Friday 26 November 2010

48. രക്ഷിതാക്കള്‍ പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ .

ഫസ്റ്റ് ടേം പരീക്ഷ കഴിഞ്ഞു.
പരീക്ഷപേപ്പറുകള്‍ കുട്ടികള്‍ക്ക് കൊടുത്തുകഴിഞ്ഞിരിക്കും ..........
മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞിരിക്കും ...........
ഇനി രക്ഷിതാവ് ,കുട്ടിയുടെ പ്രോഗ്രസ്സ് അറിയുവാന്‍ വരുന്ന ഘട്ടമാണ് .
അവിടെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്.
അനുഭവം :1
ക്ലാസ് പി.ടി.എ 3.30 നാണ് വെച്ചിരിക്കുന്നത് . രക്ഷിതാവ് ചില അത്യാവശ്യകാര്യങ്ങള്‍ നിമിത്തം 2 മണിക്ക് എത്തി.
അടുത്ത രംഗം കാണുന്നത് , സ്റ്റാഫ് റൂമില്‍ കുട്ടിയുമായി എത്തിയ രക്ഷിതാവിനോട് ടീച്ചര്‍ കയര്‍ക്കുന്നതാണ്.
“നിങ്ങളോടല്ലേ മൂന്നരക്ക് വരാന്‍ പറഞ്ഞത് , എന്നിട്ടിപ്പോ എന്തിനാ രണ്ടുമണിക്ക് വന്നത് ................”
എന്നുള്ള ചില ഡയലോഗുകള്‍ .
അനുഭവം :2.
സ്റ്റാഫ് റൂമില്‍ രക്ഷിതാവ് പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ വന്നിരിക്കുന്നു. രക്ഷിതാവിന് ഏകദേശം 60 വയസ്സ് പ്രായമുണ്ട് .
മുപ്പതു വയസ്സിനു താഴെ മാത്രം പ്രായമുള്ള ടീച്ചര്‍ കസേരയിലിരിക്കുന്നു. പിന്നെ 20 മിനിട്ടോളം രക്ഷിതാവിനോട് ടീച്ചറുടെ
ഗിരി പ്രസംഗമാണ് . അതും പ്രായമായ രക്ഷിതാവിനോട് ഒന്നിരിക്കാന്‍ കൂടി പറയാതെ ! സ്വന്തം പിതാവിനേക്കാള്‍ പ്രായം കൂടിയ മനുഷ്യനാണ് ...............................
അനുഭവം :3.
സമൂഹത്തില്‍ ഉന്നത സ്ഥാനീയവും പണക്കാരനുമായ രക്ഷിതാവ് പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ വന്നിരിക്കുന്നു.
അദ്ധ്യാപകന്‍ അകലെ നിന്നുതന്നെ പ്രസ്തുത രക്ഷിതാവിനെ കാണുന്നു. വാതിക്കല്‍ വെച്ചുതന്നെ സ്വീകരിക്കുന്നു.
സ്റ്റാഫ് റൂമിലെ കസേരയിലിരുത്തുന്നു. സുഖിപ്പിക്കുന്ന വര്‍ത്തമാനം പറയുന്നു.
ഇതേ അദ്ധ്യാപകന്‍ തന്നെ പാവപ്പെട്ട രക്ഷിതാവ് വന്നപ്പോള്‍ ഉണ്ടായ പെരുമാറ്റം വളരേ മോശമായിരുന്നു
എന്നോര്‍ക്കുക. ഒന്നിരിക്കുവാന്‍ പോലും പറഞ്ഞില്ലെന്നു മാത്രമല്ല..............
അനുഭവം :4.
രക്ഷിതാവ് കുട്ടിയുമായി സ്റ്റാഫ് റൂമിലെത്തുന്നു. കുട്ടി കുസൃതി !!
തുടര്‍ന്ന് കുട്ടിയുടെ കുറ്റങ്ങള്‍ മുഴുവനും രക്ഷിതാവിനോട് പറയുന്നു. രക്ഷിതാവ് കുറ്റവാളിയെപ്പോലെ സ്റ്റാഫ് റൂമില്‍
നില്‍ക്കുന്നു. അരമണിക്കൂറിനുശേഷം രക്ഷിതാവ് സ്കൂളില്‍ നിന്ന് പുറത്തുകടക്കുന്നു.
റോഡിന്നരികെ കൂള്‍ ഡ്രിംഗ്സ് കടയില്‍ നിന്ന് സോഡാവാങ്ങിക്കുടിച്ച് ആശ്വാസം നേടുന്നു.
അനുഭവം :5
രക്ഷിതാവ് സ്കൂളിലെത്തുന്നു . പ്രോഗ്രസ്സ് കാര്‍ഡ് നോക്കി കുട്ടിയുടെ മാര്‍ക്ക് അറിയുന്നു. രോഷാകുലനാകുന്നു.
വീട്ടിലെത്തുന്നു. കുട്ടിയെ ചീത്ത പറയുന്നു ; മര്‍ദ്ദിക്കുന്നു.
അനുഭവം :6.
രക്ഷിതാവ് സ്കൂളിലെത്തുന്നു. കുട്ടിയുടെ മാര്‍ക്കിന്റെ സ്ഥിതി മുന്‍‌പേ അറിഞ്ഞിട്ടൂണ്ട് . അദ്ധ്യാപകരോട് കയര്‍ക്കുന്നു.
മാര്‍ക്കുകുറഞ്ഞവിഷയത്തിലെ അദ്ധ്യാപകരോട് മോശമായി പെരുമാറുന്നു. അവര്‍ ശരിയായ രീതിയില്‍
പഠിപ്പിക്കാത്തതിനാലാണ് തന്റെ കുട്ടിക്ക് മാര്‍ക്ക് കുറഞ്ഞതെന്ന് ആക്ഷേപിക്കുന്നു.
അനുഭവം :7
രക്ഷിതാവ് സ്കൂളിലെത്തുന്നു. കുട്ടിയൂടെ സഹോദരന്‍ . നാലുവര്‍ഷം മുന്‍പ് ഇതേ സ്കൂളില്‍ പഠിച്ചവന്‍ . വില്ലന്‍ ,
വിവരമില്ലാത്തവന്‍ . ടീച്ചര്‍ അവനെക്കണ്ട് രോഷാ‍കുലനാകുന്നു
“നീയാണൊ ഇവന്റെ രക്ഷിതാവ് “എന്ന് അലറുന്നു.
അനുഭവം :8
രക്ഷിതാവ് സ്കൂളിലെത്തുന്നു. കുട്ടിയൂടെ സഹോദരന്‍ .പത്തുവയസ്സിനു മൂത്തത് . ടീച്ചര്‍ പറഞ്ഞതൊക്കെ കേട്ടു. സ്ക്കൂളിനു
പുറത്തുകടന്നപ്പോള്‍ ചേട്ടന്റെ വക സമാശ്വസിപ്പിക്കല്‍
“നീ വിഷമിക്കേണ്ട , ഞാന്‍ പഠിക്കുമ്പോ നിന്നേക്കാളും പോക്കായിരുന്നു, ........... ടീച്ചറിനു ലൌലറ്റര്‍ കൊടുത്തവനാ
ഞാന്‍”
അദ്ധ്യാപകരുടെ ശ്രദ്ധക്ക്
1.രക്ഷിതാക്കള്‍ പാവപ്പെട്ടവരായാലും പണക്കാരനായാലും ഉന്നത  വിദ്യാഭ്യാസമുള്ളവനായാലും
വിദ്യാഭ്യാസമില്ലാത്തവനായാലും അവരോട് അദ്ധ്യാപകര്‍ ബഹുമാനത്തോടുകൂടി പെരുമാറുവാന്‍ ശ്രമിക്കുക.
2.അദ്ധ്യാപകരെ കാണുവാന്‍ വരുന്ന രക്ഷിതാക്കള്‍ക്ക് ഒരു ചെയര്‍ കൊടുക്കുക. സ്റ്റാഫ് റൂമില്‍ അത്തരത്തില്‍ Parent
friendly ക്രമീകരണം ഉണ്ടായാല്‍ നല്ലത് .
3.രക്ഷിതാക്കള്‍ കുട്ടിയെക്കുറിച്ച് പറയുന്നത് ക്ഷമയോടെ കേള്‍ക്കുക
4. കുട്ടിക്കാണ് മാര്‍ക്ക് കുറവ് ; രക്ഷിതാവിനല്ല. അതിനാല്‍ രക്ഷിതാവിനോട് അത്തരത്തില്‍ പെരുമാറാതിരിക്കുക.
5.കുട്ടിയാണ് കുറ്റം ചെയ്തത് ; രക്ഷിതാവല്ല . അതിനാല്‍ രക്ഷിതാവിനോട് അത്തരത്തില്‍ പെരുമാറാതിരിക്കുക.
7.രക്ഷിതാവ് വരുമ്പോള്‍ ആദ്യം കുട്ടിയുടെ നല്ലകാര്യങ്ങള്‍ , കഴിവുകള്‍ എന്നിവ പറയുക . അതിനു ശേഷം മാത്രം
കുട്ടിയുടെ കുറവ് / പോരായ്മ പറയുക.
8.കുട്ടിക്ക് ക്ലാസിലെ പാഠഭാഗങ്ങള്‍ മനസ്സിലായില്ലെങ്കില്‍ ചുരുങ്ങിയ പക്ഷം ആ പിരീഡ് ,അല്ലെങ്കില്‍ പിറ്റേദിവസം ,
അതുമല്ലെങ്കില്‍ ആ ആഴ്ചയിലെങ്കിലും പ്രസ്തുത അദ്ധ്യാപകനോട് പറയണമെന്ന് മുന്‍‌കൂറായി പലവട്ടം ക്ലാസില്‍ പറയുക.
മറിച്ച് , പരീക്ഷ കഴിഞ്ഞ് മാര്‍ക്ക് കുറവായാല്‍ പ്രസ്തുത വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനെ ബലിയാടാക്കുന്ന സ്വഭാവം
ശരിയല്ലെന്നും മുന്‍‌കൂറായി ക്ലാസില്‍ പറയുക.
9.പല കുട്ടികളുടേയും കാര്യത്തില്‍ ടി. വി ആണ് വില്ലന്‍ ; അതിനാല്‍ അക്കാര്യം ടീച്ചര്‍ ചോദിച്ചറിയുക.
10. പഴയ പഠനരീതിയില്‍ പഠിച്ച രക്ഷിതാവിന് പുതിയ രീതിയിലെ മൂല്യനിര്‍ണ്ണയരീതികളെക്കുറിച്ച് അറിയില്ല . അതിനാല്‍ അക്കാര്യം മനസ്സിലാക്കിക്കൊടുക്കുന്നതിന് ആവശ്യം വേണ്ട ക്ലാസുകള്‍ രക്ഷിതാക്കള്‍ക്ക് രണ്ടോ മൂന്നോ തവണ നല്‍കുക.
11. ട്യൂഷന്‍ മാഷ് കുട്ടിയൂടേയും സ്കൂള്‍ മാഷിന്റേയും ഇടയില്‍ വില്ലനാവാതെ നോക്കുക. ഇരുമാഷന്മാരും ശ്രമിക്കുന്നത് കുട്ടിയുടെ പുരോഗതിക്കാണ്  എന്ന അര്‍ത്ഥത്തില്‍ പെരുമാറുവാനുള്ള സാഹചര്യം ഒരുക്കുക.

