിലായില്ല എന്ന കാര്യം മാഷ് ഉറക്കെ പറഞ്ഞു.
ഇതൊക്കെ കേട്ട് വണ്ടിയോടിച്ചിരുന്ന ഡ്രൈവര്‍ ഹോണ്‍ നീട്ടിയടിച്ചു തന്റെ പ്രതികരണം വ്യക്തമാക്കി.
“ മാഷ് ആ സീറ്റിലിരുന്നോ “ വയസ്സായ സ്ത്രീ ഉറക്കെ പറഞ്ഞു.
“ചെല്ല് മാഷേ ” വൃദ്ധനും നിര്‍ബന്ധിച്ചു.
കണ്ടക്ടറും മൌനാനുവാദം നല്‍കുന്ന മട്ടില്‍ തലയാട്ടി.
“എനിക്ക് അടുത്ത സ്റ്റോ‍പ്പില്‍ ഇറങ്ങണം “ മാഷ് പറഞ്ഞു.
“അപ്പോള്‍ ബസ്സിലെ സീറ്റിലെ വനിതാസംവരണം മാഷമ്മാര്‍ക്ക് ബാധകമല്ലേ ”
പയ്യന്‍സ് സംശയം പ്രകടിപ്പിച്ചു.
“നിന്റെ അച്ഛന്‍ നിന്നെ വഴക്കു പറഞ്ഞാല്‍ നീ പോയി മാനനഷ്ടത്തിന് കോടതിയില്‍ കേസ് കൊടുക്കുമോ ” വൃദ്ധന്‍

ആവേശത്തോടെ ചോദിച്ചു .
പയ്യന്‍സ് അതിന് പ്രതികരിച്ചില്ല.
യാത്രക്കാര്‍ അപ്പോഴും ചിരിച്ചു.
കണ്ടക്ടര്‍ ബസ് നിറുത്തുവാനുള്ള ബെല്ലടിച്ചു.
മാഷ് ബസ്സില്‍ നിന്നിറങ്ങി .
കണ്ടക്ടര്‍ ഒരു ട്രീപ്പിള്‍ ബെല്ലടിച്ച് മാഷിനോട് യാത്ര പറഞ്ഞു.
ഡ്രൈവര്‍ രണ്ടുപ്രാവശ്യം ഹോണ്‍ നീട്ടി മുഴക്കി മാഷിനോട് യാത്ര പറഞ്ഞു.
മാഷ് സ്റ്റോപ്പില്‍ നിന്ന് ബസ്സിലെ യാത്രക്കാരെ നോക്കി .
ബസ്സിലെ യാത്രക്കാര്‍ പിന്‍‌തിരിഞ്ഞ് മാഷിനെനോക്കുന്നുണ്ടായിരുന്നു.