Tuesday 23 November 2010

47. ബാലേട്ടനും ഫിസിക്സും തമ്മിലുള്ള ബന്ധം എന്താ ? ( ഹാസ്യം )

ഈ ചോദ്യം ഞാന്‍ തന്നെ പലപ്പോഴും എന്നോട്തന്നെ ചോദിച്ചിട്ടുള്ളതാണ് .
പക്ഷെ , എനിക്ക് അതിന്റെ ഉത്തരം പൂര്‍ണ്ണമായി കണ്ടുപിടിക്കാന്‍ കഴിഞ്ഞോ ?
എനിക്കു തന്നെ ഉറപ്പില്ല.
ബാലേട്ടന്റെ ചെറുപ്പകാലം ഞാന്‍ പറഞ്ഞുകേട്ടീട്ടൂണ്ട്.
അക്കഥ കേട്ടീട്ടൂള്ളത് ഒരു ചോദ്യത്തിലൂടെയാണ് .
ആ ചോദ്യം സൈക്കിളിനെക്കുറിച്ചായിരുന്നു.
“വട്ടത്തില്‍ ചവിട്ടിയാലന്താ ഈ സൈക്കിള്‍ നീളത്തില്‍ പോകുന്നേ ?”
കേട്ടവര്‍ , കേട്ടവര്‍ ഈ ചോദ്യത്തിന് ഉത്തരം പറയുവാന്‍ ശ്രമിക്കാതെ ചോദ്യത്തിലെ വിഡ്ഡിത്തമോര്‍ത്ത് പൊട്ടിച്ചിരിച്ചു.
പിന്നെ , ബാലേട്ടന്റെ ചോദ്യം പ്രസക്തമായത് ഒരു കല്യാണവീട്ടില്‍ വെച്ചായിരുന്നു.
അവിടെ സദ്യക്കുമുമ്പായി പപ്പടം വറക്കുന്ന സമയം...........
“ പപ്പടം വെള്ളത്തില്‍ വറുക്കാത്തതെന്താ‍ ?”
ഈ ചോദ്യവും പതിവിന്‍പടി അവിടെ ഉണ്ടായിരുന്നവരെ പൊട്ടിച്ചിരിപ്പിച്ചു.
തുടര്‍ന്ന് , ബാലേട്ടനെ കാണുമ്പോഴൊക്കെ വെള്ളത്തില്‍ വറുക്കാവുന്ന പപ്പടം കണ്ടുപിടിച്ചോ എന്ന്‍ പലരും തമാശയായി
ചോദിച്ചു തുടങ്ങി.
എന്നാല്‍ ഇതുകൊണ്ടൊന്നു ബാലേട്ടന്‍ തന്റെ ശാസ്ത്രാന്വേഷണ സംബന്ധിയാ‍യ ചോദ്യങ്ങള്‍ ചോദിക്കുക എന്ന
പ്രക്രിയ മുടക്കിയില്ല.
ഇത്തരം കളിയാക്കലുകള്‍ ഒരു അംഗീകാരമായാണ് ബാലേട്ടന്‍ കരുതിയത് .
ഇങ്ങനെയിരിക്കുമ്പോഴായിരുന്നു , ബാലേട്ടന്‍ തന്റെ അടുത്ത തമാശചോദ്യം ഉന്നയിച്ചത് .
അത് തന്റെ വീട്ടിലെ കുളത്തിനെ കുറിച്ചായിരുന്നു.
“കടലിലും പൊഴേലും ഏറ്റം ണ്ട് ( വേലിയേറ്റം എന്നര്‍ഥം ) എന്നാല്‍ നമ്മടേ പറമ്പിലെ കുളത്തില്‍ മാത്രം ഏറ്റം ഇല്ല.
അതെന്താ ?”
ഈ ചോദ്യവും കേട്ട് ആളുകള്‍ ചിരിച്ചു; അത്രതന്നെ .
ബാലേട്ടന്റെ കുളത്തില്‍ ‘ഏറ്റം ‘വരണകാലം ഉണ്ടാവും എന്ന് ചിലര്‍ പറഞ്ഞു
അങ്ങനെയിരിക്കെ ബാലേട്ടന്‍ ‘ഡ്രൈവിംഗ് ‘ പഠിച്ചു.
കാറോടിക്കാന്‍ പരിശീലിച്ചൂ.
അമ്പാസിഡര്‍ കാറിന്റെ ഡ്രൈവറായി ജോലികിട്ടി.
അപ്പോഴും കാറിലെ യാത്രക്കാര്‍ ബാലേട്ടനെ കുറിച്ച് കളിയാക്കി കഥകള്‍ ഉണ്ടാക്കി.
ഇറക്കം വരുമ്പോള്‍ ബാലേട്ടന്‍ കാര്‍ ഓഫാക്കുമെത്രെ !
ചുരുങ്ങിയ ലവലില്‍ ഒരു പെട്രോള്‍ ലാഭിക്കാനുള്ള ഒരു വിദ്യ.
ഒരിക്കല്‍ വലിയ കയറ്റത്തില്‍ കാര്‍ കയറാതായപ്പോള്‍ റിവേഴ്‌സ് ഗിയറില്‍ ഇട്ട് കാര്‍ കയറ്റം കയറി എന്ന കഥ ആളുകള്‍ ബാലേട്ടന്റെ മേല്‍ വെച്ചുകെട്ടി .
അങ്ങനെയിരിക്കെ ബാലേട്ടനെ ഏറെനാള്‍ കാണാതായി .
പിന്നെ പറഞ്ഞുകേട്ടത് ലോഞ്ചുവഴി ഗള്‍ഫില്‍ പോയി എന്നാണ് .
വര്‍ഷങ്ങള്‍ കഴിഞ്ഞു.......................
എണ്‍പതുകളുടെ ആദ്യത്തില്‍ ബാലേട്ടന്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമായി .
ബജാജ് സ്കൂട്ടറില്‍, പുകയുന്ന ഗോള്‍ഡ് ഫ്ലേക്ക് സിഗരറ്റുമായി, ബാലേട്ടന്‍ ഞങ്ങളുടെ ചെമ്മണ്ണിട്ട റോഡില്‍ പാറി നടന്നു.
അങ്ങനെ കാശുകാരനായ ബാലേട്ടന്‍ ............
എല്ല ഗള്‍ഫ് കാരും ചെയ്യുന്നതുപോലെ ..........
സ്ഥലം വാ‍ങ്ങി
അതില്‍ പുത്തന്‍ വീടുപണിതു.
ഭാര്യയും കുട്ടികളുമായി സസുഖം താമസം തുടങ്ങി .
അന്ന് ടി. വിയെക്കുറിച്ച് ഗ്രാമത്തിലുള്ളവര്‍ കേട്ടിട്ടുണ്ടായിരുന്നുപോലുമില്ല.
ടേപ്പ് റിക്കാഡര്‍ ( ടു ഇന്‍ വണ്‍ ) ആയിരുന്നു നാട്ടിലെ താരം .
അക്കായി , സോണി എന്നീ ബ്രാന്‍ഡൂകളെക്കുറീച്ച് ആളുകള്‍ അവിടെയും ഇവിടെയുമൊക്കെ ചര്‍ച്ച ചെയ്യും .
അവസാനം ഏതാണ് നല്ലത് എന്ന നിഗമനത്തിലെത്തുവാന്‍ കഴിയാതെ പിരിയും.
ബന്ധുമിത്രാദികളുടെ ശബ്ദം റിക്കാഡുചെയ്ത് ഗള്‍ഫിലേക്കും അവിടെനിന്നങ്ങോട്ടും ഇങ്ങോട്ടും എത്തിച്ചു തുടങ്ങി
കെടാമംഗലം സദാനന്ദന്റേയും സാംബശിവന്റേയും കഥാപ്രസംഗം പ്രസരിക്കാന്‍ കാസറ്റ് ഒരു മാദ്ധ്യമമായി .
മിമിക്രിയും ഓഡിയോ കാസറ്റുവഴി പ്രക്ഷേപണം ചെയ്തു തുടങ്ങി.
ദുബായ്‌ക്കത്ത് എന്ന പേരിലറിയപ്പെട്ട പാട്ട് ചെഞ്ചോരച്ചുണ്ടുകളെ മോടി പിടിപ്പിച്ചൂ തുടങ്ങി.
വൈരുദ്ധ്യാത്മിക ഭൌതികവാദം ; തൊഴിലാളിവര്‍ഗ്ഗവും തൊഴിലില്ലാത്തവരും ഒന്നുചേര്‍ന്ന് പെറ്റി ബൂര്‍ഷകളുമായി
സംഘട്ടാനത്മകതയില്‍ ഏര്‍പ്പെടുന്ന കാലഘട്ടം .......
തൊഴിലില്ല്ലാത്തവരുടെ വര്‍ഗ്ഗസമരസിദ്ധാന്തങ്ങളുടെ പ്രസക്തിക്ക് ഏറെ പ്രാ‍ധാന്യം നല്‍കുന്ന അവസ്ഥ........
അങ്ങനെ നാട്ടില്‍ ടേപ്പ് റിക്കാഡര്‍ ഒരു ‘അപ്പോളോ‘ വാഹനമായും കാസറ്റ് ഒരു ‘സ്പുട് ‌നിക്കായും‘ വിലസുന്ന അവസ്ഥ....
ഈ സമയത്താണ് ബാലേട്ടന്റെ ഗ്രാമപ്രവേശം .........
അതും ഒരു അക്കായി ടേപ്പ് റിക്കാഡറുമായി .
സ്റ്റീരിയോ ഫോണിക് സൌണ്ട് സിസ്റ്റം !!
നാട്ടില്‍ ‘അക്കായി‘ കാട്ടുതീ പോലെ പരന്നു.
ബാലേട്ടനും അക്കായിയും നാട്ടില്‍ ഹിറ്റായി .
രൂപാ‍ പതിനായിരം വേണമത്രെ അക്കായിക്ക് .
മിനിമം ബസ് ചാര്‍ജ് ഇരുപതുപൈസ ആയിരുന്ന കാലമെന്നോര്‍ക്കണം.
(എന്നിരുന്നാലും ആരും ആ ചാര്‍ജ്ജിന് ബസ്സില്‍ യാത്രചെയ്തിരുന്നില്ല.
കാരണം ; അതിന് നടന്നാല്‍ പോരെ എന്നായിരുന്നു അവരുടെ യുക്തി.)
പലരും ടേപ്പ് റിക്കാഡറിനെ പോയിക്കണ്ടു.
അതില്‍ നിന്നൊഴുകിവന്ന ‘നാദസുധ‘യും രാഗമാലികയും വേണ്ടുവോളം ആസ്വദിച്ചു.
സ്വന്തം ശബ്ദം റിക്കാഡ് ചെയ്ത് കേട്ടു.
അതിന്റെ മാധുര്യത്തിലും / ഗാംഭീര്യത്തിലും പുളകിതനായി .
അങ്ങനെ ഒരു ദിവസം ..........
കേശവേട്ടന്റെ ചായക്കടയില്‍ വെച്ച ബാലേട്ടന്‍ പ്രഖ്യാപിച്ചു.
“കുട്ടന്‍ മാരാ‍രുടെ ജോലി അടുത്തുതന്നെ പോകും . വേറെ ജോലി നോക്കുന്നതാ നല്ലത് .”
കുടിക്കാനെടുത്ത ചായ അങ്ങനെത്തന്നെ മേശപ്പുറത്തുവെച്ച് കുട്ടന്‍ മാരാര്‍ ചോദിച്ചു.
“എന്താ ഈ പറേണത് ”
ചായക്കടയിലുണ്ടായിരുന്നവരുടെ ശ്രദ്ധ തന്നിലേക്കായി എന്നു ബോദ്ധ്യമായതോടെ ബാലേട്ടന്‍ കാര്യം വിശദീകരിച്ചു.
“അതേന്ന് , ചെണ്ടമേളം റിക്കാഡ് ചെയ്ത് കാസറ്റ് ടേപ്പ് റിക്കാഡറില്‍ ഇട്ടാ മതി . പിന്നെ എന്തിനാ ചെണ്ടക്കാര് .”
സംഗതി ശരിയാണല്ലോ -
ചായക്കടയിലുണ്ടായിരുന്നവരെല്ലാം ബാലേട്ടന്റെ ദീര്‍ഘദൃഷ്ടിയെ പുകഴ്ത്തി.
കുട്ടന്‍ മാരാര്‍ക്ക് ഭവിഷ്യത്ത് മനസ്സിലായി .
അയാള്‍ ചായകുടിക്കാതെ , കാശുകൊടുത്ത് മനോവേദനയോടെ സ്ഥലം വിട്ടു
അന്ന് വൈകീട്ട് , കുട്ടന്‍ മാരാന്‍ തന്റെ മകനോട് പറഞ്ഞു
“ഇനിമുതല്‍ നീ ഈ ചെണ്ട പഠിക്കേണ്ട . പോയി ഡ്രൈവിംഗ് പഠിക്ക് “
പയ്യന്‍സ് തലയാട്ടി.
ഒരാഴ്ചകഴിഞ്ഞ് ബാലേട്ടന്റെ ‘ടേപ്പ് റിക്കാഡര്‍ കൊട്ട് ‘ കിട്ടിയത് വെടിക്കട്ടുകാരന്‍ പപ്പുച്ചേട്ടനായിരുന്നു
ഗ്രാമത്തിലെ ക്ഷേത്രത്തില്‍ , വിശേഷാല്‍ പൂജ നടക്കുന്ന സമയമായിരുന്നു അത് .
ആളുകളൊക്കെ ക്ഷേത്രത്തിനടുത്ത് കൂടിനില്‍ക്കുന്നുണ്ട്
അപ്പോള്‍ എല്ലാവരും കേള്‍ക്ക് ഉച്ചത്തില്‍ ബാലേട്ടന്‍ പറഞ്ഞു.
“ എടാ പപ്പൂ , നിന്റെ പണി അടുത്തുതന്നെ ഇല്ലാതാവും !”
“എന്താ , ഈ പറേണത് എന്നായി പപ്പുച്ചേട്ടന്‍
ബാലേട്ടന്‍ വിശദീകരിച്ചു.
“വെടിക്കെട്ട് പൊട്ടണ ശബ്ദം സ്റ്റീരിയോ ഫോണിക്കായി കാസറ്റില്‍ റിക്കാഡ് ചെയ്താല്‍ മതി. പിന്നെ ആ‍വശ്യം ഉള്ളപ്പോ
അത് ഓണ്‍ ചെയ്താ മതീല്ലോ . ഒരു അപകടോം ണ്ടാവില്ല ; പരിസ്ഥിതി മലിനീകരണവും ഇല്ല”
“വെടിക്കെട്ടിന്റെ അത്ര ഉച്ചത്തിലുള്ള ശബ്ദം ടേപ്പ് റിക്കാഡറില്‍ നിന്ന് ഉണ്ടാവോ ?” ഗ്രാമത്തിലെ ആരാധ്യനായ
അദ്ധ്യാപകനായ ഗംഗാധരന്‍ മാഷ് ചോദിച്ചു
ചോദ്യത്തില്‍ കഴമ്പുണ്ടെന്ന് നാട്ടുകാര്‍ക്ക് ബോധ്യമായി .
മാഷ് പറഞ്ഞതു ശരിയാ എന്ന് പലരും പറഞ്ഞു.
പക്ഷെ , ബാലേട്ടന്‍ മാഷിന്റെ അറിവിനെ ലവലേശം പോറലേല്പിക്കാതെ പറഞ്ഞു.
“ മാഷ് പറേണ കാര്യം ശരിതന്ന്യാ “
ഒന്നു നിറുത്തി ബാലേട്ടന്‍ .
അപ്പോള്‍ വെടിക്കെട്ടുകാരന്‍ പപ്പുവേട്ടന്റെ മുഖത്ത് ആശ്വാസത്തിന്റെ മത്താപ്പൂ.
പിന്നെ ബാലേട്ടന്‍ വീണ്ടും തുടര്‍ന്നു.
‘ പക്ഷെ , പത്തിരുപത് ലൌഡ് സ്പീക്കര്‍ അങ്ങട്ട് വെച്ചാലോ എന്താവും മാഷേ അവസ്ഥ്. പടക്കല്ല, ബോബാ പൊട്ടാ ,
ബോംബ് . എത്ര ഉച്ചത്തില് വേണമെന്ന് തീരുമാനിക്കേ വേണ്ടൂ . അതിനനുസരിച്ച് ലൌഡ് സ്പിക്കര്‍ ഫിറ്റ് ചെയ്താല്‍ മതി
.അപ്പോഴോ മാഷേ “
പിന്നെ ഗംഗാധര്‍ന്‍ മാഷ് ബാലേട്ടന് എതിരായി മിണ്ടിയില്ല.
അവസാനം മാഷ് പറഞ്ഞു സംഗതി ബാലന്‍ പറേണത് ശര്യന്ന്യാട്ടോ .
അതോടെ ഗ്രാമവും ടേപ്പ് റിക്കാഡര്‍ സിദ്ധാന്തത്തെ അംഗീകരിച്ച മട്ടിലായി .
വെടിക്കെട്ടുകാരന്‍ പപ്പുവേട്ടന്റെ മുഖത്തും ഇരുള്‍ പരന്നു.
അതിനിടെ അരോ പറഞ്ഞു
“ശര്യന്ന്യാ ട്ടോ അമ്പലത്തിലെ വെടി വഴിപാടിനും ഇതൊക്കെ മതീല്ലോ അല്ല്ലേ “
ബാലേട്ടന്‍ വീണ്ടും പുഞ്ചിരിച്ചു
“ഭഗവാനേ ,ഗാനമേളയൊക്കെ ഇല്ലാണ്ടാവോലോ ആല്ലേ “
വീണ്ടും ആരോ വിളിച്ചൂ പറഞ്ഞു.
“അതെ , ഇനി മുതല്‍ പലതും ഇല്ലാണ്ടാവും ”
ആ സമയത്ത് ക്ഷേത്രത്തിലേക്ക് പോക്കുന്ന ശാന്തിയെ നോക്കി ആള്‍ക്കുട്ടത്തിലൊരു വന്‍ വിളിച്ചു പറഞ്ഞു
“ഈ ശാന്തിപ്പണിയും അധിക നാള്‍ ഉണ്ടാവില്ല ; ടേപ്പ് റിക്കാഡറീല്‍ റിക്കാഡ് ചെയ്താല്‍ മതിയല്ലോ “
അങ്ങനെ ഗ്രാമത്തില്‍ ടേപ്പ് റിക്കാഡറിനെ ചുറ്റി പ്പറ്റി പല സൈദ്ധാന്തിക ചര്‍ച്ചകളൂം നടന്നു
................
അടുത്ത ‘ടേപ്പ് റിക്കാഡര്‍ കൊട്ട് ’ ബാലേട്ടനില്‍ നിന്ന് കിട്ടിയത് സ്കൂള്‍ മാഷന്മാര്‍ക്ക് ആയിരുന്നു.
മകന്റെ പ്രോഗ്രസ്സ് റിക്കാഡ് ഒപ്പിടാനായിരുന്നു ബാലേട്ടന്‍ സ്കൂളിലെത്തിയത് .
മകന്‍ പരീക്ഷക്ക് മാര്‍ക്ക് കുറച്ച് വാങ്ങിയതിന്റെ നീരസം ക്ലാസ് മാഷ് ബാലേട്ടനോട് പ്രകടമാക്കിക്കൊണ്ടിരുന്ന
സമയത്താണ് ആവെടി പൊട്ടിച്ചത് .
അപ്പോള്‍ സ്റ്റാഫ് റൂമില്‍ എല്ലാ ടീച്ചര്‍മാരും മാഷന്മാരും ഉണ്ടായിരുന്നു
ഉച്ചഭക്ഷണ സമയമായിരുന്നു അപ്പോള്‍ .
അതിന്റെ നീരസവും ക്ലാസ് മാഷ് ബാലേട്ടനോട് പ്രകടിപ്പിച്ചിരുന്നു.
ബാലേട്ടന്‍ ഉറക്കെ പറഞ്ഞു.
“നിങ്ങള്‍ മാഷന്മാരുടേയും ടീച്ചര്‍ മാരുടേയും ജോലി അടുത്തുതന്നെ ഇല്ലാണ്ടാവും ”
ഉച്ചത്തിലുള്ള ഈ പ്രസ്താവനകേട്ട് എല്ലാവരും ഞെട്ടി.
ശ്രദ്ധമുഴുവന്‍ തന്നിലേക്കാണെന്ന് ബോദ്ധ്യമായപ്പോള്‍ .......
ബാലേട്ടന്‍ തുടര്‍ന്നു.
“ക്ലാസില്‍ മാഷന്മാര്‍ പറയണ കാര്യങ്ങളൊക്കെ കാസറ്റില്‍ റിക്കാഡ് ചെയ്യുക . പിന്നെ പഠിപ്പിക്കണ സമയത്ത് ടേപ്പ്
റിക്കാഡര്‍ ഓണ്‍ ചെയ്താല്‍ പോരെ . വിവിധ വിഷയങ്ങള്‍ക്ക് വിവിധ കാസറ്റ് മതീല്ലോ .”
ഒഴിവു സമയത്തെ ഒച്ചയും ബഹളവും കൊണ്ട് നിറഞ്ഞ സ്റ്റാഫ് റൂം ഇപ്പോള്‍ നിശ്ശബ്ദമായി .
ബാലേട്ടന്‍ വേഗത്തില്‍ പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിട്ടു.
പിന്നെ , ക്ലാസ് മാഷ് മകന്റെ കുറ്റത്തെക്കുറിച്ച് ഒന്നും ബാലേട്ടനോട് പറഞ്ഞില്ല.
അന്നേ ദിവസം ഉച്ചക്ക് സ്റ്റാഫ് റൂമിലുള്ളവര്‍ക്ക് ഭക്ഷണം രുചികരമായി തോന്നിയില്ല. ചിലരാകട്ടെ കൊണ്ടുവന്ന മുഴുവന്‍
ഭക്ഷണവും കഴിച്ചില്ല.
പിന്നേയും ബാലേട്ടന്‍ തന്റെ വൈരുദ്ധാത്മക ചോദ്യപരിപാടി തുങ്ങി.
അത് ഇലക് ട്രിസിറ്റി ബോര്‍ഡിനോടായിരുന്നു.
ബാലെട്ടന്റെ വീട്ടില്‍ ഇടക്കിടെ കറന്റ് പോകും ; ട്രാന്‍സ്‌ഫോമറില്‍ നിന്ന് വളരെ അകലെയാണ് ബാലേട്ടന്റെ വീട് .
ഇതിനൊരു പരിഹാരം കാണാനായി ബാലേട്ടന്‍ ഇലക്ട്രിസിറ്റി ഓഫീസിലെത്തി.
സബ് എഞ്ചിനീയറെ കണ്ടു
സംസാരിച്ചു.
സബ് എഞ്ചിനീയര്‍ പരാതി പറഞ്ഞാല്‍ പോര എന്നു പറഞ്ഞു.
“ കാസറ്റില്‍ റെക്കോഡ് ചെയ്തു തന്നാലോ എന്നായി ബാലേട്ടന്‍ .
അവസാനം എഞ്ചിനീയറുടേ നിര്‍ബ്ബന്ധപ്രകാരം ബാലേട്ടന്‍ പരാതി എഴുതിക്കൊടുക്കാന്‍ നിര്‍ബ്ബന്ധിതനായി .
ബാലേട്ടന്‍ പരാതി എഴുതിക്കൊടുത്തു.
പരാതി വായിച്ച സബ്ബ് എഞ്ചിനീയര്‍ ആകെ വിളറിവെളുത്തു.
പരാതി പരിഹാരത്തിനായി ബാലേട്ടന്‍ തന്നെ ഒരു പ്രോപ്പൊസല്‍ മുന്നോട്ട് വെച്ചിരുന്നു.
അതിന്‍ പ്രകാരം പരാതി അവസാനിക്കുന്നത് ഇപ്രകാരമാണ് .

‘’........................................................................ തന്റെ വീടിന്നടുത്തുകൂടി പോകുന്ന 11 കെ .വി ലൈനില്‍ നിന്ന് നേരിട്ട് തന്റെ

വീട്ടിലേക്ക് ഒരു കണക്ഷന്‍ തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.”
അപേക്ഷ വായിച്ച് ഞെട്ടിയ സബ് എഞ്ചിനീയര്‍ അരമണിക്കൂര്‍ നേരം തരിച്ചിരുന്നു പോയത്ര!.
അവസാ‍നം ആത്മഗതമെന്നോണം പറഞ്ഞുവെത്രെ!
“ഭാഗ്യം ബാലേട്ടന്റെ വീടിന്നടുത്തുകൂടി 110 കെ. വി ലൈന്‍ പോവാത്തത് “.
(തുടരും )

Thursday 18 November 2010

46. ചന്ദ്രന്‍ ഭൂമിയില്‍ പതിക്കാത്തതെന്തുകൊണ്ട് ?

സ്ഥലം : ഒമ്പതാം ക്ലാസ്
സമയം : ഒന്നാമത്തെ പിരീഡ്
ക്ലാസ് ടീച്ചറായ ഫിസിക്സ് മാഷ് ക്ലാസില്‍ പ്രവേശിച്ചു.
കുട്ടികളുടെ അറ്റന്‍ഡന്‍സ് എടുത്തു.
തുടര്‍ന്ന് , സമയക്കുറവുകാരണം , ‘സീറോ അവര്‍‘ വേണ്ടെന്നുവെച്ച് പാഠഭാഗത്തേക്ക് പ്രവേശിക്കുവാന്‍ പോകുന്ന
നേരം...................
ആണ്‍കുട്ടികളുടെ ഭാഗത്ത് രണ്ടാമത്തെ ബഞ്ചില്‍ അറ്റത്തിരിക്കുന്ന നിസ്സാമുദ്ദീന്‍ എണിറ്റുനിന്നു.
അവന്‍ എന്തെങ്കിലും പറയുവാന്‍ എണീറ്റുനിന്നാല്‍ മാഷിന് ചങ്കിടിപ്പാണ് .
കാരണം കാര്യമായ പ്രശ്നം ഉണ്ടായിരിക്കും .
കറുത്ത് , മെലിഞ്ഞ് ,ഉയരം കുറഞ്ഞ ,കുറ്റിത്തലമുടിയുള്ള നിസ്സാമുദ്ദീനെ മാഷ് പലപ്പോഴും സങ്കല്പിക്കാറ് നിസ്സാമുദ്ദീന്‍
എക്സ്‌പ്രസ്സ് ആയിട്ടാണ് .
ദിവസത്തിന്റെ തുടക്കത്തില്‍ അവന്‍ എണീറ്റുനിന്നപ്പോള്‍ മാഷ് അവനെ സംസാരിക്കുവാന്‍ അനുവദിച്ചില്ല.
തുടക്കം തന്നെ ഒരു പ്രശ്നത്തിലൂടെ ആവണ്ട എന്നു കരുതി.
മാഷ് നിസ്സാമുദ്ദിനെ വീണ്ടും നോക്കി.
അവന്‍ മാഷിനെ രൂക്ഷമായി നോക്കുന്നുണ്ട് .
മാത്രമല്ല ; തൊട്ടടുത്തിരിക്കുന്ന ഭരതിനോട് എന്തോ കുശുകുശുക്കുന്നുമുണ്ട് .
സുരേഷ് ഗോപി അഭിനയിച്ച കമ്മീഷണര്‍ എന്ന സിനിമയിലെ ഭരത് ചന്ദ്രന്‍ ഐ.പി.എസ്സിനോടുള്ള ആരാധന
നിമിത്തമാണ് തനിക്ക് ആ പേര്‍ ഇട്ടതെന്ന് ഭരത് കുട്ടികളോടും മാഷിനോടുമൊക്കെ സ്വകാര്യ സംഭാഷണത്തില്‍
പറഞ്ഞീട്ടുണ്ട് .
അതുകൊണ്ടുതന്നെ ക്ലാസില്‍ സുരേഷ് ഗോപിയുടെ പോലീസ് ശൈലിയിലാണ് അവന്റെ നടപ്പും പെരുമാറ്റവുമെല്ലാം .
അങ്ങനെയുള്ള ഭരതിനോടാണ് മാഷ് സംസാരിക്കാന്‍ അനുവദിക്കാത്തതിന്റെ ദേഷ്യം പൊതുവില്‍ ഒരു വിമതനായ നിസ്സാമുദ്ദീന്‍ ഷെയര്‍ ചെയ്യുന്നത് !
പോലീസും വിമതനും തമ്മിലുള്ള കോമ്പിനേഷന്‍ .......
അതും വെറും പൊലീസല്ല ; സുരേഷ് ഗോപി പോലീസാണ്!
അതുകൊണ്ടുതന്നെ മാഷിന് തോന്നി ; പ്രശ്നം നയത്തില്‍ കൈകാര്യം ചെയ്യുന്നതാണ് ബുദ്ധിയെന്ന് !
മാഷ് നിസ്സാമുദ്ദീനെ സംസാരിക്കാന്‍ അനുവദിച്ചു.
അവന്‍ രോഷം അടങ്ങിയ മട്ടില്‍ പറഞ്ഞു.
“മാഷേ , സൂര്യന്‍ ഭൂമിയെ ആകര്‍ഷിക്കുന്നുണ്ട് . ഭൂമി സൂര്യനു ചുറ്റും കറങ്ങുകയും ചെയ്യുന്നു ; അതുപോലെ തന്നെ മറ്റ്
ഗ്രഹങ്ങളും . പക്ഷെ,എന്തുകൊണ്ടാണ് ഈ ഭൂമിയും ഗ്രഹങ്ങളും സൂര്യനിലേക്ക് അടുക്കാത്തത് ?”
മാഷിന് പൊട്ടിച്ചിരിക്കാനാണ് തോന്നിയത് .
കാര്യം ഇത്രയേ ഉള്ളൂ !
താന്‍ വിചാരിച്ചത് എന്തെങ്കിലും ഡിസിപ്ലിന്‍ പ്രശ്നമായിരിക്കുമെന്നാണ്
അടിപിടി , അശ്ലീല ഭാഷ സംസാരിക്കല്‍ , പെണ്‍കുട്ടികളുമായുള്ള പ്രശ്നം ....
ഇത്തരം പ്രശ്നങ്ങളുടെ പേരിലാണ് ഇതേവരേക്കും നിസ്സാമുദ്ദീനെ കൈകാര്യം ചെയ്യേണ്ടിവന്നിട്ടുള്ളത് .
അതും അവന്‍ സ്വന്തം പ്രശ്നത്തിന്റെ പേരിലല്ല ; മറിച്ച് കൂട്ടുകാരുടെ പ്രശ്നത്തിന്റെ പേരിലാണ് പലപ്പോഴും കുഴപ്പങ്ങള്‍
ഉണ്ടാക്കിയിട്ടുള്ളത് .
താന്‍ വെറുതെ , അതുമിതുമൊക്കെ ചിന്തിച്ചൂ ; തന്റെ തെറ്റായ ഒരു മുന്‍‌വിധി!
എന്തായാലും മാഷിന് ആശ്വാസമായി .
പയ്യന്‍സ് നല്ലകാര്യങ്ങള്‍ക്ക് ഒരുങ്ങിത്തുടങ്ങിയല്ലോ .
തുടര്‍ന്ന് മാഷ് നിസ്സാമുദ്ദീനെ പുകഴ്‌ത്തി സംസാരിച്ചു.
ഇങ്ങനെ തന്നെ വേണമെന്നു പറഞ്ഞു.
പാഠഭാഗവുമാ‍യി ബന്ധപ്പെട്ട വേറിട്ട ചിന്തകള്‍ നല്ലതാണെന്ന് പറഞ്ഞു.
ഇത്തരം രീതി മറ്റുള്ളവര്‍ അനുകരിക്കണമെന്നും പറഞ്ഞു.
തുടര്‍ന്ന് നിസ്സാമുദ്ദീന്‍ ഉന്നയിച്ച ചോദ്യത്തിന് മാഷ് ഉത്തരം നല്‍കി.
വസ്തുക്കളുടെ വര്‍ത്തുള ചലനത്തെക്കുറിച്ച് ........
ഒരു കല്ലില്‍ നൂലുകെട്ടി കറക്കിയാല്‍ കല്ല് കയ്യിലേക്കുവരുന്നില്ല എന്നതിനെക്കുറിച്ച്.......

വളരെ ചെറിയ ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് മേല്‍ കീഴായി കറക്കിയാല്‍ , ബക്കറ്റ് മുകളിലെത്തിയാലും വെള്ളം
താഴേക്കു പതിക്കുന്നില്ല എന്നതിനെക്കുറിച്ച് ...........
ഫാന്റസി പാര്‍ക്കിലും വീഗാലാന്‍ഡിലുമൊക്കെയുള്ള കറങ്ങുന്ന ജയന്റ് വീലില്‍ ( യന്ത്ര ഊഞ്ഞാല്‍ ) കുട്ടികള്‍മുകളിലെത്തിയാലും താഴെ വീഴാത്തതിനെക്കുറിച്ച്............

അഭികേന്ദ്രബലത്തെക്കുറിച്ച് ...........
അപകേന്ദ്രബലത്തെക്കുറിച്ച് .................
പക്ഷെ , ഇപ്പോഴത്തെ പുതിയ പാഠപുസ്തകത്തില്‍ ഇതിനെക്കുറിച്ചൊന്നും ഇല്ലെന്നും പത്തുകൊല്ലം മുന്‍പത്തെ
പാഠപുസ്തകത്തില്‍ ഇക്കാര്യം ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് .................
ഒക്കെ , ഒക്കെ ...... വിശദമായി സംസാരിച്ചു .
എല്ലാ കുട്ടികളും മാഷിന്റെ സംസാരം ശ്രദ്ധിച്ചുകൊണ്ടിരുന്നു.
അവസാനം മാഷ് വിശദീകരണം അവസാനിച്ചപ്പോള്‍ .........
ഭരത് ഒരു എസ് .ഐ യുടെ സ്റ്റൈലില്‍ എണീറ്റുനിന്നു.
മാഷിന് സന്തോഷമായി
ഇതിനെക്കുറിച്ച് സംശയം വല്ലതും ചോദിക്കാനാവും ?
ശ്രദ്ധിച്ചിരിക്കുന്നവനല്ലേ സംശയമുണ്ടാവൂ.
മാഷ് ഭരതിനെ പ്രോത്സാഹിപ്പിച്ചു.
ഭരത് എണീറ്റുനിന്നു; ചുറ്റും നോക്കി ; അതിനുശേഷം പറഞ്ഞു.
“ മാഷേ , അപ്പോള്‍ ഇതുതന്നെയായിരിക്കുമോ ചന്ദ്രന്‍ ഭൂമിയില്‍ വീഴാത്തതിനു കാരണം ?”
ഈ ചോദ്യം കേട്ടവഴി മാഷ് ആപത്ത് മണത്തു.
മാഷ് ക്ലാസിനെ സശ്രദ്ധം വീക്ഷിച്ചു ; സര്‍വ്വത്ര നിശ്ശബ്ദത !!
എല്ലാകുട്ടികളും മാഷിനെ ശ്രദ്ധിക്കുന്നുണ്ട് .
ഭരത് ഇപ്പോള്‍ ഒരു ഹീറോയിന്റെ പരിവേഷത്തിലാണ് നില്പ് .
ഈ ചോദ്യം ഫസ്റ്റ് ടേമില്‍ പരീക്ഷക്ക് ഉണ്ടായിരുന്നതാണ്
പരീക്ഷപേപ്പര്‍ നോക്കികൊടുക്കുകയും മാര്‍ക്ക്‍ലിസ്റ്റ് തയ്യാറാക്കി കഴിയുകയുമൊക്കെ ചെയ്തു.
അന്നേ തന്നെ ടീച്ചേഴ്‌സിന്റെ ഇടയില്‍ ഈ ചോദ്യത്തിനെക്കുറിച്ച് സംസാരം ഉണ്ടായിരുന്നതാണ് .
പക്ഷെ , മാഷ് തന്റെ ക്ലാസില്‍ ‘ഈ പ്രശ്നം ’ നയത്തില്‍ കൈകാര്യം ചെയ്തു എന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് ഈ
ഉല്‍ക്കാപതനം !
എന്തായാലും ഭരതിന്റെ ചോദ്യത്തിന് മറുപടി പറയാതെ പറ്റില്ലല്ലോ .
അതിനാല്‍ മാഷ് അതേ എന്ന് തലയാട്ടി.
അതാണല്ലോ ഏറ്റവും ഷോര്‍ട്ടസ്റ്റ് ! !
പെട്ടെന്ന് കുട്ടികള്‍ക്കിടയില്‍ കുശുകുശുപ്പ് !
നിസ്സാമുദ്ദീന്‍ പെട്ടെന്ന് ചാടി എണീറ്റു.
മാഷ് ഈ വിമത ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല.
“ചന്ദ്രന്‍ ഭൂമിയിലേക്ക് വീഴുന്ന കാര്യം മാഷ് പഠിപ്പിച്ചിരുന്നില്ല , അപ്പോള്‍ മാഷ് പഠിപ്പിക്കാത്തേന്നാ ചോദ്യം വന്നേ “
“ പഠിപ്പിച്ചീല്ലെങ്കിലും സാരമില്ല , പുസ്തകത്തിലും ഇക്കാര്യം ഇല്ല.” ഭരത് ആക്രോശിക്കുകയാണ്.
ഫിസിക്സില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ വീട്ടില്‍ നിന്ന് ഇവര്‍ക്ക് നല്ല ഡോസ് കിട്ടിയിട്ടുണ്ടായിരിക്കുമോ ?
മാഷ് സംശയിച്ചൂ.
“അതെന്താ നിങ്ങള്‍ ഇങ്ങനെ പറയുന്നേ . ജയന്റ് വീലിന്റെ കാര്യം മാഷ് ക്ലാസില്‍ പറഞ്ഞിട്ടില്ലേ . പിന്നെ അത്
പുസ്തകത്തിലുമുണ്ട് ”
തുടര്‍ന്ന് മാഷ് തെളിവിനായി പുസ്തകം എടുത്ത് പേജ് 72 എടുത്ത് കാണിച്ചുകൊടുത്തു.
പക്ഷെ , പ്രശ്നക്കാര്‍ , അത് നോക്കാനെ കൂട്ടാക്കിയില്ല.
എങ്കിലും മാഷ് വിശദീകരിച്ചു
“ഇത് അപ്ലിക്കേഷന്‍ ലെവലിലുള്ള ചോദ്യമാണ് .അതായത് പഠിച്ച കാര്യങ്ങള്‍ പ്രായോഗിക ജീവിതത്തിലെ വിവിധ
സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന ....”
മാഷിന് മുഴുവനാക്കാന്‍ കഴിഞ്ഞില്ല.
ക്ലാസില്‍ വീണ്ടും ലഹള ബഹളം .
പെണ്‍കുട്ടികളും ഒട്ടും പുറകിലല്ല ഇക്കാര്യത്തില്‍ .
അപ്പോള്‍ മാഷിന് തോന്നി , അടവൊന്നു മാറ്റിയാലോ ?
“നിങ്ങളില്‍ ചിലര്‍ ഈ ചോദ്യത്തിന് ഉത്തരം എഴുതിയിട്ടുണ്ടല്ലോ ?“
മാഷ് ഉറക്കെ ചോദിച്ചു.
“ അത് അവര്‍ക്ക് ട്യൂഷന്‍ ക്ലാസില്‍ പഠിപ്പിച്ചൂ കൊടുത്തതാ മാഷേ “ നിസ്സാമുദ്ദീന്‍ വീണ്ടും വെടിവെടിവെച്ചു.
“ട്യൂഷന്‍ മാഷോ ?” മാഷ് അത്ഭുതത്തോടെ ചോദിച്ചു.
ഇതേതാരടാ മാഷിനേക്കാളും വലിയ ട്യൂഷന്‍ മാഷ് എന്ന മട്ടില്‍ മാഷ് നിന്നു.
“അതെ , ട്യൂഷന്‍ ക്ലാസില്‍ ഈ ചോദ്യവും ഉത്തരവും പരിചയപ്പെടുത്തിക്കൊടുത്തിരുന്നു.”
മാഷിന്റെ മുഖത്ത് സംശയത്തിന്റെ കാര്‍മേഘം
അതുകണ്ടിട്ടാവണം , ഭരത് എണിറ്റു നിന്നു പറഞ്ഞു.
“ട്യൂഷന്‍ മാഷിന് ഈ ചോദ്യം ............. ഗൈഡില്‍ നിന്ന് കിട്ടി . അതുകൊണ്ട് ട്യൂഷനുപോയ എല്ലാ കുട്ടികള്‍ക്കും ഉത്തരം
എഴുതുവാന്‍ പറ്റി.”
മാഷ് ക്ഷീണിതനായി കസേരയിലിരുന്നു.
നിസ്സാമുദ്ദീന്‍ വീണ്ടും എണീറ്റുനിന്നു.
അവന്റെ മുഖത്ത് മാഷിനോട് ഒരു ദയാവായ്പ് .
പറഞോ നീ എന്ന അര്‍ത്ഥത്തില്‍ മാഷ് തലയാട്ടി .
നിസ്സാമുദ്ദീന്‍ പറഞ്ഞുതുടങ്ങി
“മാഷേ , ക്ലാസില്‍ പരീക്ഷണം കാണിക്കലും വര്‍ക്ക് ഷീറ്റ് ചെയ്യിക്കലും ചാര്‍ട്ട് പേപ്പറിലെ എഴുത്തും സ്മാര്‍ട്ട് റൂമില്‍
കൊണ്ടുപോയി കമ്പ്യൂട്ടറിലെ എനിമേഷന്‍സ് കാണിക്കുന്നതിലുമൊന്നുമല്ല കാര്യം . പരീക്ഷക്ക് മാര്‍ക്ക് കിട്ടണം
.മാര്‍ക്കില്ലാതെ പരീക്ഷണം ചെയ്തെന്നു പറഞ്ഞീട്ടോ ചാര്‍ട്ട് പേപ്പറില്‍ എഴുതിയെന്ന് പറഞ്ഞീ‍ട്ടോ , ശാസ്ത്രീയ മനോഭാവം
വളര്‍ത്തിയെടുത്തു എന്നു പറഞ്ഞീട്ടൊന്നും ഒരു കാര്യവുമില്ല. ”
നിസ്സാമുദ്ദിനെ പൂര്‍ത്തിയാക്കുവാന്‍ ഭരത് അനുവദിച്ചില്ല.
ഭരത് തുടര്‍ന്നു.
“നാളെ മുതല്‍ ഞങ്ങളും ഫിസിക്സ് ട്യൂഷനു പോവാ .”
മാഷ് തരിച്ചിരുന്നു.
“എന്തായാലും .............ഗൈഡൊന്നു വാങ്ങണം “ നിസ്സാമുദ്ദിന്റെ കമന്റ് .
അപ്പോഴേക്കും പിരീഡ് അവസാനിക്കുന്ന ബെല്‍ മുഴങ്ങി.
അത് മാഷിന് വലിയ ആശ്വാസമായി .
മാഷ് ക്ലാസില്‍ നിന്ന് പുറത്തുകടന്നു.
സ്റ്റാഫ് റൂമിലേക്കു നടക്കവേ മാഷ് മന്‍സ്സില്‍ ചിന്തിച്ചു ; ഇതിലുഭേദം ചന്ദ്രന്‍ ഭൂമിയില്‍ വീഴുകയായിരുന്നു

Wednesday 17 November 2010

45. ഉത്തരധ്രുവത്തില്‍ ചെന്നാല്‍ വടക്ക് എവിടെയായിരിക്കും ?

സ്ഥലം : ഫിസിക്സ് അദ്ധ്യാപകശാക്തീകരണ പരിപാടി  .
സന്ദര്‍ഭം : കാര്യപരിപാടിയിലെ ഒരു ഇനമായ ക്ലാസ് റൂം അനുഭവങ്ങള്‍ പങ്കുവെക്കുന്ന പ്രവര്‍ത്തനം.
ഒരോ അംഗവും അനുഭവങ്ങള്‍ വേദിയില്‍ വന്ന് തന്റേതായ വേറിട്ട അനുഭവങ്ങള്‍ അവതരിപ്പിക്കുന്നു.
ചിലപ്പോള്‍ കുട്ടികള്‍ ചോദിച്ച ചോദ്യമാകാം
അതുമല്ലെങ്കില്‍ അവനവന്റെ തന്നെ സംശയമാകാം
അതും അല്ലെങ്കില്‍ സ്വന്തം മക്കള്‍ ചോദിച്ച സംശയവും ആകാം
ഓരോ അംഗവും അവതരിപ്പിക്കുമ്പോള്‍ വിഷയബന്ധിയായ ചര്‍ച്ചകളും അവിടെ നടക്കും.
അങ്ങനെയുള്ള സമയത്ത് ..............
ധ്രുവന്‍ മാഷ് വേദിയിലേക്ക് വന്നു
അദ്ദേഹം എല്ലാവരേയും വീക്ഷിച്ചുകൊണ്ട് ചോദിച്ചു
“ എന്റെ ക്ലാസിലെ കുട്ടി ചോദിച്ചചോദ്യമാണ് ഞാന്‍ ഇവിടെ പറയുവാന്‍ പോകുന്നത് “
ആയിക്കോട്ടെ , പറഞ്ഞോളൂ എന്ന മട്ടില്‍ എല്ലാവരുമിരുന്നു.
ധ്രുവന്‍ മാഷ് വര്‍ദ്ധിച്ച ആവേശത്തോടെ തുടങ്ങി
“സപ്പോസ് , നാം നോര്‍ത്ത് പോളില്‍ എത്തി എന്നു വിചാരിക്കുക “
വീണ്ടും ആയിക്കോട്ടെ എന്നമട്ടില്‍ എല്ലാരും ഇരുന്നു.
മാഷ് തുടര്‍ന്നു
“എങ്കില്‍ , അവിടെ കോമ്പസിലെ നീഡില്‍ ഏത് ദിശയിലായിരിക്കും നില്‍ക്കുക”
മാഷ് മൌനം പാലിച്ചു
മറ്റു ടീച്ചേഴ്‌സും മൌനം
അതുകൊണ്ടുതന്നെ സംഗതി ഏറ്റു എന്ന് മാഷിന് മനസ്സിലായി .
“നീഡില്‍ താഴോട്ടു പോകുമോ “ മാഷ് പരിഹസിച്ചുചോദിച്ചു.
മാഷ് സീറ്റില്‍ ചെന്നിരുന്നു.
“ഇതിനിനെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും പറയുവാനുണ്ടോ “ സീ‍നിയറായ സാന്ദ്രത ടീച്ചര്‍ ചോദിച്ചു.
അപ്പോള്‍ ബാര്‍ മാഗ്നറ്റ് മാഷ് എണീറ്റു നിന്നു
അദ്ദേഹം പറഞ്ഞു തുടങ്ങി.
“ ഇത് നിസ്സാരമായ കാര്യമാണ് . ഉത്തര ധ്രുവത്തിന്റെ അടിയില്‍ ഭൂമിയുടെ ബാര്‍മാഗ്നറ്റിന്റെ ഉത്തരധ്രുവം ഉണ്ടെന്നല്ലേസങ്കല്പം . അതിനാല്‍ ഒരു വലിയ ബാര്‍ മാഗ്നറ്റിന്റെ നോര്‍ത്ത് പോളിനു മുകളില്‍ കോമ്പസ് വെച്ചാല്‍ ഏതുപോലെ  ഇരിക്കുമോ അതുപോലെ തന്നെ “
“അതായത് , ഉത്തരധ്രുവത്തില്‍ കോമ്പസ്സിന്റെ ദിശാസൂചകസ്വഭാവം വര്‍ക്ക് ചെയ്യില്ല എന്നര്‍ഥം .അല്ലേ “ ന്യൂട്രോണ്‍
മാഷ് വിളിച്ചു ചോദിച്ചു.
“അതെ , ഉത്തരധ്രുവത്തില്‍ കോമ്പസ്സ് നീഡില്‍ ഉപയോഗിച്ച് വടക്കു കണക്കാക്കാന്‍ കഴിയില്ല “ ബാര്‍ മാഗ്നറ്റുമാഷ് പറഞ്ഞു.
“എന്തിനാ മാഷേ  ഐസുകട്ടേമെ  പെയിന്റ് അടിക്കാന്‍ പോണേ , മാഷിന്  ഉത്തരധ്രുവത്തില്‍ ചെന്ന് വടക്കു കണ്ടുപിടിക്കണം പോലും “ ഐസടീച്ചര്‍ കളിയാക്കി പറഞ്ഞു .
അത് അവിടെകൂട്ടച്ചിരി ഉയര്‍ത്തി.
“നോര്‍ത്ത് എന്നും സൌത്ത് എന്നുമൊക്കെ പറയുന്നതുതന്നെ ആപേക്ഷികമാണ്. ഭൂകിയിലെ നോര്‍ത്ത് അല്ല ചന്ദ്രനിലെ നോര്‍ത്ത് . ചന്ദ്രനിലെ നോര്‍ത്ത് അല്ല ചൊവ്വയിലെ നോര്‍ത്ത് ” ഐന്‍സ്റ്റീന്‍ മാഷിന്റെ കമന്റ് ആരും ശ്രദ്ധിച്ചില്ല. അതുകൊണ്ടാവാം അദ്ദേഹം മൌനം പാലിച്ചത് .
“ സംഗതി ഇതുകൊണ്ടോന്നും തീര്‍ന്നില്ല ട്ടോ . ഉത്തരധ്രുവത്തില്‍ കോമ്പസ്സ് വര്‍ക്ക് ചെയ്യില്ല എന്നു മനസ്സിലായി . അപ്പോള്‍ അവിടെ നോര്‍ത്ത് കണ്ടുപിടിക്കാന്‍ വല്ല വക്കുപ്പുമുണ്ടോ ?”
“ഉണ്ട് ട്ടോ , ഡിപ്പ് കോമ്പസ്സ് അതിനാ ഉപയോഗിക്കണത് .” ബലരേഖ ടീച്ചര്‍ പറഞ്ഞു.
തുടര്‍ന്ന് എല്ലാവരും അതെന്താ എന്ന് അറിയാനിരുന്നു.
ബലരേഖടീച്ചര്‍ അത് വിശദീകരിച്ചു.
“അത് ഒരു പ്രത്യേകതരത്തിലുള്ള കോമ്പസ്സ് ആണ് .അതിന്റെ പേരാണ് dip
compass. ഇത് ഉപയോഗിച്ച് നോര്‍ത്ത് പോളില്‍ നിന്ന് എത്ര അകലെയാണ് നാം നില്‍ക്കുന്നതെന്ന് മനസ്സിലാക്കാ‍ന്‍ സാധിക്കും . ഇത് കുത്തനെയാണ് നിറുത്തുക . നോര്‍ത്ത് പോളിനോടടുക്കുന്തോറും അതിലെ നീഡില്‍ താഴേക്ക് വന്നുകൊണ്ടിരിക്കും . കൃത്യം നോര്‍ത്ത് പോളില്‍ എത്തിയാല്‍ അത് നേരെ താഴെയായിരിക്കും .അങ്ങെനെ ഡീപ്പ്  മനസ്സിലാക്കി നോര്‍ത്ത് പോളില്‍ നിന്നുള്ള അകലം മനസ്സിലാക്കം . ”
ടീച്ചര്‍ ഇത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ചായക്കാരന്‍ ചായ കൊണ്ടുവന്നതിനാല്‍ തുടര്‍ന്നുള്ള ചര്‍ച്ച ചായ

കുടിച്ചതിനുശേഷം ആകാമെന്ന് ആര്‍ . പി പറഞ്ഞു.

44. സിനിമാ നടന്‍ മമ്മൂട്ടിക്കൊരു പ്രണയലേഖനം !

മാഷ് ആദ്യത്തെ പിരീഡ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് വരികയായിരുന്നു.
അപ്പോഴാണ് ,പ്യൂണ്‍ വന്നു പറഞ്ഞത് പ്രിന്‍സിപ്പാള്‍ വിളിക്കുന്ന കാര്യം
അതിനാല്‍ മാഷ് സ്റ്റാഫ് റൂമില്‍ പോകാതെ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്കു നടന്നു.
മാഷ്  വിഷ്  ചെയ്തു നിന്നു,
പ്രിന്‍സിപ്പാളിന്റെ മുഖത്ത് ഗൌരവം
“ എന്നെ വിളിച്ചിരുന്നോ “ മാഷ് ചോദിച്ചു
പ്രിന്‍സിപ്പാള്‍ മറുപടിയൊന്നും പറയാതെ ഒരു ലെറ്റര്‍ എടുത്തുകൊടുത്തു.
“ ഇത് എനിക്കാണോ “
“ അല്ല മാഷിന്റെ ക്ലാസിലെ കുട്ടിക്കാ . കത്ത് തിരിച്ചുവന്നതാ ”
പ്രിന്‍സിപ്പാള്‍ ഗൌരവത്തില്‍ പറഞ്ഞു.
മാഷ് അഡ്രസ്സ് നോക്കി
മാഷ് ഒന്നു ഞെട്ടി!!.
സിനിമാ നടന്‍ മമ്മൂട്ടി , മദ്രാസ് , ഇന്ത്യ എന്നാണ് ടു അഡ്രസ്സ്
ഫ്രം അഡ്രസ്സ് മാഷ് നോക്കി
അതെ അവള്‍ തന്നെ
മാഷുടെ ക്ലാസിലെ കുട്ടി.
അഡ്രസ്സ് ശരിയാവാഞ്ഞതിനാല്‍ അയച്ച ആളിനു തന്നെ തിരിച്ചുവന്നിരിക്കുന്നു.
മാഷ് പുഞ്ചിരിക്കാന്‍ തുടങ്ങിയതായിരുന്നു
പക്ഷെ , പ്രിന്‍സിപ്പാളിന്റെ മുഖത്തെ ഗൌരവം കണ്ടപ്പോള്‍ സീരിയസ്സായി തന്നെ മുഖഭാവം പിടിച്ചു.
ഇനി എന്തുവേണം എന്ന മട്ടില്‍ മാഷ് മുഖമുയര്‍ത്തി നോക്കി.
“ കവര്‍ തുറന്നു വായിക്ക് മാഷെ “ പ്രിന്‍സിപ്പാള്‍ ഓര്‍ഡറിട്ടു.
മാഷ് കവര്‍ തുറന്നു.
വായനതുടങ്ങി .
അതൊരു പ്രേമലേഖനമായിരുന്നു.
മാഷിന്റെ ക്ലാസിലെ കുട്ടി സിനിമാ നടന്‍ മമ്മൂട്ടിക്കെഴുതിയ പ്രേമലേഖനം!!
കൂടെ അവളുടെ ഫോട്ടോയും ഉണ്ട്.
ഇഷ്ടമാണെങ്കില്‍ തിരിച്ചെഴുതാനായി അവളുടെ അഡ്രസ്സും ഉണ്ട്.
ഇനി ഇപ്പോ ഞാനെന്താ വേണ്ടെ എന്ന മട്ടില്‍ മാഷ് നിന്നു.
ആ നിസ്സംഗതാവസ്ഥ കണ്ടിട്ടാവാം പ്രിന്‍സിപ്പാള്‍ പറഞ്ഞു.
“ മാഷ് കുട്ടികളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ല; അല്ലെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാവില്ല”
മാഷ് ഒന്നും മിണ്ടിയില്ല.
അതുകൊണ്ടാവാം പ്രിന്‍സിപ്പാള്‍ തുടര്‍ന്നു.
“ മാഷ് ഇത് നയത്തില്‍ കൈകാര്യം ചെയ്യ് . വീട്ടുകാരറിഞ്ഞാല്‍ എന്താ ഉണ്ടാവാ എന്നറിയില്ല. കുട്ടിക്കും വിഷമമാവരുത്. ഒളിച്ചോട്ടോ , ആത്മഹത്യയോ മറ്റോ ഉണ്ടായാ പുലിവാല് പിടിക്കും”
മാഷ് പ്രിന്‍സിപ്പാളിന്റെ ക്യാബിനില്‍ നിന്ന് പുറത്തുകടന്നു.
ഓഫിസിലെ ജോലിക്കാര്‍ മാഷെ നോക്കി ചിരിക്കുന്നു.
“ മാഷിന് സിനിമാ നടന്മാരൊക്കെയായി ബന്ധം വരാന്‍ പോകുന്നെന്നുകേള്‍ക്കുന്നല്ലോ “ അവിടെ ഒരു കമന്റ് മുഴങ്ങി.
ബാക്ക് ഗ്രൌണ്ടായി പൊട്ടിച്ചിരിയും .
മമ്മൂട്ടിക്ക് മാഷിന്റെ ക്ലാസിലെ കൊച്ച് എഴുതിയ പ്രണയലേഖനവാര്‍ത്ത അവിടെ പാട്ടായിക്കഴിഞ്ഞു എന്ന് മാഷിന്  മനസ്സിലായി.
മാഷ് ഒരു ചിരിയില്‍ പ്രതികരണമൊതുക്കി സൂത്രത്തില്‍ ഓഫീസില്‍ നിന്ന് പുറത്തുകടന്നു.


മാഷ് സ്റ്റാഫ് റൂമിലെത്തി.
കുട്ടിയെ വിളിക്കാന്‍ ലീഡറെ വിട്ടു.
അവള്‍ വന്നു.
മാഷ് എങ്ങനെ തുടങ്ങും എന്നറിയാതെയുള്ള നില്പാണ്.
ഈ ചോദ്യംചെയ്യലിന്റെ പേരില്‍ എന്തെങ്കിലും കുരുത്തക്കേട് കുട്ടി കാണിച്ചാല്‍ ...
ആത്മഹത്യ ചെയ്താല്‍ ............
ഒളിച്ചോടിയാല്‍ ...............
പ്രിന്‍സിപ്പാള്‍ മുന്നറിയിപ്പ് തന്നിട്ടുള്ളതാണ്
അങ്ങനെയൊന്നു ഇല്ലാതെ നോക്കണമെന്ന്.
മാഷ് കുട്ടിയുടെ മുഖത്ത് നോക്കി .
അവള്‍ക്ക് ഒരു ഭാവവ്യത്യാസവുമില്ല.
ഇനി എന്തുചെയ്യും
മാഷ് നേരിട്ട് വിഷയത്തിലേക്ക് കടക്കാമെന്നു വിചാരിച്ചു.
മാഷ് കത്തെടുത്തു കാണിച്ചു.
സംഗതി അവള്‍ക്ക് പിടികിട്ടി എന്ന് മനസ്സിലായി .
“ നിയെന്താ ഇങ്ങനെയൊക്കെ ചെയ്തെ?“
അവള്‍ നിശ്ശബ്ദയായി
“ഫാ..........” എന്നൊരു ആട്ടാണ് ഉച്ചത്തില്‍ അവിടെ മുഴങ്ങിക്കേട്ടത്.
നോക്കിയപ്പോഴുണ്ട് വാതിക്കല്‍ ‘പാറുവമ്മായി’ നില്‍ക്കുന്നു.
( പാറുവമ്മായിയെക്കുറിച്ച് രണ്ട് വാക്ക് : സ്കൂളില്‍ ചായ കൊണ്ടുവരുന്ന സ്ത്രീയാണ് പാറുവമ്മായി. പത്തമ്പതുവര്‍ഷമായിപാറുവമ്മായി ഈ ജോലി ചെയ്യുന്നു. അവിവാഹിതയാണ് .എന്നാല്‍ ചായകൊണ്ടുവരുന്ന ആളുടെ പവറല്ല അവര്‍ക്ക് .ടീച്ചേഴ്‌സിനും പ്രിന്‍സിപ്പാളിനും അവരെ ഭയമാണ്. സ്കൂളില്‍ അതുമിതുമൊക്ക നടന്നാല്‍ അവര്‍ ശക്തിയായിപ്രതിഷേധിക്കും. നല്ലൊരു ഫെമിനിസ്റ്റാണ് എന്നുവേണമെങ്കില്‍ അവരെ പറയാം . രാഷ്ട്രീയം പാറുവമ്മായിയോട് പറഞ്ഞു ജയിക്കാന്‍ ആര്‍ക്കും സാധിക്കില്ല. സ്ത്രീ സംവരണത്തില്‍ അവര്‍ സന്തോഷവതിയാണ്. എന്നാല്‍ അമ്പത്തഞ്ചുകഴിഞ്ഞ
അവിവാഹിതയായ സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പില്‍ സംവരണം വേണമെന്ന ഒരു അപേക്ഷ അവര്‍ ഈയിടെ ഇന്ത്യന്‍പ്രധാനമന്ത്രിക്ക് അയച്ചിരുന്നു. സ്റ്റാഫ് റൂമില്‍ ചായകൊണ്ടുവന്നാല്‍ അന്നത്തെ പത്രത്തിലെ തലവാചകത്തെക്കുറിച്ച് രണ്ട് വാക്ക് പറയാതെ അവര്‍ അവിടെ നിന്നു പോകാറില്ല.)

അങ്ങനെയുള്ള പാറുവമ്മായിയാണ് ഒരു രാക്ഷസിയെപ്പോലെ നില്‍ക്കുന്നത് .

ആ ഭദ്രകാളിഭാവം കണ്ടപ്പോള്‍ മാഷിന് ഒരു കാര്യം പിടികിട്ടി.
‘പ്രണയലേഖന’ വാര്‍ത്ത പാറുവമ്മായിയും അറിഞ്ഞിരിക്കുന്നു.
“ ഇതിനൊക്കെ അടുപ്പില്‍ ഇരുമ്പുപഴുപ്പിച്ച് തുടയില്‍ വെക്ക്യാ വേണ്ടെ.നിനക്കൊക്കെ മമ്മൂട്ടിയല്ലാണ്ട് വേറെ ആളെകിട്ടീല്ലേ പ്രേമിക്കാന്‍ . . ഇങ്ങനത്തൊറ്റങ്ങളെയാ സീരിയലിലും സിനിമേലും അഭിനയിക്കാമെന്നു പറഞ്ഞ് പെഴ്പ്പിക്കിണത് ”

“ പാറുവമ്മായി നിറൂത്തൂന്നേ “ മാഷ് അകെ പുലിവാലിലായി.
ഇനി ഇപ്പോ പ്രശ്നം ഈ കേസില്‍ പാറുവമ്മായി ഇടപെട്ടതിനെക്കുറിച്ചാവും ?
ഇത് പി.ടി.എ അറിഞ്ഞാല്‍ ........
മാഷിനെ സൂചിയില്‍ കയറ്റുമെന്നു തീര്‍ച്ച
മാഷ് വിയര്‍ത്തു.
മാഷ് കുട്ടിയെ നോക്കി .
അവള്‍ക്ക് ഭാവവ്യത്യാസമൊന്നുമില്ല.
മാ‍ഷിന്റെ അസ്വസ്ഥതയുടെ കാരണം പാറുവമ്മായിക്ക് മനസ്സിലായെന്നു തോന്നുന്നു.
പാറുവമ്മായി പറഞ്ഞു.
“ ഞാന്‍ ഇവളെ വഴക്കു പറഞ്ഞൂന്ന് വെച്ച് ആരും മാഷോട് ഒന്നും ചോദിക്കാന്‍ വരില്ല. ഞങ്ങള് സ്വന്തക്കാരാ . അതല്ലെ എനിക്ക് ദണ്ണം. അല്ലേങ്കി ഞാന്‍ ഇതില് എടപെടുന്ന് തോന്നുണുണ്ടോ . ഇനി ഇതിന്റെ പേരില് ഏത് പി.ടി.എ യാ ചോദിക്കാന്‍ വരുനൂന്നെച്ചാ അവര്‍ക്കും എന്റെ വക കിട്ടും ”
പാറുവമ്മായി കലിതുള്ളി നില്‍ക്കുകയാണ്.
അതും മാഷിന് അറിയാം .
പി,ടി.എ പ്രസിഡണ്ടിനും പാറുവമ്മായിയെ പേടിയാണെന്ന കാര്യം.
മാഷ് പാറുവമ്മായിയെ ഒരു വിധത്തില്‍ ഒഴിവാക്കി.
പാറുവമ്മായി സ്ഥലം വിട്ടപ്പോള്‍ മാഷ് കുട്ടിയെനോക്കി.
അവളുടെ മുഖത്തിന് പ്രത്യേകിച്ച് ഒരു ഭാവവ്യത്യാസവുമില്ല.
“ പാറുവമ്മാ‍യി പറഞ്ഞത് കാ‍ര്യാക്കണ്ട , വയസ്സായോരല്ലേ “ മാഷ് കുട്ടിയെ പാറുവമ്മായിയുടെ ശകാരത്തില്‍ നിന്ന് തണുപ്പിക്കാന്‍ നോക്കി.
അവള്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
“ അതിന്റെ സ്വഭാവം അങ്ങനെത്തന്ന്യാ . അതോണ്ടാ അതിനെ ആരും കല്യാണം കഴിക്കാത്തെ “
ഇപ്പോ മാഷ് ആകെ തൊന്തരവിലായി.
ഇനി എന്തുചെയ്യും .
ഇങ്ങനെയുള്ള എഴുത്തുകള്‍ എഴുതുന്നത് തെറ്റാണെന്ന് കുട്ടിയെ ബോധ്യപ്പെടുത്തേണ്ട ചുമതല മാഷിനുണ്ട്.
അങ്ങനെ കുട്ടിക്ക് തെറ്റുമനസ്സിലാക്കിക്കൊടുത്ത് പാശ്ചാത്തപിപ്പിക്കുകയും വേണം.
അതിന് സാധിക്കുന്നില്ലല്ലോ ?
“ഇത് നീ എഴുതിയതാണൊ “ മാഷ് കുട്ടിയോട് ചോദിച്ചു.
“അതെ”
“ഇങ്ങനെയൊക്കെ എഴുതുന്നത് ശരിയാണെന്നുതോന്നുന്നുണ്ടോ ?”
മാഷ് പിടിവള്ളി കിട്ടിയമട്ടില്‍ വീണ്ടും ചോദിച്ചു.
അവള്‍ നിശ്ശബ്ദയായി.
“ മമ്മൂട്ടിക്ക് എത്രവയസ്സായിന്ന് അറിയോ ?”
അവളുടെ മുഖം കുനിഞ്ഞു.
“മമ്മൂട്ടി വിവാഹിതനാണെന്നറിയാമ്മോ”
അവള്‍ ഉത്തരം പറയാതെ നിന്നു.
മാഷിന് ആശ്വാസം തോന്നി.
തനിക്ക് കുട്ടിയെക്കൊണ്ട് തെറ്റ് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
“അതിനാല്‍ ഇനി മേലില്‍ ഇത്തരം പ്രവൃത്തികളൊന്നും ചെയ്യരുത് ” മാഷ് ആശ്വാസ സൂചകമായി പറഞ്ഞൊപ്പിച്ചു.
അപ്പോള്‍ .........
ഇത്രവേഗം വിചാരണ കഴിഞ്ഞോ എന്ന മട്ടില്‍ അവള്‍ തലയുയര്‍ത്തി.
മാഷ് അവള്‍ക്ക് പോകുവാന്‍ അനുമതികൊടുത്തു.
അപ്പോള്‍ അവള്‍ പറഞ്ഞു.
“മാഷ് പറഞ്ഞ്തൊക്കെ എനിക്ക് അറിയണത് തന്ന്യാ . മമ്മുട്ടിക്ക് വയസ്സായീന്നും കല്യാണം കഴിച്ചിട്ടുണ്ടെന്നും ഒക്കെ.എന്നാലും ഞാന്‍ ഒന്നു ട്രൈ ചെയ്ത് നോക്കീതാ .ഇങ്ങനെയൊക്കെ വലിയ അളോളെ പരിചയപ്പെടാന്‍ എളുപ്പമാ .അങ്ങനെ പരിചയായി പരിചയായി ഒരു ചാന്‍സ് സിനിമേല് അഭിനയിക്ക്യാന്‍ കിട്ട്യാ ; ആര്‍ക്കാ പുളിക്ക്യാ മാഷേ .”
മാഷിന് അതിന് മറുപടി പറയാന്‍ ഒന്നും തന്നെ കിട്ടിയില്ല.
സംഗതി ഏറ്റു എന്ന് ബോദ്ധ്യമായതിനാലാവാം അവള്‍ വീണ്ടും തുടര്‍ന്നു.
“ മാഷ് തന്നെയല്ലേ പറഞ്ഞിട്ടുള്ളത് ഏത് വലിയ മഹാന്മാരുടേയും തുടക്കത്തില്‍ എതിര്‍പ്പ് നേരിടുമെന്ന് . കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടാകുമെന്നൊന്നെ . അത്തരത്തില്‍ എനിക്കും ഉണ്ടായി എന്നേ ഞാന്‍ വിചാരിക്കുന്നുള്ളൂ ”.
മാഷ് എന്തോ മറുപടി പറയാന്‍ തുടങ്ങും മുന്‍പേ ഇന്റര്‍വെല്‍ സൂചിപ്പിക്കുന്ന മണിനാദം ഉയര്‍ന്നു.

43. സി.വി.രാമനും ഫിസിക്സ് ടെക് സ്റ്റ് ബുക്കും പിന്നെ അല്പം വനിതാ സംവരണവും


പതിവുപോലെ ആദ്യത്തെ പിരീഡ്
ഫിസിക്സ് മാഷ് അന്ന് വല്ലാത്ത ഉഷാറിലായിരുന്നു.
കാരണമെന്തെന്നോ ?
സി.വി രാമനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുവാന്‍ മാഷ് തയ്യാറായി വന്നിരുന്നു.
അതിന് ഒരു പ്രത്യേക സാഹചര്യവുമുണ്ടായിരുന്നു.

നവംബര്‍ ഏഴ് സി.വി രാമന്റെ ജന്മദിനമാണ്.
അതുകൊണ്ടു തന്നെ അതോടനുബന്ധിച്ച് ചില കാര്യങ്ങള്‍ മാഷിന് ക്ലാസില്‍ പറയണമെന്നുണ്ടായിരുന്നു.
അങ്ങനെ മാഷ് പറഞ്ഞു തുടങ്ങി .
സി . വി . രാമനെക്കുറിച്ച് ..
വളരെ ചെറുപ്രായത്തില്‍ ഡയനാമോ നിര്‍മ്മിച്ചതിനെക്കുറിച്ച്..
പതിനൊന്നാമത്തെ വയസ്സില്‍ മെട്രിക്കുലേഷന്‍ പാസ്സായതിനെക്കുറിച്ച് ...
ഇപ്പോഴത്തെ കുട്ടികള്‍ പതിനഞ്ചാമത്തെ വയസ്സിലാണ് പത്താം ക്ലാസ് പാസ്സാകുന്നത്
രാമന്‍ പ്രഭാവം (Raman Effect) എന്ന കണ്ടുപിടുത്തത്തെക്കുറിച്ച് ...
കടലിന് നീ‍ലനിറം എങ്ങനെ ലഭിക്കുന്നു എന്ന വിശദീകരണത്തിന്റെ അടിസ്ഥാനമാണ് രാമന്‍ പ്രഭാവം
എന്നതിനെക്കുറിച്ച് ........
രാമന്റെ കണ്ടുപിടുത്തങ്ങള്‍ക്കു കാരണം രാമന്‍ തന്നെയാണൊ എന്ന് പലരും സംശയിച്ചതിനെക്കുറിച്ച്....
1930 ല്‍ രാമന് ഫിസിക്സില്‍ നോബല്‍ സമ്മാനം ലഭിച്ചതിനെക്കുറിച്ച് ...

1983 ല്‍ ഇന്ത്യന്‍ വംശജനും അമേരിക്കക്കാരനുമായ എസ് . ചന്ദ്രശേഖറിന് നോബല്‍ സമ്മാനം ലഭിച്ചതിനെക്കുറിച്ച് ...
അത് നക്ഷത്രങ്ങളുടെ പരിണാമം എന്ന വിഷയത്തിനായിരുന്നു എന്നതിനെക്കുറിച്ച് .........
എസ് . ചന്ദ്രശേഖറിന്റെ പിതാവിന്റെ സഹോദരന്റെ പുത്രനായിരുന്നു സി. വി രാമന്‍ എന്നതിനെക്കുറിച്ച്

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ രാകേശ് ശര്‍മ്മയെക്കുറിച്ച് ....
അദ്ദേഹം ലോകത്തിലെ 138 മത് ബഹിരാകാശ സഞ്ചാരിയായിരുന്നു എന്നതിനെക്കുറിച്ച്
രവീശ് മല്‍ഹോത്രയെക്കുറിച്ച് ...
രാകേശ് ശര്‍മ്മക്കും രവീശ് മല്‍ഹോത്രക്കും ഒരുമിച്ചാണ് ബഹിരാകാശ യാത്രക്കുള്ള ട്രെയിനിംഗ് നല്‍കിയിരുന്നത്
എന്നതിനെക്കുറിച്ച് ....
ബഹിരാകാശ യാത്രക്കുള്ള നറുക്ക് വീണത് രാകേശ് ശര്‍മ്മക്കായിരുന്നു എന്നതിനെക്കുറിച്ച് ...

ഇന്ത്യയുടെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാ‍രിയാ‍യ കല്‍പ്പനാ ചൌളയെക്കുറിച്ച് ...
രണ്ടാമത്തെ ബഹിരാകാശയാത്രയില്‍ അവരുടെ മരണത്തെക്കുറിച്ച്
ഒക്കെ പറഞ്ഞു.
അവസാനം ..........
മാഷ് പറഞ്ഞ കാര്യങ്ങള്‍ പാഠപുസ്തകവുമായി ബന്ധപ്പെടുത്തി.
അപ്പോള്‍ ആണ്‍കുട്ടികളുടെ ഭാഗത്ത് പിന്‍‌ബെഞ്ചില്‍ ഒരു കുശുകുശുപ്പ് ......
മാഷ് ഒരു മിനിട്ടുനേരം ക്ഷമിച്ചു.
രക്ഷയില്ല പിന്നേയും തുടരുന്നു; കുശുകുശുപ്പ്
അപ്പോള്‍ മാഷ് കാര്യം അന്വേഷിച്ചു.
പിന്‍ ബെഞ്ചിലെ ഒരു കുട്ടി എണീറ്റു നിന്നു പറഞ്ഞു .
“മാഷേ , കല്പന ചൌളയുടെ ചിത്രം പുസ്തകത്തിലുണ്ട് , പക്ഷെ , രാകേശ് ശര്‍മ്മയുടെ ഇല്ല . അതെന്താ മാഷേ കാരണം

“അപ്പോഴാണ് മാഷ് അക്കാര്യം ശ്രദ്ധിച്ചത്
“ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിക്കാണോ അതോ വനിതാ ബഹിരാകാശ സഞ്ചാരിക്കാണൊ കൂടുതല്‍
പ്രാധാന്യം മാഷേ “
മാഷ് കുഴങ്ങി .
കുട്ടികള്‍ അത് മനസ്സിലാക്കിയെന്നു തോന്നുന്നു.
അപ്പോള്‍ ആണ്‍ പിള്ളേരുടെ ഭാഗത്തുനിന്ന് വേറൊരു കമന്റ്
“ ഇതില്‍ വനിതാ സംവരണ പ്രശ്നം വല്ലതും ഉണ്ടോ മാഷേ “
ക്ലാസില്‍ കൂ‍ട്ടച്ചിരി
മാഷിന് ഉത്തരം പറയാനായില്ല ; അതുകൊണ്ടു തന്നെ തറപ്പിച്ചൊന്നു നോക്കി.
അപ്പോഴതാ വേറെ ഒരുത്തന്‍ എണീറ്റു നില്‍ക്കുന്നു
മാഷിന് അസ്വസ്ഥത തോന്നി.
എങ്കിലും അത് കാണിച്ചില്ല ; പുതിയ പഠനരീതിക്ക് കുട്ടികളുടെ അഭിപ്രായപ്രകടനത്തിന് സ്വാതന്ത്യമുണ്ടല്ലോ
“ ആദ്യം ഫിസിക്സില്‍ നോബല്‍ സമ്മാനം ലഭിച്ചത് സര്‍ . സി.വി .രാമന് ആണ്. എന്നിരിക്കെ ഇന്ത്യന്‍
വംശജനാണെങ്കിലും , ജനിച്ചത് ലാഹോറിലാണെങ്കിലും , അമേരിക്കക്കാരനായ എസ് . ചന്ദ്രശേഖറിന്റെ ചിത്രവും
ജീവചരിത്രവും നമ്മുടെ പുസ്തകത്തിലുണ്ട് . ഇത് ശരിയാണോ മാഷേ “
മാഷ് അത് കേട്ട് ഞെട്ടി .
‘കുട്ടികളില്‍ ദേശസ്നേഹം സി.വി.രാമനിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് മാഷ് മനസ്സിലാക്കി.
മാഷ് അപ്പോഴാണ് ചിന്തിച്ചത് .
കുറേ വര്‍ഷങ്ങളായി താന്‍ ഫിസിക്സ് പഠിപ്പിച്ചു തുടങ്ങിയിട്ട് .
റിട്ടയര്‍ ചെയ്യുവാന്‍ ഇനി രണ്ടോ മൂന്നോ വര്‍ഷം മാത്രം .
എന്നുവരികിലും രാമന്‍ പ്രഭാവത്തെക്കുറീച്ചോ , അല്ലെങ്കില്‍ സര്‍ . സി. വി . രാമനെക്കുറിച്ചോ ഫിസിക്സ് പാഠപുസ്തകത്തില്‍
ഉണ്ടായിരുന്നില്ല എന്ന കാര്യം മാഷ് ഓര്‍ത്തു.
ഇനി താന്‍ പഠിക്കുമ്പോഴത്തെ പുസ്തകങ്ങളില്‍ ഉണ്ടായിരുന്നുവോ ?
മാഷ് ഓര്‍ത്തു.
അതും ഇല്ല എന്നു തന്നെ ഉത്തരം
ഇനി...........
കുട്ടികളോട് എന്ത് ഉത്തരം പറയും ?
അങ്ങനെ ചിന്തിച്ചിരിക്കേ .....
പിരീഡ് അവസാനിച്ചെന്നറിയിക്കുന്ന മണി മുഴങ്ങി.
അത് തല്‍ക്കാലം മാഷിനെ രക്ഷപ്പെടുത്തി.

42. സൂര്യന്‍ പുനഃസ്ഥാപിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സാണോ ; അല്ലയോ ?

സ്ഥലം : ഫിസിക്സ് ക്ലസ്റ്റര്‍ .
സന്ദര്‍ഭം : കാര്യപരിപാടിയിലെ ഒരു ഇനമായ ക്ലാസ് റൂം അനുഭവങ്ങള്‍ പങ്കുവെക്കുന്ന പ്രവര്‍ത്തനം.
ഒരോ അംഗവും അനുഭവങ്ങള്‍ വേദിയില്‍ വന്ന് തന്റേതായ വേറിട്ട അനുഭവങ്ങള്‍ അവതരിപ്പിക്കുന്നു.
ഓരോ അംഗവും അവതരിപ്പിക്കുമ്പോള്‍ വിഷയബന്ധിയായ ചര്‍ച്ചകളും അവിടെ നടക്കും.
അങ്ങനെയുള്ള സമയത്ത് ..............
ടീച്ചര്‍ അവതരിപ്പിച്ച ചോദ്യമാണ് തലവാചകമായി കൊടുത്തിരിക്കുന്നത് .
ടീച്ചര്‍ പറഞ്ഞുതുടങ്ങി.........
“എന്നോട് കുട്ടി ചോദിച്ചു. ടീച്ചറെ ; നക്ഷത്രങ്ങളുടെ ജനനവും മരണവുമൊക്കെ പഠിപ്പിക്കുന്നുണ്ട് . സൂര്യന്‍ ഒരുനക്ഷത്രമാണെന്നും നമുക്ക് അറിയാം .ഏതു നക്ഷത്രത്തിനും അവസാനം താപവും പ്രകാശവും പുറപ്പെടുവിക്കാത്ത ഒരുഅവസ്ഥ ഉണ്ടാകുമെന്നും നമുക്ക് അറിയാം . അങ്ങനെയെങ്കില്‍ , സൂര്യനും അത്തരത്തിലൊരവസ്ഥ ഉണ്ടാകില്ലേ.അപ്പോള്‍ സൂര്യനെ പുനഃസ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജ്ജസ്രോതസ്സെന്നു വിളിക്കുന്നതെങ്ങനെ ?”
ടീച്ചര്‍ തന്റെ മുന്നിലിരിക്കുന്ന ഫിസിക്സ് ടീച്ചേഴിന്റെ മുന്നില്‍ ഈ ചോദ്യം അവതരിപ്പിച്ചു.
എന്നീട്ട് ചുറ്റും നോക്കി.
ഉടന്‍ എനര്‍ജി ടീച്ചര്‍ അതിനെ കൌണ്ടര്‍ ചെയ്യുവാന്‍ നോക്കി .
“അതിപ്പോ , അങ്ങനെ സൂര്യന്‍ പ്രകാശം പുറപ്പെടുവിക്കാത്ത അവസ്ഥ വരണമെങ്കില്‍ വളരേ വളരെ വര്‍ഷങ്ങള്‍പിടിക്കില്ലേ . അതോണ്ട്...............”
പെട്ടെന്ന് എനര്‍ജി ടീച്ചര്‍ക്ക് വീണ്ടും താന്‍ പറയുന്നതില്‍ സംശയം വന്നതിനാലാവാം അവര്‍ താന്‍ പറഞ്ഞ വാചകംപൂര്‍ത്തിയാ‍ക്കിയില്ല.
“കുട്ടികള്‍ ഇത്തരത്തില്‍ ചോദിച്ചാല്‍ എങ്ങനെ ഉത്തരം പറയും “
ഉടന്‍ ഐന്‍സ്റ്റീന്‍ മാഷ് വേദിയിലേക്ക് വന്നു . എന്നീട്ട് ഉച്ചത്തില്‍ പറഞ്ഞു.
“ഇതിന് ഒറ്റ വഴിയേ ഉള്ളൂ . അപേക്ഷികത തന്നെ . സൂര്യന്‍ അത്തരമൊരു അവസ്ഥയിലെത്താന്‍ വര്‍ഷങ്ങള്‍ പിടിക്കും. അതിന്റെ അപേക്ഷിച്ചുനോക്കുമ്പോള്‍................ ഞാന്‍ പറയുന്നതിലെ പോയിന്റ് നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ “
അവിടെ നിശ്ശബ്ദത പരന്നു.
“വേറെ ഉത്തരമില്ലെങ്കില്‍ അത് അംഗീകരിക്കതന്നെ !!”
ബാക് ബഞ്ചില്‍നിന്ന് ഒരു കമന്റ് മന്ദമാരുതനെകണക്കെ ക്ലാസിലൂടെ കടന്നുപോയി .

വാല്‍ക്കഷണം : 1

സൂര്യന്‍ ആരാ മോന്‍ ?
സൂര്യനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം ?
സൌരയൂഥത്തിന്റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് സൂര്യന്‍ . സൂര്യന്റെ വ്യാസം 1,392,000 km ആണ്.അതായത് ഭൂമിയുടെ വ്യാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 109 ഇരട്ടി വരുമെന്നര്‍ത്ഥം .
സൂര്യന്റെ മാസ് 2 × 1030 Kg ആണ് . അതാ‍യത് ഭൂമിയുമായി താരതമ്യം ചെയ്യുമ്പൊള്‍ 330,000 ഇരട്ടി
വരുമെന്നര്‍ഥം . സൌരയൂഥത്തിന്റെ ആകെ മാസിന്റ് 99.86% സൂര്യന്റെ മാസ് ആണ് . സൂര്യന്റെ മുക്കാല്‍ഭാഗവുംഹൈഡ്രജനാണ് ; ബാക്കി ഭാഗം ഹീലിയവും . ഓക്സിജന്‍ , കാര്‍ബണ്‍ , നിയോണ്‍ , അയേണ്‍ ........തുടങ്ങിയ മൂലകങ്ങള്‍ഏകദേശം 2% കാണുന്നു.
സൂര്യന്റെ നിറമെന്താ ഹേ ?
സൂര്യന്റെ യഥാര്‍ത്ഥത്തിലുള്ള നിറം വെള്ളയാണ് .
പക്ഷെ , നാം കാണുന്നത് അങ്ങനെയല്ലല്ലോ ?
അത്, ഭൂമിയിലെ അന്തരീക്ഷത്തിലെ വിസരണം മൂലമാണ് നാം അങ്ങനെ കാണുന്നത് .
സൂര്യന്റെ ചൂട് എത്രയാ ?
സൂര്യന്റെ ഉപരിതലത്തിലെ ഊഷ്മാവ് 5778 K (55050C) ആണ് . ജലത്തിന്റെ തിളനില 1000C ആണെന്ന് ഓര്‍ക്കുക .
സൂര്യന്റെ ആകൃതിയെന്ത് ?
ഏകദേശം ഗോളാകൃതിയെന്ന് പറയാം.
സുര്യന്‍ ചലിക്കുന്നുണ്ടോ ?
സൂര്യന്‍ ക്ഷീരപഥത്തിന്റെ ( Milky Way ) കേന്ദ്രത്തെ ആധാരമാക്കി 24,000 പ്രകാശവര്‍ഷത്തിനും 26,000
പ്രകാശവര്‍ഷത്തിനും ദൂരത്തില്‍ പരിക്രമണം ചെയ്യുന്നു.
സൂര്യന് ഭ്രമണം ഉണ്ടോ ?
സൂര്യന്‍ മധ്യരേഖാപ്രദേശങ്ങളില്‍ ധ്രുവങ്ങളേക്കാള്‍ വേഗത്തില്‍ ചലിക്കുന്നു.
മധ്യരേഖാ പ്രദേശങ്ങളില്‍ 26.6 ദിവസവും ധ്രുവങ്ങളില്‍ 33.5 ദിവസവും ഭ്രമണം ചെയ്യുവാന്‍ സൂര്യന്‍ എടുക്കുന്നു.
സൂര്യനില്‍ നിന്ന് പ്രകാശം ഭൂമിയിലെത്തുവാന്‍ എത്ര സമയം പിടിക്കും ?
8 minutes and 19 seconds.
സൂര്യനിലെ പദാര്‍ഥത്തിന്റെ അവസ്ഥ ഏതാ ?
പ്ലാസ്മ അവസ്ഥയാണ് സൂര്യനിലുള്ളത് .
പ്ലാസ്മ അവസ്ഥ എന്തെന്ന് വ്യക്തമാക്കാമോ ?
 എന്നുവെച്ചാല്‍ ആ അവസ്ഥ ഏകദേശം വാതകാവസ്ഥയോട് തുല്യമാണ് എങ്കിലും അതില്‍ ഒരു ഭാഗം അയോണീകരിക്കപ്പെട്ട അവസ്ഥയിലുള്ളതാണ് .അതായത് ഊഷ്മാവ് വര്‍ദ്ധിക്കുമ്പോള്‍ തന്മാത്രാബന്ധനം വിഛേദിക്കുകയും അത് ആറ്റമായി മാറുകയും ചെയ്യുന്നു. തുടര്‍ന്ന് ഊഷ്മാവ് വര്‍ദ്ധിക്കുമ്പോള്‍ പ്രസ്തുത ആറ്റങ്ങള്‍ ഇലക് ട്രോണുകള്‍ നഷ്ടപ്പെട്ട് അയോണുകളായിതിരുന്നു. വാതകാവസ്ഥയെപ്പോലെ പ്ലാസ്മക്കും കൃത്യമായ ആകൃതിയോ വ്യാപ്തമോ ഇല്ല ; ഒരു പാത്രത്തില്‍ എടുത്തില്ലെങ്കില്‍ .
പ്ലാസ്മക്ക് ഉദാഹരണം പറയാമോ ?
നക്ഷത്രങ്ങളിലെ അവസ്ഥ , ഭൂമിയില്‍ കാണപ്പെടുന്ന മിന്നല്‍ , നിയോണ്‍ വിളക്കുകളിലെ അവസ്ഥ ........
വാല്‍ക്കഷണം :2
സൂര്യന് സണ്‍ഗ്ലാസ് വേണോ ?
വാല്‍ക്കഷണം :3
കൂളിംഗ് ഗ്ലാസ് വെച്ചാല്‍ തണുപ്പ് കിട്ടുമോ ?
വാല്‍ക്കഷണം :4
കൂളിംഗ് ഗ്ലാസ് ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിച്ചാല്‍ തണുപ്പ് കിട്ടുമോ ?
കടപ്പാട് :
വിവരങ്ങള്‍ക്ക് വിക്കിപ്പീഡിയയോട്